Tuesday, July 27, 2010

സെന്റ് തോമസിന്റെ ആഗമനം ചരിത്രസത്യം

വിശുദ്ധ തോമസ് അപ്പസ്തോലന്‍ കേരളത്തില്‍ വന്നിട്ടില്ലെന്നു ചില ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു വാദിക്കുന്നു. വന്നിട്ടില്ലെന്നതിനു തെളിവുകളുണ്ടെന്നല്ല, മറിച്ച് വന്നിട്ടുണ്ടെന്നതിനു തെളിവുകളില്ല എന്നാണവരുടെ വാദം. ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്ന സ്വഭാവമില്ലാതിരുന്ന ഒരു ജനത അവരുടെ ജീവിതം എങ്ങനെയാണു ഭാവിതലമുറയ്ക്കുവേണ്ടി അടയാളപ്പെടുത്തുക? ഇന്നത്തേതുപോലെ വര്‍ഷമാസദിവസങ്ങള്‍ അനുക്രമം കുറിച്ചിടുന്ന വ്യവസ്ഥാപിതരീതിയിലല്ല, ആളുകളില്‍നിന്ന് ആളുകളിലേക്കും ദേശങ്ങളില്‍നിന്ന് ദേശങ്ങളിലേക്കും വാമൊഴിയായി പകര്‍ന്നുപോകുന്ന ഐതിഹ്യങ്ങളിലും കഥകളിലുമാണവ ഇടംകണ്ടെത്തുന്നത്.

തോമ്മാശ്ളീഹായുടെ വരവും പ്രവര്‍ത്തനങ്ങളുമെല്ലാം അങ്ങനെയാണു നൂറ്റാണ്ടുകള്‍ പിന്നിട്ടു നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നത്. ചരിത്രം നമുക്കു തരുന്ന അറിവിന്റെ ശകലങ്ങള്‍ കൂട്ടിയിണക്കി നമ്മള്‍ ഒരു ചിത്രം മെനഞ്ഞെടുക്കുക മാത്രമാണു ചെയ്യുക. നമ്മുടെ നാടിനു പൌരസ്ത്യദേശങ്ങളുമായി സോളമന്‍ ചക്രവര്‍ത്തിയുടെ കാലം മുതലേ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. വ്യാപാരികള്‍ യഹൂദരായിരുന്നു. അവര്‍ക്കുവേണ്ടതു മലബാര്‍ തീരത്ത് സമൃദ്ധമായുണ്ടായിരുന്ന സുഗന്ധവിളകളായിരുന്നു. ഏലം, കുരുമുളക്, കറുവ, ചന്ദനം, തുടങ്ങിയവ. എ.ഡി. നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാസാമ്രാജ്യം ദുര്‍ബലമായി. രണ്ടു നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ സാമ്രാജ്യവും തകര്‍ന്നു. ഇതിനിടയില്‍ യഹൂദരുടെ വാണിജ്യമേല്‍ക്കോയ്മ തകരുകയും അറബികള്‍ അതു കൈവശപ്പെടുത്തുകയും ചെയ്യുന്നു. അതില്‍പിന്നെ പതിനഞ്ചാം ശതകത്തിന്റെ അന്ത്യവര്‍ഷങ്ങളില്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെയെത്തുന്നതുവരെ അറബികളുടെ വ്യാപാരക്കുത്തക നിര്‍ബാധം നിലനിന്നു.
ഈ ചരിത്രപശ്ചാത്തലം പരാമര്‍ശിച്ചത് ക്രിസ്തുവര്‍ഷം ഒന്നാംനൂറ്റാണ്ടില്‍ ഒരു യഹൂദനായ തോമ്മാശ്ളീഹായ്ക്ക് പലസ്തീനായില്‍നിന്ന് ഇവിടെയെത്തുവാന്‍ അനുകൂലമായ യാത്രാസാഹചര്യമുണ്ടായിരുന്നു എന്നു സൂചിപ്പിക്കാനാണ്. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കാലവര്‍ഷക്കാറ്റിന്റെ അനുകൂലകാലഘട്ടം പ്രയോജനപ്പെടുത്തിയാണു യഹൂദവ്യാപാരികള്‍ ഇവിടെയെത്തിയിരുന്നത്. അത്തരമൊരു ജലവാഹനത്തില്‍ സെന്റ് തോമസ് ഇവിടെയെത്തിച്ചേരാനുള്ള സാധ്യത ആര്‍ക്കും നിഷേധിക്കാവുന്നതല്ല.

മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തില്‍ യേശു തന്റെ ശിഷ്യന്മാര്‍ക്ക്, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത അറിയിക്കുവാന്‍ പറഞ്ഞയയ്ക്കുമ്പോള്‍, ഒരു പ്രത്യേകനിര്‍ദ്ദേശം നല്കുന്നുണ്ട്: "ഇസ്രായേല്‍വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.'' സമരിയാക്കാരിയോടു സംസാരിക്കുമ്പോള്‍ യേശു അവളോടു പറയുന്ന ഒരു കാര്യം കൂടി ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്: "രക്ഷ യഹൂദരില്‍നിന്നാണ്.''
ആയിരത്താണ്ടുകളായി രക്ഷകനെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു ജനതയാണ് യഹൂദര്‍ അഥവാ ഇസ്രായേല്‍ക്കാര്‍. രക്ഷകന്‍ എന്ന സങ്കല്പം അവര്‍ക്കു സ്വന്തമാണ്. അതു മറ്റാര്‍ക്കും മനസ്സിലാവില്ല. അതുകൊണ്ടാണ് വിജാതീയരുടെ അടുത്തേക്കു നിങ്ങള്‍ പോകേണ്ട എന്നു യേശു ശിഷ്യരെ വിലക്കുകയും കൂടി ചെയ്തത്. ഇവിടെയാണു നമ്മള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയത് പൌരസ്ത്യദേശങ്ങളിലുണ്ടായിരുന്ന യഹൂദജനതയുടെ സമീപത്തേയ്ക്കാണ്. പല ഘട്ടങ്ങളിലുണ്ടായ വിദേശാക്രമണങ്ങളുടെ ഫലമായി ചിതറിക്കപ്പെട്ടുപോയ ജനസമൂഹമായിരുന്നു അന്നത്തെ ഇസ്രായേല്‍ക്കാര്‍.
ദാവീദുരാജാവിന്റെയും പുത്രന്‍ സോളമന്റെയും കാലത്ത് സൈനികശക്തി കൊണ്ടും സമ്പദ്സമൃദ്ധികൊണ്ടും പ്രതാപപൂര്‍ണ്ണമായിരുന്ന ഇസ്രായേലിന്റെ അനന്തരകാലം തകര്‍ച്ചയുടെയും പീഡനങ്ങളുടേതുമായിരുന്നു. ബി.സി. 587 ല്‍ ബാബിലോണ്‍ രാജാവ് നെബുക്കദ്നാസറും ബി.സി. 168 ല്‍ സിറിയന്‍ രാജാവ് അന്തിയോക്കസ് എലിഫാനസും രാജ്യം ആക്രമിച്ചു കീഴടക്കുകയും യഹൂദരെ അടിമകളാക്കി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അന്യദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടവര്‍ ധാരാളം. എ.ഡി. 70-ല്‍ റോമന്‍ ചക്രവര്‍ത്തി വെസ്പാസ്യന്റെ പുത്രന്‍ ടൈറ്റസിന്റെ നേതൃത്വത്തിലെത്തിയ സൈന്യം ജറൂസലേം ദൈവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ ഇടിച്ചു നിരത്തുകയും നഗരം തകര്‍ത്തുകളയുകയും ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ നടക്കുന്ന ഓരോ ഘട്ടത്തിലും ഇസ്രായേല്‍ക്കാര്‍ കൂട്ടംകൂട്ടമായി പലായനം ചെയ്യുക പതിവായിരുന്നു. അങ്ങനെയാണു ലോകത്തിന്റെ പല ഭാഗങ്ങളില്‍ യഹൂദകോളനികള്‍ രൂപംകൊണ്ടത്.

വ്യാപാരബന്ധമുണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്‍ജനതയ്ക്ക് ഒട്ടൊക്കെ പരിചയമുള്ള ഭൂഭാഗമായിരുന്നു മലബാര്‍. ഓരോ തവണ വിദേശാധിനിവേശം ഉണ്ടാകുമ്പോഴും മറ്റു സ്ഥലങ്ങളിലേക്കെന്നതുപോലെ മലബാറിലേക്കും ഒരു വിഭാഗം യഹൂദര്‍ രക്ഷപ്പെട്ടുപോരുമായിരുന്നു. അങ്ങനെയാണു സെന്റ് തോമസിന്റെ കാലമാകുമ്പോഴേക്കും കോഴിക്കോടു മുതല്‍ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളില്‍ നിരവധി യഹൂദകോളനികള്‍ സ്ഥാപിതമായത്. ഇസ്രായേലില്‍ നിന്നും കൂട്ടം തെറ്റിപ്പോയ ഈ ആടുകളുടെ അടുത്തേക്കാണ് തോമസ് അപ്പസ്തോലന്‍ രക്ഷയുടെ സന്ദേശവുമായി കടന്നുവന്നത്. അത്തരമൊരു സമൂഹം ഇവിടെയുണ്ടായിരുന്നില്ലെങ്കില്‍ അപ്പോസ്തലന്‍ ഇവിടേക്കു വരുമായിരുന്നില്ല. സെന്റ് തോമസിന്റെ ആഗമനവുമായി ബന്ധപ്പെടുത്തി പറയുന്ന ഗുണ്ടഫര്‍ രാജാവിന്റെയും കൊട്ടാരം പണിയുടെയും കഥകള്‍ നമ്മള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കേണ്ടതില്ല. ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും കെട്ടുപിണഞ്ഞു രൂപംകൊള്ളുന്ന അത്തരം കഥകള്‍ സാധാരണ ജനങ്ങളുടെ വിശ്വാസസ്ഥിരതയ്ക്കു പ്രയോജനപ്പെടുത്താവുന്ന ഗുണപാഠങ്ങള്‍ മാത്രമാണ്. അവയ്ക്കു നമ്മള്‍ ഏറെ പ്രാധാന്യം കൊടുക്കാന്‍ പാടില്ല. അതുപോലെ തന്നെ, തള്ളിക്കളയേണ്ട ചരിത്രപരമായ അബദ്ധമാണു ശ്ളീഹാ ബ്രാഹ്മണരെ ജ്ഞാനസ്നാനം ചെയ്യിച്ചു എന്ന എന്ന കഥയും.

കേരളക്രൈസ്തവര്‍ക്കു പൊതുവെ ഈ ബ്രാഹ്മണപൂര്‍വ്വികതയോടാഭിമുഖ്യമുണ്െടന്നു തോന്നുന്നു. അതിന്റെ പിന്നിലുള്ളതു ജാതിപരമായ അപകര്‍ഷഭീതി മാത്രമാണ്. തങ്ങള്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവരാണെന്നു വരുന്നത് അഭിമാനകരമായ ഒരു കാര്യമാണല്ലൊ പലര്‍ക്കും. പക്ഷേ, ചരിത്രം ഇതു സമ്മതിച്ചു തരുന്നില്ല. സെന്റ് തോമസ് വരുന്ന കാലത്ത് ഇന്നു കേരളമെന്നറിയപ്പെടുന്ന ഭൂഭാഗത്തേക്കു ബ്രാഹ്മണര്‍ എത്തിയിരുന്നില്ല. ദക്ഷിണേന്ത്യയിലേക്കു വ്യാപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണാധിനിനിവേശം അക്കാലത്തു പശ്ചിമഘട്ടത്തിനപ്പുറം വരെയേ എത്തിയിരുന്നുള്ളൂ. പിന്നെയും മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷമാണു കേരളത്തിലേക്കു ബ്രാഹ്മണര്‍ കൂട്ടത്തോടെ കടന്നുവരുന്നത്.മതസഹിഷ്ണുത ബ്രാഹ്മണര്‍ക്കു തീരെയില്ലെന്നു കൂടി ഓര്‍ക്കുക. കേരളത്തിലെ യഹൂദകേന്ദ്രങ്ങളിലെത്തിയ സെന്റ് തോമസിനെ തദ്ദേശവാസികള്‍ അവരുടെ അയല്ക്കാരുടെ അതിഥിയായിട്ടാണു പരിഗണിച്ചത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ക്കു മനസ്സിലാകുന്നവയായിരുന്നുമില്ല. ദൈവം മനുഷ്യനായി പിറക്കുക, മനുഷ്യസമൂഹത്തെ പാപത്തിന്റെയും മരണത്തിന്റെയും പിടിയില്‍ നിന്നു മോചിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ നാട്ടുകാര്‍ക്കൊന്നും എളുപ്പത്തില്‍ കാര്യം മനസ്സിലാവില്ല. പക്ഷേ, യഹൂദര്‍ അങ്ങനെയല്ലല്ലൊ. അവരുടെ ചിരപ്രതീക്ഷിതനായ രക്ഷകന്‍ ജറൂസലേമില്‍ അവതരിച്ചു എന്ന അറിവു സസന്തോഷം അംഗീകരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു. പ്രത്യേകിച്ചു മതവിശ്വാസമോ ആരാധനാരീതിയോ ഏകദൈവവിശ്വാസമോ ഇല്ലാതിരുന്ന തദ്ദേശവാസികള്‍ക്ക് ഒരു പുതിയ മതം ഇവിടേക്കു കടന്നുവരുന്നതില്‍ ഉത്കണ്ഠയോ ആകുലതയോ ഉണ്ടാവേണ്ട കാര്യവും ഇല്ലായിരുന്നു. അതുകൊണ്ട് അപ്പോസ്തലന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായിരുന്നു.

പക്ഷേ, ബ്രാഹ്മണര്‍ ഉണ്ടായിരുന്ന തമിഴകത്തേക്കു കടന്നപ്പോള്‍ അനുഭവം വ്യത്യസ്തമായി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരും വിശ്വാസികളും തങ്ങളാണെന്ന് അഭിമാനം കൊണ്ടിരുന്ന ബ്രാഹ്മണര്‍ക്ക് ദൈവപുത്രന്‍, മനുഷ്യരക്ഷകന്‍, മനുഷ്യാവതാരം, യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പ്, ജ്ഞാനസ്നാനം തുടങ്ങിയ നൂതനാശയങ്ങള്‍ സ്വീകാര്യമായിരുന്നില്ല. മാത്രവുമല്ല, ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്നവരായി മറ്റാരുമില്ലെന്നു വിശ്വസിച്ചിരുന്ന അവര്‍ക്കു അപ്പേസ്തലന്റെ സുവിശേഷപ്രഘോഷണം അരോചകമായി. അങ്ങനെ ശ്ളീഹായ്ക്കു രക്തസാക്ഷിത്വം വരിക്കേണ്ടി വരികയും ചെയ്തു. കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നെങ്കില്‍ അതു കേരളത്തില്‍ത്തന്നെ സംഭവിച്ചേക്കാമായിരുന്നുതാനും.

പാലയൂരിലെ യൂദാക്കുളത്തില്‍ അപ്പോസ്തലന്‍ പ്രവര്‍ത്തിച്ചു എന്നു പറയുന്ന അത്ഭുതത്തിന്റെ കഥയും യുക്തിസഹമല്ല. കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്‍ ആകാശത്തിലേക്കു വെള്ളം ഉയര്‍ത്തിയെറിഞ്ഞു സൂര്യനമസ്കാരം ചെയ്തിരുന്നതിനെ ശ്ളീഹാ പരിഹസിച്ചുവെന്നും വെള്ളത്തുള്ളികള്‍ അന്തരീക്ഷത്തില്‍ നില്ക്കാതെ താഴേക്കു പോരുന്നത് അവരുടെ ദേവന്‍ ദൈവമല്ലെന്നതിനു തെളിവാണെന്നു വാദിച്ചുവെന്നുമാണല്ലൊ ഐതിഹ്യം. ശ്ളീഹാ കൈക്കുടന്നയില്‍ വെള്ളമെടുത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍ അവ താഴെ വീഴാതെ തങ്ങി നിന്നത്രെ. അതുകണ്ട് അവരില്‍ പലരും യേശുവില്‍ വിശ്വാസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തെന്നു കഥാന്ത്യം. മറ്റൊന്നുകൂടിയുണ്ട്. ബ്രാഹ്മണര്‍ സൂര്യനമസ്കാരം ചെയ്യുന്നതു വെള്ളം മുകളിലേക്കെറിഞ്ഞില്ല. കൈക്കുടന്നയില്‍ നിന്നു സാവകാശം താഴേക്കൊഴുക്കിയിട്ടാണ്.

പാലയൂര്‍ ഒരു യഹൂദജനവാസകേന്ദ്രമായിരുന്നു. കുളത്തിനു യൂദാക്കുളമെന്നു പേര്. സമീപപ്രദേശത്തെ കുഞ്ഞിന് ഇന്നും യൂദക്കുന്നെന്നാണു പേര്. ജലസ്നാനം യഹൂദര്‍ക്കും പതിവുള്ളതു തന്നെ. ജറൂസലേം ദേവാലയം കിഴക്കായതുകൊണ്ട് ലോകത്തിലെവിടെയും യഹൂദര്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് യാമപ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. പാപത്തെക്കുറിച്ചു പശ്ചാത്തപിക്കുന്നവര്‍ ജലം കൊണ്ടാണല്ലൊ മാമ്മോദീസാ സ്വീകരിച്ചിരുന്നത്. ധാരാളം ജലമുള്ളിടത്താണ് ഇത്തരത്തില്‍ ജ്ഞാനസ്നാനം നല്കിയിരുന്നത്. 'സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതുകൊണ്ട് അവിടെ യോഹന്നാനും സ്നാനം നല്കിയിരുന്നു' എന്നു യോഹന്നാന്‍ സുവിശേഷകന്‍ (3/23) രേഖപ്പെടുത്തുന്നു. അങ്ങനെ സദ്വാര്‍ത്ത കേട്ടു പശ്ചാത്താപ വിവശരായ പാലയൂരിലെ യഹൂദര്‍ തന്നെയല്ലേ കുളത്തിലിറങ്ങി ജലത്താലും പരിശുദ്ധാത്മാവിനാലും പുതിയ ജ്ഞാനസ്നാനം ശ്ളീഹായില്‍ നിന്നു സ്വീകരിച്ചത്?
യഹൂദര്‍ പൊതുവെ രണ്ടു വിഭാഗമുണ്ട്. വെളുത്തവരും കറുത്തവരും. വെളുത്തവര്‍ക്ക് ഉന്നതജാതി ചിന്തയും ഉത്കര്‍ഷബോധവും അധികമായിരുന്നതുകൊണ്ട് അവര്‍ തദ്ദേശവാസികളുമായി ഇടകലരാതെ വംശശുദ്ധി നിലനിര്‍ത്തിയതിന്റെ ഫലമായി കാലക്രമത്തില്‍ ന്യൂനപക്ഷമായിത്തീര്‍ന്നു. അവരില്‍ ബാക്കിവന്നവരാണ് 1948 ല്‍ ഇസ്രായേലുണ്ടായപ്പോള്‍ ഇവിടെ നിന്നു മടങ്ങിപ്പോയതും. കറുത്തവിഭാഗമാകട്ടെ നാട്ടുകാരുമായി ഇടകലര്‍ന്നു പുതിയൊരു ജനവിഭാഗമായി. അവരില്‍ നല്ലൊരു ഭാഗം പേര്‍ ക്രിസ്തുമതാനുയായികളുമായി. അങ്ങനെയാണു സെന്റ് തോമസിന്റെ പ്രേഷിതദൌത്യം കേരളത്തില്‍ കനത്ത മേനി വിളവുണ്ടാക്കിയത്.
സെന്റ് തോമസിനെ സ്വന്തം ആളെന്ന നിലയില്‍ സ്വാഗതം ചെയ്യാന്‍ ഇവിടത്തെ യഹൂദസമൂഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഭാഷയും സംസ്കാരവും ഒന്നുതന്നെ. രണ്ടുകൂട്ടര്‍ക്കും പരസ്പരം മനസ്സിലാക്കുക എളുപ്പം. അവരില്‍ നിന്നു കിട്ടിയ സഹായികളോടൊപ്പം തദ്ദേശജനതയുമായും വിശുദ്ധന്‍ സംവദിച്ചു. ഏകസഞ്ചാരമാര്‍ഗ്ഗം ജലവാഹനങ്ങളായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്നാനം നല്കിയ പുതിയ സമൂഹങ്ങളെല്ലാം കടല്‍ത്തീരങ്ങളിലും നദീതീരങ്ങളിലുമായിരുന്നത്. കാടുനിറഞ്ഞ ഉള്‍പ്രദേശങ്ങളിലേക്കു കടക്കുക എളുപ്പമായിരുന്നില്ല. പുതിയ അറിവിന്റെയും വിശ്വാസത്തിന്റയും രക്ഷാകരമായ പ്രതീക്ഷയുടെയും വിത്തുകളാണദ്ദേഹം വിതച്ചത്. ഇവിടത്തെ പ്രാദേശിക സംസ്കൃതിയുടെ കൂട്ടായ്മയില്‍തന്നെയാണവ മുളച്ചു വളര്‍ന്നതും. അതുകൊണ്ടാണ് ഐതിഹ്യങ്ങള്‍ക്കപ്പുറത്തു ചരിത്രപരമായ അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ അതിനു കഴിയാതെ പോയത്.

1700-ല്‍ ഇവിടെയെത്തിയ ജര്‍മ്മന്‍ മിഷനറിയും കവിയുമായ അര്‍ണോസ്പാതിരി, 1715 ആഗസ്റ് മൂന്നിന് പാരീസിലെ ഈശോസഭാആസ്ഥാനത്തേക്കെഴുതിയ ഒരു കത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "മാര്‍ത്തോമ്മാശ്ളീഹായുടെ കഥകള്‍ പാടുന്ന ചില നാടോടിപ്പാട്ടുകളല്ലാതെ അദ്ദേഹത്തെപ്പറ്റിയുള്ള മറ്റു സ്മാരകങ്ങളൊന്നും ഇവിടെയില്ല. നാട്ടുകാര്‍ ഒന്നടങ്കം അവയെല്ലാം പരമസത്യമെന്നു വിശ്വസിക്കുന്നുണ്െടങ്കിലും അവ സംശയത്തിനതീതമാണ് എന്നുറപ്പിച്ചു പറയാന്‍ എനിക്കു കഴിയുന്നില്ല.'' ആ വര്‍ഷം തന്നെ ജനുവരി 17-ന് എഴുതിയ ഒരു കത്തില്‍, മലയാറ്റൂര്‍ മലമുകളിലെ തോമ്മാശ്ളീഹായുടെ പാദമുദ്ര സംബന്ധിച്ച അന്വേഷണത്തിന് ഇങ്ങനെ മറുപടി നല്കിയിരിക്കുന്നു: "മലബാറിലെവിടെയോ ഒരു കല്ലില്‍ വിശുദ്ധ തോമ്മാശ്ളീഹായുടെ പാദമുദ്രകള്‍ പതിഞ്ഞതായി പറയപ്പെടുന്ന കാര്യം. പറയുന്നവര്‍ക്ക് അത് വിശുദ്ധന്‍ പതിപ്പിച്ച പാവനമായ കാല്പാടുകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.''

ഇതാണു പ്രധാനം. നൂറ്റാണ്ടുകളുടെ ഇരുണ്ട മാര്‍ഗ്ഗങ്ങളിലൂടെ തപ്പിത്തടഞ്ഞു മുന്നോട്ടു നീങ്ങുമ്പോഴും, കാലത്തിന്റെ സംഹാരാത്മകമായ പ്രക്രിയകള്‍ക്കിരയാവാതെ, ഒരു ജനത നിലനിര്‍ത്തിപ്പോന്ന ഈ ബോധ്യം ഏതു ചരിത്രരേഖയെക്കാളും വിലപ്പെട്ടതും വിശ്വാസ്യവുമാണ്. നാട്ടുകാര്‍ ഒന്നടങ്കം അവയെല്ലാം പരമസത്യമെന്നു വിശ്വസിക്കുന്നു, പറയുന്നവര്‍ക്ക് അതില്‍ സംശയമില്ല, എന്ന പാതിരിയുടെ സാക്ഷ്യങ്ങള്‍ കേരളസഭയുടെ മാര്‍ത്തോമ്മാ പാരമ്പര്യത്തിനു ചരിത്രം കോറിയിട്ട അടിവരകളാണ്.

കേരളത്തിലെ ഒരു ക്രൈസ്തവസഭാവിഭാഗവും ഈ പാരമ്പര്യം കുടഞ്ഞുകളയാന്‍ ഇഷ്ടപ്പെടുന്നില്ല. പകരം അതു തങ്ങളോടാണു കൂടുതല്‍ ഇഴചേര്‍ന്നു നില്ക്കുന്നത് എന്നു സ്ഥാപിക്കാന്‍ മത്സരിക്കുക തന്നെയാണ്. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ചരിത്രഗവേഷണങ്ങളെ അവഗണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല. 'സംശയിക്കുന്ന തോമ്മാ' എന്നൊരു പര്യായം ചരിത്രം പതിച്ചുകൊടുത്തിട്ടുണ്െടങ്കിലും, നമുക്കും ഗുരുവിനോടൊപ്പം പോയി മരിക്കാം എന്നു പറയാനുള്ള ധീരത ആ പര്യായദൌര്‍ബല്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ടു നിലനില്ക്കുന്നുണ്ടല്ലൊ. അതേ ധീരത, വാച്യാര്‍ത്ഥത്തിലല്ലെങ്കിലും, ഇന്നു കേരളക്രൈസ്തവസമൂഹത്തോടു വര്‍ത്തമാനകാല സാഹചര്യം ആവശ്യപ്പെടുന്നുണ്േടാ എന്നു മാത്രമേ നമ്മള്‍ കാതോര്‍ക്കേണ്ടതുള്ളൂ.

ഇതിനെല്ലാമപ്പുറം സാംസ്കാരികമായ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുമ്പോള്‍ സെന്റ് തോമസിന്റെ ആഗമനത്തിനു മറ്റൊരു മാനം കൂടിയുണ്ട്. മൂന്നു സംസ്കാരങ്ങളുടെ മഹാസംഗമം കൂടിയാണ് ആ സംഭവം. ഭാരതീയ സംസ്കൃതിയിലേക്കു യഹൂദക്രൈസ്തവസംസ്കൃതികളുടെ ഒഴുകിച്ചേരല്‍. പാലില്‍ പഞ്ചസാര പോലെയും മാവില്‍ പുളിമാവു പോലെയും അതു ഭാരതീയ ജനജീവിതത്തെ കൂടുതല്‍ ഉന്മിഷത്തും ചൈതന്യവത്തുമാക്കി മാറ്റി. അതിന്റെ ദൂരവ്യാപകമായ ഫലസമൃദ്ധി വിലയിരുത്തുക അത്രയെളുപ്പമല്ല താനും.

Author :ഡോ.കുര്യാസ് കുമ്പളക്കുഴി

6 comments:

Johny said...

2010 ജൂലൈ ഒന്നിലെ ദീപനാളത്തില്‍ "സെന്റ് തോമസിന്റെ ആഗമനം ചരിത്രസത്യം'' എന്ന ശീര്‍ഷകത്തില്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രൌഢമായ ലേഖനം സശ്രദ്ധം വായിച്ചു. അതില്‍ സെന്റ് തോമസ് പാലസ്തീനായില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത് ജലമാര്‍ഗ്ഗമായിരുന്നുവെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ഇത് ശരിയല്ല. അന്ന് പാലസ്തീനായില്‍ നിന്ന് ജലമാര്‍ഗ്ഗമായി ഇന്ത്യയിലെത്തുവാന്‍ യാതൊരാള്‍ക്കും സാധ്യമായിരുന്നില്ല. സൂയസ്തോട് അന്ന് നിര്‍മ്മിച്ചിരുന്നില്ല. ആഫ്രിക്കന്‍മുനമ്പ് ചുറ്റിയുള്ള ജലമാര്‍ഗ്ഗവും അന്ന് കണ്ടുപിടിച്ചിട്ടുമുണ്ടായിരുന്നില്ല. ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയുള്ള ജലമാര്‍ഗ്ഗം ആദ്യമായി കണ്ടുപിടിച്ചതും ആ വഴിയില്‍ കൂടി ആദ്യമായി ഇന്ത്യയില്‍ എത്തിയ വാസ്കോഡിഗാമ ആയിരുന്നു. ഇത് 1948 ലും ആയിരുന്നു.
ചൈനാമുതല്‍ ഗ്രീസ് വരെ നീണ്ടുകിടക്കുന്ന 'സില്‍ക്ക് റൂട്ട്' എന്നറിയപ്പെടുന്ന കരമാര്‍ഗ്ഗം ഉള്ള പാതവഴിയാണ് വ്യാപാരികളും മറ്റ് യാത്രികരും സഞ്ചരിച്ചിരുന്നത്. ഈ വഴി അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ, ബാബിലോണ്‍ വഴി ഗ്രീസ് വരെ എത്തിയിരുന്നു. ഈ പാതയില്‍കൂടി മതം, രാഷ്ട്രീയം, സംസ്കാരം, ചരിത്രം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റനേകം മഹാന്മാരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. അശോകന്റെ കാലത്ത് അദ്ദേഹം അനേകം ബുദ്ധിസ്റ് മിഷനറിമാരെ ലോകമാസകലം അയച്ചിരുന്നു. അതില്‍ പടിഞ്ഞാറോട്ട് പോയവര്‍ ഈ പാതയില്‍കൂടി തന്നെ സഞ്ചരിച്ച് ഈജിപ്ത്, പാലസ്തസ്റൈന്‍, ഗ്രീസ് എന്നീ പ്രദേശങ്ങളില്‍ എത്തിച്ചേരുകയുണ്ടായി. സോക്രട്ടീസ് ഒരു ബുദ്ധഭിക്ഷുവിനെ ഏദന്‍സില്‍വച്ചു കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ പാതയില്‍കൂടി വിദേശമിഷനറിമാരും ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു എന്നു കരുതേണ്ടിയിരിക്കുന്നു.
ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നു: "സെന്റ് തോമസിന്റെ ആഗമനവുമായി ബന്ധപ്പെടുത്തി പറയുന്ന ഗുണ്ടഫര്‍ രാജാവിന്റെയും കൊട്ടാരം വണിക്കുകളുടെയും കഥകള്‍ നമ്മള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കേണ്ടതില്ല. ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും കെട്ടുപിണഞ്ഞു രൂപംകൊള്ളുന്ന അത്തരം കഥകള്‍ സാധാരണജനങ്ങളുടെ വിശ്വാസസ്ഥിരതയ്ക്കു പ്രയോജനപ്പെടുത്താവുന്ന ഗുണപാഠങ്ങള്‍ മാത്രമാണ്. അവയ്ക്കു നമ്മള്‍ ഏറെ പ്രാധാന്യം കൊടുക്കാന്‍ പാടില്ല...'' കൊട്ടാരം പണിയുടെ കാര്യങ്ങള്‍ എങ്ങനെയായിരുന്നാലും 'ഗോണ്േടഫെര്‍ണസ്' ഒരു ചരിത്രപുരുഷന്‍ തന്നെയായിരുന്നു. എ.ഡി. ആദ്യനൂറ്റാണ്ടില്‍ തക്ഷശില തലസ്ഥാനമായി ഒരു ഇന്തോപാര്‍ത്തിയന്‍ സാമ്രാജ്യം നിലിനിന്നിരുന്നു. എ.ഡി. 19 മുതല്‍ 45 വരെ ഈ സാമ്രാജ്യത്തിന്റെ ഭരണാധിപന്‍ ഗോണ്േടാഫെര്‍ണസ് എന്ന രാജാവായിരുന്നു. സെന്റ് തോമസ് ഈ സാമ്രാജ്യത്തില്‍ വസിച്ചിരുന്നു. സുപ്രസിദ്ധ ചരിത്രകാരനായ എ. ശ്രീധരമേനോന്‍ ഗോണ്േടാഫെര്‍ണസിനെയും സെന്റ് തോമസിനെയും ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തില്‍ വരുന്നതിനുമുമ്പ് സെന്റ് തോമസ് പേര്‍ഷ്യയിലും അദ്ദേഹത്തിന്റെ ശിഷ്യനായ 'മാറി' സെലൂഷ്യയിലും ഓരോ ക്രൈസ്തവസഭകള്‍ സ്ഥാപിക്കുകയുണ്ടായി. ഇവ മൂന്നും സഹോദരസഭകളാണ്. പോര്‍ട്ടുഗീസുകാര്‍ വരുന്നതിനുമുമ്പ് ഈ സഭകള്‍ തമ്മില്‍ പരസ്പരസമ്പര്‍ക്കം ഉണ്ടായിരുന്നു. പേര്‍ഷ്യയില്‍ നിന്നും സെലൂഷ്യസില്‍ നിന്നും മെത്രാന്മാര്‍ വന്നാണ് ഇവിടത്തെ ശെമ്മാശന്മാര്‍ക്ക് വൈദികപട്ടം കൊടുത്തിരുന്നത്. രാഷ്ട്രീയമായ പിന്‍ബലമുള്ള ഉണ്ടായിരുന്നതുകൊണ്ട് സെലൂഷ്യസിലെ മെത്രാന്‍ മെത്രാപ്പോലീത്തായായും അതിനുശേഷം കാതോലിക്കാ ആയും സ്വയം പ്രഖ്യാപിക്കുകയുണ്ടായി. പേര്‍ഷ്യയിലെയും കേരളത്തിലെയും കത്തോലിക്കാസഭയേയും ഈ കാതാലോക്കായുടെ കീഴിലാക്കുകയും ചെയ്തു. സെന്റ് തോമസ് സ്ഥാപിച്ച സഭകളെ അദ്ദേഹത്തിന്റെ ശിഷ്യര്‍ സ്ഥാപിച്ച സഭയുടെ കീഴിലാക്കിയത് ചരിത്രത്തില്‍ നടന്ന ഒരു വിരോധാഭാസം എന്നു വേണം പറയുവാന്‍. എ.ഡി. 45 ല്‍ ഗോണ്േടാഫെര്‍ണാസിന്റെ മരണത്തോടുകൂടി ഈ ഇന്‍ഡോ പാര്‍ത്തിയന്‍ സാമ്രാജ്യം നാമാവശേഷമായി. സെന്റ് തോമസ് അതിനുശേഷം ഉത്തരേന്ത്യയിലും പിന്നീട് കേരളത്തിലും വന്ന് (എ.ഡി. 52 ) സുവിശേഷം പ്രചരിപ്പിക്കുകയും സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. പഞ്ചാബില്‍ നിന്നും കടല്‍മാര്‍ഗ്ഗമാണ് അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്നത് എന്നുവേണം അനുമാനിക്കാന്‍.

എം.സി.ഉലഹന്നാന്‍
മരങ്ങാട്, കുറവിലങ്ങാട്.

Salim PM said...

"ഇസ്രായേല്‍വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.'" .......അതുകൊണ്ടാണ് വിജാതീയരുടെ അടുത്തേക്കു നിങ്ങള്‍ പോകേണ്ട എന്നു യേശു ശിഷ്യരെ വിലക്കുകയും കൂടി ചെയ്തത്."

വിജാതീയരുടെ അടുക്കല്‍ പോകരുത് എന്ന യേശുവിന്‍റെ വിലക്ക് എന്തുകൊണ്ട് തിരസ്കരിക്കപ്പെടുന്നു?

കാണാതായ ആടുകളെ തേടി തോമസ് കേരളത്തില്‍ എത്തിയെങ്കില്‍ യേശു കശ്മീരില്‍ വന്നു എന്ന വസ്തുതയെ നിഷേധിക്കാന്‍ പറ്റുമോ?

ഈ വീഡിയോ കാണുക

Johny said...

കാണാതായ ആടുകളെ തേടി തോമസ് കേരളത്തില്‍ എത്തിയെങ്കില്‍ യേശു കശ്മീരില്‍ വന്നു എന്ന വസ്തുതയെ നിഷേധിക്കാന്‍ പറ്റുമോ?

പോസ്റ്റിലെ വിഷയം തോമസ്‌ കേരളത്തിലെത്തിയതിനെക്കുരിച്ചാണ് ..അതിനു യേശു കശ്മീരില്‍ വന്നതുമായി ബന്ധമില്ല ...

N.J Joju said...

ചൈനയിലെ സിയാന്‍ സ്ടെലെ സ്റ്റോണ്‍, ഗണ്ടഫോറസിന്റെ നാണയങ്ങള്‍, വടക്കുകിഴക്കന്‍ പെഷാവറിലെ തക്ത്-ഇ-ബാഹി(Takht-i-Bahi)യിലെ ലിഖിതങ്ങള്‍, ബോംബെയ്ക്കടുത്ത് ഒരു ഗുഹയില്‍ നിന്നു ലഭിച്ച, പാലവിയിലുള്ള (Pahlavi) ലിഖിതങ്ങള്‍, വടക്കേ ഇന്ത്യയില്‍ നിന്നു ലഭിച്ചിട്ട അറമായഭാഷയിലുള്ള ഒന്നിലധികം ശിലാലിഖിതങ്ങള്‍, ശ്രീലങ്കയിലെ അനുരാധപുരത്തുനിന്നു ലഭിച്ചിട്ടുള്ള നസ്രാണീ കുരിശ്, തമിഴ്നാട്ടിലെ സെന്റ് തോമസ് മൌണ്ടില്‍ നിന്നു ലഭിച്ചിട്ടുള്ള കുരിശ്, ഗോവയില്‍ നിന്നു ലഭിച്ചിട്ടുള്ള പാഹ്‌ലവി കുരിശ്, മലബാര്‍ തീരത്തുനിന്നു ലഭിച്ചിട്ടുള്ള കുരിശുകള്‍, 800ആം ആണ്ടുവരെ നസ്രാണികള്‍ക്കു ലഭിച്ചിരിന്ന പ്രത്യേക ആനുകൂല്യങ്ങളും ചെപ്പേടുകളും, കേരളത്തിന്റെ പലഭാഗത്തുനിന്നായി കണ്ടെടുത്തിട്ടുള്ള മുപ്പതിലധികം നസ്രാണീ സ്തംഭങ്ങള്‍ ഇവയൊക്കെ ക്രിസ്തുമതത്തിന്റെ ഭാരതത്തിലുണ്ടായിരുന്ന സ്വാധീനം തെളിയിയ്ക്കന്‍ പര്യാപ്തമാണ്.

ക്രിസ്തുമതം ഭാരതത്തിലെത്തിച്ചേര്‍ന്ന രീതിയും ഭാരതത്തിലുണ്ടായിരുന്ന സ്വാധീനവും കണക്കിലെടുത്ത് അക്കാലങ്ങളില്‍ നസ്രാണി ക്രിസ്ത്യാനികള്‍ സാര്‍വത്രിക സഭയില്‍നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിട്ടില്ല എന്ന് അനുമാനിക്കാം.
ആറാം നൂറ്റാണ്ടിനു മുന്പുള്ള ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല എങ്കില്‍ കൂടിയും കുരിശിനോടുള്ള വണക്കം അതിനുമുമ്പേ നസ്രാണി ക്രിസ്ത്യാനികളുടെ ഇടയില്‍ ഇല്ലായിരുന്നു എന്ന് അനുമാനിയ്ക്കാനവുകയുമില്ല. ആറാം നൂറ്റാണ്ടിലെയോ ഏഴാം നൂറ്റാണ്ടിലെയോ എന്ന് കരുതപ്പെടുന്ന മാര്‍ തോമാ കുരിശാണ് ഇത്തരത്തില്‍ ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള തെളിവ്.

നാലാം നൂറ്റാണ്ടിലെ തിയോഫലീസ് (Theophilos the Indian) കേരളത്തിലെ ക്രൈസ്തവരെക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്. മലബാര്‍ തീരത്തുള്ള നസ്രാണികള്‍ക്ക് വിശ്വാസം സംബന്ധിച്ച് തിരുത്തലുകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിയുസ് അയച്ച ആര്യബീഷപ്പ് ആയിരുന്നു ഇദ്ദേഹം.

Nasiyansan said...

ആദ്യനൂട്ടണ്ടിലെ കേരളസഭയെക്കുറിച്ചു അറിവ് ലഭിക്കുന്നത് എഡി 190 ൽ കേരളം സന്ദര്ശിച്ച ആൾക്സാഡ്രിയാക്കാരൻ പന്തെനൂസിൽ നിന്നാണ് .ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരമാണ് പന്തെനൂസ് ഇവിടെ എത്തിയത്

എഡി 325 ൽ നിഖ്യാ സൂനഹദോസിൽ സംബധിച്ച മെത്രാന്മാരുടെ കൂട്ടത്തിൽ പേർഷ്യയുടെയും വലിയ ഇന്ത്യയുടെയും മെത്രാൻ മാര് യോഹന്നാൻ എഴുതി ഒപ്പിട്ടിട്ടുണ്ട് .പേർഷ്യയിൽ നിന്ന് അയയ്ക്കപ്പെട്ട മെത്രാന്മാരായിരുന്നു അന്ന് കേരളസഭയെ ഭരിച്ചിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു .

എ ഡി 345 ൽ പേർഷ്യയിൽ നിന്ന് ക്നായിതോമ്മന്റെ വരവോടെ മാർത്തോമ്മാ ക്രിസ്ത്യാനികൾ താമസിച്ചിരുന്ന കൊടുങ്ങല്ലൂർ പട്ടണത്തിന്റെ തെക്കുഭാഗം ഈ വിദേശക്രിസ്ത്യാനികൾക്ക് വേണ്ടി ഒഴിച്ചുകൊടുക്കുകയും നാട്ടുകാർ പട്ടണത്തിന്റെ വടക്ക് ഭാഗത്തേക്ക്‌ മാറുകയും ചെയ്തു . അങ്ങനെ ഇവിടുത്തെ തദ്ദേശീയ ക്രിസ്ത്യാനികൾ വടക്കുംഭാഗക്കാർ എന്ന് വിളിക്കാൻ ഇടയായി .

എ ഡി 522ൽ അലക്സാണ്ട്രിയായിൽ നിന്ന് വന്ന കോസ്മോസ് തന്റെ യാത്ര വിവരണത്തിൽ(Universal Christian topography), കേരളത്തിൽ സഭയുണ്ടെന്നും .പേർഷ്യയിൽ വെച്ച് അഭിഷിക്തനായ ഒരു മെത്രാനെയും കണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്

എ ഡി 880 ൽ പേര്ഷ്യക്കാരായ മാർ സാപ്പോര് മാർ പ്രോത്ത് എന്നീ മെത്രന്മാർ കേരളത്തിലെത്തി ..ഇവരുടെ കാലത്താണ് തെക്കേ ഇന്ത്യയിൽ പേർഷ്യൻ കുരിശുകൾ പ്രചാരത്തിലായത് .മുട്ടുചിറ, കോതനല്ലൂർ, കോട്ടയം വലിയ പള്ളി എന്നിവിടങ്ങളിൽ പേര്ഷ്യൻ കുരിശുകൾ ഇപ്പോഴും കാണാം

Nasiyansan said...

തോമാശ്ലീഹായുടെ തിരുശ്ഷിപ്പ് മൂന്നാം നൂറ്റാണ്ടിൽ എദ്ദെസ്സയിലെക്കും അവിടെനിന്നും 1141 ൽ കീയോസ് ദ്വീപിലെക്കും 1257 ൽ ഇറ്റലിയിലെ ഓർത്തോയിലെക്കും കൊണ്ടുപോയി എന്നത് ചരിത്രമാണ് ...റോമിൽ പത്രോസിന്റെ കബറിടം വാങ്ങുന്നതുപോലെ ഇന്ത്യയിൽ തോമസിന്റെ കബറിടം വണങ്ങുന്നു എന്ന് സഭ പിതാവായ ജോണ് ക്രിസോസ്തം(AD 347-407) രേഖപെടുത്തിയിട്ടുണ്ട്‌ .എ ഡി 883 ൽ ഇംഗ്ലണ്ടിലെ ആല്ഫ്രെഡ്‌ രാജാവ് തനിക്കു ലഭിച്ച വിജയത്തിന് നദി എന്നവണ്ണം തോമാശ്ലീഹായുടെ കബറിഡത്തിങ്കൽ സമര്പ്പിക്കുന്നതിനു കാഴ്ചവസ്തുക്കൾ കൊടുതയച്ചതായി കാണുന്നു .1295 ൽ ഇന്ത്യയിലെത്തിയ വെനീഷ്യൻ സഞ്ചാരി മാര്ക്കോ പോളോ വി തോമാശ്ലീഹായുടെ കബറിടം സന്ദര്ഷിച്ചതായി കാണുന്നു .അക്രൈസ്തവർ പ്രസ്തുത കബറിടത്തിൽ ആദരുവുകൾ അര്പ്പിക്കുന്നതും അവിടെ നടക്കുന്ന അത്ഭുതങ്ങളും തനിക്കു നേരിട്ടുകാനുവാൻ സാധിച്ചെന്നു അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .1324 ൽ വാഴ്ത്തപ്പെട്ട ഒഡാറിക്കും 1350 ൽ പാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തിയ ജോണ് മരിഞോളിയും 1425 ൽ നിക്കോളോ ദേ കോന്തി എന്ന യൂറോപ്യൻ സഞ്ചാരിയും മൈലാപ്പൂരിൽ ചെല്ലുകയും കബറിടം സന്ദര്ശിക്കുകയും ചെയ്തതായി രേഖകളുണ്ട് .