Sunday, January 16, 2011

വിശുദ്ധ കുര്‍ബാന

ഏദനില്‍ ആദം ഭക്ഷിക്കാത്ത ജീവവൃക്ഷത്തിന്റെ ഫലത്തിലൂടെ (ഉല്‍പ 3:22) സൂചിപ്പിക്കപ്പെട്ട ,ദൈവികജീവന്‍ നല്‍കുന്ന ഫലം ക്രിസ്തുവിന്റെ ശരീരരക്തങ്ങളാണ് .അത്യുന്നതന്റെ പുരോഹിതനായ മല്‍ക്കിസദേക്ക്‌ സമര്‍പ്പിച്ച അപ്പത്തിനാലും വീഞ്ഞിനാലും സൂചിപ്പിക്കപ്പെട്ടതും(ഉല്‍പ 14:18)വിശുദ്ധ കുര്‍ബാനതന്നെ. ഇസ്രായേല്‍ ജനം ആചരിച്ച പെസഹായിലെ അറുക്കപ്പെട്ട കുഞ്ഞാടിലൂടെ വെളിവാക്കപ്പെട്ടതും ക്രിസ്തുവും അവിടുത്തെ ബാലിയര്‍പ്പണവുമാണ് (പുറ 12-1:28).തിരുസാന്നിദ്ധ്യ അപ്പം വിശുദ്ധ കുര്‍ബാനയുടെ മുന്കുറിയും അടയാളവുമാണ്.യഹോവയായ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ അത് ഓര്‍മ്മിപ്പിച്ചിരുന്നു .അതുകൊണ്ട് , "തിരുസാന്നിദ്ധ്യത്തിന്റെ അപ്പം ഏപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്ത് വച്ചിരിക്കണം" (പുറ 25:30) എന്ന് കര്‍ത്താവ് കല്‍പ്പിച്ചു.ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ദൈവത്തിനു സ്വീകാര്യമായ ബലിയര്‍പ്പിക്കപ്പെടും എന്ന് മലാക്കി പ്രവചിച്ചതും ഈ ബലിയെപ്പറ്റിയാണ് (മലാക്കി 1:11).

യേശുക്രിസ്തു തന്റെ മനുഷ്യാവതാരത്തിലൂടെ രക്ഷയുടെ പൂര്‍ണതയിലേക്ക് മനുഷ്യരെ നയിച്ചു. "..അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു "(യോഹ 3:16). ഈ ഏകജാതനായ
കര്‍ത്താവായ യേശുക്രിസ്തു മനുഷ്യനായിത്തീര്‍ന്നു മനുഷ്യരിലോരുവനായി മനുഷ്യരുടെ ഇടയില്‍ വസിച്ചു. കര്‍ത്താവിന്റെ അത്താഴം (വിശുദ്ധ കുര്‍ബാന) ഗോല്‍ഗോഥായിലെ തന്‍റെ ബലിയര്‍പ്പണത്തിനു , കുരിശുമരണത്തിനു മുന്‍പ് യേശുക്രിസ്തു സ്ഥാപിച് തന്‍റെ ശിഷ്യരോട് തന്‍റെ രണ്ടാമത്തെ വരവുവരെ തുടരാന്‍ ആവശ്യപ്പെട്ട രക്ഷാകരമായ യാഥാര്ത്യമാണ്. ഇത് കര്‍ത്താവിന്‍റെ രക്ഷാകര പദ്ധതിയാണ്. ക്രിസ്തു അനുഭവത്തില്‍ നമ്മെ നിലനിര്‍ത്തുന്നതിന് വേണ്ടി വേണ്ടി യേശുക്രിസ്തു നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന രക്ഷാകര പദ്ധതിയാണിത്.

"അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുബോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ചു ശിഷ്യന്മാര്‍ക്ക്
കൊടുത്തുകൊണ്ട് അരുളിച്ചെയ്തു : വാങ്ങി ഭക്ഷിക്കുവിന്‍ ; ഇത് എന്‍റെ ശരീരമാണ് .അനന്തരം പാനപാത്രമെടുത്ത് കൃതജതാസ്തോത്രം ചെയ്തു അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇത് പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടബടിയുടെതുമായ എന്‍റെ രക്തമാണ് "(മത്താ 26:26-28).


ക്രിസ്തുവിന്‍റെ ഏകബലിയര്‍പ്പണവും അള്‍ത്താരയിലെ ബലിയും രണ്ടു വ്യത്യസ്ത യാഥാര്ത്യങ്ങളല്ല; മറിച്ച്, ഏകബലിയര്‍പ്പണത്തിന്റെ സ്ഥലകാല വ്യത്യാസത്തില്‍ സംഭവിച്ചതും സംഭവിക്കുന്നതുമായ ഒരേ ദൈവിക യാഥാര്ത്യമാണ്. അതിനാല്‍ ഓരോ വിശുദ്ധ കുര്‍ബാനയും ക്രിസ്തുവിന്റെ ഗോല്‍ഗോഥായിലെ ഏകബലിയുടെ ദൈവികാവിഷ്കരണമാണ്. അതുകൊണ്ട് ,ക്രിസ്തുവിന്‍റെ ഗോല്‍ഗോഥായിലെ ബലിയര്‍പ്പണം വഴി മനുഷ്യവര്‍ഗത്തിന് ലഭിച്ച സര്‍വ്വകൃപകളും അനുഭവിച്ചറിയുന്നതിനു വിശുദ്ധ കുര്‍ബാനയിലൂടെ സാധിക്കുന്നു. കൂടാതെ,അവിടുത്തെ മുറിക്കപ്പെട്ട ശരീരത്തിലും ചിന്തപ്പെട്ട രക്തത്തിലും പങ്ക്കാരായി ദൈവികജീവനില്‍ നിറയുന്നതിനും ഇടയാക്കുന്നു.
ഇത് കര്‍ത്താവിന്‍റെ പ്രവര്‍ത്തിയാണ്. വിശ്വസിക്കുന്നവന് ക്രിസ്തുവിന്റെ ഏകബലിയും അള്‍ത്താരയിലെ ബലിയും രണ്ടല്ല.മറിച്ച് ,ഒരേ ദൈവികബലിയുടെ രണ്ടു വശങ്ങള്‍ ആണ്. ഇന്ന് വിശുദ്ധ കുര്‍ബാനയിലൂടെ മാത്രമേ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഏകബലിയര്‍പ്പണത്തില്‍ പങ്കാളിയാകാനാകൂ. അതിനാല്‍ ഗോല്‍ഗോഥായിലെ ബലിവസ്തുവും ബലിയര്‍പ്പകനും ക്രിസ്തുവായിരുന്നതുപോലെ വിശുദ്ധ കുര്‍ബാനയിലെ യഥാര്‍ത്ഥ ബലിവസ്തുവും ബലിയര്‍പ്പകനും കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്.

വിശുദ്ധ കുര്ബാനയാകുന്ന ഓരോ ബലിയും യേശുക്രിസ്തുവിന്റെ ഗോല്‍ഗോഥായിലെ ബലിയുടെ ആവര്‍ത്തനമല്ല. മറിച്ച് ക്രിസ്തുവിന്‍റെ ഏകബലിയര്‍പ്പണത്തിലുള്ള പങ്കുചെരലാണ്, ഉള്‍ചേരലാണ്. ഇന്നലെയും ഇന്നും നാളെയും ഒരാള്‍ തന്നെയായ യേശുക്രിതുവിന്റെ നിത്യമായ ബലിയിലെ പങ്കാളിത്തം വഴി വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്റെ ഏകബലിയുടെ ഭാഗമായിത്തീരുന്നു.അങ്ങനെ ക്രിസ്തുവിന്റെ ഏകബലിയും വിശുദ്ധ കുര്‍ബാനയും ഒന്നായിത്തീരുന്നു. അതിനാല്‍ കര്‍ത്താവിന്റെ ബലി തന്നെയാണ് വിശുദ്ധ കുര്‍ബാന. കര്‍ത്താവിന്റെ കല്പ്പനപ്രകാരം അവിടുന്ന് ഭരമേല്‍പ്പിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ എന്നും എപ്പോഴും 'ഇന്ന്' മാത്രമുള്ള കര്ത്താവിന്റെ ഏകബലിയില്‍ നാമും പങ്കാളികളാകുന്നു.


വിശുദ്ധ കുര്‍ബാന കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങാളാണ് എന്ന് തിരുവചനം ആവര്ത്തിച്ചുറപ്പിക്കുന്നു.
"നാം അശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കൊറി 10:16) വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും കര്‍ത്താവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നതുകൊണ്ടാണ് നാം മുറിക്കുന്ന അപ്പം യേശുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വവും ,ആശീര്‍വദിക്കുന്ന പാനപാത്രം കര്‍ത്താവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വവുമായിത്തീരുന്നത്. അപ്പവും വാഞ്ഞും തന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുത്തുന്നതോടൊപ്പം നമ്മെയും ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി രൂപപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ശരീരരക്ത്ങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌താല്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ യേശു വിവരിക്കുന്നു."യേശു പറഞ്ഞു :സത്യം സത്യമായി ഞാന്‍
നിങ്ങളോട് പറയുന്നു,നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല‍. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് .അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും, എന്തെന്നാല്‍ ,എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്.എന്‍റെ രക്തം യഥാര്‍ത്ഥ പാനീയമാണ് എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു "(യോഹ 6:53-56). വിശുദ്ധ കുര്‍ബാന കര്‍ത്താവിന്റെ ശരീരവും രക്തവും ആയതിനാല്‍ അവന്റെ ശരീര രക്തങ്ങളില്‍ പങ്കാളികളാകുന്ന എല്ലാവരും ക്രിസ്തുവിന്‍റെ മൌതികശരീരമായി രൂപം കൊള്ളുന്നു.ഒന്നാകുന്നു. ഇതാണ് ക്രിസ്തുവിലുള്ള ഐക്യം. ഇതാണ് സഭയുടെ അടിസ്ഥാന കൂട്ടായ്മ .

ഇത് പാരബര്യമായി കര്‍ത്താവില്‍ നിന്ന് തനിക്ക് കിട്ടിയതാണ് എന്നത്രേ പൌലോശ്ലീഹ പറയുന്നത്."കര്‍ത്താവില്‍ നിന്ന് എനിക്ക് ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യമിതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപെട്ട രാത്രിയില്‍, അപ്പമെടുത്ത് കൃതജഞതയര്‍പ്പിച്ചതിനു ശേഷം അത് മുറിച്ചുകൊണ്ട് അരുളിചെയ്തു:
ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാണ്. എന്‍റെ ഓര്‍മക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍. അപ്രകാരം തന്നെ അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടബടിയാണ്, നിങ്ങള്‍ ഇത് പാനം ചെയ്യുബോഴെല്ലാം എന്റെ ഓര്‍മക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യുബോഴെല്ലാം കര്‍ത്താവിന്‍റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയുന്നത് "(1 കൊറി 11:23-26) ആദിമസഭയില്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാളായ കര്‍ത്താവിന്‍റെ ദിവസം ഈ ബലി അര്‍പ്പിച്ചിരുന്നു (അപ്പ.പ്രവ 20:7).

കര്‍ത്താവ് തന്‍റെ ശരീര രക്തങ്ങലെക്കുറിച്ചും അവയുടെ സ്വീകരണം വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ യഹൂദര്‍ പിറുപിറുത്തു. "സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി
ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി തന്റെ ശരീരം നമ്മുക്ക് ഭക്ഷണമായി തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു" (യോഹ 6:51-52). ഇതിനു മറുപടിയായി "യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം
ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല" (യോഹ 6:53).തുടര്‍ന്ന് തന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ചാല്‍ നിത്യജീവനും ഉയിര്‍പ്പും ക്രിസ്തുസഹവാസവും ഉണ്ടാകുമെന്ന് വിവരിച്ചു "ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും ?" (യോഹ 6:60)"ഇതിനു ശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി ;അവര്‍ പിന്നീടോരിക്കലും അവന്റെ കൂടെ നടന്നില്ല " (യോഹ 6:66) "യേശു പന്ത്രണ്ടു പെരോടുമായി ചോദിച്ചു : നിങ്ങളും പോകാന്‍ അഗ്രഹിക്കുന്നുവോ : ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു:
കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് .നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. "(യോഹ 6:67-69)

കര്‍ത്താവിന്‍റെ അപ്പം വിശുദ്ധര്‍,യോഗ്യതയുള്ളവര്‍ ഭക്ഷിക്കാനുള്ളതാന്. "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ തെറ്റ് ചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും അത്മശോധന ചെയ്തതിനുശേശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍,ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയത്തിനും കാരണമിതാണ്"(1 കൊറി 11:27-30)

സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമായ വിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ നാം ക്രിസ്തുവിനെ കാണുന്നു, കേള്‍ക്കുന്നു ,സ്പര്‍ശിക്കുന്നു ,അനുഭവിക്കുന്നു. "അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ ,അവന്‍ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് അവര്‍ക്ക് കൊടുത്തു .അപ്പോള്‍ അവരുട കണ്ണ് തുറക്കപ്പെട്ടു.
അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്ഷെ ,അവന്‍ അവരുടെ മുന്‍പില്‍നിന്ന് അപ്രത്യക്ഷനായി"(ലൂക്ക 24:30-31). കൂടെ നടന്നവന്‍ അപ്പമായി അവരുടെ ഉള്ളില്‍,ഹൃദയത്തില്‍ അവതരിച്ചു.ഉള്ളില്‍ എഴുന്നൊള്ളിയവന്‍ അവരുടെ ജീവിത നിയന്ത്രണം ഏറ്റെടുത്തു."അവര്‍ അപ്പോള്‍ തന്നെ എഴുന്നേറ്റു ജറുസലെമിലേക്ക് തിരിച്ചുപോയി.
അവിടെ കൂടിയിരുന്ന പതിനൊന്നു പേരെയും അവരോടോപ്പമുണ്ടായിരുന്നവരെയും കണ്ടു"(ലൂക്ക 24:33). ഉത്ഥിതനായ കര്‍ത്താവിനെ വിശുദ്ധ കുര്ബാനയിലൂടെ അനുഭവിച്ചറിഞ്ഞവര്‍ അപ്പസ്തോലഗണത്തോട് ചേര്‍ന്നു. "ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്,ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് "(ഗലാ 2:20).

2 comments:

Johny said...

യേശു പറഞ്ഞു :സത്യം സത്യമായി ഞാന്‍
നിങ്ങളോട് പറയുന്നു,നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല‍. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് .അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും, എന്തെന്നാല്‍ ,എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്.എന്‍റെ രക്തം യഥാര്‍ത്ഥ പാനീയമാണ് എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു "(യോഹ 6:53-56)

Unknown said...

സാദാ കുർബാന
പാട്ടു കുർബാന
ഒറ്റ കുർബാന
പ്രൈവറ്റ് കുർബാന
ഗ്രിഗോറിയൻ കുർബാന
-------++++++++-----
"പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചു കൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു." ഹെബ്രായർ 10:11