Monday, August 16, 2010

അമ്മയുടെ പേര് മറിയംകുട്ടി

ആ വീട്ടില്‍ ഭക്തിയും പ്രാര്‍ത്ഥനയും വേണ്ടുവോളം ഉണ്ടായിരുന്നു. ദാരിദ്യ്രത്തിനും കുറവുണ്ടായിരുന്നില്ല. മൂന്നുനേരവും കഞ്ഞി. ഞായറാഴ്ച മാത്രം ഉച്ചയ്ക്ക് ഊണ്. ജന്മദിനാഘോഷങ്ങള്‍ നടന്നിട്ടേയില്ല. ഒരുക്കാന്‍ വീട്ടില്‍ ഒന്നും ഉണ്ടായിരുന്നില്ല. കാനായിലെ വിരുന്നിന് വെള്ളം വീഞ്ഞാക്കിയവനാണ് യേശു. വിരുന്നു വേണ്ട. കുറച്ച് ആഹാരം മതി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി തൃപ്തിപ്പെടുത്തിയ അവിടുന്ന് അഞ്ചാറുമക്കളുള്ള ഈ കുടുംബത്തോട് എന്തേ കനിവു കാട്ടുന്നില്ല?

ഒരു ദിവസം മകന്‍ അമ്മയോടു ചോദിച്ചു: "അമ്മേ എന്നും നമ്മള്‍ ഒരുപാടു പ്രാര്‍ത്ഥനകള്‍ ചൊല്ലി അപേക്ഷിക്കുന്നു. അപ്പന്‍ നിത്യവും കുര്‍ബാന കാണാന്‍ പോകുന്നു. പുലര്‍ച്ചെ പ്രാര്‍ത്ഥന ചൊല്ലുന്നു. വണക്കമാസപ്രാര്‍ത്ഥനകള്‍ മുടക്കുന്നേയില്ല. തെറ്റാതെ നോമ്പുകള്‍ നോക്കുന്നു. എല്ലാമാസവും കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളുന്നു. കെടാവിളക്കില്‍ നേര്‍ച്ചയായി വെളിച്ചെണ്ണ കൊടുക്കുന്നു. ഇങ്ങനെ ഒക്കെ ആയിട്ടും എന്താണമ്മേ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാത്തത്? നമ്മുടെ ദാരിദ്യ്രം തീരാത്തത്?''.

ഇതിന് നിരീശ്വരവാദികളും യുക്തിവാദികളും കടുത്ത മതവിശ്വാസികളും പുരോഹിതന്മാരും സാമൂഹികപ്രവര്‍ത്തകരും സാധാരണക്കാരും എന്തായിരിക്കും മറുപടി നല്‍കുക എന്നത് നമുക്ക് ഊഹിക്കാം. എന്നാല്‍ മക്കള്‍ക്കു വിശപ്പിനു വല്ലതും കൊടുക്കാന്‍ പാടുപെടുന്നവളും സ്വന്തമായി താമസിക്കാന്‍ ഒരു കുടിലുപോലും ഇല്ലാത്തവളും മൂന്നാം ക്ളാസിനപ്പുറം പഠിച്ചിട്ടില്ലാത്തവളും ആയ ഒരമ്മയുടെ മറുപടി കേട്ടാലും: "മോനേ നമ്മളെക്കാള്‍ ദാരിദ്യ്രവും കഷ്ടപ്പാടും ഉള്ളവര്‍ ഈ ഭൂമിയിലുണ്ടാവും. അവര്‍ക്കെല്ലാം ദൈവം കൊടുത്തുവരികയാണ്. സമയമാവുമ്പോ, നമ്മുടെ ഊഴമാവുമ്പോ ദൈവം നമുക്കു തരും.'' അമ്മയ്ക്ക് എന്റെ നമസ്കാരം. അമ്മയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരു നെയ്തിരി.

മണല്‍ക്കാട്ടില്‍ കുരിശുചുമക്കുന്നവരുടെ കഥയാണിത്. കൊടുങ്കാറ്റുറങ്ങുന്ന വീട്ടില്‍ മണിവിളക്കായി ഒരമ്മ. വേദനയുടെ താഴ്വരയില്‍ ആമ്പല്‍പ്പൂവിന്റെ ആത്മഗീതം. പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒരു നക്ഷത്രപ്രകാശം. ആ അമ്മയുടെ പേര് മറിയംകുട്ടി. നന്മ നിറഞ്ഞ മറിയമേ നിനക്കു സ്തുതി. വായിക്കാന്‍ പഠിച്ചതിന്റെ സാഫല്യമറിയുവാന്‍ (ഇതുവരെ വായിക്കാനായിട്ടില്ലെങ്കില്‍) 'ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല' എന്ന പേരില്‍ സി.എല്‍.ജോസ് എഴുതിയ ആത്മകഥ വായിക്കുക. അങ്ങനെ, സത്യം ദുഃഖമാണ് എന്ന വാസ്തവം അറിഞ്ഞാലും.
ആത്മകഥകള്‍ എന്ന പേരില്‍ വായിക്കാന്‍ കിട്ടുന്ന പുസ്തകങ്ങളില്‍ ആത്മപ്രശംസകളും പൊങ്ങച്ച പ്രസ്താവനകളുമാണ് സാധാരണയായി നമുക്കു കണ്െടത്താന്‍ കഴിയുന്നത്. എന്നാല്‍ അതില്‍നിന്നു വിഭിന്നമായ ഒരനുഭവമാണ് സി.എല്‍.ജോസ് സമ്മാനിക്കുന്നത്. ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഹൃദയഹാരിയുമായ രേഖാചിത്രങ്ങളുടെ സമുച്ചയമാണ് ഈ കൃതി. വിഖ്യാതനായ ഈ നാടകകൃത്ത് 'തെരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചാലും ഇത് ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നു. ആത്മകഥകളാണ് (52 കഥകള്‍) ഇവിടെ എന്നേ ഭേദമുള്ളൂ. അനുഭവസാക്ഷ്യം മാറ്റു വര്‍ദ്ധിപ്പിച്ച ചെറുകഥകള്‍. നടന്ന കഥകള്‍. ലീലാ മേനോന്‍, ജോര്‍ജ് കുളങ്ങര, ചെറിയാന്‍ കാപ്പന്‍ എന്നിങ്ങനെ ചില വ്യക്തികളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിച്ചു പോകുന്നു. സാഹിത്യലോകത്തു നടക്കുന്ന കസേരകളിയില്‍ ഇവര്‍ പങ്കെടുത്തിട്ടില്ല. തങ്ങളുടെ സജീവ സാന്നിധ്യം വിളിച്ചറിയിക്കുവാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചുമില്ല. എങ്കിലും കൂട്ടം തെറ്റി നടന്ന, നടക്കുന്ന അവരുടെ ആത്മകഥകളും വിലപ്പെട്ട വായനാനുഭവം നല്‍കും. മലയാളികളുടെ ഭാഗ്യം.

Author : പ്രഫ. ആര്‍.എസ്. വര്‍മ്മജി

No comments: