Monday, March 22, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 5


യേശുവിന്റെ പ്രബോധനോദ്ദേശ്യങ്ങള്‍

പാഠം കൈകാര്യം ചെയ്യുന്ന ഓരോ അധ്യാപകനും നിര്‍ദ്ദി ഷ്‌ട ലക്ഷ്യവും ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കും. യേശുവിന്റെ അധ്യാപനോദ്ദേശ്യങ്ങള്‍ ഏതെല്ലാമായിരുന്നു?
1. പിതാവിന്റെ ഹിതം നിറവേറ്റണം. അതിനുവേണ്ടിയാണ്‌ അവിടുത്തെ അധ്വാനവും കഷ്‌ടപ്പാടുമല്ലാം. ``എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്ഷണം'' (യോഹ. 4:34).

2. മിശിഹായായി അംഗീകരിക്കപ്പെടണം. അതേസമയം ജനഹൃദയങ്ങളില്‍ പ്രതിഷ്‌ഠിതമായ തെറ്റായ സങ്കല്‍പങ്ങള്‍ തിരുത്തുകയും വേണം. `നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌' (മത്തായി 16:17) എന്ന വിശ്വാസ പ്രഖ്യാപനം നടത്തിയ ശിമയോനെ ശ്ലാഘിച്ച യേശു ബലപ്രയോഗത്തിലൂടെ തന്നെ രാജാവാക്കാന്‍ ശ്രമിച്ചവരില്‍നിന്ന്‌ അകലുന്നു (യോഹ. 6:15).

3. മനുഷ്യരെ ശിഷ്യത്വത്തിലേക്കു വിളിക്കണം. യേശു നേരിട്ടു വിളിച്ചവരും അവിടുത്തെ പിഞ്ചെന്നവരുമായൊരു ശിഷ്യസഞ്ചയമുണ്ട്‌ സുവിശേഷങ്ങളില്‍. അവരെ പരിശീലിപ്പിച്ച്‌ ഉത്ഥാനത്തിനു സാക്ഷികളാക്കണം. ``ജറുസലേമിലും യുദയാ മുഴുവനിലും സമറിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പ.പ്ര.1:8).

4. പരമ്പരാഗത ധാര്‍മികതയുടെ സ്ഥാനത്ത്‌ പുതിയൊരു മൂല്യസംഹിത പകരണം. ബലിയല്ല കരുണയാണ്‌ ആവശ്യം. ഉപവാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും ദാനധര്‍മ്മത്തിനും പ്രകടനത്വരയൊന്നും വേണ്ടാ. ഉള്ളില്‍നിന്നു വരുന്നതാണ്‌ മനുഷ്യനെ അശുദ്ധനാക്കുന്നത്‌. ശത്രുക്കളെ സ്‌നേഹിക്കുവിന്‍. പ്രതികാരമേ അരുത്‌. ഇങ്ങനെ പോകുന്നു അവിടുത്തെ പ്രബോധനങ്ങള്‍.

5. നിയമത്തെയും പ്രവാചകന്മാരെയും പൂര്‍ത്തീകരിക്കണം. ``അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌'' (മത്തായി 5:17).

6. മാതൃകയിലൂടെ പ്രബോധിപ്പിക്കണം. അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട്‌ സ്‌നേഹത്തിന്റെയും (യോഹ. 10:15) ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട്‌ വിനയത്തിന്റെയും (യോഹ. 13:15) ഉദാത്ത മാതൃക ലോകത്തിനു നല്‍കിയിരിക്കുന്നു.

7. മനുഷ്യരുടെ വിശ്വാസവും പ്രതീക്ഷയും വളര്‍ത്തണം. കടലിനു മീതേ നടന്നവന്‍ പറയുന്നു: ഞാനാണ്‌ ഭയപ്പെടേണ്ട (യോഹ. 6:21). കടലിനെ ശാന്തമാക്കിയവന്‍ ചോദിക്കുന്നു: ``നിങ്ങള്‍ക്കു വിശ്വാസമില്ലേ?'' (മര്‍ക്കോ 4:41).

8. ജാതിവ്യവസ്ഥയില്‍ നിന്നുത്ഭവിച്ച മുന്‍വിധികളും അഹങ്കാരത്തില്‍നിന്ന്‌ നിര്‍ഗളിക്കുന്ന അവകാശവാദങ്ങളും ചോദ്യം ചെയ്യപ്പെടണം. അതിനുവേണ്ടിത്തന്നെയാണ്‌ സമറിയാക്കാരിയോടു സംസാരിക്കാനും (യോഹ.4:7) കാനാന്‍ക്കാരിയുടെ മകളെ സുഖപ്പെടുത്താനും (മത്തായി 15:22-28) വിജ്ഞാനം തേടിയെത്തിയ ഗ്രീക്കുകാര്‍ക്ക്‌ ഉയര്‍ത്തപ്പെടുന്ന (യോഹ. 12:23) മനുഷ്യപുത്രനെ ചൂണ്ടിക്കാണിക്കാനും യേശു തയ്യാറായത്‌.

9. അന്ധകാരത്തിന്റെ ശക്തികളെ തകര്‍ക്കണം. ഇരുളിന്‌ പ്രകാശിക്കുന്ന വെളിച്ചത്തെ കീഴടക്കാന്‍ കഴിഞ്ഞില്ല (യോഹ. 1:5). `സാത്താനേ, ദൂരെപ്പോവുക' (മത്തായി 4:10) മരുഭൂമിയില്‍ മുഴങ്ങിക്കേട്ട ആ ശബ്‌ദത്തിന്റെ അനുരണനങ്ങളാണ്‌ പൈശാചികശക്തിയെ ബഹിഷ്‌കരിക്കുന്ന ഓരോ സംഭവത്തിലും നിരീക്ഷിക്കാനാവുക.

പ്രബോധനോദ്ദേശ്യങ്ങളുടെ പട്ടിക ഇനിയും ദീര്‍ഘിപ്പിക്കാനാവും. അവയില്‍ ഏതൊക്കെ ഈ കാലഘട്ടത്തിലും പ്രസക്തമാണ്‌ എന്നു പരിശോധിക്കാം. ഇവിടെ ഇന്നിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ഏവയെന്നു ഗ്രഹിക്കുക ആവശ്യമായി വരുന്നു.

1. സ്വഭാവരൂപവല്‍ക്കരണം
2. വികാരങ്ങളുടെ സംസ്‌കരണം
3. ബൗദ്ധിക വികസനം
4. കായിക പരിശീലനം
5. നൈപുണ്യ വികാസം
6. ദൈവമനുഷ്യബന്ധം

ഇതൊക്കെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യങ്ങളായി ചൂണ്ടിക്കാണിക്കാനാവും. ഭൗതികവാദത്തിന്റെയും ആഗോളീകരണത്തിന്റെയും കുത്തൊഴുക്കില്‍, കപടമതേതരത്വത്തിന്റെ പിന്‍ബലത്തില്‍ ദൈവചിന്തയെയും പ്രപഞ്ചസംവിധായകന്‍ എന്ന സങ്കല്‍പത്തെയും വിദ്യാഭ്യാസ മേഖലയ്‌ക്കു പുറത്താക്കാനുള്ള നീക്കങ്ങളാണ്‌ എവിടെയും ദര്‍ശിക്കാനാവുക. ഈശ്വരനെ ബഹിഷ്‌ക്കരിച്ചതിന്റെ ഫലമായി മൂല്യച്യുതിയുടെ അനിവാര്യത അനുഭവിക്കുകയാണിന്ന്‌ മനുഷ്യന്‍.
മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ യേശുവിന്റെ അധ്യാപനത്തില്‍ കണ്ടെത്താനാവുമോ? മനുഷ്യശരീരത്തിന്റെ സുഖപ്രാപ്‌തിക്ക്‌ വളരെയേറെ ഊന്നല്‍ നല്‍കിയവനാണ്‌ അവിടുന്ന്‌. ഏറ്റം ഉല്‍ക്കൃഷ്‌ടവും ഉദാത്തവും ഉന്നതവുമായ ധാര്‍മ്മികമൂല്യങ്ങളുടെ പ്രസരണം ആ പ്രബോധനങ്ങളെ അതിശ്രേഷ്‌ഠവും സമ്പന്നവുമാക്കിയിരിക്കുന്നു. പാരിസ്ഥിതിക വൈവിധ്യങ്ങളോടാഭിമുഖ്യമുള്ള പ്രബോധനശൈലി എത്ര ആകര്‍ഷകമായിട്ടുണ്ട്‌ അവയിലെമ്പാടും എന്നേ ചിന്തിക്കാനാവൂ. നൈതികാധ്യാത്മിക സത്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട്‌ അവിടുന്ന്‌ മനുഷ്യബുദ്ധിയില്‍ പ്രകാശം ചൊരിഞ്ഞു. നല്ല പൗരനെന്ന നിലയില്‍ സിവില്‍ അധികാരികളെ അനുസരിക്കാന്‍ അവിടുന്ന്‌ ശിഷ്യരെ പരിശീലിപ്പിക്കുകയായിരുന്നു. തച്ചന്റെ മകനായി അംഗീകരിക്കപ്പെട്ടവന്‍ തൊഴിലിന്റെ മാഹാത്മ്യവും സാമൂഹിക സാമ്പത്തിക മൂല്യങ്ങളും ശ്രോതാക്കള്‍ക്കു പകര്‍ന്നു കൊടുത്തു. സര്‍വോപരി ദൈവരാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കാനും ആകാശത്തിലെ പറവകളെയും വയലിലെ പൂക്കളെയും സംരക്ഷിക്കുന്ന പിതാവിന്റെ പരിപാലനയില്‍ അടിയുറച്ചു വിശ്വസിക്കാനും അവിടുന്ന്‌ ആഹ്വാനം ചെയ്‌തു.

ഇങ്ങനെ വിലയിരുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ദര്‍ശനം ചെയ്യുന്ന, മനുഷ്യന്റെ ധാര്‍മ്മിക, ബൗദ്ധിക, വൈകാരിക, സാമൂഹിക തലങ്ങളിലൂന്നിയുള്ള സമ്പൂര്‍ണ വിദ്യാഭ്യാസപദ്ധതി യേശു പണ്ടേ പ്രയോഗത്തിലാക്കിയിരിക്കുന്നു!
(തുടരും...)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

No comments: