Monday, June 14, 2010

വൈദികര്‍ ദൈവസ്‌നേഹം പ്രസംഗിക്കുന്ന കഴുതകള്‍

വൈദികരില്ലാത്ത ഒരു അല്‌മായ സ ഭയോ അല്‌മായരില്ലാത്ത ഒരു വൈദിക സഭയോ ഒരിക്കലും ഉണ്ടാവുകയില്ല. വൈ ദികരും അല്‌മായരും പരസ്‌പരം പൂരകങ്ങളായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ അത്‌ യേശു സ്ഥാപിച്ച സഭയായിത്തീരുന്നത്‌. പൗരോഹിത്യത്തിന്റെ മാഹാത്മ്യത്തെ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പ്ര കീര്‍ത്തിക്കുന്നതിപ്രകാരമാണ്‌. ``എല്ലാ മാലാഖമാരുടെയും വിശുദ്ധന്മാരുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ആരാധനാ സ്‌തുതികള്‍ ഒന്നിച്ചു ചേര്‍ന്നാലും ഒരു വൈദികന്‍ സമര്‍പ്പിക്കുന്ന ദിവ്യബലിക്കു തുല്യമാവുകയില്ല.'' ``ഒരു വൈദികനെയും മാലാഖയെയും ഒരുമിച്ചു ക ണ്ടാല്‍ വൈദികനെ അഭിവാദ്യം ചെയ്‌തതിനുശേഷമേ താന്‍ മാലാഖയെ അഭിവാദ്യം ചെയ്യുകയുളളു''വെന്ന വിശുദ്ധ ഫ്രാന്‍സീസ്‌ അസീസിയുടെ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. സഭയുടെയും സഭാംഗങ്ങളുടെയും ഉന്നതമായ ഈ കാഴ്‌ചപ്പാടുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്ത്‌ പല വൈദികരും ഉയരാതെ പോകുമ്പോള്‍ ദുഃഖം തോന്നാറുണ്ട്‌. വൈദികരുടെയും സന്യസ്‌തരുടെയും പാളിച്ചകളെയും അപാകതകളെയും കുറിച്ച്‌ ദിനംപ്രതിയെന്നോണം പത്രമാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തേണ്ടി വരുന്നു. വൈദികരുടെ തെറ്റുകള്‍ക്കു പിഴയൊടുക്കേണ്ടി വന്ന രൂപതകളെക്കുറിച്ചാണ്‌ ചില വാര്‍ത്തകള്‍. തെറ്റു ചെയ്യുന്ന വൈദികരെ തക്കസമയത്ത്‌ നിയന്ത്രിക്കുകയോ ശിക്ഷണ നടപടികള്‍ എടുക്കുകയോ ചെയ്‌തില്ല എന്നതിന്റെ പേരില്‍ പല വൈ ദിക മേലധ്യക്ഷന്മാര്‍ക്കും രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്‌. വൈദികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെ പേരില്‍ പല രാജ്യങ്ങളിലെയും ജനങ്ങളോട്‌ മാര്‍പാപ്പ യ്‌ക്ക്‌ സമാധാനം പറയേണ്ടതായും വന്നിട്ടുണ്ട്‌. സഭാ ശത്രുക്കള്‍ ഇവയെല്ലാം ശ രിക്കു മുതലെടുക്കുമ്പോള്‍ സഭാംഗങ്ങളുടെ വിശ്വാസത്തെ ഇവ ഒരു പരിധിവരെ പിടിച്ചു കുലുക്കുന്നുണ്ട്‌. ഒരിക്കലും കരകയറാന്‍ പറ്റാത്ത വിധത്തില്‍ വൈദിക ജീവിതാന്തസു തന്നെ ദുഷിച്ചു പോയെ ന്നു പലരും ചിന്തിച്ചു പോയേക്കാം. വൈ ദികരില്ലെങ്കില്‍ സഭയില്ല.

വിശുദ്ധ ജോണ്‍ മരിയ വിയാനി പഠിപ്പിക്കുന്നതിപ്രകാരമാണ്‌. തിരുപ്പട്ടം ഇല്ലായിരുന്നുവെങ്കില്‍ കര്‍ത്താവ്‌ നമ്മോടു കൂടെ ഉണ്ടാകുമായിരുന്നില്ല. ഈ സക്രാരിയില്‍ കര്‍ത്താവിനെകൊണ്ടു വച്ചതാരാണ്‌? വൈദികന്‍. നിങ്ങളുടെ ആത്മാവ്‌ ലോകത്തിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അതിനെ സ്വീ കരിച്ചതാരാണ്‌? വൈദികന്‍. അതിനെ പരിപോഷിപ്പിക്കുന്നതും തീര്‍ത്ഥയാത്രയില്‍ ബലപ്പെടുത്തുന്നതും വൈദികനാണ്‌. അവസാനം കര്‍ത്താവായ യേശുവി ന്റെ രക്തത്തില്‍ കഴുകി ദൈവതിരുമുമ്പിലെത്തുന്നതിനു അതിനെ തയ്യാറാക്കുന്നതും ആത്മാവ്‌ മരിക്കുകയാണെങ്കില്‍ അതിനെ വീണ്ടും ഉയര്‍ ത്തി അതിനു ശക്തിയും സമാധാനവും നല്‍കുന്നതും വൈ ദികനാണ്‌. ഒരു വൈദികന്റെ രൂപം ഓര്‍മ്മയില്‍ വരാതെ ദൈവത്തിന്റെ ഏതെങ്കിലും അനുഗ്രഹം ലഭിച്ചതായി നിങ്ങള്‍ക്ക്‌ ഓര്‍ക്കാനാവില്ല.

എക്കാലത്തേയുംപോലെ ഇന്നും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒന്നാണ്‌ പൗരോഹിത്യം. അന്ത്യത്താഴ വേളയില്‍തന്നെ ആരംഭിച്ചതാണ്‌ ഈ പ്രതിസന്ധി. അന്ന്‌ 12 ശിഷ്യന്മാര്‍ക്കാണു യേശു പുരോഹിതന്മാരായിത്തീരുവാനുളള കൃപ നല്‍കിയത്‌. സ്‌നേഹത്തോടെ ക്രിസ്‌തുവിനെ ഉള്‍ക്കൊ ണ്ട്‌ 11 പേരും ക്രിസ്‌തുവായി രൂപാന്തരപ്പെട്ടു. എന്നാല്‍ വെറുപ്പോടെ ക്രിസ്‌തുവിനെ ഉള്‍ക്കൊണ്ട യൂദാസ്‌ സാത്താനായി രൂപാന്തരപ്പെട്ടുവെന്നാണ്‌ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

പൗരോഹിത്യത്തിനു കളങ്കം വരുത്തുന്നവരുടെ തെറ്റുകള്‍ നിസാരങ്ങളാണെന്നു പറഞ്ഞ്‌ എഴുതിത്തളളാന്‍ ശ്രമിക്കുകയല്ല. ഇതിനിടയ്‌ക്കുളള ഒരു വലിയ ശതമാനം വൈദികരുടെ ജീവിത വിശുദ്ധിയെയും നിസ്വാര്‍ത്ഥമായ സേവനങ്ങളെയും നാം വിസ്‌മരിക്കുന്നില്ലേ? ബലഹീനതമൂലം തെറ്റിലുള്‍പ്പെടുന്നവരുണ്ട്‌. യൂദാസിനെപ്പോലെ ഹൃദയ കാഠിന്യം നിമിത്തം പൗരോഹിത്യത്തെ കളങ്കപ്പെടുത്തുന്നവരുമുണ്ട്‌. എന്നാല്‍ ഇതിന്റെ ഫലമായുണ്ടാകുന്ന അപമാനവും പീഡനവും സഹിക്കുന്നത്‌ എപ്പോഴും ഭൂരിപക്ഷം വരുന്ന നല്ല വൈദികരാണ്‌.

അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ക്കു വിധേയരായി മനംനൊന്തു കഴിയുന്ന നല്ല വൈദികരും ധാരാളമുണ്ട്‌. കുരിശുകള്‍ സഹിക്കാനുളള സന്നദ്ധതയോടു കൂടിതന്നെയാണ്‌ ഞങ്ങള്‍ വൈദികരായത്‌. അതുകൊണ്ട്‌ ഞങ്ങള്‍ ഒരിക്കലും പരാതിപറയാന്‍ പാടില്ല.

പലരും വൈദികര്‍ സ്‌നേഹിക്കുന്നതു കൊണ്ടാണ്‌, വെറുക്കുന്നതു കൊണ്ടല്ല അവരുടെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്‌. വൈദികാന്തസിനെക്കുറിച്ചും പൊതുവില്‍ ഇ വര്‍ക്കുളള സങ്കല്‌പങ്ങള്‍ വളരെ ഉന്നതങ്ങളാണ്‌. വൈദികരുടെ പ്രവര്‍ത്തന ശൈലിയും ജീവിതരീതിയും ഉന്നതമായ ഇവരുടെ പ്രവര്‍ത്തന സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാതെ പോകുമ്പോഴുണ്ടാകുന്ന വേദനകൊണ്ടാണ്‌ ഇക്കൂട്ടര്‍ പലപ്പോഴും വൈദികര്‍ക്കെതിരായി പ്രതികരിക്കുന്നത്‌.

ഒരു ചെറിയ ഭാഗം വൈദികരുടെ പാളിച്ചകളെ ചൊല്ലി വൈദി ക സമൂഹത്തെ മുഴുവനും അടച്ച്‌ ആക്ഷേപിക്കുന്നതില്‍ ന്യായമില്ലെങ്കിലും അതും സാധാരണ ഗതിയില്‍ സ്വാഭാവികമെന്നേ ഞാന്‍ പറയുകയുളളൂ. ഒരു വലിയ വെളളക്കടലാസെടുത്ത്‌ അതില്‍ ചെറിയ ഒരു കറുത്ത പുളളിയിട്ട്‌ ഇതെന്താണെന്നു ചോദിച്ചാല്‍ കറുത്ത പുളളിയാണെന്നേ എല്ലാവരും പറയൂ. ആ കറുത്ത പുളളിക്ക്‌ ചുറ്റുമുളള കടലാസിന്റെ വെണ്മയേറിയ ഭാഗങ്ങള്‍ ആരും കാണാതെ പോകുന്നു. ഇതുപോലെ ഭൂരിപക്ഷം വരുന്ന വൈദികരുടെ നിസ്വാര്‍ത്ഥവും നിസ്‌തുലവുമായ സേവനങ്ങളെക്കാളുപരി പലപ്പോഴും സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌ ഒരു ചെറിയകൂട്ടം വൈദികര്‍ നല്‍കുന്ന ഉതപ്പുകളും ദുര്‍മാതൃകകളുമാണ്‌.

ചുരുക്കം ചില വൈദികര്‍ വരുത്തി വയ്‌ക്കുന്ന വിക്രിയകള്‍ക്ക്‌ ഞങ്ങളാരും ഉത്തരവാദികളല്ല എന്നു പറഞ്ഞ്‌ വൈദികര്‍ക്കാര്‍ക്കും ഒഴിഞ്ഞു മാറുവാന്‍ സാധിക്കില്ല. കാരണം ഒരേ ഒരു പൗരോഹിത്യമേയുളളൂ. ക്രിസ്‌തുവിന്റെ നിത്യ പൗരോഹിത്യം. കുടുംബബന്ധങ്ങളേക്കാള്‍ ആഴമേറിയതാണ്‌ ക്രിസ്‌തുവിന്റെ ഈ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന വൈദികര്‍ തമ്മിലുളള ബന്ധം. അതുകൊണ്ട്‌ കുടുംബത്തിലൊരാള്‍ വരുത്തി വയ്‌ക്കുന്ന അപമാനത്തിന്റെ ദുരന്ത ഫലങ്ങള്‍ കുടുംബാംഗങ്ങളെല്ലാം അനുഭവിക്കുന്നതുപോലെ ഏതാനും ചില വൈദികര്‍ വരുത്തിവയ്‌ക്കുന്ന അപമാനം എല്ലാ വൈദികരും സഹിച്ചേ മതിയാകൂ. വൈദികരായ ഞങ്ങളൊക്കെ ഒരു വിധത്തില്‍ പറഞ്ഞാല്‍ ദൈവത്തെക്കുറിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചും പാപത്തെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും പ്രസംഗിക്കുന്ന കഴുതകളാണ്‌.

ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടത്‌ സഭാംഗങ്ങളുടെ മുഴുവന്‍ കൂട്ടുത്തരവാദിത്വമാണ്‌. വിശുദ്ധരായ വൈദികര്‍ വേണമെന്നു ശഠിക്കുന്ന നിങ്ങള്‍, നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും നല്ല ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും എന്തു ചെയ്യുന്നുവെന്ന്‌ ചിന്തിക്കണം. പൗരോഹിത്യം ദൈവ സ്ഥാപിതമാണ്‌. ലോകാവസാനം വരെ പൗരോഹിത്യ ധര്‍മ്മം നിര്‍വ്വഹിക്കപ്പെടുക തന്നെ ചെയ്യും. വെറും സാധാരണ മീന്‍ പിടുത്തക്കാരും ചുങ്കക്കാരുമാണ്‌ യേശുവിനെ അനുഗമിച്ചത്‌. സാധാരണക്കാരെ തിരഞ്ഞെടുക്കേണ്ടി വന്നതില്‍ യേശു ലജ്ജിക്കുകയല്ല നേരെ മറിച്ച്‌ അഭിമാനിക്കുകയും ദൈവപിതാവിനെ സ്‌തുതിക്കുകയുമാണ്‌ ചെയ്യുന്നത്‌. സ്വയം എന്തോ ആണെന്നു ഭാവിച്ചുകൊണ്ട്‌ പൗരോഹിത്യ ധര്‍മ്മത്തെ വില കുറഞ്ഞ കഴുതപ്പണിയായി കണക്കാക്കുന്നവരെ പൗലോസ്‌ അപ്പസ്‌തോലന്‍ ഇപ്രകാരം ഒരു ആത്മപരിശോധിനയ്‌ക്കായി ക്ഷണിക്കുന്നു. സഹോദരരേ, നിങ്ങള്‍ക്ക്‌ ലഭിച്ച ദൈവവിളിയെപ്പറ്റി ചിന്തിക്കുവിന്‍. ലൗകിക മാനദണ്‌ഡങ്ങള്‍ അനുസരിച്ച്‌ നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല. ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്‌ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്‌ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്‌ടിയില്‍ അശക്തമായവയെയും നിലവിലുള്ളവയെ നശിപ്പിക്കുവാന്‍ വേണ്ടി ലോകദൃഷ്‌ടിയില്‍ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്‌മയെ തന്നെയും ദൈവം തിരഞ്ഞെടുത്തുവെന്നുള്ളത്‌ മറക്കാതിരിക്കുക.
(അഞ്ചുതെങ്ങ്‌ ഫെറോന വൈദിക വര്‍ഷാചാരണത്തിനു പരിസമാപ്‌തി കുറിച്ചുകൊണ്ട്‌

ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം. സൂസപാക്യം ആറ്റിങ്ങല്‍ ഗുഡ്‌ ഷെപ്പേര്‍ഡ്‌ ദൈവാലയത്തില്‍ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശം.)

No comments: