Monday, December 28, 2009

മാനവരാശിക്കു പ്രത്യാശയേകുന്ന മഹോത്സവം


Author: ജസ്റിസ് പി. കെ. ഷംസുദ്ദീന്‍ (കേരള ഹൈക്കോടതി റിട്ട. ജസ്റിസ്)

ലോകമെമ്പാടും യേശുവിന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ആഘോഷാവസരമാണു ക്രിസ്മസ്. ലോകമെങ്ങും ശാന്തിയും സമാധാനവും നിറയുക എന്നത്, മാനവരാശിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. യേശുക്രിസ്തു സമാധാനത്തിന്റെയും ശാന്തിയുടെയും ദൂതനായിരുന്നു. ആ യേശു പിറന്നു വീണ മണ്ണില്‍, പശ്ചിമേഷ്യയില്‍ ഇന്നു സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും നടക്കുകയാണ്. ശാന്തിദായകനായ യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ ലോകസമാധാനത്തിനായുള്ള ചിന്തകള്‍ നമ്മുടെ മനസ്സില്‍ നിറയേണ്ടത് അനിവാര്യമാണ്.
നാഗരികതയുടെ സംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ പാശ്ചാത്യ എഴുത്തുകാര്‍ പറയാറുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ഒരു ഗ്രന്ഥത്തില്‍ പാശ്ചാത്യ നാഗരികതയും ഇസ്ളാമും തമ്മിലുള്ള സംഘര്‍ഷം ലോകസമാധാനത്തിനു ഭീഷണിയാണെന്നു സൂചിപ്പിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ തികച്ചും അബദ്ധജഡിലമായ ഒരു നിരീക്ഷണമാണിത്. കാരണം ഇസ്ളാമും ക്രിസ്തുമതവും ജൂതമതവുമൊക്കെ അബ്രാഹമെന്ന മഹാനായ പ്രവാചകനില്‍ വിശ്വസിക്കുവരാണ്. മുസ്ളിങ്ങള്‍ യേശുവിനെ ദൈവമോ ദൈവപുത്രനോ ആയി കരുതുന്നില്ലെങ്കിലും ഏറ്റവും മഹാനായ പ്രവാചകനായിട്ടാണു കാണുന്നത്. അദ്ദേഹത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിനു ശാന്തിയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കേണ്ടത് കടമയായി കരുതുന്നവരാണവര്‍. ഇത്തരത്തില്‍ പരസ്പര ആദരവോടുകൂടി ജീവിക്കുകയും സൌഹാര്‍ദ്ദം പങ്കിടുകയും വിശ്വാസപരമായി പൊതുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ മതാനുയായികള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല.

പിന്നെ എന്തുകൊണ്ടാണു സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് എന്ന ചോദ്യമുണ്ട്. മതങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്കും സ്വന്തകാര്യങ്ങള്‍ക്കുമായി ചിലര്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ഈ സംഘട്ടനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. മതങ്ങളുടെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പ്രബോധനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ മതദര്‍ശനങ്ങളും സ്നേഹത്തെക്കുറിച്ചാണ് ഊന്നിപ്പറയുന്നതെന്നു കാണാനാകും. സ്നേഹത്തേക്കാള്‍ മധുരതരമായ മറ്റൊരു വികാരം ഇല്ലെന്നാണ് എല്ലാ മതങ്ങളും വ്യക്തമാക്കുന്നത്. ലോകത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നു എല്ലാ മതങ്ങളും അനുശാസിക്കുന്നു. വലതുകരണത്തടിക്കുവന് ഇടതുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ സ്നേഹത്തിന്റെയും സഹനത്തിന്റെയും സമാധാനത്തിന്റെയും പാഠമാണ് യേശു പങ്കുവച്ചത്. ഇസ്ളാം എന്നു പറഞ്ഞാല്‍, ശാന്തി സമാധാനം എന്നാണര്‍ത്ഥം. ഒരുവന്‍ അപരനെ നിഗ്രഹിച്ചാല്‍ അത് മാനവരാശിയെത്തന്നെ കൊല്ലുതിനു തുല്യമാണെന്നാണ് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത്. ഭാരതസംസ്കാരത്തിലെ ബുദ്ധമതവും ജൈന മതവുമെല്ലാം അഹിംസയെക്കുറിച്ചാണു സംസാരിക്കുക. ഇത്തരത്തില്‍ മാനവരാശിക്കുവേണ്ട അടിസ്ഥാനകാര്യം ശാന്തിയാണെന്ന് മതങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നു.

"അത്യുതങ്ങളില്‍ ദൈവത്തിനു മഹത്ത്വം ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്കു സമാധാനം'' എന്നാണ് യേശുവിന്റെ തിരുപ്പിറവിയില്‍ മാലാഖമാര്‍ പാടിയത്. ഇവിടെ സമാധാനമുണ്ടാകണമെങ്കില്‍ സന്‍മനസ്സ് ഉണ്ടാകണം. ആ സന്‍മനസ്സ് ഉണ്ടാകാനുള്ള മൂല്യങ്ങളാണ് എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ലോകത്തില്‍ എപ്പോഴൊക്കെ എവിടെയെല്ലാം ധര്‍മച്യുതികള്‍ ഉണ്ടായിട്ടുണ്േടാ അവിടെയൊക്കെ വഴികാട്ടികളായി ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകരോ അവതാരപുരുഷനാമാരോ ഉണ്ടായിട്ടുണ്ട്. അവര്‍ മൂല്യങ്ങളെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചിട്ടുള്ളത്. നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെ സ്നേഹിക്കാന്‍ യേശു പറഞ്ഞു. നിന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ നീ വയറുനിറയെ ഭക്ഷിക്കുകയാണെങ്കില്‍ നീ എന്നില്‍പ്പെട്ടവനല്ലെന്ന് നബിവചനം. നിനക്ക് എന്തുവേണമെന്നു നീ ആഗ്രഹിക്കുന്നുവോ അതു നിന്റെ സഹോദരനു വേണമെന്നു ഇച്ഛിക്കാത്തിടത്തോളം നീ വി ശ്വാസിയായിരിക്കില്ലെന്നും പ്രവാചകന്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനായ ശ്രീനാരായണഗുരു പറഞ്ഞത്, അവനവന്റെ ആത്മസുഖത്തിനായി ആചരിക്കുവ അപരന്റെ സുഖത്തിനായ് വരേണം എന്നാണ്. ഇങ്ങനെ വിവിധ മത പ്രവാചകന്മാര്‍ നല്‍കിയിട്ടുള്ള ദര്‍ശനങ്ങള്‍ മാനവരാശിക്കു വഴികാട്ടിയായും പ്രകാശ ഗോപുരമായും നിലകൊള്ളണം.

എന്നാല്‍ മതത്തിന്റെ യഥാര്‍ത്ഥ അന്തസ്സത്തയില്‍ നിന്നു മതാനുയായികള്‍ അകന്നു പോകുകയും മതമെന്നു പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്ന അവസ്ഥ ചിലയിടങ്ങളില്‍ ദൃശ്യമാണ്. ഇതേപ്പറ്റി മതനേതാക്കള്‍ ഗൌരവപൂര്‍വം ചിന്തിക്കണം. മതത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാത്ത വികലമായ പല കാഴ്ചപ്പാടുകളും കാണുന്നുണ്ട്. ഇതു മാറണം. മതസ്ഥാപകരും പ്രവാചകരും മതനേതാക്കളുമെല്ലാം എന്താണു പറഞ്ഞിട്ടുള്ളതെന്നും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും മതാനുയായികള്‍ വ്യക്തമായി മനസ്സിലാക്കണം. അപ്പോള്‍ മതത്തിന്റെ പേരില്‍ നടത്തുന്ന അനാവശ്യ സംഘര്‍ഷങ്ങളും സംവാദങ്ങളും ഒഴിവാക്കാനും യഥാര്‍ത്ഥ സംവാദങ്ങള്‍ നടത്താനും കഴിയും. ദശാബ്ദങ്ങള്‍ക്കു മുമ്പ് ആലുവയില്‍ ശ്രീനാരായണഗുരു വിളിച്ചു കൂട്ടിയ ലോകമതസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചതുപോലെ, വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമായിരിക്കണം മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളും സംഭാഷണങ്ങളും.

മതങ്ങള്‍ പരസ്പരം ഭിന്നിക്കാനോ ഭിന്നിപ്പിക്കാനോ ഉള്ളതല്ല. ഒന്നിപ്പിക്കാനാണവ പരിശ്രമിക്കേണ്ടത്. ഭിന്നിപ്പിക്കുന്നതു മതമല്ലെന്നും അതു മതധര്‍മ്മത്തിനെതിരാണെന്നും ധര്‍മ്മമെന്നാല്‍ ഒന്നിപ്പിക്കലാണെന്നും നമ്മുടെ മുന്‍ രാഷ്ട്രപതി എസ്. രാധാകൃ ഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദത്തിന്റെയും ഹവ്വയുടെയും മക്കളായ മനുഷ്യര്‍ ഏകരാണ്. ഒരു മഹാവൃക്ഷത്തിന്റെ ശാഖകള്‍ പോലെ, മനോഹരമായ തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന വിവിധങ്ങളായ പുഷ്പങ്ങള്‍ പോലെ എന്ന വ്യത്യാസം മാത്രമേ അതിലുള്ളൂ, ഉണ്ടാകാന്‍ പാടുള്ളൂ. ഏകമായ ദൈവത്തിന്റെ പുത്രരോ ദാസരോ ആയ മനുഷ്യരും ഏകരാണ്. ആ മാനവികത ഓന്നാണ്. അവിടെ നമ്മെ വേര്‍തിരിക്കുന്ന മതിലുകള്‍ തട്ടിമാറ്റപ്പെടണം.

ക്രിസ്മസ് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഈവിധ ചിന്തകള്‍ നമ്മെ നയിക്കട്ടെ. ഇവിടെ നമ്മുടെ മനസ്സില്‍ ആദ്യം ഉയരേണ്ടത് യേശു എന്തിനുവേണ്ടി ഭൂമിയില്‍ അവതരിച്ചു എതാണ്. അദ്ദേഹം അവതരിപ്പിച്ച ഉത്കൃഷ്ടമായ ആശയങ്ങള്‍ എന്താണോ അതു നമ്മില്‍ പകര്‍ത്തുക. അതാണു ക്രിസ്മസില്‍ ചെയ്യേണ്ടത്. ആഘോഷത്തേക്കാളേറെ ഈ മഹത്തായ സന്ദേശം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കണം. ക്രിസ്തുവിന്റെ ജനനം അതിന്റെ പ്രസക്തി, അതാണു പ്രധാനം. ക്രിസ്തുവിന്റെ ജനനത്തിലൂടെ മാനവരാശിക്ക് വലിയൊരു പ്രതീക്ഷയും പ്രത്യാശയും സംജാതമാകുകയാണ്. അതു നമുക്കെപ്പോഴും പ്രചോദനമാകണം. ഇതാണ് ഓരോ ക്രിസ്മസും എന്നിലുണര്‍ത്തുന്ന വികാരം.

(മതാന്തരവേദികളില്‍ സജീവസാന്നിധ്യമായ കേരള ഹൈക്കോടതി റിട്ട. ജസ്റിസ് പി.കെ. ഷംസുദ്ദീന്‍, കൌസില്‍ ഫോര്‍ ദ് പാര്‍ലമെന്റ് ഓഫ് വേള്‍ഡ്സ് റിലീജിയന്‍സ് അംബാസിഡറും വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍ര്‍ റിലീ ജിയസ് കൌസില്‍ പ്രസിഡന്റുമാണ്).

Tuesday, December 22, 2009

ബലിവസ്തുവും ബലിയുമാകേണ്ട വൈദികന്‍

Author: ജസ്റിസ് കുര്യന്‍ ജോസഫ് (നിയുക്ത ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റിസ്)

ഒരളവുവരെ, ദൈവജനത്തിന്റെ വിശ്വാസം, നിലനില്‍ക്കുന്നത് വൈദികരിലൂടെയാണ്. കാരണം വചനം മുറിക്കുന്നവനും അപ്പം മുറിക്കുവനുമാണ് വൈദികന്‍. വചനവും അപ്പവും മുറിക്കുവന്‍ സ്വയം മുറിയാനും അതിലൂടെ തന്റെ ബലിജീവിതം പൂര്‍ത്തിയാക്കാനും തയ്യാറാകണം. ഇത്തരത്തില്‍ ഈ മൂന്നു മുറിക്കലുകളും നടത്തുന്ന വൈദികരെക്കുറിച്ച് ദൈവജനത്തിന് എക്കാലത്തും ആദരവുണ്ടായിരിക്കും. അത്തരത്തില്‍ മുറിക്കുകയും മുറിയുകയും ചെയ്യുന്ന വൈദികരുള്ളതു കൊണ്ടാണ് സഭയില്‍ വിശ്വാസത്തില്‍ ആഴപ്പെടുവര്‍ നിലനില്ക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇവിടത്തെ കത്തോലിക്കാസഭ, നമ്മുടെ പൊതുസമൂഹത്തിനു നല്‍കുന്ന പ്രതിച്ഛായ സമൂഹം സഭയില്‍നിന്നു പ്രതീക്ഷിക്കു നിലവാരത്തിലോ ദൈവം ആഗ്രഹിക്കുന്ന തലത്തിലോ ആണെന്നു പൂര്‍ണമായി സമ്മതിക്കാന്‍ എനിക്കു പ്രയാസമുണ്ട്. എന്റെയൊക്കെ ചെറുപ്പത്തില്‍ വൈദികരോടും വൈദികവൃത്തിയോടും ക്രൈസ്തവസഭയ്ക്കകത്തും പുറത്തും ജനങ്ങള്‍ക്കുണ്ടായിരുന്ന മ നോഭാവത്തില്‍ ഇന്നു മാറ്റം വന്നിട്ടുണ്ട്. വൈദികവൃത്തിയോട് ജനങ്ങള്‍ക്കുള്ള ആദരവില്‍ കുറവുവന്നിട്ടുണ്ട്. ഇന്നു ഭൌതികക്രമങ്ങളിലെ വൈദികരുടെ ഇടപെടലുകളുമായി ബന്ധപ്പെട്ടാണ്, സഭയ്ക്കകത്തുള്ളവര്‍ പോലും വൈദികസമൂഹത്തെ മാനിക്കുന്നത് എന്ന സ്ഥിതി വന്നുചേര്‍ിരിക്കുന്നു. സഭ നടത്തു സ്ഥാപനങ്ങളുടെ പേരില്‍ വൈദികരോടുള്ള ബഹുമാനം അവിടെ ആവശ്യപ്പെടുകയാണ്. സ്ഥാപനവുമായി ബന്ധപ്പെടാത്ത ഒരു വൈദികന് അത്രമാത്രം ആദരവു കിട്ടുന്നുണ്ടന്നു തോന്നുന്നില്ല . അതുകൊണ്ടുതന്ന വൈദികസമൂഹത്തിനുള്ളില്‍ത്തന്ന ഒരു സ്വത്വ പ്രതിസന്ധി ഉണ്െടന്നാണ് എനിക്കു തോന്നുന്നത് .

താന്‍ വിളിക്കപ്പെട്ടത് ദൈവത്തിനുവേണ്ടി മുഴുവന്‍ സമയ ശുശ്രൂഷ ചെയ്യാനാണെന്നും ദൈവജനത്തിനുവേണ്ടി ബലി യര്‍പ്പിക്കുന്ന താന്‍ ഒരു ബലിവസ്തുവും ബലിയുമായിത്തീരേണ്ടവനാണന്നുമുള്ള വലിയ സത്യം ഉള്‍ക്കൊള്ളാന്‍ ഇന്നു പല വൈദികര്‍ക്കും സാധിക്കാതെ പോകുന്നു. അതേസമയം, ഈ ലോകത്തിലെ നിലയും വിലയും കിട്ടാന്‍ വലിയ ആവേശത്തോടുകൂടിയ പരിശ്രമം ചിലരില്‍ കാണുന്നുണ്ട്. അതിനുള്ള വ്യഗ്രതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ നിലയും വിലയും ഇല്ലാതാക്കുന്നത്. പണ്ടുള്ള വൈദികര്‍ ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ക്കായി സദാ സംലബ്ധരായിരുന്നു. എന്നാല്‍ ഈ ചിന്തയ്ക്കു മാറ്റം വിന്നിരിക്കുന്നു. വിശ്വാസികളെ പ്രതീക്ഷിച്ചു മുഴുവന്‍ സമയവും പള്ളിമേടയില്‍ കുത്തിയിരുന്നു ജീവിതം പാഴാക്കണോ, അതോ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റേതെങ്കിലും സേവനരംഗങ്ങളില്‍ വ്യാപരിക്കണോ എന്നു വിചാരിക്കുവരാണധികവും.

സേവനരംഗംതന്നെ പ്രാര്‍ത്ഥനയാണെന്നും അത് ആത്മീ യജീവിതവിളിയുടെ ഭാഗമാണെന്നും പലരും വ്യാഖ്യാനിക്കുന്നു. അതിനാല്‍, ദൈവജന സേവന ത്തിനായി ചിലര്‍ വാണിജ്യരംഗങ്ങളില്‍ ഏര്‍പ്പെടുന്നു, മറ്റു ചിലര്‍ സേവനരംഗത്തിലും ഇനിയും ചിലര്‍ ശുശ്രൂഷാരംഗങ്ങളിലും വ്യാപരിക്കുന്നു.
ഇന്നത്തെ ലോകം, വൈദിക സമൂഹത്തില്‍ ഈ മൂന്നു രംഗങ്ങളും കാണുന്നുണ്ട്. മുതല്‍മുടക്കി ലാഭം ഉണ്ടാക്കുന്ന വൈദികര്‍ അ ത് വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല, അതു പങ്കിട്ടെടുക്കുന്നില്ല, ലാഭത്തിനനുസരിച്ച് ജീവിതസൌകര്യങ്ങള്‍ വര്‍ ദ്ധിപ്പിക്കുന്നുമില്ല. ഇക്കാര്യത്തില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ ലാഭം ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാമൊണ് ഭൂരിപക്ഷം വൈദികരും ചിന്തിക്കുന്നത്. പക്ഷേ ഒരു ചോദ്യം ഉയരുന്നുണ്ട്. ആരാണു വൈദികന്‍? ലോകത്തെയും അതിന്റെ ആശകളെയും വലിച്ചെറിഞ്ഞ്, വെറുത്തുപേക്ഷിച്ച് ദുരാശകളെ ഉള്ളില്‍ നിന്നു പറിച്ചെറിഞ്ഞ ദൈവത്തിന്റെ നിത്യപുരോഹിതന്‍, ദൈവജനത്തിനായുള്ള നിത്യദാസന്‍. അങ്ങനെയുള്ള വ്യക്തി ഇപ്രകാരം ദൈവജനത്തിനു വേണ്ടി മുതല്‍മുടക്കി കച്ചവടം നടത്തി അതില്‍ തന്റെ ജീവിതവും സമര്‍പ്പണവും എല്ലാം നിക്ഷേപിച്ച് ലാഭം ഉണ്ടാക്കണോ, അതു ദൈവജനത്തിനായി വിനിയോഗിക്കണോ എന്ന കാര്യം പരിചിന്തിക്കണം. ഇതിനായിട്ടാണോ താന്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു വൈദികന്‍ ആലോചിക്കണം. അഥവാ, ഇതിനായി വിളിക്കപ്പെട്ടവര്‍ വേറെയില്ലേ എന്നു ചിന്തിക്കണം. ഇവ്വിധം, വൈദികര്‍ക്ക് തങ്ങളുടെ വിളിയെയും ദൌത്യത്തെയും കുറിച്ചുള്ള വ്യക്തത കുറഞ്ഞു വരുന്നില്ലേ എന്നാണെന്റെ സംശയം. ഈ ലോകം വച്ചുനീട്ടുന്ന ആകര്‍ഷണങ്ങളില്‍ പെട്ടുകഴിയുമ്പോഴുണ്ടാകുന്ന ഉത്കണ്ഠകളും ആകര്‍ഷണങ്ങള്‍ നല്‍കുന്ന വ്യഗ്രതയുമാണ് ഈ അവ്യക്തത സൃഷ്ടിക്കുന്നത്. ഇതിനെ ചെറുത്തു നില്‍ക്കാനോ, ഈ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനോ ആവശ്യമായിട്ടുള്ള ഉള്‍ക്കരുത്ത് ഇന്നു നമ്മുടെ വൈദികസമൂഹത്തിനു കുറഞ്ഞു വരുന്നു എന്നാണെന്റെ തോന്നല്‍.

വൈദികര്‍ വാണിജ്യ-കച്ചവട രംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എത്ര നല്ലതാണെങ്കിലും ഈ വ്യാപാരമാണോ അവരുടെ വിളിയുടെ അടിസ്ഥാനം എന്നോര്‍മ്മിക്കേണ്ടതാണ്. ഇവിടെ നമുക്ക് ഒരു ആത്മീയ നിര്‍വൃതി ലഭിക്കുന്നുണ്േടാ, അതോ നിര്‍വൃതിക്കു പകരം നെടു വീര്‍പ്പാണോ ഉയരുന്നത്? നാം മുതല്‍മുടക്കി വിശ്രമമില്ലാതെ പണിയെടുക്കുമ്പോള്‍ നിര്‍വൃതിക്കു സമയം കുറവായിരിക്കും, നെടുവീര്‍പ്പിനു സാധ്യത കൂടുതലുമായിരിക്കും. ഈ നെടുവീര്‍പ്പുകളാണ് വൈദികരുടെ ആത്മീയജീവിതത്തിലെ ചോര്‍ച്ച, പാളിച്ച, തളര്‍ച്ച തുടര്‍ുണ്ടാകുന്ന തകര്‍ച്ച. വൈദികര്‍ ഇന്ന് ഏര്‍പ്പെട്ടിട്ടുള്ള സേവന രംഗങ്ങള്‍ വളരെയാണ്. സേവനത്തിനു തീര്‍ച്ചയായും വേതനം (കൂലി) കിട്ടും. സേവനത്തിലും അര്‍പ്പണമുണ്ട്. അര്‍പ്പണത്തോടെ ചെയ്യുന്ന ഏതു സേവനത്തിലും കുറച്ചു വേദനയും കാണും. ആ വേദന മറക്കുത്, വേതനത്തിലൂടെയാണ്. ഇവിടെയും പൊതുസമൂഹം ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. സേവനം ചെയ്യുന്ന മേഖലയില്‍ ഒരു വൈദികന്റെ ആത്മാര്‍പ്പണം പൂര്‍ണ്ണമാകുന്നുണ്േടാ? ബലിയര്‍പ്പകന്‍ ബലിവസ്തുവാകുന്ന പോലെ സേവനത്തിന്റെ മേഖലയില്‍ വൈദികന്‍ ബലിവസ്തു വായിത്തീരുന്നുണ്േടാ? പുറമേ നിന്നു വീക്ഷിക്കുവരുടെ അഭിപ്രായം ശ്രദ്ധിച്ചാല്‍, ഇപ്രകാരം ബലി വസ്തുവായിത്തീരാന്‍ പലരും ത യ്യാറാകുന്നില്ല എന്നതാണ്. തന്നെയേല്പിച്ചിരിക്കുന്ന ജോലി കഴിയുന്നത്ര ആത്മാര്‍ത്ഥതയില്‍ ചെയ്യുക എന്നതിനപ്പുറം, ബലിയാകാന്‍ പലരും സദ്ധരാകുന്നില്ല. സേവനം ചെയ്യുന്ന മേഖലകളില്‍ ഒരു പരിധിക്കപ്പുറത്തേയ്ക്കു വിട്ടു കൊടുക്കാന്‍ മുതിരുന്നില്ല. ഈ പരിമിതി വൈദികവൃത്തിയുടെ ശോഭയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ട്.

ശുശ്രൂഷയില്‍ അര്‍പ്പണവും സേവനവും ആത്മാര്‍പ്പണവുമുണ്ട്. അവിടെ വൈദികന്‍ തന്നത്തന്നെയാണ് മുതല്‍മുടക്കുന്നത്. ശുശ്രൂഷയില്‍ ലാഭവുമില്ല, വേതനവുമില്ല, വേദന മാത്രമാണുള്ളത്. ശുശ്രൂഷ മുറിച്ചു നല്‍കപ്പെടലായതിനാലാണ് വേദനയുണ്ടാകുന്നത്. എന്നാല്‍ മുറിച്ചു നല്‍കുന്ന ശുശ്രൂഷയിലും സുഖമുണ്ട്, സന്തോഷവും നിര്‍വൃതിയുമുണ്ട്. അവിടെ നെടുവീര്‍പ്പില്ല. കച്ചവടത്തിലും സേവനത്തിലും നെടുവീര്‍പ്പ് അവശേഷിക്കുമ്പോള്‍ മുറിച്ചു നല്‍കുന്ന ശുശ്രൂഷയില്‍ നെടുവീര്‍പ്പില്ല, നിര്‍വൃതി മാത്രമേയുള്ളൂ. കാരണം, അവിടെ ജീവന്‍ നല്‍കിക്കൊണ്ട് ജീവന്‍ നേടുകയാണ്. ജീവിതം ബലിയായി അര്‍പ്പിച്ചു ജീവിതത്തെ മുറിച്ചു നല്‍കി യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയും വാങ്ങാതെയും ഈ ലോകത്തെ ദൈവത്തിനായി നേടുന്നതാണ് ശുശ്രൂഷ. ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനു സഭയ്ക്കുള്ളിലും പുറത്തും ബഹുമാനവും ആദരവും ലഭിക്കുന്നു. കാരണം അദ്ദേഹത്തിനു ഹിഡന്‍ അജണ്ടകളില്ല, ജനത്തിന്റെ നനമയ്ക്കായി സ്വയം ബലിയാകാന്‍ സദ്ധനായി നില്ക്കു ദൈവികനാണ്.

വൈദികരെ സംബന്ധിച്ചുള്ള വീക്ഷണങ്ങള്‍ സഭയ്ക്കുള്ളിലും പുറത്തും എന്നിങ്ങനെ രണ്ടു മാനങ്ങളില്‍ കാണേണ്ടതുണ്ട്. സഭയ്ക്കു പുറത്തുള്ളവര്‍ വൈദികവൃത്തിയെ ഒരു കേവല തൊഴില്‍ ആയിട്ടാണ് ഇന്ന് പൊതുവെ കാണുന്നത്. എല്ലാ മതങ്ങളിലെയും ആത്മീയമനുഷ്യരെക്കുറിച്ച് ഈ അപകടകരമായ വീക്ഷണമുണ്ട്. സഭയ്ക്കകത്തുള്ളവരില്‍, വൈദികരോടുള്ള സമീപനത്തില്‍ ഉണ്ടായ മാറ്റം, ശ്രദ്ധിക്കേണ്ടതാണ്. വൈദികരോടുള്ള ആദരവ്, ഒരുപക്ഷേ, അവര്‍ കൈകാര്യം ചെയ്യുന്ന സ്ഥാനങ്ങളെയോ സ്ഥാപനങ്ങളെയോ ആശ്രയിച്ചാണിരിക്കുന്നത്. അതിനപ്പുറത്ത്, ദൈവ വിചാരം ഏകവിചാരമായി കൊണ്ടു നടക്കുന്ന ഒരാത്മീയമനുഷ്യന്‍, ദൈവത്തിനായി മനുഷ്യരെ ശുശ്രൂഷിക്കുന്നവന്‍, അതിനായി തന്നത്തന്നെബലിയാക്കുന്നവന്‍, എന്നോരു കാഴ്ചപ്പാടും പ്രതിച്ഛായയും വൈദികരെക്കുറിച്ച് സഭാംഗങ്ങളില്‍ കുറവാണ്. എന്നാല്‍ ഇത്തരത്തില്‍ ദൈവത്തിന്റെയും ദൈവജനത്തിന്റെയും മധ്യേനിന്ന് എരിഞ്ഞുതീരുന്ന വൈദികരുണ്െടങ്കില്‍ അവരെക്കുറിച്ചു ദൈവജനത്തിനു വലിയ അഭിമാനമാണുള്ളത്. അവരാണ് ദൈവജനത്തിന് 'മുന്‍പേ പോകുവര്‍' - പുരോഹിതര്‍.

ഒരളവുവരെ, ദൈവജനത്തിന്റെ വിശ്വാസം, നിലനില്‍ക്കുന്നത് വൈദികരിലൂടെയാണ്. കാരണം വചനം മുറിക്കുവനും അപ്പം മുറിക്കുവനുമാണ് വൈദികന്‍. വചനവും അപ്പവും മുറിക്കുവന്‍ സ്വയം മുറിയാനും അതിലൂടെ തന്റെ ബലിജീവിതം പൂര്‍ത്തിയാക്കാനും തയ്യാറാകണം. ഇത്തരത്തില്‍ ഈ മൂന്നു മുറിക്കലുകളും നടത്തുന്ന വൈദികരെക്കുറിച്ച് ദൈവജനത്തിന് എക്കാലത്തും ആദരവുണ്ടായിരിക്കും. അത്തരത്തില്‍ മുറിക്കുകയും മുറിയുകയും ചെയ്യുന്ന വൈദികരുള്ളതുകൊണ്ടാണ് സഭയില്‍ വിശ്വാസത്തില്‍ ആഴപ്പെടുവന്നര്‍ നിലനില്ക്കുന്നത്. കാരണം, വിശ്വാസമെന്നത്, വേദഗ്രന്ഥത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. അതു കൈമാറിക്കിട്ടുന്നതുമാണ്. തലമുറകളുടെ ഈ വിശ്വാസകൈമാറ്റത്തില്‍ മധ്യവര്‍ത്തികളായി നില്‍ക്കുവരാണു വൈദികര്‍. അങ്ങനെയുള്ള വൈദികരുടെ വിശ്വാസജീവിതത്തിലെ തകര്‍ച്ചയും ആത്മീയജീവിതത്തിലെ തളര്‍ച്ചയും പുതിയ തലമുറയുടെ വിശ്വാസ ആഭിമുഖ്യങ്ങളെ ഗൌരവമായി ബാധിക്കും.

വിശുദ്ധരായ വൈദികരെ എല്ലാവര്‍ക്കും ബഹുമാനമാണ്. അവരുടെ വിശുദ്ധിയുടെ നൈര്‍മല്യം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നു. കൌദാശികശുശ്രൂഷകള്‍ മാത്രമല്ല ഒരു വൈദികനില്‍ നിന്നു ജനം പ്രതീക്ഷിക്കുത്. അദ്ദേഹം ജാതി മത ഭേദമെന്യേ എല്ലാവരുടെയും ആദരവു പിടിച്ചുപറ്റേണ്ടവനാണ്. ഏതു മതത്തിലായാലും ലളിതജീവിതവും ഉയര്‍ന്ന ചിന്തയും വിശുദ്ധമായ ജീവിതരീതികളും അനുവര്‍ത്തിക്കുന്ന വ്യക്തികളെ ജനങ്ങള്‍ ആദരിക്കും. ഈ ആദരവും ബഹുമാനവും ചോദിച്ചുവാങ്ങേണ്ടതല്ല, ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. ഇത്തരത്തില്‍ മറ്റുള്ളവരുടെ ആദരവ് ആര്‍ജ്ജിച്ചെടുക്കാന്‍ വൈദികര്‍ക്കു കഴിയണം. വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ പ്രകൃതിയോടും പ്രകൃതിയിലെ സര്‍വജീവജാലങ്ങളോടും ആത്മീയമായി സംവദിക്കുവനാകണം വൈദികന്‍.

ഭാരതത്തിന്റെ പശ്ചാത്തലത്തില്‍, മതേതരമായ ഒരു മാനവും തന്റെ പ്രവര്‍ത്തനമേഖലകളില്‍ കൊടുക്കാന്‍ വൈദികര്‍ ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാസഭ നടത്തുന്ന സ്ഥാപനങ്ങള്‍ ഈ മതേതരഭാവം നല്‍കാന്‍ യത്നിക്കണം. സഭാംഗങ്ങളെല്ലാം സഭാ വിശ്വാസികളായിരിക്കുന്ന പോ ലെ, നാമെല്ലാം രാജ്യത്തിന്റെ പൌരന്മാരാണെന്ന ബോധ്യവും പകര്‍ന്നു കൊടുക്കേണ്ടതാണ്. ചില ദേവാലയങ്ങളില്‍ ഒരുവശത്തു പേ ല്‍ പതാകയും മറുവശത്തു ദേശീയപതാകയും വച്ചിരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കതില്‍ വലിയ അഭിമാനവും സന്തോഷവുമാണു തോന്നുന്നത് . ഏതു മതവിശ്വാസിയും ഈ രാജ്യത്തെ സ്നേഹിക്കാനും ഈ രാജ്യവും അതി ന്റെ ഭരണഘടനയും അനുശാസിക്കുന്ന മൌലികകര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും ബാധ്യസ്ഥനാണ്. ക്രൈസ്തവവിശ്വാസി ഈ രാജ്യത്തെ ഉത്തമ പൌരനാണെന്നും ഈ നാടിന്റെ മുഖ്യധാരയില്‍ നിന്നുകൊണ്ട് നാടിനും അതിന്റെ അഭിവൃദ്ധിക്കും വേണ്ടി നില്‍ക്കേണ്ടവനുമാണ് എന്ന ചിന്തയും നാം നല്‍കണം. ആത്മീയമനുഷ്യന്‍ ലോകത്തില്‍നിന്ന് ഒളിച്ചോടേണ്ടവനല്ല, ലോകത്തിലായിരുന്നുകൊണ്ട് ലോകത്തെ വിശുദ്ധീകരിക്കേണ്ടവനാണ്, ക്രമീകരിക്കേണ്ടവനാണ്.
മതങ്ങള്‍ക്കും അതിന്റെ സംവിധാനങ്ങള്‍ക്കും സാമൂഹികക്രമത്തെ വിശുദ്ധീകരിക്കാനും ക്രമീക രിക്കാനും കഴിയണം. അത് പ്രബോധനങ്ങളിലൂടെ മാത്രമാകരു ത്. സാമൂഹികക്രമത്തെ വിമലീക രിക്കാന്‍ പറ്റിയ പ്രബോധനങ്ങള്‍ ധാരാളമുണ്ട്. സാമൂഹികനന്‍മയ്ക്കായി കാലാകാലങ്ങളില്‍ നല്ല പ്രബോധനങ്ങള്‍ നല്‍കുക സഭയുടെ ഉത്തരവാദിത്വമാണ്. അതു നല്‍കപ്പെടുന്നുമുണ്ട്. എന്നാല്‍ അതിനൊപ്പം സമൂഹത്തെ ക്രമീകരിക്കുന്നതിലും വിശുദ്ധീകരിക്കുതിലും നമ്മുടെ പങ്ക് എന്ത് എന്ന ചോദ്യത്തിന്, നാം കുറേ സ്ഥാപനങ്ങള്‍ നടത്തുന്നു എന്നതില്‍ ഉത്തരം പൂര്‍ണമാകുന്നില്ല. അവയിലൂടെ എന്തു ത്യാഗമാണു നാം ചെയ്യുന്നതെന്നും മറ്റുള്ളവര്‍ക്ക് അതെങ്ങനെ അനുഭവപ്പെടുന്നു എന്നുമാണ് ശ്രദ്ധിക്കേണ്ടത്. ആത്മീയതയില്ലാത്ത ഗുണമേനമ സ്ഥായിയായ ഫലം ഉളവാക്കില്ല. ഗുണമേനമ ആത്മീയതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന ബോധ്യം ആദ്യം നമുക്കുതന്നെ ഉണ്ടാകണം.
ലോകം ഉപേക്ഷിച്ചുപോന്നവരാണു വൈദികരും സന്യസ്തരും. ലോകത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവര്‍ക്കും വേണ്ടി ബലിയാടുകളാകാന്‍ വിളിക്ക പ്പെട്ടവരും നിയോഗിക്കപ്പെട്ടവരുമാണവര്‍. ആ വിളി ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ഇന്നത്തെ വൈദികരും സന്യസ്തരും തയ്യാറാകണം. ശുശ്രൂഷയുടെ രംഗത്ത് ജീവിതം ബലിയായി അര്‍പ്പിക്കാന്‍, ബലിജീവിതത്തിനു പൂര്‍ണമായി വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും സദ്ധരായിത്തീരുമ്പോള്‍, ഈ ലോകത്തില്‍ സഭയുടെ പ്രസക്തി പ്രസ്പഷ്ടമാകും. വേതനത്തോടുകൂടിയ സുഖത്തിനല്ല ആത്മീയമനുഷ്യര്‍ വിളിക്കപ്പെട്ടിരിക്കതും നിയോഗിക്കപ്പെ ട്ടിരിക്കുന്നതും; വേദനയിലുള്ള ആത്മസന്തോഷത്തിനാണ്. ഭാരതത്തിന്റെ മതേതര സങ്കല്പത്തില്‍, സാമൂഹികനീതി കൈവരിക്കാനുള്ള പരിശ്രമത്തില്‍ നമുക്കു നല്‍കാനുള്ള സംഭാവനയും ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tuesday, December 8, 2009

യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചു സുവിശേഷകന്മാര്‍

പ്രചോദനം : ബീമപള്ളി ഇസ്ലാമിന്റെ കുരിശ് മരണം ഖുര്‍ആനിലും ബൈബിളിലും.! എന്ന പോസ്റ്റ്‌

".. സത്യത്തില്‍ അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായതു. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപറ്റി സംശയത്തില്‍ തന്നെയാണു. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അതേപറ്റി ഒന്നുമറിയില്ല.. അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല.. ഉറപ്പ്‌..
എന്നാല്‍ അല്ലാഹു അദ്ധേഹത്തെ തന്നിലേക്ക്‌ ഉയര്‍ത്തുകയാണുണ്ടായതു. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ..." (ഖുര്‍-ആന്‍ 4:157-158)

യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചു നാല് സുവിശേഷകന്മാര്‍ (മത്തായി, മര്‍ക്കോസ് , ലൂക്കാ, യോഹന്നാന്‍ ) എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് നോക്കാം ..

മത്തായി അദ്ധ്യായം 27

യേശു പീലാത്തോസിന്റെ മുമ്പില്‍
(മര്‍ക്കോസ് 15: 115: 1 ) (ലൂക്കാ 23: 123: 2 ) (യോഹന്നാന്‍ 18: 2818: 32 )
1 പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി.2 അവര്‍ അവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‍പിച്ചു.

വിചാരണയും വിധിയും
(മര്‍ക്കോസ് 15: 215: 15 ) (ലൂക്കാ 23: 323: 5 ) (ലൂക്കാ 23: 1323: 25 ) (യോഹന്നാന്‍ 18: 3318: 19 ) (യോഹന്നാന്‍ 18: 1618: 16 )
11 യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.12 പ്രധാനപുരോഹിതന്‍മാരും പ്രമാണികളും അവന്റെ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.13 പീലാത്തോസ് വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ?14 എന്നാല്‍, അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.15 ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു.16 അന്ന് അവര്‍ക്ക് ബറാബ്ബാസ് എന്നുപേരുള്ള കുപ്രസിദ്ധനായ ഒരു തടവുപുള്ളിയുïണ്ടായിരുന്നു.17 അതുകൊണ്ട്, അവര്‍ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?18 അസൂയ നിമിത്തമാണ് അവര്‍ അവനെ ഏല്‍പിച്ചുകൊടുത്തതെന്ന് അവന്‍ അറിഞ്ഞിരുന്നു.19 മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ അവന്റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു: ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്. അവന്‍ മൂലം സ്വപ്നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്ളേശിച്ചു.20 പ്രധാനപുരോഹിതന്‍മാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.21 ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?22 അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.23 അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:24 അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.25 അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!26 അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.

യേശുവിനെ പരിഹസിക്കുന്നു
(മര്‍ക്കോസ് 15: 1615: 20 ) (യോഹന്നാന്‍ 19: 219: 3 )
27 അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കുകൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി,28 അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു.29 ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു.30 അവര്‍ അവന്റെ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്സില ടിക്കുകയും ചെയ്തു.31 അവനെ പരിഹസിച്ചതിനുശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശില്‍ തറയ്ക്കാന്‍കൊണ്ടു പോയി.

യേശുവിനെ കുരിശില്‍ തറയ്ക്കുന്നു
(മര്‍ക്കോസ് 15: 2115: 32 ) (ലൂക്കാ 23: 2623: 43 ) (യോഹന്നാന്‍ 19: 1719: 27 )
32 അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.33 തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍ 34 അവര്‍ അവനു കയ്പുകലര്‍ത്തിയ വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ടപ്പെട്ടില്ല.35 അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.36 അനന്തരം, അവര്‍ അവിടെ അവനു കാവലിരുന്നു.37 ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന ആരോപണം അവര്‍ അവന്റെ ശിരസ്സിനു മുകളില്‍ എഴുതിവച്ചു.38 അവനോടു കൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു-ഒരുവനെ വലത്തും അപരനെ ഇടത്തും.39 അതിലെ കടന്നുപോയവര്‍ തല കുലുക്കിക്കൊï് അവനെ ദുഷിച്ചു പറഞ്ഞു:40 ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക.41 അപ്രകാരംതന്നെ പ്രധാനപുരോഹിതന്‍മാര്‍ നിയമജ്ഞരോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചുകൊïു പറഞ്ഞു:42 ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം.43 ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.44 അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
(മര്‍ക്കോസ് 15: 3315: 41 ) (ലൂക്കാ 23: 4423: 49 ) (യോഹന്നാന്‍ 19: 2819: 30 )
45 ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.46 ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?47 അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.48 ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.49 അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ.50 യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.51 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.52 നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.53 അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.54 യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.55 ഗലീലിയില്‍നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.56 അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.

മാര്‍ക്കോസ് അദ്ധ്യായം 15

കുരിശില്‍ തറയ്ക്കുന്നു
(മത്തായി 27: 3227: 44 ) (ലൂക്കാ 23: 2623: 43 ) (യോഹന്നാന്‍ 19: 1719: 27 )
21 അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.22 തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു.23 മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന്‍ അതു കുടിച്ചില്ല.24 പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.25 അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു.26 യഹൂദരുടെ രാജാവ് എന്ന് അവന്റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു.27 അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു.28 ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.29 അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട് അവനെ ദുഷിച്ചുപറഞ്ഞു: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ,30 നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങിവരുക.31 അതുപോലെതന്നെ, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.32 ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
(മത്തായി 27: 4527: 56 ) (ലൂക്കാ 23: 4423: 49 ) (യോഹന്നാന്‍ 19: 2819: 30 )
33 ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.34 ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?35 അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.36 ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.37 യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.38 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.39 അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.40 ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.41 യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.

ലൂക്കാ അദ്ധ്യായം 23

യേശുവിനെ കുരിശില്‍ തറയ്ക്കുന്നു
26 അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവ രാന്‍ നിര്‍ബന്ധിച്ചു.27 ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.28 അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.29 എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും.30 അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും.31 പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ്് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?32 കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി.33 തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും-ക്രൂശിച്ചു.34 യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.35 ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.36 പടയാളികള്‍ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:37 നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.38 ഇവന്‍ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു.39 കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!40 അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ.41 നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.42 അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!43 യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.

യേശുവിന്റെ മരണം
44 അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.45 സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.47 ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.48 കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.49 അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.


യോഹന്നാന്‍ അദ്ധ്യായം 19

യേശുവിനെ ക്രൂശിക്കുന്നു
(മത്തായി 27: 3227: 44 ) (മര്‍ക്കോസ് 15: 2115: 32 ) (ലൂക്കാ 23: 2623: 43 )
17 അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.18 അവിടെ അവര്‍ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.19 പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.20 യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.21 യഹൂദരുടെ പുരോഹിതപ്രമുഖന്‍മാര്‍ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.22 പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.23 പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.24 ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്25 പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.26 യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്റെ മരണം
28 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.29 ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടാടടുപ്പിച്ചു.30 യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.

പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു
31 അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.32 അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.33 അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല.34 എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.35 അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.36 അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്.

For more about Bible http://www.newadvent.org/bible/

Tuesday, December 1, 2009

സ്നേഹത്തിന്റെ കാവലാള്‍

സ്വന്തവും ബന്ധവും അറ്റുപോയി തെ രുവിലായ ദൈവമക്കള്‍ക്കായുള്ള ഭവനങ്ങളാണ് സ്നേഹാശ്രമങ്ങള്‍. കട്ടപ്പനയി ല്‍ ആരംഭിച്ച് നരിയംപാറ, കുമളി, നെടുങ്കണ്ടം, തോപ്രാംകുടി, മൂലമറ്റം ഇപ്പോള്‍ തേനിയിലും പ്രവര്‍ത്തിക്കുന്ന ഏഴു സെന്ററുകളും 700-ഓളം അന്തേവാസികളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കുടുംബമാണ് ഇത്.
ഈ കാലഘട്ടത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ജീവിതവും സംരക്ഷണവും ഇവിടെ നല്‍കിവരുന്നു. ഇതില്‍ തെരുവില്‍ അകപ്പെട്ടുപോയ മാനസികരോഗികള്‍, ബന്ധങ്ങള്‍ അറ്റുപോയി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അനാഥരായ കുഞ്ഞുങ്ങള്‍, ചൂഷണവിധേയരായ സ്ത്രീജനങ്ങള്‍ തുടങ്ങി നിസഹായരായ ഏവര്‍ക്കും അഭയം അരുളുന്ന സെന്ററുകളാണ് സ്നേഹാശ്രമങ്ങള്‍.

1996 മുതല്‍ കപ്പൂച്ചിന്‍ സഭാംഗം ഫാ. ഫ്രാന്‍സിസ് ഡോമിനിക് നേതൃത്വം കൊടുത്ത് ഇവര്‍ക്കായി രൂപപ്പെട്ട എഫ്.എസ്.ഡി (ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് ദി ഡസ്റിറ്റൂട്ട്) സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഈ സംരംഭം വളരുന്നു. സ്നേഹാശ്രമങ്ങള്‍ പലതുകൊണ്ടും പുതുമയുള്ളതാണ്. തെരുവില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിഞ്ഞവരെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സ്വീകരിച്ച യേശു തന്നെയാണ് സ്നേഹാശ്രമത്തിന്റെ വെളിച്ചം. ഒപ്പം കുഷ്ഠരോഗിയെ ആലിംഗനം ചെയ്തും ഭിക്ഷക്കാരനുമായി വസ്ത്രം വച്ചുമാറിയും രണ്ടാംക്രിസ്തുവോളം വളര്‍ന്ന അസീസിയിലെ വി. ഫ്രാന്‍സിസ് സ്നേഹാശ്രമങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥനാണ്.

മനുഷ്യനും മനുഷ്യത്വത്തിനും വിലകൊടുത്ത് മനുഷ്യനെ സ്നേഹിക്കാന്‍ പ ഠിപ്പിക്കുന്ന സുവിശേഷത്തിന്റെ പ്രഘോഷണമാണ് സ്നേഹാശ്രമങ്ങള്‍. സ്വാര്‍ത്ഥതയുടെ തോട്ടം പൊളിച്ച് മനുഷ്യരുമായി പങ്കുവയ്പ്പിക്കുവാന്‍ പ്രേരകമായി സ് നേഹാശ്രമങ്ങള്‍ നിലനില്‍ക്കുന്നു. സ്നേ ഹാശ്രമങ്ങള്‍ എല്ലാം ജനങ്ങളുടെ സഹകരണത്തില്‍ നിലനില്‍ക്കുന്നു. രോഗികളെ ശുശ്രൂഷിച്ചും അവരുമായി സൌ ഹൃദം പങ്കുവച്ചും ഈ പ്രസ്ഥാനങ്ങളുമായി സഹകരിച്ചും മനുഷ്യോചിതമായ ആധ്യാത്മികത രൂപപ്പെടുത്താന്‍ സ്നേ ഹാശ്രമങ്ങള്‍ക്കു കഴിയുന്നു.

എവിടെയെല്ലാം നമ്മുടെ ഇടയില്‍ മനുഷ്യത്വരഹിതമായ അവസ്ഥയില്‍ അവഗണിക്കപ്പെട്ട മനുഷ്യരുണ്േടാ അവര്‍ക്ക് സംരക്ഷണവും ജീവിതവും നേടിക്കൊടുക്കുക ഓരോ മനുഷ്യന്റെയും പ്രത്യേകിച്ച് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്.

സാധാരണ ജനത്തിന് അല്‍പം ഭയവും അകല്‍ച്ചയും തോന്നിപ്പിക്കുന്ന ജനസേവകരാണ് പോലിസ്. എന്നാല്‍ അവരുടെ ജനമൈത്രി പ്രോഗ്രാമിന്റെ ഭാഗമായി കട്ടപ്പന സ്നേഹാശ്രമ ഓഡിറ്റോറിയത്തില്‍ അന്തേവാസികളും പോലിസ് ഉദ്യോഗസ്ഥരും ഒരുമിച്ചു ഭക്ഷണം കഴിച്ചത് വാര്‍ത്തയായി. കട്ടപ്പന ഡി.വൈ.എസ്.പി എ.സി തോമസ്, സി.ഐ എ.എം.ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ ശമ്പളം സ്വരൂപിച്ച് ഭക്ഷണമുണ്ടാക്കി അന്തേവാസികള്‍ക്ക് കൊ ണ്ടുവന്ന് വിളമ്പിക്കൊടുത്ത് ഒരുമിച്ചു ഭ ക്ഷിക്കുകയായിരുന്നു. കട്ടപ്പന പോലിസ് സ്റേഷനിലെ എല്ലാ പോലിസുകാരും ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഒരുമിച്ചു ചേര്‍ന്നത് എല്ലാവര്‍ക്കും വലിയ സന്തോഷം നല്‍കി.

സ്നേഹാശ്രമങ്ങളുടെ ആരംഭംമുതല്‍ ഇന്നുവരെയുള്ള അതിന്റെ വളര്‍ച്ചയില്‍ ത്രിതല പഞ്ചായത്തുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, മര്‍ച്ചന്‍സ് അസോസിയേഷന്‍, പോലിസ് അധികാരികള്‍ തുടങ്ങിയവരുടെയെല്ലാം വലിയ സംഭാവനകളും സഹകരണങ്ങളും ലഭിക്കുന്നതായി ആശ്രമം പ്രവര്‍ത്തകര്‍ പറഞ്ഞു.

:: പി. കെ ആഞ്ചലോ ::

ശരീരത്തിലൂടെ ആത്മാവിലേക്ക്

"ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു,''(അപ്പ.പ്ര.16:34.)

കണ്ണിന് കാന്‍സര്‍ ബാധിച്ച ലക്ഷ്മിയും തലയില്‍ കാ ന്‍സര്‍ ബാധിച്ച ശിവാനന്ദനും ആനന്ദത്തിലാണ്. യേശുഭവന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ബോസ്കോയോട് അവര്‍ പറഞ്ഞത് ജീവിതം തിരിച്ചുനല്‍കിയ ദൈവത്തിന്റെ അനന്തകൃപകളെക്കുറിച്ചാണ്.

ക്രിസ്തുമതത്തെക്കുറിച്ച് യേശുഭവനിലെ അന്തേവാസികള്‍ക്ക് ഒരിക്കലും ക്ളാസ് നല്‍കിയിട്ടില്ല. തങ്ങളുടെ മതം മാറാന്‍ ആര്‍ക്കും ഒരു ചെറിയ പ്രേരണപോലും സിസ്റേഴ്സ് നല്‍കിയിട്ടില്ല. എന്നിട്ടും ലക്ഷ്മിയും ശിവാനന്ദനും ക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇവരുടെ ഈ വിശ്വാസത്തിന് പിന്നില്‍ വി.ഔസേപ്പിന്റെ ആശുപത്രി സഹോദരിമാരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും പിന്‍ബലമുണ്ട്.

1944-ല്‍ മോണ്‍.ജോസഫ് പഞ്ഞിക്കാരന്‍ സ്ഥാപിച്ച എം.എസ്.ജെ. സന്യാസ സമൂഹത്തിന്റെ താമരശേരി രൂപതയിലെ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ 2004 ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യംകാന്‍സര്‍ രോഗികളെ മാത്രമാണ് പരിചരിച്ചിരുന്നതെങ്കിലും പിന്നീട് മാറാരോഗികള്‍, കിടപ്പിലായവര്‍ തുടങ്ങിയവരെയും പ്രവേശിപ്പിക്കാന്‍ തുടങ്ങി. ഇതിനോടകം 258 ആളുകളെ യേശുഭവനില്‍ ശുശ്രൂഷിച്ചു. ഇവരില്‍ 128 പേര്‍ മരിച്ചു. ഇപ്പോള്‍ 38 പേരുണ്ട്. ഇവരില്‍ ആറുപേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍. ചികിത്സ നല്‍കി സുഖം പ്രാപിച്ച ബാക്കി ആളുകള്‍ സ്വഭവനങ്ങളിലേക്ക് മടങ്ങി.

ഇനി ലക്ഷ്മിയുടെ കഥയിലേക്ക് മടങ്ങിവരാം. ലക്ഷ്മിയുടെ ഏക ആശ്രയമായിരുന്ന മകന്‍, രോഗബാധിതയായതോടെ അവരെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. യേശുഭവനെക്കുറിച്ച് അറിയാമായിരുന്ന അ യല്‍ക്കാരിയാണ് ലക്ഷ്മിയെ ഇവിടെയെത്തിച്ചത്. അ പ്പോള്‍ ഒരു കണ്ണിനു മാത്രമേ കാന്‍സര്‍ബാധ ഉണ്ടായിരുന്നുള്ളൂ. ചികിത്സയും പരിചരണവും കൊണ്ട് രോ ഗശമനമുണ്ടായില്ല. പക്ഷേ തനിക്ക് ലഭിച്ച സ്നേഹവും പരിഗണനയും അവര്‍ക്ക് ഒത്തിരി ആന്തരികസമാധാനം നല്‍കി. ഒപ്പം, താനേറെ സ്നേഹിച്ച് കഷ്ടപ്പെട്ട് വളര്‍ ത്തിയ മകനോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ചുവരികയും ചെയ്തു. ലക്ഷ്മിയെ പരിചരിക്കുന്ന സിസ്റര്‍ ഡോ. റാണിയും മറ്റുള്ളവരും ഇത് മനസിലാക്കിയപ്പോള്‍ മകനോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

തന്നെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ ഒരു തരത്തിലും കടപ്പാടൊന്നുമില്ലാത്ത ഈ സഹോദരിമാരുടെ സ്നേഹവും ശുശ്രൂഷയും അവരെ വളരെ ആകര്‍ഷിച്ചു. ഇതിനിടെ മറ്റേ കണ്ണിനും കാന്‍സര്‍ ബാധിച്ചു.

യേശുഭവനിലെ അന്തേവാസികള്‍ക്ക് ശാലോം ടെലിവിഷന്‍ കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ക്ഷമിക്കു ന്ന സ്നേഹത്തെക്കുറിച്ചുള്ള ഒരു ക്ളാസ് കേള്‍ക്കാനിടയായ ലക്ഷ്മിയുടെ ഹൃദയത്തില്‍ അത് ചലനമുണ്ടാക്കി. ഒപ്പം, ഈ കഷ്ടപ്പാടുകള്‍ക്കുശേഷം രക്ഷയുടെ അനുഭവം സ്വന്തമാക്കാന്‍ സ്വന്തം മകനോട് ക്ഷമിച്ച് അവനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണെന്ന് സിസ്റേഴ്സ് പറയുകയും ചെയ്തതോടെ ലക്ഷ്മി മകനോട് ക്ഷമിച്ചു.

ഏതു നിമിഷവും മരിച്ചേക്കാവുന്ന തന്നെ പ്രതിഫലമേതും കൂടാതെ ഏറ്റവും വേണ്ടപ്പെട്ട ഒരാളെപ്പോലെ പരിഗണിച്ച് സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ ഈ സഹോദരിമാരെ പ്രേരിപ്പിക്കുന്നതെന്താണ്?

ലക്ഷ്മി തന്നോടും മറ്റുള്ളവരോടും ഈ ചോദ്യം പലതവണ ചോദിച്ചു. സ്നേഹംതന്നെയായ യേശുവിലുള്ള വിശ്വാസവും സ്വയം പങ്കുവെച്ചു നല്‍കുന്ന അവന്റെ സ്നേഹവുമാണ് അതിനുള്ള പ്രേരണയെന്ന് കണ്െടത്തിയ ലക്ഷ്മി ആ സ്നേഹക്കൂട്ടായ്മയില്‍ അംഗമാകണമെന്ന് ആഗ്രഹിച്ചു. മാമ്മോദീസാ നല്‍കാന്‍ സിസ്റേ ഴ്സ് തയ്യാറായില്ലെങ്കിലും യേശുവിനെ സ്തുതിച്ചുകൊ ണ്ട് തികച്ചും സമാധാനത്തിലും സന്തോഷത്തിലുമാണ് ലക്ഷ്മി ഈ ഭൂമിയില്‍ നിന്നും യാത്രയായത്.

ആരോഗ്യമുള്ള കാലത്ത് അടിപൊളിയായി ജീവിച്ച ശിവാനന്ദന്‍. രോഗബാധിതനായപ്പോള്‍ ആരുമില്ല. യേ ശുഭവനില്‍ ശിവാനന്ദനും നിസ്വാര്‍ത്ഥമായ നിറസ്നേഹത്തിന്റെ അനുഭവത്തില്‍ സ്വയം വെളിപ്പെട്ട ദൈവ ത്തെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. തല മുഴുവന്‍ പഴു ത്തു നാറി അറപ്പും വെറുപ്പുമുളവാക്കുന്ന അവസ്ഥയില്‍ തന്നെ പരിചരിച്ചു സഹോദരിമാര്‍ നല്‍കിയ സാന്ത്വനം ഹൃദയത്തില്‍ വര്‍ഷിച്ച സ്നേഹത്തിന്റെ കുളിര് ശരീരത്തിന്റെ അതികഠോരമായ വേദനയെ അതിശയിക്കുന്നതായിരുന്നു.

അറപ്പും വെറുപ്പും അസഹ്യതയുമൊന്നും കാണിക്കാതെ ദിവസം രണ്ടുനേരം ശിവാനന്ദന്റെ തലയില്‍ നിന്ന് പഴുപ്പ് വടിച്ചുമാറ്റി ഡ്രസ് ചെയ്യുന്ന സിസ്റര്‍ ഹോപ്പിന്റെയും മറ്റു സഹോദരിമാരുടെയും സ്പര്‍ശം ദൈവത്തിന്റെ കരങ്ങള്‍കൊണ്ടുള്ളതുതന്നെയായിട്ടാണ് ശി വാനന്ദന് അനുഭവപ്പെട്ടത്. തന്നെ സ്വന്തമാക്കിയ ദൈവത്തോട് ഒന്നാകാനുള്ള അപ്രതിരോധ്യമായ അഭിലാഷം കൊണ്ടാണ് അയാളും ക്രിസ്തുവിനെ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചത്.

തെരുവില്‍നിന്നും കൊണ്ടുവന്നവരും മെഡിക്കല്‍ കോ ളജില്‍നിന്നും മറ്റ് ആശുപത്രികളില്‍ നിന്നും കൊണ്ടുവന്നവരുമായി യേശുഭവനില്‍ പരിചരിക്കപ്പെടുന്നവരെല്ലാം അനുഭവിക്കുന്ന സമാധാനവും ശാന്തതയും ഏറെ ശ്രദ്ധേയമാണ്. സമൂഹവും സ്വന്തക്കാരുമൊക്കെ വിലകെട്ടവരായി തള്ളിക്കളഞ്ഞവര്‍ സ്നേഹാര്‍ഹരും വിലയുള്ളവരുമായി പരിഗണിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്.

മലയാളമറിയാത്ത, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 'യേശുവേ നന്ദി, യേശുവേ സ്തുതി' എന്ന് പറയുന്നത് യേശുഭവനില്‍ സാധാരണ കാഴ്ചയാണ്. കര്‍ണാടകക്കാരന്‍ നടരാജന്‍ മാതാവിന്റെ പാട്ടുകള്‍ പാടുമായിരുന്നു. 'യേശുവേ നന്ദി, യേശുവേ സ്തുതി' എന്ന് ഉരുവിട്ടുകൊണ്ടാണ് അയാള്‍ ശാന്തമായി മരിച്ചത്. ശാ ലോം ടെലിവിഷന്റെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്ന നടരാജന്റെയും മറ്റു പലരുടെയും കഥകള്‍ പ്രചോദനാത്മകമാണ്.

ശാലോം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്ന തളര്‍ന്നു കിടക്കുന്നവരുടെയും മാറാരോഗികളുടെയും ദൈവാനുഭവത്തെക്കുറിച്ചുള്ള പരിപാടികള്‍ ഇവിടുത്തെ അന്തേവാസികളില്‍ പലര്‍ക്കും വളരെ സമാശ്വാസവും സന്തോഷവും നല്‍കുന്നതായി അവര്‍ സാ ക്ഷ്യപ്പെടുത്തുന്നു.

അരയ്ക്കു താഴേക്ക് തളര്‍ന്നുപോയ റോസമ്മക്ക് ആ ണ്‍മക്കള്‍ മാത്രമാണുള്ളത്. സ്വന്തം കാര്യങ്ങള്‍പോലും കിടക്കയില്‍ നിര്‍വഹിക്കേണ്ടതുകൊണ്ട് യേശുഭവനില്‍ അഭയം തേടിയതാണ്. ശാലോം ടെലിവിഷനില്‍ കേള്‍ ക്കുന്ന പാട്ടുകള്‍ ബുക്കില്‍ എഴുതി സൂക്ഷിക്കുകയും പാടുകയും പിന്നെ ഈശോയുടെയും അല്‍ഫോന്‍സാമ്മയുടെയും മാതാവിന്റെയും ചിത്രങ്ങള്‍ വരക്കുകയും ചെയ്ത് ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തിലും ഉത്സാഹത്തിലും കഴിയുന്ന റോസമ്മ ജീവിതത്തെ പ്രസന്നതയോടെ നോക്കിക്കാണുവാന്‍ മറ്റ് അന്തേവാസികളെ പ്രചോദിപ്പിക്കുന്ന ഒരാളാണ്.

പത്രവാര്‍ത്തകളും മറ്റും കണ്ട് തെരുവില്‍ നിന്നും ആശുപത്രികളില്‍ നിന്നും ആളുകളെ യേശുഭവനിലേക്ക് കൊണ്ടുവരികയും മറ്റു ശുശ്രൂഷകളില്‍ സഹകരിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്യന്‍ വളവനാനി യേശുഭവന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചുവരുന്നതായി സിസ്റേഴ്സ് പറഞ്ഞു.

അവിടെ മരിക്കുന്ന അന്തേവാസികളെ താമരശേരി പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു ആദ്യം സംസ്കരിച്ചിരുന്നത് . ജാതിമത ഭേദമെന്യേ എല്ലാവരെയും പ്രാര്‍ത്ഥിച്ചാണ് സംസ്കരിക്കുന്നത്. ഫാ. സെബാസ്റ്യന്‍ വളവനാനിയോടൊപ്പം ജോസ് മാഞ്ചേരി, സാബു ഓണശേരി എന്നിവരും സഹകരിക്കാറുണ്ട്.

അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ബോസ്കോ, സിസ്റര്‍ ഹോപ്, സിസ്റര്‍ ഡോ.റാണി എന്നിവരെ കൂടാതെ സി സ്റര്‍ ലിയ, സിസ്റര്‍ അനൂജ, സിസ്റര്‍ അക്ഷയ, സിസ്റര്‍ ഗോണ്‍സാഗ എന്നിവരും യേശുഭവനില്‍ ശുശ്രൂഷ ചെയ്യുന്നു.

പേര് അന്വര്‍ത്ഥമാക്കുംവിധം യേശുവിന്റെ ഭവനത്തില്‍ വസിക്കുന്ന അനുഭവമാണ് യേശുഭവനിലെ അന്തേവാസികള്‍ക്കുള്ളത്.

:: ഇ.എം.പോള്‍ ::