Friday, May 7, 2010

ലോനപ്പന്‍ നമ്പാടന്‍റെ അപസര്‍പ്പക ആത്മകഥ!

കൊള്ളക്കാര്‍, കൊലപാതകികള്‍, അഴിമതിവീരന്മാര്‍, അഭിസാരികമാര്‍, അമ്പലം വിഴുങ്ങികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഇനിയും ആത്മകഥകള്‍ എഴുതാനുണ്ട്. അവര്‍ക്കു മുമ്പേ നമ്പാടന്‍ മാഷ് സ്വന്തം കഥയെഴുതി നവയുഗ ആത്മകഥാകൃത്തുക്കളുടെ നിരയിലിടം പിടിച്ചത് വിനയം കൊണ്ടാകാനേ തരമുള്ളൂ.

ലൈംഗികതൊഴിലാളി നളിനി ജമീലയ്ക്കും കള്ളന്‍ മണിയന്‍പിള്ളയ്ക്കും (മുന്‍ കന്യാ)സ്ത്രീ ജെസ്മിക്കും ശേഷം ഇപ്പോഴിതാ ലോനപ്പന്‍ നമ്പാടനും ആത്മകഥയെഴുതിയിരിക്കുന്നു. കാലുമാറ്റക്കാരനാണ്, അതിന്റെ ഒറ്റുകാശായി കിട്ടിയ വകുപ്പില്ലാമന്ത്രിസ്ഥാനവുമായി അഞ്ചു കൊല്ലം ഊരുചുറ്റിയവനാണ്, കരയിപ്പിക്കുന്ന കോമഡികള്‍ പറയാറുണ്ട് എന്നീ നിസ്സാരകാര്യങ്ങള്‍ ഒഴിച്ചാല്‍ ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച്, ആത്മകഥയെഴുതാന്‍ മാത്രം പാതകമെന്തെങ്കിലും ചെയ്തിട്ടുള്ളയാളാണ് നമ്പാടന്‍ മാഷെന്നു ശത്രുക്കള്‍ പോലും പറയില്ല. കൊള്ളക്കാര്‍, കൊലപാതകികള്‍, അഴിമതിവീരന്മാര്‍, അഭിസാരികമാര്‍, അമ്പലം വിഴുങ്ങികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഇനിയും ആത്മകഥകള്‍ എഴുതാനുണ്ട്. അവര്‍ക്കുമുമ്പേ നമ്പാടന്‍ മാഷ് സ്വന്തം കഥയെഴുതി നവയുഗ ആത്മകഥാകൃത്തുക്കളുടെ നിരയിലിടം പിടിച്ചത് വിനയം കൊണ്ടാകാനേ തരമുള്ളൂ.

വില്പനയ്ക്കു വയ്ക്കാന്‍ പോകുന്ന പുസ്തകത്തിലെ ഏറ്റവും സംഭ്രമജനകമായ അദ്ധ്യായങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരണത്തിനു നല്‍കി, പണച്ചിലവില്ലാതെ പരസ്യമുണ്ടാക്കുന്നതും നാട്ടുനടപ്പാണ്. ഇതനുസരിച്ച് മാഷും നല്‍കി ഒരദ്ധ്യായം. തൃശൂര്‍ മുന്‍ ആര്‍ച്ചുബിഷ പ് ജോസഫ് കുണ്ടു കുളം ആഫ്രിക്കയില്‍ വച്ചു മരണപ്പെട്ടതില്‍ ദുരൂഹതയുണ്െടന്നത്രെ ഈ അദ്ധ്യായത്തിലെ വെളിപ്പെടുത്തല്‍. ഈഴവസമുദായത്തിനും മുസ്ളിം സമുദായത്തിനും ക്രൈസ്തവസമുദായത്തോടുള്ള മൈത്രി പ്രകടിപ്പിക്കാന്‍ അക്ഷീണം യത്നിക്കുന്ന രണ്ടു പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുക യും ചെയ്തു. പക്ഷേ, നമ്പാടന്‍ മാഷിന്റെ കോമഡികള്‍ ജനം ആദ്യമായി കേള്‍ക്കുകയല്ലല്ലോ. അതുകൊണ്ടാവാം സംഗതി അത്രയ്ക്കങ്ങോട്ടു കയറി കത്തിയില്ല.

മൂന്നു വര്‍ഷം മുമ്പു മരണമടഞ്ഞ ഒരു ബന്ധു നല്‍കിയ സൂചനകളനുസരിച്ചാണു പത്തു വര്‍ഷം മുമ്പു മരണമടഞ്ഞ കുണ്ടുകുളം പിതാവിനെ കുറിച്ചു ചില കഥകള്‍ മാഷ് തട്ടിവിട്ടിരിക്കുന്നത്. രണ്ടു പേരും മരിച്ചവരാണല്ലോ എന്നതായിരുന്നു ധൈര്യം. പക്ഷേ എന്തു ചെയ്യാം, മരണസമയത്തു പിതാവിനോടൊപ്പമുണ്ടായിരുന്ന സെക്രട്ടറി ജീവിച്ചിരിക്കുകയാണ്, ഫാ.വര്‍ഗീസ് പാലത്തിങ്കല്‍. പല തവണ പറഞ്ഞു കഴിഞ്ഞതാണെങ്കിലും പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അദ്ദേഹം പിന്നെയും പറഞ്ഞു.


ദുബൈയില്‍ നിന്നു കൊട്ടക്കണക്കിനു സ്വര്‍ണം പിരിച്ചെടുത്ത്, അതുരുക്കിയുണ്ടാക്കിയ വമ്പനൊരു സ്വര്‍ണക്കുരിശും കഴുത്തിലണിഞ്ഞ്, പെട്ടിക്കണക്കിനു പണവുമായാണു പിതാവ് ആഫ്രിക്കയിലെത്തിയതെ ന്നും ആരേയുമറിയിക്കാതെ ഘോരമായ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ നടത്തിയ നിഗൂഢ യാത്രക്കിടയില്‍ മരണം സംഭവിച്ചുവെന്നും സ്വര്‍ണക്കുരിശും പണവും എവിടെ പോയെന്ന് അറിയില്ലെന്നുമാണ് അപസര്‍പ്പകകഥ. സ്വര്‍ണത്തിനും പണത്തിനും വേണ്ടി പിതാവിനെ ആരോ കൊന്നതാണെന്നു വ്യംഗ്യം.

കെനിയയിലേയ്ക്കുള്ള വിമാനം ദുബൈ വഴി പോയെന്നല്ലാതെ അവിടെയിറങ്ങി സന്ദര്‍ശനവും പിരിവും നടത്തിയ ശേഷമായിരുന്നില്ല കെനിയന്‍ യാത്രയെന്നു ഫാ.പാലത്തിങ്കല്‍ വിശദീകരിച്ചതോടെ 'കോണ്‍സ്പിറസി തിയറിയുടെ' സിംഹഭാഗവും ഭസ്മമായി. ആഫ്രിക്കയിലെ യാത്ര നല്ല ഒന്നാന്തരം ഹൈവേയിലൂടെയായിരുന്നുവെന്നും മുപ്പതോളം നിര്‍മ്മലദാസി കന്യാസ്ത്രീകളുമായി സംസാരിച്ചു നടക്കുമ്പോള്‍, പട്ടാപ്പകലായിരുന്നു പിതാവിന്റെ മരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതോടെ 'മര്‍ഡര്‍ മിസ്ററി' യും പുകയായി. ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നു പ്രൈമറി സ്കൂളില്‍ പണ്ടു പഠിച്ച ഓര്‍മ്മകൊണ്ടാകണം, ആഫ്രിക്കയിലെത്തുന്നവര്‍ക്കൊക്കെ വനാന്തരങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന് മാഷ് സങ്കല്പിച്ചുകളഞ്ഞത്. അതു ക്ഷമിക്കാവുന്നതേയുള്ളൂ.

ഗള്‍ഫില്‍ പിരിവു നടത്തി സ്വര്‍ണവും പണവുമുണ്ടാ ക്കി എന്നതാണു വരികള്‍ക്കിടയിലൂടെയുള്ള മറ്റൊരു വെളിപ്പെടുത്തല്‍. വേറെയേതോ സന്ദര്‍ഭത്തിലായിരുന്നു ഇതെന്നല്ലാതെ പിരിവിന്റെ കാര്യം ആരും നിഷേധിച്ചിട്ടില്ല. കുണ്ടുകുളം പിതാവ് ഗള്‍ഫില്‍ പോയിട്ടുണ്െടങ്കില്‍ പിരിവും നടത്തിയിട്ടുണ്ടാകും എന്ന കാര്യത്തില്‍ മറ്റാര്‍ ക്കൊക്കെ സംശയമുണ്ടായാലും പിതാവിനെ അറിയുന്നവര്‍ക്ക് സംശയമുണ്ടാകാനിടയില്ല. സ്വന്തം നിലയും വില യും മറന്നു കണ്ടവരുടെ മുമ്പിലൊക്കെ കൈനീട്ടിയാണു പിതാവ്, പാവങ്ങളുടെ പിതാവായത്. നീട്ടിയ കരങ്ങളില്‍ വീണ സ്വര്‍ണവും പണവുമാണ് തൃശൂരില്‍ എയ്ഡ്സ് രോഗികളെ പരിചരിക്കുന്ന മാര്‍ കുണ്ടുകുളം കോംപ്ളക്സാ യും മറ്റ് അഗതിമന്ദിരങ്ങളായും രൂപമെടുത്തിരിക്കുന്നത്. ശൂന്യതയില്‍ നിന്നു അനാഥാലയങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ആള്‍ദൈവമൊന്നുമായിരുന്നില്ല, വെറുമൊരു ആര്‍ച്ചുബിഷപ്പു മാത്രം. ഇടവകകളില്‍ സ്വീകരണം തരുമ്പോള്‍ മാലയ്ക്കു പകരം തന്നെ സാരി അണിയിക്കണം എന്നു ശഠിക്കുകയും അതു ശേഖരിച്ചു പാവപ്പെട്ടവര്‍ക്കു കൊടുക്കുകയും ചെയ്തി രുന്ന ഒരു ആര്‍ച്ചുബിഷപ്. അവസാനകാലത്ത്, അവസരവും ഔചിത്യവും നോക്കാതെ, കിട്ടിയ വേദികളിലെല്ലാം എയ്ഡ് സ് രോഗികളുടെ സംരക്ഷണത്തിനായി വാദിച്ചുകൊണ്ടിരുന്ന പിതാവിനെ തൃശൂര്‍ക്കാര്‍ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല. അവര്‍ക്കിടയില്‍ തന്റെ പുസ്തകം വില്ക്കാനാണെങ്കില്‍ "പിതാവ് പിരിവു നടത്തിയില്ല'' എന്നൊരു ടോര്‍പിഡോയാണ് മാഷ് പൊട്ടിക്കേണ്ടിയിരുന്നത്. എങ്കില്‍ മാപ്ളമാര്‍ അതു വാങ്ങി വായിച്ചു നോക്കിയേനെ. "ദെന്തൂട്ട്ണ് ഷ്ടാ മ്പടെ പിതാവിനെ പ്പറ്റി ഒര് പുത്യേ കാര്യം'' എന്നറിയണമല്ലോ.
തന്റെ ആത്മകഥ പ്രതീക്ഷിച്ചപോലെ വിവാദമാകുന്നില്ല എന്നു കണ്ടപ്പോള്‍, ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രതികരിക്കണം എന്നൊരു പ്രസ്താവനയിറക്കി, നമ്പാടന്‍ മാഷ്. ആര്‍ച്ചുബിഷപ് പ്രതികരിച്ചാല്‍ മേജര്‍ ആര്‍ച്ചുബിഷപ് പ്രതികരിക്കണമെന്നും അദ്ദേഹവും പ്രതികരിച്ചാല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ പ്രതികരിക്കണമെന്നും ആവശ്യപ്പെടാവുന്നതാണ്. ഏതായാലും ഫാ. പാലത്തിങ്കല്‍ പ്രതികരിച്ചതു തന്നെ മാഷോടു കാണിച്ച വലിയ കാരുണ്യമാണ്. തൃശൂരില്‍ ഒരു കത്തോലിക്കനായി ജനിച്ചു വളര്‍ന്ന മാഷ് അത്രയ്ക്കുള്ള കാരുണ്യമൊക്കെ കത്തോലിക്കാസഭയില്‍ നിന്ന് അര്‍ഹിക്കുന്നുണ്ട്.

ഒരു ദേശത്തിന്റെ കഥയില്‍ എസ്.കെ.പൊറ്റെക്കാട്, ഒരു തമിഴ് നാടോടിയെ പരിചയപ്പെടുത്തുന്നുണ്ട്. "ആറ്റെയും കാറ്റെയും നമ്പലാം, അന്ത ചേല കെട്ടിയ മാതരെ നമ്പലാ'' എന്നു പാടിക്കൊണ്ടു നടക്കുന്ന നാടോടി. ഈരടികളുടെ അര്‍ത്ഥം നാടോടി കൊച്ചുശ്രീധരനു വിശദീകരിച്ചുകൊടുക്കുന്നുണ്ട്: ആറ്റയും കാറ്റയും കിളികളാണ്. കിളികള്‍ ചിലയ്ക്കുന്നതു പോലും വിശ്വസിക്കാം. എന്നാല്‍ അതേ പോലെ വസ്ത്രം ധരിച്ച സ്ത്രീകളെ വിശ്വസിച്ചു കൂടാ.

നാടോടിയും അയാളെ സൃഷ്ടിച്ച പൊറ്റെക്കാട്ടും ആ ഈരടികള്‍ പടച്ച കവിയും ആണ്‍കോയ്മാപന്നികളാണെന്നു (മെയില്‍ ഷോവനിസ്റ് പിഗ്) വാദിക്കാനാണു വേറൊരവസരത്തിലാണെങ്കില്‍ ഇഷ്ടം. പക്ഷേ ഇപ്പോഴത് ഓര്‍ക്കാന്‍ കാരണം നമ്പുക എന്ന ശബ്ദത്തെകുറിച്ച ചിന്തയാണ്. നമ്പലാം എന്നാല്‍ വിശ്വസിക്കാം എന്നും നമ്പലാ എന്നാല്‍ വിശ്വസിക്കരുത് എന്നുമര്‍ത്ഥം. നമ്പാടന്‍ എന്ന പദത്തെ വിഗ്രഹിച്ചു വ്യാഖ്യാനിച്ചാല്‍ വിശ്വാസവുമായി യാത്ര ചെയ്യുന്നവന്‍, അഥവാ വിശ്വാസതീര്‍ത്ഥാടകന്‍ എന്നര്‍ത്ഥം കല്‍പിക്കാം. വിശ്വസിക്കാനാകാത്തവന്‍ എന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പേരുകാരന്റെ ചെയ്ത്തനുസരിച്ചായിരിക്കണം പേരിന്റെ വ്യാഖ്യാനം.

വിരാമതിലകം: മുപ്പത്തിമൂന്നു ദിവസം മാത്രം മാര്‍പാപ്പാ പദവിയിലിരുന്ന ശേഷം മരണമടഞ്ഞ കാര്‍ഡിനല്‍ അല്‍ബിനോ ലുസിയാനി എന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ മരണം കൊലപാതകമാണെന്നാരോപിക്കുന്ന "ഇന്‍ ദ നെയിം ഓഫ് ഗോഡ്'' എന്ന ഗ്രന്ഥം എണ്‍പതുകളില്‍ നാല്‍പത്തഞ്ചു ലക്ഷം കോപ്പിയാണു വിറ്റഴിഞ്ഞത്. ജമീലയുടെ പുസ്തകം അഞ്ചു പതിപ്പുകളും ജെസ്മിയുടെ പുസ്ത കം പതിനഞ്ചു പതിപ്പുകളും ഇതിനകം വില്‍ക്കപ്പെട്ടു. ഈ വായനാവര്‍ദ്ധനവില്‍ അക്ഷരവ്യവസായികള്‍ക്കു സന്തോഷിക്കാം. അക്ഷരപ്രേമികള്‍ക്കോ?

Author:ലേഖാറോസ്

No comments: