Tuesday, December 1, 2009

ശരീരത്തിലൂടെ ആത്മാവിലേക്ക്

"ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു,''(അപ്പ.പ്ര.16:34.)

കണ്ണിന് കാന്‍സര്‍ ബാധിച്ച ലക്ഷ്മിയും തലയില്‍ കാ ന്‍സര്‍ ബാധിച്ച ശിവാനന്ദനും ആനന്ദത്തിലാണ്. യേശുഭവന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ബോസ്കോയോട് അവര്‍ പറഞ്ഞത് ജീവിതം തിരിച്ചുനല്‍കിയ ദൈവത്തിന്റെ അനന്തകൃപകളെക്കുറിച്ചാണ്.

ക്രിസ്തുമതത്തെക്കുറിച്ച് യേശുഭവനിലെ അന്തേവാസികള്‍ക്ക് ഒരിക്കലും ക്ളാസ് നല്‍കിയിട്ടില്ല. തങ്ങളുടെ മതം മാറാന്‍ ആര്‍ക്കും ഒരു ചെറിയ പ്രേരണപോലും സിസ്റേഴ്സ് നല്‍കിയിട്ടില്ല. എന്നിട്ടും ലക്ഷ്മിയും ശിവാനന്ദനും ക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇവരുടെ ഈ വിശ്വാസത്തിന് പിന്നില്‍ വി.ഔസേപ്പിന്റെ ആശുപത്രി സഹോദരിമാരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും പിന്‍ബലമുണ്ട്.

1944-ല്‍ മോണ്‍.ജോസഫ് പഞ്ഞിക്കാരന്‍ സ്ഥാപിച്ച എം.എസ്.ജെ. സന്യാസ സമൂഹത്തിന്റെ താമരശേരി രൂപതയിലെ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ 2004 ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യംകാന്‍സര്‍ രോഗികളെ മാത്രമാണ് പരിചരിച്ചിരുന്നതെങ്കിലും പിന്നീട് മാറാരോഗികള്‍, കിടപ്പിലായവര്‍ തുടങ്ങിയവരെയും പ്രവേശിപ്പിക്കാന്‍ തുടങ്ങി. ഇതിനോടകം 258 ആളുകളെ യേശുഭവനില്‍ ശുശ്രൂഷിച്ചു. ഇവരില്‍ 128 പേര്‍ മരിച്ചു. ഇപ്പോള്‍ 38 പേരുണ്ട്. ഇവരില്‍ ആറുപേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍. ചികിത്സ നല്‍കി സുഖം പ്രാപിച്ച ബാക്കി ആളുകള്‍ സ്വഭവനങ്ങളിലേക്ക് മടങ്ങി.

ഇനി ലക്ഷ്മിയുടെ കഥയിലേക്ക് മടങ്ങിവരാം. ലക്ഷ്മിയുടെ ഏക ആശ്രയമായിരുന്ന മകന്‍, രോഗബാധിതയായതോടെ അവരെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. യേശുഭവനെക്കുറിച്ച് അറിയാമായിരുന്ന അ യല്‍ക്കാരിയാണ് ലക്ഷ്മിയെ ഇവിടെയെത്തിച്ചത്. അ പ്പോള്‍ ഒരു കണ്ണിനു മാത്രമേ കാന്‍സര്‍ബാധ ഉണ്ടായിരുന്നുള്ളൂ. ചികിത്സയും പരിചരണവും കൊണ്ട് രോ ഗശമനമുണ്ടായില്ല. പക്ഷേ തനിക്ക് ലഭിച്ച സ്നേഹവും പരിഗണനയും അവര്‍ക്ക് ഒത്തിരി ആന്തരികസമാധാനം നല്‍കി. ഒപ്പം, താനേറെ സ്നേഹിച്ച് കഷ്ടപ്പെട്ട് വളര്‍ ത്തിയ മകനോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ചുവരികയും ചെയ്തു. ലക്ഷ്മിയെ പരിചരിക്കുന്ന സിസ്റര്‍ ഡോ. റാണിയും മറ്റുള്ളവരും ഇത് മനസിലാക്കിയപ്പോള്‍ മകനോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

തന്നെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ ഒരു തരത്തിലും കടപ്പാടൊന്നുമില്ലാത്ത ഈ സഹോദരിമാരുടെ സ്നേഹവും ശുശ്രൂഷയും അവരെ വളരെ ആകര്‍ഷിച്ചു. ഇതിനിടെ മറ്റേ കണ്ണിനും കാന്‍സര്‍ ബാധിച്ചു.

യേശുഭവനിലെ അന്തേവാസികള്‍ക്ക് ശാലോം ടെലിവിഷന്‍ കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ക്ഷമിക്കു ന്ന സ്നേഹത്തെക്കുറിച്ചുള്ള ഒരു ക്ളാസ് കേള്‍ക്കാനിടയായ ലക്ഷ്മിയുടെ ഹൃദയത്തില്‍ അത് ചലനമുണ്ടാക്കി. ഒപ്പം, ഈ കഷ്ടപ്പാടുകള്‍ക്കുശേഷം രക്ഷയുടെ അനുഭവം സ്വന്തമാക്കാന്‍ സ്വന്തം മകനോട് ക്ഷമിച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണെന്ന് സിസ്റേഴ്സ് പറയുകയും ചെയ്തതോടെ ലക്ഷ്മി മകനോട് ക്ഷമിച്ചു.

ഏതു നിമിഷവും മരിച്ചേക്കാവുന്ന തന്നെ പ്രതിഫലമേതും കൂടാതെ ഏറ്റവും വേണ്ടപ്പെട്ട ഒരാളെപ്പോലെ പരിഗണിച്ച് സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ ഈ സഹോദരിമാരെ പ്രേരിപ്പിക്കുന്നതെന്താണ്?

ലക്ഷ്മി തന്നോടും മറ്റുള്ളവരോടും ഈ ചോദ്യം പലതവണ ചോദിച്ചു. സ്നേഹംതന്നെയായ യേശുവിലുള്ള വിശ്വാസവും സ്വയം പങ്കുവെച്ചു നല്‍കുന്ന അവന്റെ സ്നേഹവുമാണ് അതിനുള്ള പ്രേരണയെന്ന് കണ്െടത്തിയ ലക്ഷ്മി ആ സ്നേഹക്കൂട്ടായ്മയില്‍ അംഗമാകണമെന്ന് ആഗ്രഹിച്ചു. മാമ്മോദീസാ നല്‍കാന്‍ സിസ്റേ ഴ്സ് തയ്യാറായില്ലെങ്കിലും യേശുവിനെ സ്തുതിച്ചുകൊ ണ്ട് തികച്ചും സമാധാനത്തിലും സന്തോഷത്തിലുമാണ് ലക്ഷ്മി ഈ ഭൂമിയില്‍ നിന്നും യാത്രയായത്.

ആരോഗ്യമുള്ള കാലത്ത് അടിപൊളിയായി ജീവിച്ച ശിവാനന്ദന്‍. രോഗബാധിതനായപ്പോള്‍ ആരുമില്ല. യേ ശുഭവനില്‍ ശിവാനന്ദനും നിസ്വാര്‍ത്ഥമായ നിറസ്നേഹത്തിന്റെ അനുഭവത്തില്‍ സ്വയം വെളിപ്പെട്ട ദൈവ ത്തെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. തല മുഴുവന്‍ പഴു ത്തു നാറി അറപ്പും വെറുപ്പുമുളവാക്കുന്ന അവസ്ഥയില്‍ തന്നെ പരിചരിച്ചു സഹോദരിമാര്‍ നല്‍കിയ സാന്ത്വനം ഹൃദയത്തില്‍ വര്‍ഷിച്ച സ്നേഹത്തിന്റെ കുളിര് ശരീരത്തിന്റെ അതികഠോരമായ വേദനയെ അതിശയിക്കുന്നതായിരുന്നു.

അറപ്പും വെറുപ്പും അസഹ്യതയുമൊന്നും കാണിക്കാതെ ദിവസം രണ്ടുനേരം ശിവാനന്ദന്റെ തലയില്‍ നിന്ന് പഴുപ്പ് വടിച്ചുമാറ്റി ഡ്രസ് ചെയ്യുന്ന സിസ്റര്‍ ഹോപ്പിന്റെയും മറ്റു സഹോദരിമാരുടെയും സ്പര്‍ശം ദൈവത്തിന്റെ കരങ്ങള്‍കൊണ്ടുള്ളതുതന്നെയായിട്ടാണ് ശി വാനന്ദന് അനുഭവപ്പെട്ടത്. തന്നെ സ്വന്തമാക്കിയ ദൈവത്തോട് ഒന്നാകാനുള്ള അപ്രതിരോധ്യമായ അഭിലാഷം കൊണ്ടാണ് അയാളും ക്രിസ്തുവിനെ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചത്.

തെരുവില്‍നിന്നും കൊണ്ടുവന്നവരും മെഡിക്കല്‍ കോ ളജില്‍നിന്നും മറ്റ് ആശുപത്രികളില്‍ നിന്നും കൊണ്ടുവന്നവരുമായി യേശുഭവനില്‍ പരിചരിക്കപ്പെടുന്നവരെല്ലാം അനുഭവിക്കുന്ന സമാധാനവും ശാന്തതയും ഏറെ ശ്രദ്ധേയമാണ്. സമൂഹവും സ്വന്തക്കാരുമൊക്കെ വിലകെട്ടവരായി തള്ളിക്കളഞ്ഞവര്‍ സ്നേഹാര്‍ഹരും വിലയുള്ളവരുമായി പരിഗണിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്.

മലയാളമറിയാത്ത, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 'യേശുവേ നന്ദി, യേശുവേ സ്തുതി' എന്ന് പറയുന്നത് യേശുഭവനില്‍ സാധാരണ കാഴ്ചയാണ്. കര്‍ണാടകക്കാരന്‍ നടരാജന്‍ മാതാവിന്റെ പാട്ടുകള്‍ പാടുമായിരുന്നു. 'യേശുവേ നന്ദി, യേശുവേ സ്തുതി' എന്ന് ഉരുവിട്ടുകൊണ്ടാണ് അയാള്‍ ശാന്തമായി മരിച്ചത്. ശാ ലോം ടെലിവിഷന്റെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്ന നടരാജന്റെയും മറ്റു പലരുടെയും കഥകള്‍ പ്രചോദനാത്മകമാണ്.

ശാലോം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്ന തളര്‍ന്നു കിടക്കുന്നവരുടെയും മാറാരോഗികളുടെയും ദൈവാനുഭവത്തെക്കുറിച്ചുള്ള പരിപാടികള്‍ ഇവിടുത്തെ അന്തേവാസികളില്‍ പലര്‍ക്കും വളരെ സമാശ്വാസവും സന്തോഷവും നല്‍കുന്നതായി അവര്‍ സാ ക്ഷ്യപ്പെടുത്തുന്നു.

അരയ്ക്കു താഴേക്ക് തളര്‍ന്നുപോയ റോസമ്മക്ക് ആ ണ്‍മക്കള്‍ മാത്രമാണുള്ളത്. സ്വന്തം കാര്യങ്ങള്‍പോലും കിടക്കയില്‍ നിര്‍വഹിക്കേണ്ടതുകൊണ്ട് യേശുഭവനില്‍ അഭയം തേടിയതാണ്. ശാലോം ടെലിവിഷനില്‍ കേള്‍ ക്കുന്ന പാട്ടുകള്‍ ബുക്കില്‍ എഴുതി സൂക്ഷിക്കുകയും പാടുകയും പിന്നെ ഈശോയുടെയും അല്‍ഫോന്‍സാമ്മയുടെയും മാതാവിന്റെയും ചിത്രങ്ങള്‍ വരക്കുകയും ചെയ്ത് ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തിലും ഉത്സാഹത്തിലും കഴിയുന്ന റോസമ്മ ജീവിതത്തെ പ്രസന്നതയോടെ നോക്കിക്കാണുവാന്‍ മറ്റ് അന്തേവാസികളെ പ്രചോദിപ്പിക്കുന്ന ഒരാളാണ്.

പത്രവാര്‍ത്തകളും മറ്റും കണ്ട് തെരുവില്‍ നിന്നും ആശുപത്രികളില്‍ നിന്നും ആളുകളെ യേശുഭവനിലേക്ക് കൊണ്ടുവരികയും മറ്റു ശുശ്രൂഷകളില്‍ സഹകരിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്യന്‍ വളവനാനി യേശുഭവന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചുവരുന്നതായി സിസ്റേഴ്സ് പറഞ്ഞു.

അവിടെ മരിക്കുന്ന അന്തേവാസികളെ താമരശേരി പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു ആദ്യം സംസ്കരിച്ചിരുന്നത് . ജാതിമത ഭേദമെന്യേ എല്ലാവരെയും പ്രാര്‍ത്ഥിച്ചാണ് സംസ്കരിക്കുന്നത്. ഫാ. സെബാസ്റ്യന്‍ വളവനാനിയോടൊപ്പം ജോസ് മാഞ്ചേരി, സാബു ഓണശേരി എന്നിവരും സഹകരിക്കാറുണ്ട്.

അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ബോസ്കോ, സിസ്റര്‍ ഹോപ്, സിസ്റര്‍ ഡോ.റാണി എന്നിവരെ കൂടാതെ സി സ്റര്‍ ലിയ, സിസ്റര്‍ അനൂജ, സിസ്റര്‍ അക്ഷയ, സിസ്റര്‍ ഗോണ്‍സാഗ എന്നിവരും യേശുഭവനില്‍ ശുശ്രൂഷ ചെയ്യുന്നു.

പേര് അന്വര്‍ത്ഥമാക്കുംവിധം യേശുവിന്റെ ഭവനത്തില്‍ വസിക്കുന്ന അനുഭവമാണ് യേശുഭവനിലെ അന്തേവാസികള്‍ക്കുള്ളത്.

:: ഇ.എം.പോള്‍ ::

No comments: