Tuesday, March 23, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 6

പ്രശ്‌നങ്ങളുടെ പ്രയോഗം

ചിന്താധാരയെ ഉദ്ദീപിക്കുന്നതും പരിഹാരം ആവശ്യപ്പെടുന്നതുമാണ്‌ പ്രശ്‌നങ്ങള്‍. അവ പ്രായോഗികമോ സൈദ്ധാന്തികമോ ഐശ്ചീകമോ മറ്റോ ആകാം. അധ്യാപന പ്രക്രിയയില്‍ പ്രശ്‌നാധിഷ്‌ഠിത സമീപനം മൗലികമായിട്ടുള്ളതാണ്‌.
യേശുവിന്റെ അധ്യാപനത്തില്‍ പ്രശ്‌നങ്ങ ള്‍ വളരെ ക്രിയാത്മകമായ രീതിയില്‍ പ്ര യോഗിച്ചിട്ടുണ്ടെന്നതിന്‌ സുവിശേഷങ്ങള്‍ സാക്ഷ്യം നല്‍കുന്നു. അദ്ധ്യോതാക്കളുടെ ജീവിതപ്രശ്‌നങ്ങളിലേക്കു കടക്കുന്ന ഗുരുവിനെ പല സന്ദര്‍ഭങ്ങളിലും കണ്ടെത്താനാ വും. പ്രശ്‌നങ്ങളുമായി അവിടുത്തെ സമീപിച്ചവരും വിരളമല്ല. അവരുടെ ഉദ്ദേശ്യം അ നുഗ്രഹപ്രാപ്‌തിയോ യേശുവിന്റെ നിലപാട്‌ അറിയാനുള്ള വ്യഗ്രതയോ അവിടുത്തെ പരീക്ഷിക്കാനുള്ള ദുരുദ്ദേശ്യമോ യേശുവി ന്റെ വ്യക്തിത്വത്തെയും അധികാരത്തെയും സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കാനുള്ള ശ്രമമോ ആകാം. തളര്‍വാതരോഗി ക്കു സൗഖ്യം നല്‍കുന്ന അത്ഭുതസംഭവം പരിഗണിച്ചാല്‍ സൗഖ്യദാനത്തിനപ്പുറത്തേ ക്കു നീളുന്ന പ്രശ്‌നങ്ങളും യേശുവിന്റെ വിഷയാവതരണത്തിനു സാഹചര്യം ഒരുക്കുന്നുണ്ട്‌.

പ്രശ്‌നങ്ങളിലൂന്നിനിന്നുകൊണ്ടു പഠിപ്പിക്കുന്ന യേശുവിനെ വിശുദ്ധ മര്‍ക്കോസി ന്റെ ദൃഷ്‌ടിയിലൂടെ വീക്ഷിക്കാം. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും പാപം മോചിക്കാന്‍ കഴിയുകയില്ലെന്നതാണ്‌ നിയമജ്ഞരുടെ പ്രശ്‌നം. അതുകൊണ്ട്‌ അവര്‍ യേശുവില്‍ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നു. ഒരടയാളം നല്‍കിക്കൊണ്ട്‌ ദൈവത്തിന്റെ അധികാരം പ്രയോഗിക്കുന്ന മനുഷ്യപുത്രനില്‍ വിശ്വസിക്കാന്‍ അവിടുന്ന്‌ അവരെ ക്ഷണിക്കുന്നു (മര്‍ക്കോ. 2:1-12). നിയമജ്ഞരുടെ മറ്റൊരു പ്രശ്‌നമാണ്‌ ചുങ്കക്കാരോടും പാപികളോടുമൊത്തുള്ള യേശുവിന്റെ പന്തിഭോജനം (മര്‍ക്കോ. 2:16). ഈ പ്രശ്‌നത്തിനുത്തരമാണ്‌ തന്റെ ദൗത്യത്തെ സംബന്ധിച്ച വെളിപ്പെടുത്തല്‍. `നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌' (മര്‍ക്കോ. 2:17). ഉപവാസത്തെ സംബന്ധിച്ചതാണ്‌ ആളുകളു ടെ പ്രശ്‌നം. മണവാളന്‍ അകറ്റപ്പെടുന്ന ദിവ സം മണവറത്തോഴര്‍ ഉപവസിക്കുമെന്ന ആലങ്കാരിക പ്രയോഗത്തിലൂടെ താന്‍ ത ന്നെയാണ്‌ മണവാളന്‍ എന്ന്‌ അവിടുന്ന്‌ പ്രഖ്യാപിക്കുന്നു (മര്‍ക്കോ. 2:18-21). സാബത്തുനാളില്‍ ശിഷ്യന്മാര്‍ ഗോതമ്പു കതിരുകള്‍ പറിച്ചുതിന്നുന്ന പ്രശ്‌നമാണ്‌ ഫരിസേയര്‍ ഉന്നയിക്കുക. ദാവീദും അനുചരന്മാരും തങ്ങള്‍ക്കു വിലക്കപ്പെട്ട കാണിക്കയപ്പം ഭക്ഷിച്ച സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ശിഷ്യന്മാരുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന യേശു ഈ സന്ദര്‍ഭത്തില്‍ മറ്റൊരു മൗലികസത്യവും വെളിപ്പെടുത്തുന്നു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌ (മര്‍ക്കോ. 2:28). ബെല്‍സെബൂലിനെക്കൊണ്ട്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നു എന്ന ആരോപണം യേശുവിനെതിരെ ഉന്നയിച്ച നിയമജ്ഞര്‍ക്ക്‌ ചുട്ട മറുപടിയാണ്‌ അവിടുന്ന്‌ നല്‍കിയത്‌. അന്തഃഛിദ്രമുള്ള രാജ്യം നശിക്കുമെന്നപോലെയാണ്‌ പിശാച്‌ പിശാചിനെതിരെ കലഹിച്ചാലുണ്ടാവുന്ന ദുരന്തവും. പരിശുദ്ധാത്മാവിന്റെ സ്ഥാനത്ത്‌ ബെല്‍സെബൂലിനെ പ്ര തിഷ്‌ഠിക്കുന്ന പാപത്തിനു ക്ഷമ സംലഭ്യമല്ലെന്നു പഠിപ്പിക്കാനും യേശു ഈ പ്ര ശ്‌നത്തെ ഉപയോഗപ്പെടുത്തുന്നു (മര്‍ക്കോ. 3:28). ക്രിസ്‌തുശിഷ്യന്മാര്‍ കൈ കഴുകാതെ ഭക്ഷിക്കുന്ന പ്രശ്‌നം ചര്‍ച്ചാവിഷയമാക്കു ന്ന ഫരിസേയരുടെ കാപട്യം തുറന്നു കാ ണിക്കുകയാണവിടുന്ന്‌ (മര്‍ക്കോ. 7:1-13). വിവാഹമോചനം സംബന്ധിച്ച ഫരിസേയരുടെ പ്രശ്‌നത്തിന്‌ ഉല്‍പത്തി ഒന്നും രണ്ടും അധ്യായങ്ങളിലെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അഭേദ്യതയിലേക്കും ഐക്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കാനാണ്‌ യേശു ആഗ്രഹിക്കുക. അപവാദങ്ങള്‍ നിയമത്തിന്റെയും ആചാരാനുഷ്‌ഠാനങ്ങളുടെയും അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതാവരുതെന്നും അവിടുന്ന്‌ പ്രബോധിപ്പിക്കുന്നു (മര്‍ക്കോ. 10:1-12).

യേശു കൈകാര്യം ചെയ്യുകയും പ്രബോധനത്തിനു സന്ദര്‍ഭങ്ങളായി ഗണിക്കുകയും ചെയ്‌ത ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്‌ മര്‍ക്കോസിന്റെ സുവിശേഷത്തില്‍. ചിലതുമാത്രം സൂചിപ്പിക്കാമിവിടെ.
യേശുവിന്റെ ജ്ഞാനത്തെ സംബന്ധിച്ച പ്രശ്‌നം (6:2), ഫരിസേയര്‍ അടയാളം ആവശ്യപ്പെടുന്ന പ്രശ്‌നം (8:11), ഏലിയായുടെ ആഗമനം സംബന്ധിച്ച പ്രശ്‌നം (9:11), യേശുനാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്ന പ്രശ്‌നം (9:38), ശിഷ്യരുടെ തങ്ങളില്‍ മുന്തിയവനാരെന്ന പ്രശ്‌നം (9:34), ധനികന്റെ നിത്യജീവന്‍ സംബന്ധിച്ച പ്രശ്‌നം (10:17), സെബദിപുത്രന്മാരുടെ പ്രശ്‌നം (10:35), യേശുവിന്റെ അധികാരം സംബന്ധിച്ച പ്രശ്‌നം (11:28).
അവിടുന്ന്‌ മറ്റൊരു പ്രശ്‌നം, സ്‌നാപകയോഹന്നാന്റെ ജ്ഞാനസ്‌നാനം അവതരിപ്പിച്ചുകൊണ്ട്‌ പുരോഹിത പ്രമുഖരെയും നിയമാധ്യാപകരെയും ജനപ്രമാണികളെയും നേരിടുന്നു (11:29). സീസറിനുള്ള നികുതിയുടെ പ്രശ്‌നം (12:14).
റോമന്‍ നാണയത്തിലെ രൂപവും ലിഖിതവും ജനശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്‌ യേശു നല്‍കിയ ഉത്തരം ഫരിസേയരെയും ഹേറോദേസ്‌ പക്ഷക്കാരെയും വിസ്‌മയിപ്പിക്കുന്നതായിരുന്നു (12:16-17).
ഉയിര്‍പ്പിനെയും പുനരുത്ഥാനാനന്തര ദാ മ്പത്യബന്ധത്തെയും പറ്റി സദുക്കായരുടെ പ്രശ്‌നം (12:18-27), മൃതരുയിര്‍ക്കുമ്പോള്‍ ദേവദൂതന്മാരെപ്പോലെയായിരിക്കുമെന്ന പ്രത്യുത്തരം അവരുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ പര്യാപ്‌തമായിരുന്നു (12:27).

പ്രധാന കല്‍പന സംബന്ധിച്ച നിയമജ്ഞന്റെ പ്രശ്‌നം (12:28-34) ശ്രോതാക്കള്‍ ക്ക്‌ ഒരു പ്രശ്‌നംപോലും ഉന്നയിക്കാന്‍ കഴിയാത്തവിധം (12:34) അത്ര സമര്‍ത്ഥമായിട്ടാണ്‌ ഗുരുനാഥന്‍ പ്രശ്‌നങ്ങളെ പ്രബോധനോപാധികളാക്കിയതെന്ന്‌ അംഗീകരിക്കേണ്ടി വരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ യേശു തന്നെ പ്ര ശ്‌നം ഉന്നയിക്കുന്നുണ്ട്‌: ഉദാഹരണത്തിന്‌, ക്രിസ്‌തു ദാവീദിന്റെ പുത്രനാണെന്ന്‌ നിയമജ്ഞര്‍ പറയുന്നതെങ്ങനെ? (12:35).
ദൈവാലയത്തിന്റെ നാശം സംബന്ധിച്ച ശിഷ്യന്മാരുടെ പ്രശ്‌നം (13:4) ലോകാവസാനത്തെപ്പറ്റി പഠിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ്‌ ഗുരു.

മിശിഹായെപ്പറ്റി നേരിട്ടൊരു ചോദ്യമാണ്‌ പ്രധാന പുരോഹിതന്റേത്‌. നീയാണോ വാ ഴ്‌ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്‌തു? (14:61). ഉത്തരം കൊടുത്തേ പറ്റൂ. വ്യംഗ്യമോ ആലങ്കാരികഭാഷയോ ദ്വയാര്‍ത്ഥ പ്രയോഗമോ ഒന്നും സാധ്യമല്ലാത്ത മറുപടി വേണം. യേ ശു പറഞ്ഞു: ഞാന്‍ തന്നെ (14:61). വാനമേഘങ്ങളില്‍ ആഗതനാകുന്ന മനുഷ്യപുത്രനെപ്പറ്റിയുള്ള സൂചനകൂടി ആയപ്പോള്‍ ഉ ത്തരം വളരെ സ്‌പഷ്‌ടമായി (14:62).

ഉപര്യുക്തമായവയില്‍ നിന്ന്‌ യേശു അ ധ്യാപനത്തില്‍ പ്രശ്‌നാധിഷ്‌ഠിതരീതി അവലംബിച്ചിരുന്നു എന്നത്‌ വ്യക്തമാണ്‌. പ്ര ശ്‌നങ്ങള്‍ ദൈവശാസ്‌ത്രപരമോ മതപരമോ ആചാരാനുഷ്‌ഠാനബന്ധമോ സാമൂഹികജീവിതബന്ധിയോ പ്രായോഗികമോ രാഷ്‌ട്രീയമോ വൈകാരികമോ മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെടുന്നവയോ ആകാം. യേശു പ്രശ്‌നം പരിഗണിക്കുന്നു, ചിന്തിപ്പിക്കുന്നു, പ്രബോധിപ്പിക്കുന്നു, പരിഹാരം നിര്‍ദ്ദേശിക്കുന്നു, നിലപാടു സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രവൃത്തിയിലേക്കു നയിക്കുന്നു. ഉത്തരം മുട്ടിക്കുന്ന പ്രശ്‌നങ്ങളുന്നയിക്കാന്‍ യേശുവിനുള്ള കഴിവ്‌ അത്യാദൃശമാണ്‌. അവിടുത്തെ സമീപനങ്ങള്‍ അധ്യേതാക്കളെ ആഹ്ലാദചിത്തരും (മര്‍ക്കോ.12:37) വിസ്‌മയഭരിതരുമാക്കുന്നു (12:17)
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

No comments: