Tuesday, March 23, 2010

കണ്ണ്‌

കണ്ണുകളില്‍ മുള്ളുകൊള്ളുമ്പോഴാണ്‌ താന്‍ കവിതയെഴുതുന്നതെന്നു പറഞ്ഞത്‌ എ.അയ്യപ്പനാണ്‌. `ആര്‍ക്കും വേണ്ടാത്ത കണ്ണ്‌' എന്ന കഥയെഴുതിയത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും. ``കണ്ണുകള്‍ സൂര്യനെപ്പോലെയല്ലെങ്കില്‍ അതിനെങ്ങനെ സൂര്യനെ നോക്കാനാവും.'' ഉത്തമമാണ്‌ ഈ ഉദ്ധരണി. വിശേഷ്യ വിശേഷണങ്ങളില്‍ കണ്ണിന്റെ സ്ഥാനം ഒന്നാമതാകുന്നു. ക്രിസ്‌തു പറഞ്ഞു: ``കണ്ണ്‌ കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും.'' ജന്മനാ അന്ധനായ എന്റെ സുഹൃത്ത്‌ നാവൂര്‍ പരീതിനെ ഈശോ ഒഴിവാക്കിയോ? നാല്‍ക്കവലകള്‍തോറും പാടി നടക്കുന്ന അന്ധരായ ഗാ യകരുടെ ഗാനം കറുത്ത പക്ഷിയുടെ പാട്ടുപോലെയാണോ? ബസ്‌സ്റ്റാന്‍ഡില്‍ തപ്പിത്തടഞ്ഞു നടന്ന്‌ ഭാഗ്യം വില്‍ക്കുന്ന ദൗര്‍ഭാഗ്യവാനായ ശങ്കരേട്ടനോ? ഇവര്‍ക്കൊന്നും ക്രിസ്‌തുവിന്റെ പട്ടികയില്‍ ഇടമില്ലാതെ വരുമോ?

വീട്ടുകാരന്‌ വഴിയില്‍ കിടന്ന്‌ ഒരു കണ്ണു കിട്ടുന്നു. വെറും കണ്ണല്ല ചലിക്കുന്ന കണ്ണ്‌. കണ്ണി നെ അയാള്‍ കൈയിലെടുത്തു. ലാളിച്ചു വര്‍ ത്തമാനങ്ങള്‍ പറഞ്ഞ്‌ വീട്ടിലേക്കു നടന്നു. വീ ട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു, ``നിങ്ങള്‍ ആ കണ്ണ്‌ എവിടെയെങ്കിലും കൊണ്ടുപോയി കളയൂ.'' പോലിസുകാര്‍ കണ്ടാല്‍ നിങ്ങളെ പി ടിച്ചുകൊണ്ടുപോകും. എന്നാല്‍ ചലിക്കുന്ന ആ കണ്ണിനെ ഉപേക്ഷിക്കാന്‍ അയാള്‍ക്കായില്ല. വല്ലാത്ത വാത്സല്യം. കുറേ ദിവസങ്ങള്‍ കഴിഞ്ഞ്‌ അയാള്‍ ഒരു പരസ്യം കൊടുത്തു. ഒരു കണ്ണ്‌ കളഞ്ഞുകിട്ടിയിട്ടുണ്ട്‌, ആവശ്യക്കാര്‍ ഉടനെ എത്തുക. ആരും വന്നില്ല. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം ഒരു പോലിസ്‌ ജീപ്പ്‌ ആ വീട്ടിലേക്ക്‌ ചീറിപ്പാഞ്ഞു വന്നു. ആര്‍ക്കും വേണ്ടാത്ത കണ്ണ്‌ എന്ന കഥ ഇങ്ങനെ അവസാനിക്കുമ്പോള്‍ കുറേയധികം ചിന്തകള്‍ അ നുവാചകരുടെ മനസിലവശേഷിക്കും. ആരുടേതാണീ കണ്ണ്‌. എന്തുകൊണ്ട്‌ ഈ കണ്ണ്‌ ചലിച്ചു. ആരും ഈ കണ്ണിനെ തേടിവരാത്തതെന്തുകൊണ്ട്‌? കണ്ണ്‌ കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. ക്രിസ്‌തു പറഞ്ഞത്‌ ഉള്‍ക്കണ്ണിനെക്കുറിച്ചല്ലേ? പുറംകണ്ണുകള്‍ക്ക്‌ വെളിച്ചമില്ലെങ്കിലും എത്രയോ അന്ധര്‍ അകംകണ്ണുകൊണ്ട്‌ അനേകര്‍ക്ക്‌ ഉള്‍വെളിച്ചം കൊടുത്ത്‌ വെളിച്ചത്തിന്റെ പ്രവാചകരാകുന്നു. ചലിക്കുന്ന കണ്ണ്‌ പുറംകണ്ണല്ല. നഷ്‌ടപ്പെട്ടു പോയ ഉള്‍ക്കണ്ണാണ്‌. നഷ്‌ടപ്പെട്ടുപോയ ഉള്‍ക്കണ്ണ്‌ നാമോരോരുത്തരുടേതുമാണ്‌. ജീവിതത്തില്‍ എന്താ ണ്‌ നഷ്‌ടപ്പെട്ടു പോയതെന്ന്‌ തിരിച്ചറിയാന്‍ വയ്യാത്തവിധം നാം അലസരും അലക്ഷ്യരുമായിപ്പോകുന്നു. ബാലനായ യേശുവിനെ കാ ണാതെ പോയിട്ട്‌ അന്വേഷിച്ചു കണ്ടെത്തുന്ന അമ്മയുടെ അന്വേഷണത്വര ഇനി നേടണം. നഷ്‌ടപ്പെട്ടുപോയത്‌ കണ്ടുകിട്ടുന്നതുവരെയുള്ള അങ്കലാപ്പ്‌ അനുഭവിക്കണം.

ഉള്‍ക്കണ്ണ്‌ ദര്‍ശനങ്ങളുടെ കണ്ണാണ്‌. കാരുണ്യത്തിന്റെ കൃഷ്‌ണമണികളും വാത്സല്യത്തിന്റെ കണ്‍പോളകളും അതിനുണ്ട്‌. നമുക്ക്‌ നഷ്‌ടമാകുന്നത്‌ ഈ കാരുണ്യവും വാത്സല്യവുമൊക്കെത്തന്നെ. കല്ലിച്ചുപോകുന്ന മനസ്‌. പുഞ്ചിരിക്കുള്ളിലും കുലീനമാം കള്ളം. കണ്ണുനീരിലും പരിഹാസത്തിന്റെ പുഞ്ചിരി. ചിരിക്കുന്നതാണോ കരയുന്നതാണോ ശാസിക്കുന്നതാണോ പ്രശംസിക്കുന്നതാണോയെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിലെ വ്യഥ. കഴുത്തിലെ താലിച്ചരട്‌ കഴുത്തിലമര്‍ന്ന്‌ നിലച്ചുപോകുന്ന ചില കുടുംബങ്ങള്‍. കസേരയ്‌ക്കുമുകളില്‍ തൂക്കിയിട്ടിരിക്കുന്നത്‌ ഫാനല്ല, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാവുന്ന വാളാണെന്നും മേശപ്പുറത്ത്‌ പേപ്പര്‍വെയ്‌റ്റിനു പകരം വച്ചിരിക്കുന്നത്‌ വെടിമരുന്നു നിറച്ച കുറ്റിയാണെന്നും തിരിച്ചറിയുമ്പോഴോ? എവിടെ നില്‍ക്കുന്നു കുടുംബജീവിതത്തിലെ ഉള്‍ക്കാഴ്‌ചകള്‍... ദര്‍ശനങ്ങള്‍... പരസ്‌പര ധാരണകള്‍. എവിടെയാണ്‌ അര്‍പ്പണ ജീവിതത്തിലെ നിഷ്‌പക്ഷത, അനുസരണം, ജീവിതത്തിലെ നേര്‍രേഖ.
പാതവക്കില്‍ ആലിപ്പഴം പോലെ വീണുകിടക്കുന്ന എത്രയോ കണ്ണുകള്‍. ആരും തിരിച്ചറിയുന്നില്ല, ചവിട്ടി മെതിച്ച്‌ കടന്നുപോകുന്നു. തിരക്കിലാണിന്നു സംസ്‌കാരം. ചവിട്ടേറ്റ്‌ കണ്ണുകള്‍ കരയുന്നുണ്ട്‌. ചവിട്ടേറ്റതിന്റെ മര്‍ദ്ദനംകൊണ്ടല്ല. അതിനേക്കാള്‍ എത്രയോ വേദനാജനകമാണ്‌ നഷ്‌ടപ്പെട്ടതെന്താണെന്ന്‌ തിരിച്ചറിയപ്പെടാതെ പോകുന്നതിലെ നൊമ്പരം.

ഉള്‍ക്കാഴ്‌ചകള്‍ ജീവിതത്തെ പ്രകാശിപ്പിക്കും. അകംകണ്ണുകള്‍ തുറക്കാന്‍ ചിലപ്പോഴൊക്കെ പുറംകണ്ണുകള്‍ അടയ്‌ക്കണം. ചിലതൊക്കെ കണ്ടില്ലെന്നു വയ്‌ക്കണം. ഒരേ സമയം അകം കണ്ണുകളും പുറം കണ്ണുകളും തുറന്നിരുന്നവരാണ്‌ വിശുദ്ധര്‍. മുഖത്തു തുപ്പിയ മാടമ്പിയോട്‌ മദര്‍ തെരേസ പറഞ്ഞില്ലേ, ``എനിക്കുള്ളതു കിട്ടി. ഇനി എന്റെ മക്കള്‍ക്കുള്ളതു താ.'' ഇരുകണ്ണുകളും തുറന്നിരിക്കാന്‍ ചുരുക്കം ചിലര്‍ ക്കേ ആകൂ. ചേറില്‍ നിന്നും കയറി വന്നവനില്‍ ദൈവത്തെ കണ്ട ഫ്രാന്‍സിസ്‌ അസ്സീസിയെപ്പോലെ, ചാവറയച്ചനെപ്പോലെ...

അകക്കണ്ണിനെക്കുറിച്ച്‌ എഴുതി അവസാനിപ്പിച്ചെഴുന്നേല്‍ക്കാനൊരുങ്ങുമ്പോള്‍ `കണ്ണടക്കം' എന്ന വാക്ക്‌ ബലമായി എന്നെ കസേരയില്‍ പിടിച്ചിരുത്തുന്നു. ആദ്യമായി ഞാനാ വാക്ക്‌ കേള്‍ക്കുന്നത്‌ വല്ല്യപ്പന്റെ വെറ്റില ചവച്ചു ചുവ ന്ന ചുണ്ടില്‍ നിന്നാണ്‌. ദൂരങ്ങളിലേക്ക്‌ കണ്ണുനീട്ടി ഇടയ്‌ക്കിടെ അപ്പന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. ``കണ്ണടക്കം വേണം മക്കളേ... കണ്ണടക്കം.'' നര ഒരു വരമാണെന്ന ഓര്‍മ്മ തന്ന്‌ ആ ജീവിതം കടന്നുപോയി. എന്നാല്‍ ഞാന്‍ കാലുതട്ടി വീഴാതിരിക്കാന്‍ `കണ്ണടക്കം' എന്ന വാക്ക്‌ ഇപ്പോഴും എന്റെ കാല്‍ച്ചുവട്ടില്‍ തന്നെയുണ്ട്‌.

കണ്ണ്‌ കാന്തം പോലെയാണ്‌. കാണുന്നതിനെയെല്ലാം വലിച്ചെടുത്ത്‌ തലച്ചോറില്‍ നി േക്ഷപിക്കും. സമയം കിട്ടുമ്പോള്‍ കറുമ്പിപ്പശുവിനെപ്പോലെ അയവിറക്കും. വേണ്ടതും വേ ണ്ടാത്തതും അങ്ങനെ പലതും. നീ എന്തു കാ ണുന്നുവോ അതു ചിന്തിക്കുന്നു. നീ എന്തു ചിന്തിക്കുന്നുവോ അതായിത്തീരുന്നു. ഒരാള്‍ നല്ലവനായിത്തീരുന്നതില്‍ കണ്ണാണ്‌ അമ്മയും അപ്പനും. ഉള്‍ക്കണ്ണുകള്‍, പരതുന്ന കണ്ണുകള്‍, കാമം തുടിക്കുന്ന കണ്ണുകള്‍, പതറുന്ന കണ്ണുകള്‍.... ഇങ്ങനെ എത്ര തരമാണ്‌ കണ്ണുകള്‍... കണ്ണുകള്‍ കണ്ടാലറിയാം ജീവിതം.

ദമ്പതികള്‍ ട്രെയിന്‍ യാത്രയിലാണ്‌. സ്‌ത്രീ ഉറങ്ങുന്ന പ്രിയതമനെ കുലുക്കി വിളിച്ചുണര്‍ത്തി ``ദേ... അയാളെന്നെ നോക്കുന്നു.'' ഉറക്കമുണര്‍ന്ന അയാള്‍ ചെറുപ്പക്കാരനെ നോക്കി. അയാള്‍ വായനയിലാണ്‌. ``നിന്റെ തോന്നലായിരിക്കും.'' അയാള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും അവള്‍ അയാളെ വിളിച്ചുണര്‍ത്തി. ``ദേ... പിന്നേം എന്നെ അയാള്‍ നോക്കുന്നു.'' ഉറക്കച്ചടവില്‍ നിന്നെഴുന്നേറ്റ്‌ രൂക്ഷമായി അയാള്‍ ചെറുപ്പക്കാരനെ നോക്കി. അയാള്‍ അപ്പോഴും വായനയില്‍ രസം പിടിച്ചിരിക്കുകയാണ്‌. ``എല്ലാം നിന്റെ തോ ന്നലാ... നീ അങ്ങോട്ട്‌ നോക്കണ്ടാ.'' അയാള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി. ഇറങ്ങേണ്ട സ്ഥലമടുത്തപ്പോള്‍ അയാള്‍ കണ്ണുകള്‍ തുറന്നു. ഭാര്യയെ കാണുന്നില്ല. അവിടെയെല്ലാം അന്വേഷിച്ചു. എങ്ങുമില്ല. അപ്പോള്‍ ഒരു വൃദ്ധ അയാളോടു പറഞ്ഞു: ``എന്റെ അടുത്തിരുന്ന്‌ വായിച്ചുകൊണ്ടിരുന്ന പയ്യനും താങ്കളുടെ അടുത്തിരുന്ന്‌ യാത്ര ചെയ്‌തിരുന്ന പെണ്‍കുട്ടിയും രണ്ട്‌ സ്റ്റേഷനുമുമ്പ്‌ കൈകോര്‍ത്ത്‌ ഇറങ്ങിപ്പോകുന്നത്‌ ഞാന്‍ കണ്ടു.''

ഫാ. വിനീത്‌ വാഴേക്കുടിയില്‍ CMI

1 comment:

Unknown said...

ശരിയാണ്.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല നമ്മള്‍ .