Tuesday, March 16, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 3

പാഠ്യവിഷയം

ദൈവരാജ്യത്തിന്റെ പ്രഘോഷണത്തോടെയാണ്‌ യേശു തന്റെ പരസ്യജീവിതം ആരംഭിക്കുക. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോസ്‌ 1:14-15). ദൈവരാജ്യസങ്കല്‍പ്പമാണ്‌ അവിടുത്തെ പ്രസംഗങ്ങളുടെ മുഖ്യധാര. ദൈവം ഭരണം നടത്തുന്ന വ്യവസ്ഥിതിയും അതാവശ്യപ്പെടുന്ന മാനസാന്തരവും ധാര്‍മ്മികതയും.

ദൈവരാജ്യത്തിന്റെ അനുഭവത്തിലേക്കു ഹൃദയപരിവര്‍ത്തനത്തിലൂടെ കടന്നുവന്ന സമരിയാക്കാരിയെ യേശു എങ്ങനെ പഠിപ്പിച്ചുവെന്ന്‌ ചുരുക്കമായി വിശകലനം ചെയ്യുകയാണിവിടെ.

അധ്യാപനത്തിന്റെ ഭൗതികസാഹചര്യങ്ങളെല്ലാം തന്നെ സമജ്ഞസമായി സമന്വയിച്ചിരിക്കുന്ന ഒരു സംഭവമാണിത്‌. ഗുരുനാഥനായ യേശുവും ശിഷ്യയായ സമരിയാക്കാരിയും കിണറിന്റെ പരിസരവും ജീവജലമെന്ന വിഷയവും ജീവിതപരിവര്‍ത്തനമെന്ന ലക്ഷ്യവും ഊടും പാവുമെന്നപോലെ സംയോജിച്ചിരിക്കുന്നു. സംലഭ്യമായ ഒരവസരം അധ്യാപകന്‍ ഉപയോഗപ്പെടുത്തുകയാണ്‌. യാക്കോബിന്റെ കിണറിനടുത്ത്‌ യാത്രാക്ഷീണംകൊണ്ട്‌ അവശനായിരിക്കുകയാണ്‌ യേശു. ``ആ സമയം ഒരു സമരിയാക്കിരി അവിടെ വെള്ളം കോരാന്‍ വന്നു'' (യോഹ. 4:7). ഈ സാഹചര്യം നഷ്‌ടപ്പെടുത്തിക്കളയാന്‍ അവിടുന്ന്‌ ആഗ്രഹിച്ചില്ല.

യേശു അവളുമായി ഒരു ബന്ധം സ്ഥാപിക്കുന്നു. അവിടുന്ന്‌ അവളോടു പറഞ്ഞു: എനിക്കു കുടിക്കാന്‍ തരിക (യോഹ. 4:7). ദാഹാര്‍ത്തിയുടെ തികച്ചും സ്വാഭാവികമായ അപേക്ഷ. എന്നാല്‍, തീരെ അപ്രതീക്ഷിതവും അസാധാരണവുമായ കാര്യമാണത്‌. `ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ' എന്ന ചലച്ചിത്ര ഗാനശകലംപോലെ സമരിയാക്കാരിയെ വിസ്‌മയിപ്പിക്കുന്ന ഒരു ശക്തി യേശു പ്രയോഗിക്കുന്നു. യഹൂദനായിരുന്നിട്ടും ഒരു സ്‌ത്രീയോട്‌ അതും സമരിയാക്കാരിയോടു പരസ്യമായി സംസാരിക്കുന്നു. ഒരു യഹൂദറബ്ബിയും ഒരിക്കലും ചെയ്യരുതാത്ത കാര്യം!

ആരംഭം മുതല്‍ തന്നെ ഗുരുവിനു ശിഷ്യനിലുള്ള ശ്രദ്ധയും താല്‍പ്പര്യവും അന്യൂനമായി തുടരുന്നതോടൊപ്പം ഏകാഗ്രതയും തീവ്രതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സമരിയാക്കാരിയില്‍ ഉറഞ്ഞുകിടക്കുന്ന വൈകാരിക ഭാവങ്ങളും മറഞ്ഞുകിടക്കുന്ന മുന്‍വിധികളും മറക്കാനാവാതെ മരവിച്ചിരിക്കുന്ന പൂര്‍വാനുഭവങ്ങളും ഉയര്‍ത്തുകയാണ്‌ ഗുരു.

സംഭാഷണരീതിയാണ്‌ അധ്യാപകന്‍ ഉപയോഗിക്കുക. ഏഴു പ്രാവശ്യം യേശു അവളോടു സംസാരിക്കുകയും ആറു പ്രാവശ്യം ആ സ്‌ത്രീ പ്രത്യുത്തരിക്കുകയും ചെയ്‌തു.

ശിഷ്യന്മാരുടെ രംഗപ്രവേശം സംഭാഷണത്തിന്‌ നേരിയ തടസം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും യേശു അവരെയും അത്ഭുതപ്പെടുത്തുകയും (യോഹ. 4:27) അധ്യാപനത്തില്‍ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുമായുള്ള ബന്ധപ്പെടല്‍ സിക്കാര്‍ പട്ടണത്തിലെ സമരിയാക്കാരുമായി രണ്ടു ദിവസത്തേക്ക്‌ ഇടപെടാന്‍ വഴിതുറക്കുന്നു (യോഹ. 4:40).

അധ്യാപകന്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. സമരിയാക്കാരിയുടെ സ്‌പഷ്‌ടമായ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു. മാത്രമല്ല അവളുടെ ഉള്ളിന്റെ ആഴങ്ങളില്‍ അലയടിക്കുന്ന തീവ്രാഭിവാഞ്‌ഛകളെ തൃപ്‌തിപ്പെടുത്താനുള്ള വ്യഗ്രതയുമുണ്ട്‌ ഗുരുവിന്‌. ശിഷ്യയുടെ ഉത്തരങ്ങള്‍ ആധാരമാക്കിയാണ്‌ അധ്യാപനം മുന്നേറുക. അവ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു ഗുരുഭൂതന്‍: `എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്‌' (യോഹ. 4:17).

യേശുവിന്റെ അധ്യാപനത്തിന്‌ അടിസ്ഥാനമായി പ്രശ്‌നങ്ങളുടെ പ്രയോഗങ്ങള്‍ പ്രധാനമാണ്‌. ആദ്യമായിത്തന്നെ ആ സ്‌ത്രീയുടെ ജീവിതത്തിലെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുന്നു. അവയെപ്പറ്റി കൂടുതല്‍ അവബോധമുള്ളത്‌ ആര്‍ക്കായിരിക്കും? യേശുവിനോ സ്‌ത്രീയ്‌ക്കോ? തീര്‍ച്ചയായും നൈര്‍മല്യത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായ ഗുരുനാഥനുതന്നെ. അവിടുന്ന്‌ അവളുടെ മനസ്സാക്ഷിയെ ഉദ്ദീപ്‌തമാക്കാന്‍ ആഗ്രഹിക്കുന്നു. രണ്ടാമതായി പരിഗണിക്കപ്പെടുന്നത്‌ സ്‌ത്രീയുടെ ദൈവശാസ്‌ത്രപരമായ പ്രശ്‌നമാണ്‌: എവിടെയാണ്‌ ദൈവാരാധന നടത്തേണ്ടത്‌, മലയിലോ ജറുസലേമിലോ? തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്നു ഗുരുവിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരിക്കുമോ ഈ ചോദ്യമെന്നു തോന്നാം. എന്നാല്‍ സത്യത്തിലും ആത്മാവിലും ഊന്നിയ ആരാധനയെപ്പറ്റിയുള്ള പ്രസ്‌താവന സമരിയാക്കാരിയുടെ വ്യക്തിപരമായ പ്രശ്‌നത്തിലേക്കാണ്‌ അവളെ വീണ്ടും ആനയിക്കുക. ദൈവാരാധനയെപ്പറ്റിയുള്ള അല്‍പം ദീര്‍ഘമായ പ്രബോധനം സ്‌ത്രീയുമായുള്ള സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു.

മൂര്‍ത്തമായവയില്‍നിന്ന്‌ അമൂര്‍ത്തമായവയിലേക്കുള്ള ഉദ്‌ഗ്രഹണം നീ സംഭവത്തില്‍ നിരീക്ഷിക്കാനാവും. കുടിക്കുക, ഈ ജലം, നിന്റെ ഭര്‍ത്താവ്‌, അഞ്ച്‌ ഭര്‍ത്താക്കന്മാര്‍, ഈ മല, ജറുസലേം, ഞാന്‍ തന്നെ എന്നിവയൊക്കെ മൂര്‍ത്തവും ഇന്ദ്രിയഗോചരവുമായവയ്‌ക്ക്‌ ഉദാഹരണങ്ങളാണ്‌. സാധാരണ `ജല'ത്തെപ്പറ്റിയുള്ള പ്രതിപാദനത്തില്‍നിന്ന്‌ `ജീവജല'ത്തെപ്പറ്റിയുള്ള പരാമര്‍ശത്തിലേക്ക്‌ ഒരു കുതിപ്പ്‌, ഒരു മാറ്റം. സ്‌ത്രീ അതു മനസിലാക്കിയില്ല. എന്നേക്കും ദാഹം തീര്‍ക്കുന്ന ഏ തോ ദ്രാവകമായിരിക്കും അതെന്ന്‌ കരുതിയിട്ടുണ്ടാവും. എല്ലാ കാര്യങ്ങളും അറിയിക്കുന്ന, എല്ലാവരും പ്രതീക്ഷിക്കുന്ന മിശി ഹാ വരുമെന്ന്‌ പറഞ്ഞ സ്‌ത്രീയോടുള്ള ``ഞാന്‍ തന്നെയാണ്‌ അവന്‍'' എന്ന ഉത്തരത്തിലും (യോഹ. 4:25-26) ഈ സമീപനമുണ്ട്‌. അത്‌ അവള്‍ വ്യക്തമായി മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്‌തു. താരതമ്യവിവേചനം യേശുവിന്റെ പ്ര ബോധനരീതിയിലുണ്ട്‌. സാധാരണ ജലവും ജീവജലവും ത മ്മിലും സമരിയാക്കാരുടെ ദൈവത്തെ അറിയാത്ത ആരാധനയ്‌ ക്കും യഹൂദരുടെ അവിടു ത്തെ അറിയുന്ന ആരാധനയും തമ്മി ലും താരതമ്യം ചെയ്യുന്നു. `ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന്‌ പിന്നീട്‌ ഒരിക്കലും ദാഹിക്കുകയില്ല (യോഹ. 4:14).
കര്‍മ്മോദ്യുക്തതക്കു പ്രേരകമായൊരു സമീപനരീതിയുണ്ട്‌ യേ ശുവിന്‌. അതു ശ്രോതാക്കളില്‍ താല്‍പര്യം ജനിപ്പിച്ചു, മന:സാ ക്ഷിയില്‍ പുതിയ മൂല്യബോധം രൂപപ്പെടുത്തി സജീവമാക്കി, സേവനത്തിന്റെ മേഖലയിലേക്കു നയിക്കുന്നു. ഇവിടെ സമരിയാക്കാരിയെ ജീവജലത്തില്‍ തല്‍പരയാക്കി. ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരാനുള്ള ആഹ്വാനത്തിലൂടെ അവളുടെ മനസ്സാക്ഷി യെ ഉദ്ദീപിപ്പിച്ച്‌, സത്യാരാധനയിലേക്കും സാമൂഹിക സേവനത്തിലേക്കും പ്രേക്ഷിതത്വത്തിലേക്കും അവളെ എത്തിക്കുകയാണ്‌. ആ സ്‌ത്രീയുടെ മൂല്യശ്രേണി ആകെപ്പാടെ തകിടം മറിഞ്ഞു. കവി പാടിയതുപോലെ `പണ്ടത്തെ തേവിടിശ്ശി പെണ്ണല്ലിവള്‍, ചാരിത്ര്യത്തിന്റെ ചാരുമൂര്‍ത്തി.' പുതിയൊരു ജന്മം ജനിച്ചപോലായി. കുടം താഴെവച്ചു. പട്ടണത്തിലേക്ക്‌ അവള്‍ കൊ ണ്ടുപോയത്‌ കുടമല്ല, ജീവജലമാണ്‌; കുടത്തിലല്ല ഹൃദയത്തില്‍.

ഗുരുനാഥന്‍ ശിഷ്യയുടെ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണാവിഷ്‌കാരം ഉറപ്പു വരുത്തുകയാണ്‌. പ്രതികരണം ആവശ്യപ്പെടുന്ന ഒരു ആജ്ഞയിലൂടെ അവളുടെ കറ പുരണ്ടു മലീമസമായ, തമസ്സു മുറ്റിയ മനസ്സാക്ഷിയിലേക്ക്‌ ശക്തമായ എക്‌സറേകള്‍ കടത്തിവിടുന്നു. ഉള്ളറകളിലെ വിഴുപ്പെല്ലാം വെളിച്ചത്താക്കുന്ന ഒരു സി.റ്റി.സ്‌കാനിംഗ്‌. ``നീ ചെന്ന്‌ നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരിക'' (യോഹ. 4:16). പൂര്‍ത്തീകരിക്കാനാവാത്തൊരു കല്‍പന!~ അതവള്‍ക്ക്‌ ലജ്ജാഭാവത്തിന്റെയും അവ്യക്തതയുടെയും എന്നതിലുപരിയായി ആത്മജ്ഞാനത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുത്തു. ഈ ആത്മാവിഷ്‌ക്കാരം ജിജ്ഞാസയുണര്‍ത്തുന്ന ഉപരിപ്ലവമായ ചോദ്യങ്ങള്‍ക്കപ്പുറത്ത്‌ വൈയക്തികവും മതാത്മകവും ഗൗരവാത്മകവുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിലും സിക്കാര്‍ പട്ടണവാസികള്‍ക്കുള്ള വചനശുശ്രൂഷയിലും പരിണമിക്കുന്നു. ഈ ജലം എനിക്കു തരിക എന്നവള്‍ അപേക്ഷിച്ചത്‌ `ജീവജലം' എന്തെന്നറിയാതെ ആയിരുന്നെങ്കില്‍, `പ്രഭോ, അങ്ങ്‌ ഒരു പ്രവാചകനാണെന്ന്‌ ഞാന്‍ മനസിലാക്കുന്നു' (യോഹ. 4:19) എന്ന പ്രത്യുത്തരം അറിവോടെ തന്നെയാണ്‌.

ഗുരുനാഥന്റെ ചില സവിശേഷതകള്‍കൂടി പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ട്‌. സമരിയാക്കാരിയുമായുള്ള സംഭാഷണത്തിലൂടെ സാമൂഹികമായ വിലക്കുകളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും വിലങ്ങുകള്‍ തകര്‍ക്കപ്പെടുന്നു. റബ്ബിമാര്‍ ധരിച്ചിരുന്ന കപടമാന്യതയുടെ മുഖംമൂടി പിച്ചിച്ചീന്താന്‍ യേശുവിന്‌ ഒരു കൂസലുമില്ല. വിദ്യാര്‍ത്ഥിനിയെപ്പറ്റി അവഗാഢമായ അറിവുള്ളവനാണ്‌ അവിടുന്ന്‌. സമരിയാക്കാരിക്ക്‌ അഞ്ച്‌ ഭര്‍ത്താക്കന്മാരുണ്ടായിരുന്നു എന്ന്‌ ഗുരു എങ്ങനെ അറിഞ്ഞു? അഞ്ചു പുരുഷന്മാരോടൊത്തു കഴിഞ്ഞവള്‍ സമൂഹത്തില്‍ കുപ്രസിദ്ധയായിരിക്കും. ഇത്തരക്കാരെ അറിയാന്‍ നാട്ടില്‍ പ്രചാരമുള്ള രീതി യേശുവും അവലംബിച്ചിട്ടുണ്ടാവും. വിഷയത്തില്‍ അവഗാഹമുള്ളവനാണ്‌ ഈ അധ്യാപകന്‍. ദൈവത്തിന്റെ സ്വഭാവം, സത്യാരാധന തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഇത്ര ആധികാരികമായി പ്രതിപാദിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക? പിതാവിന്റെ മടിയില്‍ വസിക്കുന്നവനല്ലാതെ? പഠിപ്പിക്കാന്‍ വേണ്ട നൈപുണ്യം വളരെയേറെ പ്രകടമാണീ ഗുരുനാഥനില്‍. പ്രവചനമാനം ഒളിവിതറുന്നു, ആ പ്രബോധനങ്ങളില്‍. `ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു' (യോഹ. 4:23) എന്ന വെളിപ്പെടുത്തല്‍ ഒരു പ്രവാചകശബ്‌ദം തന്നെ. സ്വയാവിഷ്‌ക്കരണവും പ്രബോധനത്തിന്റെ പരമകാഷ്‌ഠയുമാണ്‌. `നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ്‌ അവന്‍' (യോഹ. 4:26).
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

2 comments:

Anonymous said...

യേശുവിന്റെ ജന്മദിനം ഏതുവർഷമാണ്? പലയിടത്തും അന്വേഷിച്ചു കിട്ടിയില്ല .ദയവായി പറയാമോ?

Johny said...

@Anonymous
There is no contemporary evidence of the exact date of Jesus' birth.