Sunday, July 18, 2010

നിരീശ്വരവാദം പ്രോത്സാഹിപ്പിക്കലല്ല സഭയുടെ ദൌത്യം

ലോകത്തിലെ ഒരു മതത്തിനും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാന്‍ സാധ്യമല്ല. മതവിശ്വാസവും നിരീശ്വരവാദവും അങ്ങേയറ്റം വിരുദ്ധമാണ്. ദൈവാഭിമുഖ്യമുള്ള വ്യക്തികളെയും സമൂഹത്തെയും രൂപപ്പെടുത്തുക എന്നതാണ് മതത്തിന്റെ അന്തസത്ത. ഈശ്വരവിശ്വാസം വളര്‍ത്തുകയാണ് മതങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് ക്രിസ്തുമതവും നിരീശ്വരത്വത്തിനെതിരാണ്.

ദൈവജനത്തെ വിശ്വാസത്തില്‍ ആഴപ്പെടുത്തുകയും വിശ്വാസത്തില്‍ നിലനിറുത്തുകയുമാണ് സഭയുടെ അടിസ്ഥാനപരമായ ദൌത്യമെന്ന് സാര്‍വത്രികസഭയുടെ എല്ലാ പ്രബോധനരേഖകളും അര്‍ത്ഥശങ്കയ്ക്ക് ഇടിമില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുമതം ഇന്ന് സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന എല്ലാ ശുശ്രൂഷകളുടെയും ലക്ഷ്യം ദൈവവിശ്വാസം വളര്‍ത്തുക എന്നതാണ്. ഈ ഒരു ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകുവാനോ ഇതില്‍ വെള്ളം ചേര്‍ക്കാനോ ക്രിസ്തുമതത്തിന് ഒരിക്കലും സാധിക്കുകയില്ല. ദൈവത്തെ നിഷേധിക്കുകയും സഭയെ തള്ളിപ്പറയുകയും ചെയ്യുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കുവാന്‍ സഭയ്ക്ക് സാധ്യമല്ല. നിരീശ്വരവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരെ അതില്‍ നിന്ന് തടയാനും നിരീശ്വരവാദപ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ടുപോയ ക്രിസ്തുമതവിശ്വാസികളെ അതില്‍നിന്ന് തിരികെ കൊണ്ടുവരാനും സഭയ്ക്ക് സാധിക്കണം. അത് സഭയുടെ ഈ കാലഘട്ടത്തിലെ ദൌത്യമാണ്.

ദൈവവിശ്വാസവും നിരീശ്വരവാദവും ഒരിക്കലും ഒരുമിച്ച് പോവുകയില്ല. നിരീശ്വരവാദപ്രസ്ഥാനങ്ങള്‍, ദൈവനിഷേധം പ്രോത്സാഹിപ്പിക്കാനും ദൈവനിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ തലമുറയെ വാര്‍ത്തെടുക്കുവാനുമാണ് പരിശ്രമിക്കുക. അത് അവരുടെ അസ്തിത്വത്തിന്റെ ഭാഗവും ലക്ഷ്യവുമാണ്. യഥാര്‍ത്ഥ കമ്യൂണിസ്റ് നിരീശ്വരവാദിയാണെന്ന കേരളത്തിലെ കമ്യൂണിസ്റ് നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ കേരളത്തിലെയും കമ്യൂണിസ്റ് പ്രസ്ഥാനം നിരീശ്വരവാദപ്രസ്ഥാനമാണെന്ന് തുറന്നു കാണിച്ചിരിക്കുകയാണ്.

ആഗോള കമ്യൂണിസം അടിസ്ഥാനപരമായി ഭൌതികവാദം, നിരീശ്വരവാദം, വര്‍ഗസമരം എന്നീ മൂന്ന് തത്ത്വങ്ങളില്‍ വിശ്വസിക്കുന്നു. ജോര്‍ജ് വില്യം ഫ്രീഡ്രിക് ഹേഗലിന്റെ വൈരുദ്ധ്യാത്മകചിന്ത കടമെടുത്ത് ഭൌതികവാദത്തെ വൈരുദ്ധ്യാത്മക ഭൌതികവാദമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഈ കാണുന്ന പ്രപഞ്ചത്തിനും വസ്തുക്കള്‍ക്കും അപ്പുറം ഒന്നും തന്നെയില്ല. ഭൌതികം മാത്രമാണ് സത്യം. പ്രപഞ്ചത്തില്‍ ഉള്ളതുമാത്രമാണ് സത്യം. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്നതും സ്പര്‍ശിച്ച് അറിയാന്‍ സാധിക്കുന്നതും മാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ എന്ന് ഭൌതികവാദികള്‍ പറയുന്നു. പ്രപഞ്ചത്തിന് അതീതമായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. ദൈവവിശ്വാസത്തിനും മതത്തിനും കമ്യൂണിസത്തില്‍ സ്ഥാനമില്ല. യഥാര്‍ത്ഥ കമ്യൂണിസ്റിന് മതാചാരമനുസരിച്ച് ജീവിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് ദൈവവിശ്വാസിയായ വ്യക്തി പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചുവന്നാല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പാടില്ലെന്ന് കമ്യൂണിസ്റ് പാര്‍ട്ടി നിഷ്കര്‍ഷിച്ചിരിക്കുന്നത്.

ഭൌതികവാദവും നിരീശ്വരവാദവും എന്നപോലെ കമ്യൂണിസത്തിന്റെ അടിത്തറയാണ് വര്‍ഗസമരം. സമൂഹത്തെ അവര്‍ രണ്ടായി തിരിക്കുന്നു. ബൂര്‍ഷ്വയും തൊഴിലാളിയുമാണ് സമൂഹത്തിലെ രണ്ടു വര്‍ഗക്കാര്‍. പണമുള്ളവനായ ബൂര്‍ഷ തൊഴിലാളിയെ ചൂഷണം ചെയ്യുന്ന ബൂര്‍ഷ്വകളെ വകവരുത്തണം. സമൂഹത്തില്‍ ബൂര്‍ഷ്വ ഉള്ളടത്തോളം കാലം വര്‍ഗസമരത്തിന് പ്രാധാന്യമുണ്ട്. കമ്യൂണിസം സഭയെപ്പോലും ബൂര്‍ഷയായി വ്യാഖ്യാനിക്കുന്നു. ഭൌതികവാദത്തെയും നിരീശ്വരവാദത്തെയും പോലെ വര്‍ഗസമരത്തെയും സഭയ്ക്ക് അംഗീകരിക്കാനാവില്ല.
കേരളകത്തോലിക്കാസഭ നടത്തിയ ചില പഠനങ്ങളുടെ വെളിച്ചത്തില്‍ നിരീശ്വരവാദികളുടെ വ്യാപകമായ തിരുകിക്കയറ്റലുകള്‍ ഇടവകസമിതികളിലും അല്മായ സംഘടനകളിലും മതബോധന വിഭാഗങ്ങളിലും അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. സഭയെ തകര്‍ക്കാന്‍ സഭാമക്കളെ തന്നെ ഉപയോഗിക്കുന്ന ഗൂഢഅജണ്ടയുടെ ഭാഗമാണിത്.

സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ്. ദൈവവിശ്വാസമുള്ള തലമുറ വളര്‍ന്നുവന്നാല്‍ അത് കമ്യൂണിസത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ സ്ഥാപനങ്ങളിലൂടെ നമ്മുടെ കുട്ടികളെ നിരീശ്വരവാദവും കമ്യൂണിസവും പഠപ്പിക്കാനുള്ള ബൃഹത്തായ പദ്ധതി നിരീശ്വരവാദികള്‍ക്കുണ്ട്.

സഭയുടെ ദൌത്യം ദൈവവിശ്വാസം പ്രോത്സാഹിപ്പിക്കലാണ്; നീരീശ്വരവാദം വളര്‍ത്തലല്ല.
ഭൌതികവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും വ്യാപനത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി അവയെക്കുറിച്ച് ബോധവാ•ാരാകണം. നഷ്ടപ്പെട്ടുപോയ ആടുകളെ തിരികെ കൊണ്ടുവരാനാണ് ദൈവപുത്രന്‍ പരിശ്രമിച്ചത്. നിരീശ്വരവാദപ്രസ്ഥാനങ്ങളില്‍ അകപ്പെട്ടുപോവരെ തിരികെ കൊണ്ടുവരാന്‍ കഴിയണം. കേവലം ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തിനുവേണ്ടിയോ എം.എല്‍.എ. സ്ഥാനത്തിനു വേണ്ടിയോ നിരീശ്വരവാദപ്രവര്‍ത്തകരുടെ വക്താക്കളാകുന്ന സഭാമക്കളെ തിരികെ കൊണ്ടുവരാന്‍ സഭയ്ക്ക് സാധിക്കണം.

നിരീശ്വരവാദപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ മാതൃകാവ്യക്തികളാക്കരുത്. അവരുടെ സ്ഥാനത്തെ മഹത്വപ്പെടുത്തരുത്. നിരീശ്വരവാദപ്രസ്ഥാനത്തിന്റെ ടിക്കറ്റില്‍ ജയിച്ച പഞ്ചായത്ത് പ്രസിഡണ്ടിനെയോ എം.എല്‍.എ. യോ ഇടവക മതബോധന അല്മായപ്രസ്ഥാനങ്ങളുടെ യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതും പ്രസംഗിപ്പിക്കുന്നതും നിരീശ്വരവാദത്തിന് നാം നല്‍കുന്ന അംഗീകാരമാകാം. ഇത്തരം വ്യക്തികളെ സഭാപ്രവര്‍ത്തനങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കുന്ന ധീരമായ നടപടിയെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്ക് സാധിക്കണം.

ക്രൈസ്തവമനസാക്ഷിയുടെ രൂപീകരണം സഭാമക്കളില്‍ നടക്കണം. പാപം ചെയ്യാന്‍ നിന്റെ മനസാക്ഷി നിന്നോട് പറയുന്നുണ്െടങ്കില്‍ അതു നീ ചെയ്തോ എന്ന് പറയാനല്ല സഭയ്ക്ക് സാധിക്കേണ്ടത്. പാപം ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന ക്രൈസ്തവമനസാക്ഷി അനുസരിച്ച് നിരീശ്വരപ്രസ്ഥാനങ്ങള്‍ക്ക്ല വോട്ട് ചെയ്യാന്‍ പറയാന്‍ സഭയ്ക്കാവില്ല. ഏതു കാലഘട്ടത്തിലും ഭൌതികവാദത്തെയും നിരീശ്വരവാദത്തെയും വര്‍ഗസമരത്തെയും തള്ളിപ്പറയാന്‍ സാധിക്കണം.

മാര്‍ഗവും ലക്ഷ്യവും ശുദ്ധമായിരിക്കണം എന്നതാണ് ഏതു മതത്തിന്റെയും അടിസ്ഥാനതത്വം. ക്രിസ്തുമതവും അതില്‍ അടിയുറച്ച് വിശ്വസിക്കുന്നു. നിരാലംബരെയും പാവപ്പെട്ടവരെയും ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് കേരളത്തിലെ മതസ്ഥാപനങ്ങളാണ്. കേരളത്തിലെ കമ്യൂണിസ്റ് പാര്‍ട്ടിക്ക് അനാഥാലയങ്ങളോ മന്ദബുദ്ധികളെയും എയ്ഡ്സ് രോഗികളെയും പോലുള്ളവരെ സംരക്ഷിക്കുന്ന അഗതിമന്ദിരങ്ങളോ ഇല്ല. ഗവണ്‍മെന്റ് പോലും ഇത്തരം മേഖലയിലേക്ക് വിരളമായേ കടന്നുവന്നിട്ടുള്ളൂ. മതസ്ഥാപനങ്ങള്‍ ഇത്തരം കാരുണ്യത്തിന്റെ പ്രവൃത്തികള്‍ രഹസ്യമായിട്ടാണ് ചെയ്യുന്നത്. ഇവയൊക്കെ ജനങ്ങള്‍ക്ക് ബോധ്യമാകുന്നതിനും മറ്റുള്ളവര്‍ക്ക് മാതൃക നല്കുന്നതിനും വേണ്ടി പൊതുജനമദ്ധ്യേ അവതരിപ്പിക്കുന്നതും പ്രസിദ്ധം ചെയ്യുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്

No comments: