Monday, March 1, 2010

വാലന്റയിന്‌ ഒരു ഓര്‍മ്മക്കുറിപ്പ്‌

പ്രണയിനികളുടെ ദിവസമാണ്‌ ഫെബ്രുവരി 14 എന്ന്‌ ആരാണ്‌ പറഞ്ഞത്‌? പ്രണയിക്കാന്‍ ആ ഒരു ദിവസം മാത്രമേയുള്ളൂവെന്ന്‌ തോന്നും അതിന്റെ പേരിലുള്ള ചില കെട്ടിയൊരുക്കലുകള്‍ കാണുമ്പോള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഓര്‍മ്മ പുതുക്കുന്ന അനേകം ഉത്സവദിനങ്ങളുണ്ട്‌. ക്രിസ്‌മസ്‌, ഈസ്റ്റര്‍, ഓണം, വിഷു അങ്ങനെപോകുന്നു ദേശീയവും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ ഉത്സവാഘോഷങ്ങള്‍. അതൊക്കെ പിന്നെയും ആവര്‍ത്തിക്കുമെങ്കിലും ആ ദിവസത്തിനാണ്‌ പ്രത്യേകത. അത്‌ കടന്നുപോകുമ്പോള്‍ ദിവസത്തിന്റെ പ്രസക്തിയും നഷ്‌ടമാകുന്നു.

പക്ഷേ പ്രണയിനികള്‍ക്ക്‌ വേണ്ടി മാത്രമായി ഫെബ്രുവരി 14 നെ നിജപ്പെടുത്തുമ്പോള്‍ സങ്കുചിതപ്പെട്ടുപോകുന്നത്‌ പ്രണയസങ്കല്‌പമാണ്‌. കാരണം പ്രണയം പോലെ ജീവിതത്തില്‍ മറ്റെന്തെങ്കിലും ഒരു വികാരമുണ്ടോ മനുഷ്യനെ കീഴ്‌മേല്‍ മറിക്കുന്നതായിട്ട്‌? അത്‌ അഗ്നിനാളം തേടിപ്പോകുന്ന ശലഭം കണക്കെ സ്വയം കത്തിയെരിയുകയും അണഞ്ഞുപോവുകയും ചെയ്യാറുണ്ട്‌ ചിലപ്പോഴെങ്കിലും.

ചോസറിന്റെയും ഷേക്‌സ്‌പിയറിന്റെയും കാലം മുതല്‍ പരാമര്‍ശിതമായതാണ്‌ വാലന്റൈന്‍സ്‌ ഡേ. എന്നാല്‍ അന്നൊ ന്നും അതിത്രമേല്‍ വിവാദമോ വ്യാപാരമോ ആയിരുന്നില്ല. ശിവസേന അന്ന്‌ രൂ പം കൊള്ളുകയോ അതിന്റെ പ്രവര്‍ത്തകര്‍ തങ്ങളുടെ ഹിണ്ടന്‍ അജണ്ടയായി വാല ന്റയിന്‍സ്‌ ഡേയ്‌ക്കെതിരെ വാളോങ്ങുക യോ ചെയ്‌തിരുന്നില്ല.

ജീവിതത്തില്‍ ഒരിക്കല്‍, ഒരു ദിവസം മാത്രമൊന്നുമല്ല നാം പ്രണയിക്കുന്നത്‌. പ്രണയം ഒരനുസ്യൂത പ്രവാഹമാണ്‌. അതിനെ കച്ചവടവല്‌ക്കരിക്കാന്‍ വാണിജ്യസംസ്‌കാരം കണ്ടെത്തിയ മാര്‍ഗ്ഗമാണ്‌ വാലന്റയിന്‍സ്‌ ഡേ. പാവം വിശുദ്ധന്‍ വാലന്റയിനെ അതിന്റെ പേരില്‍ പച്ചകുത്തുകയും ചെയ്‌തു, നാം.

പ്രണയിക്കാന്‍ ഇണയെ കണ്ടെത്തേണ്ട ദിനമല്ല വാലന്റയിന്‍സ്‌ ഡേ. പ്രണയം ഹൃദയത്തില്‍ എന്നും സൂക്ഷിക്കുമെന്ന്‌ പ്രതിജ്ഞ പുതുക്കേണ്ട ദിവസമായി മാറണം ഇത്‌. കാരണം പ്രണയമില്ലെങ്കില്‍ പ്രപഞ്ചമില്ല.. കുടുംബമില്ല...
യഥാര്‍ത്ഥത്തില്‍ പ്രണയം ആരംഭിക്കുന്നത്‌ വിവാഹത്തിന്‌ മുമ്പൊന്നുമല്ല. വിവാഹത്തിലും വിവാഹജീവിതാനന്തരവുമാണ്‌. വിവാഹത്തിന്‌ മുമ്പുള്ള പ്രണയകലഹം പോലും ഒരു വേര്‍പിരിയലിലേക്ക്‌ നയിക്കാം. അതില്‍ സ്വാതന്ത്ര്യം എടുക്കാനും പരിധിയുണ്ട്‌. എന്നാല്‍ വിവാഹശേഷമുള്ള പ്രണയകലഹത്തിന്‌ അത്തരം അതിരുകളൊന്നുമില്ല. പെട്ടുപോയതുകൊണ്ട്‌ വഹിച്ചുകൊളളും എന്ന ധാരണകൊണ്ടൊന്നുമല്ല അത്തരം കലഹങ്ങള്‍ വേര്‍പിരിയലിലേക്ക്‌ ചെന്നുമുട്ടാത്തത്‌. പിന്നെയോ ഇനിയും പ്രണയം ബാക്കിയുളളതുകൊണ്ടും ഇനിയും പ്രണയം വാ ങ്ങാന്‍ സന്നദ്ധതയുളളതു കൊണ്ടുമാണ്‌. വിവാഹപൂര്‍വ്വ പ്രണയത്തെക്കാള്‍ വാസ്‌തികതയുള്ളതും സ്ഥിരമായതും വിവാഹാനന്തര കാലത്തെ പ്രണയത്തിലാണെന്ന്‌ മനസിലാക്കിയതുകൊണ്ടുമാണ്‌.

രതി ഒഴിവാക്കിക്കൊണ്ട്‌ ദമ്പതികള്‍ക്ക്‌ ജീവിക്കാം. പക്ഷേ പ്രണയമില്ലാതെ എങ്ങനെയാണ്‌ ദാമ്പത്യം പുലര്‍ത്താനാവുക? ഇണയെ സൗഹൃദത്തോടെയൊന്ന്‌ ആശ്ലേഷിക്കുമ്പോള്‍ പോലും പ്രണയമില്ലെങ്കില്‍ അത്തരം ദാമ്പത്യങ്ങള്‍ അപായകരമായ അവസ്ഥയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഭയമുണ്ട്‌ ഉള്ളില്‍.

വാലന്റയിന്‍സ്‌ ഡേ എന്നാല്‍ പ്രണയവും സൗഹൃദവുമൊക്കെയാണെന്ന്‌ നാം തീര്‍പ്പുകല്‌പിക്കുമ്പോള്‍ അതിനിടയില്‍ നഷ്‌ടപ്പെട്ടുപോകുന്ന ഒരാത്മാവുണ്ട്‌.. കാണാതെ പോകുന്ന സത്യമുണ്ട്‌. വാലന്റയിന്‍ നിലകൊണ്ടത്‌ വിവാഹത്തിന്‌ പുറമെയുള്ള പ്രണയത്തിന്‌ വേണ്ടിയായിരുന്നില്ല, അന്യം നിന്നുപോകുന്ന കുടുംബങ്ങള്‍ക്കുവേണ്ടിയായിരുന്നു. കുടുംബഭദ്രതയ്‌ക്കുവേണ്ടിയായിരുന്നു. കാമുകീകാമുകന്മാര്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായിരുന്നില്ല. ഭാര്യഭര്‍ത്താക്കന്മാരെക്കുറിച്ച്‌ മാത്രമേ അദ്ദേഹം ചിന്തിച്ചിരുന്നുള്ളൂ.

ഇന്നും കുടുംബങ്ങള്‍ക്ക്‌ ഭീഷണിയുയരുന്ന, കുടുംബസംവിധാനത്തെ നിഷേധിക്കുന്ന - സ്വവര്‍ഗവിവാഹത്തിനുള്ള നിയമസാധുത, കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലുള്ള ഒന്നിച്ചുജീവിക്കല്‍, ഉഭയകക്ഷിസമ്മതത്തോടെയുള്ള വിവാഹമോചനം- സാഹചര്യത്തിലാണ്‌ വാലന്റയിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌.

വിവാഹം നിരോധിക്കപ്പെടുന്ന ഒരു കാ ലത്തെക്കുറിച്ച്‌ ചിന്തിക്കാനാവുമോ? എ ന്നാല്‍ അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഏഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍. റോമന്‍ചക്രവര്‍ത്തിയായ ക്ലോഡിയസിന്‌ തന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കണം. ചോരയും നീരുമുള്ള ചെറുപ്പക്കാരെയാണ്‌ അയാള്‍ക്കാവശ്യം. എന്നും അയാളോട്‌ വിധേയത്വം പുലര്‍ത്തിക്കൊണ്ട്‌ വീടിനെക്കുറിച്ചോ പുത്രകളത്രാദികളെക്കുറിച്ചോ ചിന്തിക്കാത്ത ഒരു സൈനികനിര രൂപപ്പെടുത്തിയെടുക്കാനാണ്‌ അ യാള്‍ ശ്രമിച്ചത്‌. തല്‍ഫലമായി അയാള്‍ ആദ്യം കല്‌പന പുറപ്പെടുവിച്ചത്‌ ഇനിമേല്‍ രാജ്യത്ത്‌ വിവാഹം നടത്തരുതെന്നായിരുന്നു. ഭാര്യ, മക്കള്‍ എന്നിവയൊ ക്കെ ഒരു ഉദ്യോസ്ഥന്റെ പ്രവര്‍ത്തനമണ്‌ഡലത്തില്‍ ജോലിയോടുള്ള പ്രതിബദ്ധത കുറവിന്‌ കാരണമാകുമെന്ന്‌ വിശ്വസിക്കുന്ന അഭിനവ ക്ലോഡിയസുമാര്‍ ഇന്നുമുണ്ടല്ലോ? അവര്‍ക്ക്‌ ഊറിയാമാരോടാണ്‌ പ്രതിപത്തി. എന്റെ രാജ്യവും രാജാവും യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍ എനിക്ക്‌ മാത്രമായി ഒരു സുഖവും വേണ്ടെന്ന്‌ തീരുമാനിക്കുകയും യുദ്ധസ്ഥലത്ത്‌ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന ഊറിയാമാര്‍.

പ്രായപൂര്‍ത്തിയെത്തിയാല്‍ തികച്ചും സ്വഭാവികമായി സംഭവിക്കുന്നതെന്ന്‌ നാം കരുതിപ്പോരുന്ന വിവാഹം പോലും അങ്ങനെ നിറവേറാതെ വരുന്നതിന്റെ ആഘാതം ഒരുപക്ഷേ നമുക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയുന്നുണ്ടാവില്ല. ദൈവികവും ധാര്‍മ്മികവുമായ ഒരു കടമയുടെ മേലാണ്‌ കനത്ത ആഘാതമായി അത്‌ വന്നുവീഴുന്നത്‌. വിവാഹനിരോധനം. വിവാഹം ഒരാളെ അയാള്‍ക്കുവേണ്ടി ജീവിക്കാന്‍ പ്രേരിപ്പിച്ചെന്നിരിക്കും. ഒരു തലമുറയ്‌ക്ക്‌ മുമ്പുള്ള നമ്മുടെ ചുറ്റുപാടുകളിലെ ഉദ്യോഗസ്ഥകളായ സ്‌ത്രീകളെ നാം വിശേഷിപ്പിച്ചിരുന്നത്‌ ജീവിക്കാന്‍ മറന്നുപോയ സ്‌ത്രീയെന്നായിരുന്നു. സ്വന്തം കുടുംബം, അതിന്റെ പ്രാരബ്‌ദങ്ങള്‍ അവയ്‌ക്കിടയില്‍ തനിക്കൊരു ഇണയെ കണ്ടെത്താന്‍ മറന്നുപോകുന്ന നിസ്സഹായര്‍. യഥാര്‍ത്ഥത്തില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു.

സമൂഹത്തിന്റെയും സഭയുടെയും കെട്ടുറപ്പും ജീവനാഡിയും കുടുംബങ്ങളിലാണെന്ന്‌ ക്രാന്തദര്‍ശിയായ വാലന്റയിന്‍ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം വിവാഹം നടക്കാതെ വന്നാല്‍ സമൂഹത്തിന്റെ ധാര്‍മ്മികനിലവാരത്തില്‍ അത്‌ അപചയം സൃഷ്‌ടിക്കുമെന്നും. സ്വഭാവികചോദനകളെ നാം എത്രമാത്രം അടക്കിവക്കുന്നുവോ അത്‌ അത്രമേല്‍ തീക്ഷ്‌ണമാവുകയും ചിലപ്പോള്‍ വഴിതെറ്റുകയും ചെയ്യും.

വിവാഹത്തിന്‌ പുറമെയുള്ള സ്‌ത്രീപുരുഷ ചേര്‍ച്ച തിന്മയാകുന്നതും വിവാഹത്തിലുള്ള സ്‌ത്രീപുരുഷ ചേര്‍ച്ച പവിത്രമാകുന്നതും അതിന്റെ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളുടെ പേരിലും നിറവേറ്റപ്പെടുവാനുള്ള ലക്ഷ്യങ്ങളുടെ പേരിലുമാണ്‌. ചില നിയമങ്ങള്‍ കര്‍ക്കശമാകുന്നതു വഴിയും ചില അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതുവഴിയായുമാണ്‌ സമൂഹത്തില്‍ കൂടുതല്‍ തിന്മകളുണ്ടാകുന്നത.്

അതുകൊണ്ടാണ്‌ അദ്ദേഹം രാജാജ്ഞയെ ധിക്കരിച്ചും വിവാഹം കഴിക്കാന്‍ തയ്യാറായി വരുന്ന യുവതീയുവാക്കന്മാരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായത്‌. ഉള്ളില്‍ പ്രണയമില്ലാത്ത ഒരാള്‍ക്കും മറ്റൊരാളുടെ പ്രണയത്തെ ഉള്‍ക്കൊള്ളാനാവില്ല. പ്രണയത്തിന്‌ വേണ്ടി പടവെട്ടുവാനോ പരുക്കേല്‌ക്കാനോ കഴിയുകയുമില്ല. ഒരു മെഴുകുതിരി വെട്ടത്തിന്റെ പശ്ചാത്തലത്തില്‍ വധുവരന്മാരും കാര്‍മ്മികനായി വാലന്റൈനും മാത്രം.

തീര്‍ത്തും രഹസ്യമായിട്ടായിരുന്നു ആ വിവാഹങ്ങളോരോന്നും. വെട്ടം ഒരു പ്രതീകമാണ്‌. ദൈവത്തിന്റെ... ആ ദമ്പതികള്‍ക്കിടയില്‍ ദൈവവുമുണ്ട്‌. ഇന്നാവട്ടെ നമ്മുടെ ചില വിവാഹങ്ങളിലെങ്കിലും മറ്റെല്ലാവരുമുണ്ട്‌ ദൈവമൊഴികെ. ദാമ്പത്യജീവിതത്തിന്‌ വേണ്ടി നിലയുറപ്പിച്ചതിനാലാണ്‌ ഒടുവില്‍ അദ്ദേഹത്തിന്‌ ജീവന്‍ നഷ്ടമായതും. പക്ഷേ അപ്പോഴും ``ഇറുപ്പവന്‌ സുഗന്ധം നല്‌കുന്ന മലര്‍ പോലെ'' ജയിലറുടെ അന്ധയായ മകള്‍ക്ക്‌ അദ്ദേഹം കണ്ണ്‌ തെളിച്ചുകൊടുത്തു എന്നും ചരിത്രം പറയുന്നു. ഫ്രം യുവര്‍ വാലന്റൈന്‍ എന്ന്‌ അവസാനമെഴുതിയ ആ കത്തില്‍ അദ്ദേഹം എന്താണാവോ പറഞ്ഞിട്ടുണ്ടാവുക?
പ്രിയ സെന്റ്‌ വാലന്റയിന്‍, വിവാഹജീവിതത്തിലും എന്നും പ്രണയിതാക്കളായിരിക്കാന്‍, ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ പ്രണയവീഞ്ഞ്‌ ഒരിക്കലും തീര്‍ന്നുപോകാതിരിക്കാന്‍ അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. സ്‌നേഹക്കൂടുതലിന്റെ പേരിലുള്ള ചെറുചെറു പ്രണയകലഹങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ദാമ്പത്യത്തില്‍ പ്രളയാന്തകാലത്തോളം പ്രണയികളായിരിക്കാന്‍, പ്രണയം ഉള്ളില്‍ പൂത്ത മനസുള്ള വാലന്റയിന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും.. ദാമ്പത്യപ്രണയത്തിലായിരിക്കട്ടെ ഞങ്ങളുടെ ജീവിതത്തിന്റെ നിലനില്‌പ്‌..



വിനായക്‌ നിര്‍മ്മല്‍

1 comment:

Johny said...

ജീവിതത്തില്‍ ഒരിക്കല്‍, ഒരു ദിവസം മാത്രമൊന്നുമല്ല നാം പ്രണയിക്കുന്നത്‌. പ്രണയം ഒരനുസ്യൂത പ്രവാഹമാണ്‌. അതിനെ കച്ചവടവല്‌ക്കരിക്കാന്‍ വാണിജ്യസംസ്‌കാരം കണ്ടെത്തിയ മാര്‍ഗ്ഗമാണ്‌ വാലന്റയിന്‍സ്‌ ഡേ. പാവം വിശുദ്ധന്‍ വാലന്റയിനെ അതിന്റെ പേരില്‍ പച്ചകുത്തുകയും ചെയ്‌തു, നാം.