Saturday, May 1, 2010

സഭയുടെ രാഷ്ട്രീയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമോ?

"സഭ രാഷ്‌ട്രീയത്തില്‍ ഇനി ശക്തമായി ഇടപെടും.'' ഈ പത്രവാര്‍ത്ത വായിച്ചാണ്‌ ബി.എസ്‌.എന്‍.എലിലെ ഉദ്യോഗസ്ഥനായ സ്‌നേഹിതന്‍ വിളിച്ചത്‌. ഏതോ ഫലിതം കേട്ട മട്ടില്‍ ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: ``സഭ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതുകൊണ്ട്‌ ആര്‍ക്കെന്ത്‌ ഗുണം? ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ നേരത്തേ തീരുമാനിച്ചവര്‍ അതില്‍ നിന്നും പിന്മാറുമോ? സഭ രാഷ്‌ട്രീയത്തില്‍ ഇടപെട്ടാല്‍ നിരീശ്വരവാദപ്രസ്ഥാനങ്ങള്‍ ക്കാണ്‌ നേട്ടം. അവര്‍ക്ക്‌ കൂടുതല്‍ വോട്ടുകിട്ടും അത്ര തന്നെ. സഭ രാഷ്‌ട്രീയത്തിനും സമരത്തിനുമൊന്നും പോകാതെ ആ ത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കട്ടെ. അതാണു നല്ലത്‌''

ഇതേക്കുറിച്ച്‌ സ്‌നേഹിതന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അതുവഴി വന്ന ഒരു വാഹനത്തില്‍നിന്നും പ്രമുഖ സമുദായം നേതൃത്വം നല്‍കുന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തെക്കുറിച്ചു ള്ള അനൗണ്‍സ്‌മെന്റ്‌ കേട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങ ള്‍ ക്കുള്ളില്‍ പ്രമുഖ രാഷ്‌ട്രീയ കക്ഷിയായി ആ സമുദായം മാ റിക്കഴിഞ്ഞിരിക്കുന്നു. അവകാശങ്ങള്‍ക്കും സമരത്തിനും മുമ്പ്‌ നേതാക്കന്മാരും മന്ത്രിമാരും മാധ്യമപ്രതിനിധികളും ഈ പ്രബലസംഘടനയുടെ നേതൃത്വവുമായി സംസാരിക്കും. ഇവര്‍ പറയുന്ന വാക്കുകള്‍ക്ക്‌ ഏവരും ചെവിയോര്‍ക്കുന്നു. സമൂഹത്തി ന്റെ അവകാശങ്ങള്‍ക്കുള്ള ജിഹ്വയായി മിക്കമതങ്ങളുടെയും സംഘടനകള്‍ മാറിയിരിക്കുന്നു.

ഏതെങ്കിലും സമുദായങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കേണ്ടിവരുമ്പോള്‍ രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ ആദരവും പരിഭ്രമവുമാണ്‌. മതനേതൃത്വം രാഷ്‌ട്രീയമായി മുന്നിലുണ്ട്‌ എന്ന കാരണ ത്താല്‍. പക്ഷേ, ക്രൈസ്‌തവസഭയെ മുന്‍ പിന്‍ നോക്കാതെ ആക്കും വിമര്‍ശിക്കാം, ഏത്‌ നിയമങ്ങളും ചട്ടങ്ങളും അടിച്ചേല്‍പ്പിക്കാം. കാരണം സഭയ്‌ക്ക്‌ രാഷ്‌ട്രീയമില്ലല്ലോ.

ക്രിസ്‌തുവും ദൈവവചനങ്ങളും എന്നും ലോകരാഷ്‌ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്‌. ഫ്രഞ്ചു വിപ്ലവം തന്നെ ഉദാഹരണമായെടുക്കാം. അതിന്റെ നന്മതിന്മകളെക്കുറിച്ചുള്ള വിശകലനമല്ല ലക്ഷ്യം. ക്രിസ്‌തുദര്‍ശങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടിയ സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം ഈ ആശയങ്ങളായിരുന്നു ഫ്രഞ്ച്‌ വിപ്ലവ നേതാക്കളെ നയിച്ചത്‌. യേശുവിന്റെ ജീവിതത്തിലുടനീളം തെളിഞ്ഞുകാണുന്ന രാ ഷ്‌ട്രീയാഭിമുഖ്യത്തില്‍ നിന്നായിരുന്നു ഈ ആശയങ്ങള്‍. സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന വിഭാഗമായി കരുതിയിരുന്ന മത്സ്യത്തൊഴിലാളികളുമായി `സാഹോദര്യ'ബന്ധം സൃഷ്‌ടിക്കുകയും വേശ്യകള്‍ക്കും ചുങ്കക്കാര്‍ക്കും സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പം `സമത്വം' പ്രഖ്യാപിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ബന്ധിതര്‍ക്കും `സ്വാതന്ത്ര്യം' നല്‍കുകയും ചെയ്‌ത ക്രൂശിതന്റെ ജീവിതം ലോകരാഷ്‌ട്രീയത്തെ എന്നും നിര്‍ണ്ണായകമായി സ്വാധീനിച്ചിരക്കുന്നു.

നമ്മുടെ കാലഘട്ടത്തിലെ പ്രത്യേകിച്ച്‌ പരിത്യക്തരുടെയും പാവപ്പെട്ടവരുടെയും സന്തോഷങ്ങളും പ്രതീക്ഷകളും ആകുലതകളും ദുഃഖങ്ങളും വേദനകളും സഭയുടെയും കൂടിയാണെന്ന്‌'' രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെ ദുഃഖങ്ങള്‍ സഭയുടെ ദുഃഖമെങ്കില്‍ സഭയ്‌ക്ക്‌ രാഷ്‌ട്രീയം വളരെ അത്യന്താപേക്ഷിതമാണ്‌.

ഇന്നത്തെ അസ്വസ്ഥജനകമായ സാമൂഹികസാഹചര്യങ്ങള്‍ സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്‌തുചൈതന്യം ഉള്‍ക്കൊ ണ്ട്‌ രാഷ്‌ട്രീയരംഗത്ത്‌ പ്രോജ്വലിപ്പിക്കേണ്ട കാലമാണ്‌. എന്തെന്നാല്‍ സഭ ചെയ്യുന്ന നിശബ്‌ദ സാമൂഹ്യസേവനങ്ങള്‍ രാഷ്‌ട്രീയ നേതൃത്വം തമസ്‌കരിക്കുകയോ അറിയാതിരിക്കുയോചെയ്യുന്നു. രാഷ്‌ട്രീയ രംഗത്ത്‌ പ്രശോഭിക്കുന്ന ക്രൈസ്‌തവ നേതാക്കള്‍ക്കാകട്ടെ, സഭയുടെ ശക്തിയും മൂല്യവും അധികാരകേന്ദ്രങ്ങളെ ശരിയായ വിധത്തില്‍ ബോധ്യപ്പെടുത്താനും കഴിയുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ സഭയ്‌ക്ക്‌ നല്ല രാഷ്‌ട്രീയ അവബോധം ഇതുവരെയും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ജനകീയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ സഭാനേതൃത്വം മുന്‍നിരയിലേക്ക്‌ ഉണരുന്നതും ക്രൈസ്‌തവര്‍ക്ക്‌ ഉത്തേജനം നല്‍കുന്നതും അത്യപൂര്‍വമാണ്‌. ഇനി മുന്‍നിരയിലേക്ക്‌ വരുന്ന അപൂര്‍വ്വം ചില സന്യസ്‌തരോടും അല്‌മായരോടുമുള്ള സ ഭാനേതൃത്വത്തിന്റെയും സമൂഹത്തിന്റെയും മനോഭാവവും ഭിന്നമാകാം. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ സന്യസ്‌തര്‍ മര്‍ദ്ദനമേല്‍ക്കുമ്പോഴും അറസ്റ്റ്‌ വരിക്കുമ്പോഴും സഭയും സമൂഹവും അവരെ ഒറ്റപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പിന്നെങ്ങനെ ഒരു അടിയന്തിര പ്രശ്‌നം സംജാത മാകുമ്പോള്‍ സഭയുടെ ജിഹ്വയായി സന്യസ്‌തര്‍ക്ക്‌ പ്രവര്‍ത്തിക്കാനാകും?

സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടണമെങ്കില്‍ സഭയ്‌ക്ക്‌ ഏറ്റവും ആവശ്യം ധൈര്യവും സാഹസികതയും `എന്തിനെന്നെ തല്ലി' എന്നു ചോദിച്ച ക്രിസ്‌തുവിന്റെ മനോഭാവവുമാണ്‌. കരുത്താ ര്‍ജിച്ച്‌ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനും അണികള്‍ക്ക്‌ ആ വേ ശമേകാനും സഭാനേതൃത്വത്തിന്‌ അതുവഴി മാത്രമേ കഴിയൂ. അല്‌മായരുടെ പൂര്‍ണപിന്തുണയും നേതൃത്വത്തിന്‌ അങ്ങനെ ലഭ്യമാകും.

ക്രൈസ്‌തവരുള്‍പ്പെടുന്ന നമ്മുടെ സമൂഹം എത്രയോ സാമൂഹ്യപ്രശ്‌നങ്ങളുടെ നടുവിലാണിന്ന്‌. ക്രൈസ്‌തവരില്‍ ഭൂരിപക്ഷത്തിന്റെയും പ്രധാന സാമ്പത്തിക സ്രോതസായ കാര്‍ഷികരംഗം തന്നെ ഉദാഹരണം. കൃഷി തകര്‍ന്ന്‌ ഇന്ന്‌ കൂപ്പുകുത്തിയതിന്‌ രാഷ്‌ട്രീയ നേതാക്കളുടെ വഴിവിട്ട നീക്കങ്ങളും കാരണമാകുന്നുണ്ട്‌. യഥാര്‍ത്ഥത്തില്‍ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സര്‍ക്കാര്‍ എന്ത്‌ പ്രതികരണമാണ്‌ നടത്തുന്നത്‌? എന്ത്‌ പരിഹാരമാണ്‌ തേടുന്നത്‌? നമ്മുടെ അടിസ്ഥാന സാമ്പത്തിക മേഖലകളെല്ലാം നഷ്‌ടം വരുത്തുന്നത്‌ സംബന്ധിച്ച്‌ ആരാണ്‌ അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തുക?

നിരീശ്വര രാഷ്‌ട്രീയത്തെ തിരുകിക്കയറ്റി വികലമാക്കിയ നമ്മുടെ വിദ്യാഭ്യാസരംഗം നേരിട്ടുകൊണ്ടിരിക്കന്ന തകര്‍ച്ച ശ്രദ്ധിച്ചാലും. ഈ വിദ്യാഭ്യാസ പ്രതിസന്ധി ക്രൈസ്‌തവ സമൂഹത്തിന്‌ മുന്നില്‍ ശരിയായി അവതരിപ്പിക്കാനും ഒരു പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്താനും സഭാനേതൃത്വത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുരുക്കം ചില രൂപതകള്‍ ഉയര്‍ത്തിയ സമരകാഹളത്തിന്റെ മാറ്റൊലികള്‍ അധികാരസോപാനങ്ങളെ സംഭ്രമിപ്പിച്ചുവെന്ന്‌ തീര്‍ച്ച. അങ്ങനെയെങ്കില്‍ സഭാസമൂഹം ഒത്തൊരുമിച്ച്‌ നിന്ന്‌ പോരാടിയിരുന്നങ്കില്‍ അതെത്ര കരുത്ത്‌ പകരുമായിരുന്നു.

ഇടയലേഖനങ്ങള്‍ പലതും മാധ്യമങ്ങളും രാഷ്‌ട്രീയനേതാക്കളും ശ്രദ്ധിക്കുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞിട്ടും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ സഭയുടെ ശബ്‌ദം മേഘഗ ര്‍ജ്ജനമായ മാറുന്നില്ല. മാത്രമല്ല ഇതിന്റെ അലയൊലികള്‍ അല്‌മായസമൂഹത്തിലേക്ക്‌ എത്തിക്കാനും സഭാനേതൃത്വത്തിന്‌ കഴിയുന്നില്ല. അങ്ങനെ സാധിച്ചിരുന്നെങ്കില്‍ സമൂഹത്തെ ബാധിക്കുന്ന അടിയന്തിരപ്രശ്‌നങ്ങളില്‍ സമൂഹം ജാഗരൂപരാകുമായിരുന്നു.
ഓരോ ഇടവകയിലെയും യുവജനങ്ങളെ സാമൂഹ്യപ്രതിബദ്ധതയും രാഷ്‌ട്രീയാഭിമുഖ്യവുമുള്ളവരുമായി മാറ്റുക എന്നതാണ്‌ സഭാനേതൃത്വം ഇനി ഉടന്‍തന്നെ ചെയ്യേണ്ടത്‌. അതോടൊപ്പം സഭയോടും സമൂഹത്തോടും ക്രിസ്‌തുവിനോടുമുള്ള ആത്മബന്ധമുള്ളവരായി ഇടവകസമൂഹത്തെ ഉയര്‍ത്തുകയും ചെയ്യുക.

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ശക്തി അധികാരമോ സ്ഥാനമഹത്വമോ അല്ല എന്ന തിരിച്ചറിവും യുവജനങ്ങള്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌. ഭൗതികലോകത്തിന്റെ കാഴ്‌ചപ്പാടാണിവ. സ്‌നേ ഹവും സാഹോദര്യവും സ്വാതന്ത്ര്യവുമാണ്‌ രാഷ്‌ട്രീയത്തിന്റെ ചാലകശക്തിയെന്നാണ്‌ അവരെ ബോധ്യപ്പെടുത്തണം.

ഏത്‌ സേഛാധിപത്യത്തെയും തച്ചുടയ്‌ക്കാന്‍ ക്രൈസ്‌തവ മുന്നേറ്റത്തിന്‌ അനായാസം കഴിയുമെന്ന്‌ സഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്‌. ജര്‍മ്മനിയെ ബര്‍ലിന്‍മതില്‍ തകര്‍ത്ത്‌ ഉണര്‍ത്തിയത്‌ ഒരു സാധാരണ വൈദികന്റെ നേതൃത്വത്തിലുള്ള ക്രൈസ്‌തവസമൂഹമായിരുന്നു. ഫാ.ക്രിസ്റ്റ്യാന്‍ ഫ്യൂറര്‍ എന്നായിരുന്നു ഈ വൈദികന്റെ പേര്‌. കിഴക്കന്‍ ജര്‍മ്മനിയില്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടം മതസ്വാതന്ത്ര്യം ഹനിക്കുകയും നിരീശ്വരവിശ്വാസം പ്രചരിപ്പിക്കുകയും ചെ യ്‌തുകൊണ്ടിരുന്ന കാലം. ലൈപ്‌കിംഗ്‌ സര്‍വകലാശാലയിലെ ചാപ്പല്‍ ഉടച്ചുവാര്‍ത്ത ഭരണകൂടം അവിടെ മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിച്ചു. കാറ ല്‍മാര്‍ക്‌സ്‌ യൂണിവേഴ്‌സിറ്റി എന്ന്‌ സര്‍വകലാശാലയുടെ പേരും മാറ്റി. അവിടെ വിദ്യാര്‍ത്ഥിയായിരുന്ന ഫാ. ഫ്യൂറര്‍ ഇക്കാര്യങ്ങള്‍ക്ക്‌ ദൃക്‌സാക്ഷിയാണ്‌.

ഈ കടുത്ത അനീതിയെ നേരിടാന്‍ ഫാ.ഫ്യൂറര്‍ ജനങ്ങളെ സംഘടിപ്പിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ അവരോട്‌ അദ്ദേഹം വിശദീകരിച്ചു. ഫാ. ഫ്യൂറര്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ അയിരക്കണക്കിന്‌ ആളുകളാണ്‌പങ്കെടുത്തത്‌. അച്ചന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒന്നിച്ചുകൂടുന്നത്‌ കമ്യൂണിസ്റ്റ്‌ ഭരണകൂടത്തെ വിറളി പിടിപ്പിച്ചു. ഫാ. ഫ്യൂറര്‍ നയിക്കുന്ന യോഗങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്നതിന്‌ സര്‍ക്കാര്‍ കര്‍ക്കശ വിലക്കേര്‍ക്കെപ്പെടുത്തി.

എന്നിട്ടും അദ്ദേഹത്തില്‍ നിന്നും പ്രചോദനം സ്വീകരിച്ച്‌ അവര്‍ തങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക്‌ മടങ്ങിപ്പോകുകയും കൂടുതല്‍ ആളുകളോട്‌ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തു. അങ്ങനെ 1989 നവംബറില്‍ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌ ബര്‍ലിന്‍ മതില്‍ തകര്‍ത്തുകൊണ്ട്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാരി ന്റെ `കോട്ട' പൊളിച്ചടുക്കി. നോക്കുക; ശക്തമായ സഭാനേതൃത്വത്തിന്‌ ജനഹൃദയങ്ങളെ ഉണര്‍ ത്താനും പ്രതികരണം സൃഷ്‌ടിക്കാനും വളരെപ്പെട്ടെന്ന്‌ കഴിയില്ലേ?
മൂല്യബോധത്തില്‍ ഉറച്ച്‌ നിന്ന്‌ രാഷ്‌ട്രീയരംഗം വിശുദ്ധീകരിക്കണമെങ്കില്‍ സഭയുടെ സാക്ഷ്യമേഖലയും കൂടുതല്‍ വിശാലമാകേണ്ടിയിരിക്കുന്നു. രാഷ്‌ട്രീയത്തിലെ അനീതിക്കെതിരെ കുരിശുയുദ്ധത്തിന്‌ ഒരുങ്ങുമ്പോള്‍ സഭാതലത്തിലും അ നീതിസൃഷ്‌ടിക്കപ്പെടരുത്‌. അല്ലെങ്കില്‍ ഭരണകൂടങ്ങളുടെയും മറ്റു സമൂഹങ്ങളുടെയും നിശിത വിമര്‍ശനത്തിന്‌ നാമും ഇരയായിത്തീരും.

അനര്‍ഹമായ ആനുകൂല്യങ്ങള്‍ക്കോ സമ്മാനങ്ങള്‍ക്കോ സഭ താല്‍പര്യം കാട്ടരുത്‌. ശത്രുവിന്റെ നാവ്‌ നിയന്ത്രിക്കാന്‍ എല്ലാ സര്‍ക്കാരുകളും ചെ യ്യുന്ന ആകര്‍ഷകമായ തന്ത്രമാണിതെല്ലാം. ഈ ആനുകൂല്യത്തിന്റെ സുഖശീതളിമയില്‍ അലി ഞ്ഞ്‌ നില്‍ക്കുമ്പോള്‍ ശത്രുക്കള്‍ വിജയം നേടും, നാം പരാജയപ്പെടും.

സഭയ്‌ക്ക്‌ രാഷ്‌ട്രീയരംഗത്ത്‌ നിലനില്‍ക്കണമെങ്കില്‍ ഏറെ ക്ലേശങ്ങള്‍ അതിജീവിക്കേണ്ടി വരും. നമുക്ക്‌ മുന്നിലുള്ളത്‌ ആത്മീയമായും സാമൂഹ്യമായും രാഷ്‌ട്രീയമായുമുള്ള പ്രതിസന്ധികളാണ്‌. ഇവയെ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കാനുള്ള കരുത്തും ധൈര്യവും നമുക്കുണ്ടെങ്കില്‍ രാഷ്‌ട്രീയരംഗത്തെ വിശുദ്ധീകരിക്കാന്‍ ക്രൈസ്‌തസഭയ്‌ക്കേ കഴിയൂ എന്ന്‌ തീര്‍ച്ചയാണ്‌.

രാഷ്‌ട്രീയക്കാരാനാകാനുള്ള യോഗ്യത
``ഒരു രാഷ്‌ട്രീയക്കാരനുണ്ടായിരിക്കേണ്ട അടിസ്ഥാനയോഗ്യതകളെന്തൊക്കെയാണ്‌?'' ഒരു പത്ര പ്രതിനിധി ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിനോട്‌ ഒരിക്കല്‍ ചോദിച്ചു.
ചര്‍ച്ചില്‍ വിശദീകരിച്ചു.

``ഒരു രാഷ്‌ട്രീയക്കാരനായിരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന്‌ വാചാലമായി പ്രസംഗിക്കാന്‍ കഴിയണം. ഉദാഹരണത്തിന്‌ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്തവര്‍ഷം ഇതേമണ്‌ഡലത്തില്‍ ചെയ്യുന്ന സമഗ്രവികസനങ്ങളെക്കുറിച്ച്‌ അതിഘോരമായി പ്രസംഗിച്ച്‌ ജനങ്ങളുടെ കയ്യടി നേടണം''

ചര്‍ച്ചില്‍ വീണ്ടും തുടര്‍ന്നു.``അങ്ങനെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‌ കരുതുക. അടുത്ത ഇലക്ഷനില്‍ എന്തുകൊണ്ട്‌ ഈ വാഗ്‌ദാനം നടപ്പാക്കാന്‍ കഴിഞ്ഞല്ലെന്ന്‌ വിശദീകരിച്ച്‌ നിങ്ങള്‍ കയ്യടി നേടണം. ഇതാണ്‌ ഒരു രാഷ്‌ട്രീയക്കാരന്റെ യോഗ്യത.''



Author: ജയ്‌മോന്‍ കുമരകം

No comments: