Monday, March 15, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 1

നൂറ്റാണ്ടുകളുടെ പരിണാമപ്രക്രിയയില്‍ വിശ്വാസവിഷയമായി യേശുവും ചരിത്രപുരുഷനായ യേശുവും തമ്മിലുള്ള ദ്വന്ദ്വാത്മകത വലിയൊരു പരിധിവരെ നിര്‍ണായകസ്വാധീനം ചെലുത്തിയിരുന്നു എന്നു പറയാം. ഈ രണ്ടു സമീപനങ്ങളും യേശുവാകുന്ന ഒരേ ബിന്ദുവിലാണു സന്ധിക്കുന്നതെങ്കിലും ഊന്നല്‍ കൊടുക്കുന്ന കാര്യത്തില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു. വിശ്വാസവിഷയമായ യേശു എന്നും ജനകോടികളുടെ ആരാധനാപാത്രമായിരുന്നിട്ടുണ്ട്‌. ഇന്നും അങ്ങനെതന്നെ. അവിടുത്തെ ദൈവികത്വവും ആ വ്യക്തിത്വത്തിന്റെ ശാലീനതയും ഊഷ്‌മളതയും പ്രാഭവവും വിശ്വാസ്യതയും നൈര്‍മല്യവുമൊക്കെ ഭക്തരില്‍ നിസ്‌തുലവും ക്രിയാത്മകവുമായ സ്വാധീനം ഉളവാക്കിക്കൊണ്ടിരിക്കുന്നു. ദിവ്യമായ ആ വ്യക്തിത്വത്തില്‍ മനുഷ്യസഹജമായ ഏതെങ്കിലും പരിമിതികളോ ദൗര്‍ബല്യങ്ങളോ ഉണ്ടാകാമെന്ന്‌ അംഗീകരിക്കാന്‍ കഴിയാത്ത, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ധമായ ആരാധനാ മനോഭാവമാണ്‌ കഴിഞ്ഞ കാലഘട്ടത്തിന്റെ സവിശേഷത. ഇന്ന്‌ യേശുവിനെ പച്ച മനുഷ്യനായും മാനുഷിക പരിമിതികള്‍ ഉള്ളവനായും പ്രാന്തവല്‍കൃത യഹൂദനായുമൊക്കെ വീക്ഷിക്കുന്ന ബൈബിള്‍ അധിഷ്‌ഠിത പഠനങ്ങള്‍ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നു.

അതിന്റെയൊക്കെ ചില വികൃതവും ബീഭത്സവും പൈശാചികവുമായ രൂപങ്ങളാണ്‌ ഗ്രീക്ക്‌ സാഹിത്യകാരനായ കസന്ത്‌സക്കീസ്സിന്റെ `അന്ത്യപ്രലോഭന'ത്തിലും ആംഗലേയനോവലിസ്റ്റായ ഡാന്‍ ബ്രൗണിന്റെ `ഡാവിഞ്ചിക്കോഡിലും' മലയാളത്തില്‍ സക്കറിയായുടെ യേശുകഥകളിലും ദര്‍ശിക്കാനാവുക. വിവാഹിതനായി മഗ്‌ദലനാമറിയത്തോടും മക്കളോടുമൊപ്പം കുടുംബജീവിതം നയിക്കുന്നതായി സ്വപ്‌നം കാണുന്ന ക്രൂശിതനായ യേശുവിനെയാണ്‌ കസന്ത്‌സക്കീസ്‌ അവതരിപ്പിക്കുന്നതെങ്കില്‍ ഡാന്‍ ബ്രൗണ്‍ ഒരു പടികൂടി കടന്ന്‌ യേശുവിനെ സ്വപ്‌നലോകത്തുനിന്നും കുരിശില്‍നിന്നും മോചിപ്പിച്ചു ജീവിതത്തിന്റെ പരുപരുത്ത മേഖലകളിലേക്കു തള്ളിവിടുന്നു. മഗ്‌ദലനമറിയവുമായിട്ടുള്ള അവിടുത്തെ ദാമ്പത്യജീവിതത്തിന്റെ സജീവസാക്ഷ്യമാണ്‌ ഡാന്‍ബ്രൗണ്‍ പടിഞ്ഞാറന്‍ യൂറോപ്പിലെങ്ങോ കണ്ടെത്തിയെന്നു പറയപ്പെടുന്ന കഥാപാത്രമായ പെണ്‍കുട്ടി. സക്കറിയായുടെ പച്ചമനുഷ്യനായ യേശു മഗ്‌ദലനമേരിയുമൊത്ത്‌ ലൈംഗികകേളികളില്‍ മുഴുകുന്നു. (കണ്ണാടിക്കാണ്മോളവും).

ഇവിടെ എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമിതാണ്‌. ആരാധനാപാത്രമായ യേശുവിനെ തേടിയവര്‍ അവിടുത്തെ സമ്പൂര്‍ണ മാനവികത കാണാതെ പോയി. ചരിത്രപുരുഷനായ യേശുവിനെ അന്വേഷിച്ച പലര്‍ക്കുമാകട്ടെ അവിടുത്തെ ദിവ്യത അന്യമായി താനും.

അധ്യാപകനായ യേശുവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യ ക്തമാകുന്നു. പൂര്‍വകാലങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണന്മാരാരുംതന്നെ യേശുവി നെ അറിഞ്ഞവരല്ല. അവിടു ത്തെ കണ്ടെത്തിയവരോ ആ രാധനാഭാവം നിമിത്തം അ വിടുത്തെ ദൈവികതയുടെ സ്വാധീനവലയത്തിലായിപ്പോയി. അധ്യാപകനെന്ന ത ലത്തില്‍ യേശുവിനെ കാ ണുകയും അവിടുത്തെ പ്ര ബോധനരീതിയും മറ്റും അപഗ്രഥനവിഷയമാക്കുകയും ചെയ്യുന്നത്‌ ആ വ്യക്തിത്വത്തോടുള്ള അവഹേളനമാ യി അവര്‍ കരുതിപ്പോന്നു. ``യേശുവിന്റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി; അവിടുന്ന്‌ എങ്ങനെ പ്രബോധിപ്പിച്ചു എന്നൊന്നും പരിശോധിക്കാന്‍ തുനിയരുത്‌.'' ഇ ത്തരത്തിലുള്ള വളരെ നി ഷേധാത്മകമായൊരു സമീപനമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക. ഇതിലേറെയൊ ന്നും കഴിഞ്ഞ കാലഘട്ടത്തില്‍ നിന്നു പ്രതീക്ഷിക്കാനില്ല. കാരണം, ബൈബിളില്‍ സാഹിത്യരൂപങ്ങള്‍ ഉണ്ടെന്നും രൂപവിമര്‍ശനം ആവശ്യമാണെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുതന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണല്ലോ.

അധ്യാപകനായി അംഗീകൃതന്‍
പിതാവു ലോകത്തിലേക്കയച്ച ഗുരുവാണ്‌ താനെന്ന വ്യക്തമായ അവബോധം യേശുവിനുണ്ടായിരുന്നു. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ അവസരത്തില്‍ അവിടുന്ന്‌ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്‌തു. ``നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ്‌ എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാന്‍ ഗുരുവും കര്‍ത്താവുമാണ്‌'' (യോഹ. 13:13). തന്നോടുകൂടെ ആയിരിക്കാനും പ്രസംഗിക്കാന്‍ അയയ്‌ക്കാനും വേണ്ടി യേശു വിളിച്ചു നിയോഗിച്ച ശിഷ്യന്മാര്‍ (മര്‍ക്കോസ്‌ 3:14,15) എല്ലാ സന്ദര്‍ഭങ്ങളിലും അവിടുത്തെ `ഗുരു' എന്ന്‌ അഭിസംബോധന ചെയ്യുന്നു. ഉദാഹരണത്തിന്‌ കൊടുങ്കാറ്റടിച്ചു തോണി അപകടത്തിലാകുമ്പോള്‍ ``ഗുരോ, ഗുരോ ഞങ്ങള്‍ നശിക്കുന്നു'' എന്നു പറഞ്ഞാണ്‌ അവര്‍ യേശുവിനെ ഉണര്‍ത്തുക (ലൂക്കാ 8:24). ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലുംപെട്ട അവിടുത്തെ കണ്ട പത്രോസിന്റെ പ്രതികരണം: ``ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി നിന്നെ തിക്കുകയാണല്ലോ'' (ലൂക്കാ 8:45) എന്നാണ്‌. താബോറിലെ രൂപാന്തരണത്തിന്റെ സ്വര്‍ഗീയ തേജസ്‌ തഴുകിനിന്നപ്പോഴും ആ പ്രേഷ്‌ഠശിഷ്യന്‍ ഉദീരണം ചെയ്‌തു: ഗുരോ, നാം ഇവിടെയായിരിക്കുന്നത്‌ നല്ലതാണ്‌ (ലൂക്കാ 9:33). ജറുസലേം ദൈവാലയത്തിന്റെ നാശത്തെപ്പറ്റി യേശു പ്രവചിച്ചപ്പോള്‍ ശിഷ്യന്മാര്‍ ചോദിക്കുകയാണ്‌: ഗുരോ, ഇത്‌ എപ്പോഴാണ്‌ സംഭവിക്കുക? (ലൂക്കാ 21:7). ജന്മനാ അന്ധനെ കണ്ട ശിഷ്യന്മാരുടെ ചോദ്യം: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌? (യോഹ. 9:2) എന്നത്രേ.

യഹൂദവിജാതീയ സമൂഹങ്ങളില്‍ യേശു `ഗുരു' ആയിട്ടാണ്‌ അറിയപ്പെട്ടിരുന്നത്‌. `നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കുമെന്നോതിയ നിയമജ്ഞനും' (മത്താ. 8:19), അടയാളം കാണാന്‍ ആഗ്രഹിക്കുന്ന ചില നിയമജ്ഞരും ഫരിസേയരും (മത്തായി 12:38), നിത്യജീവന്‍ പ്രാപിക്കാന്‍ ചെയ്യേണ്ട നന്മപ്രവൃത്തിയെപ്പറ്റിയാരാഞ്ഞ ധനികനായ യുവാവും (മത്തായി 19:16 ; മര്‍ക്കോ. 10:17). പരീക്ഷണാര്‍ത്ഥം, നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണമെന്നു ചോദിച്ച നിയമജ്ഞനും (ലൂക്കാ 10:25) നിയമത്തിലെ അതിപ്രധാന കല്‍പനയെപ്പറ്റി അന്വേഷിക്കുന്ന നിയമപണ്‌ഡിതനും (മര്‍ക്കോസ്‌ 22:35) പുനരുത്ഥാനനന്തര ദാമ്പത്യബന്ധത്തിന്റെ സാധ്യതയെപ്പറ്റി സംസാരിക്കുന്ന സദുക്കായരും (മത്തായി 22:24 ; മര്‍ക്കോസ്‌ 12:19 ; ലൂക്കാ 20:28) യേശുവിനെ `ഗുരോ' എന്ന്‌ അഭിസംബോധന ചെയ്യുന്നു. രാത്രിയില്‍ യേശുവിനെ സന്ദര്‍ശിച്ച നിക്കൊദേമോസും സ്‌പഷ്‌ടമായി ഏറ്റുപറയുന്ന ഒരു സത്യമാണിത്‌. ``റബ്ബീ, അങ്ങു ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്ന്‌ ഞങ്ങള്‍ അറിയുന്നു'' (യോഹ. 3:2). അപ്പം ഭക്ഷിച്ചു തൃപ്‌തരായവര്‍ തിബേരിയാസ്‌ കടലിനു മറുകരെ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ ഉന്നയിക്കുന്ന ചോദ്യവും ആരംഭിക്കുന്നത്‌ `റബ്ബീ' എന്നു വിളിച്ചുകൊണ്ടാണ്‌: ``റബ്ബീ, അങ്ങ്‌ എപ്പോള്‍ ഇവിടെ എത്തി?'' (യോഹ. 6:25). ഉത്ഥിതനെ തിരിച്ചറിഞ്ഞ മഗ്‌ദലന മറിയം അവിടുത്തെ വിളിച്ചു `റബ്ബോനീ' ഗുരു എന്ന്‌ (യോഹ. 20:18). അശുദ്ധാത്മാവ്‌ ആവേശിച്ച മകന്റെ പിതാവിനും (മര്‍ക്കോസ്‌ 9:17 ; ലൂക്കാ 9:38) ആതിഥേയനായ ശിമയോനും (ലൂക്കാ 7:40) സീസറില്‍നിന്നുള്ള നികുതിപ്രശ്‌നം ഉന്നയിച്ചു യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിക്കുന്ന നിയമജ്ഞര്‍ക്കും പുരോഹിത പ്രമുഖര്‍ക്കും (ലൂക്കാ 20:21) പത്തുകുഷ്‌ഠരോഗികള്‍ക്കും (ലൂക്കാ 17:14) ഓശാന പാടി ആര്‍ത്തുവിളിക്കുന്ന ജനത്തെ ശാസിക്കാന്‍ ആവശ്യപ്പെടുന്ന ഫരിസേയര്‍ക്കും അവിടുന്ന്‌ `ഗുരു' തന്നെ. മാളികമുറിയുടെ ഉടമസ്ഥനോട്‌ ശിഷ്യന്മാര്‍ പറയേണ്ട വാക്കുകള്‍ യേശുതന്നെ നിര്‍ദ്ദേശിക്കുന്നു: ``ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്ത്‌ പെസഹാ ഭക്ഷിക്കുന്നതിന്‌ എന്റെ വിരുന്നുശാല എവിടെയാണ്‌?'' (മര്‍ക്കോ. 14:14). ഈ ചോദ്യം സമൂഹം യേശുവിനെ ഗുരുവായി അംഗീകരിച്ചിരുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്‌.
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

No comments: