Sunday, January 30, 2011

ദൈവപുത്രനായ യേശു

പാലസ്തീനായിലെ ഗ്രാമങ്ങളില്‍ രണ്ടായിരം വര്‍ഷം മുന്‍പ് മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആശാരി ജീവിച്ചിരുന്നു എന്നതില്‍ അസാധാരണത്വമൊന്നുമില്ല. നല്ല വാക്കുകള്‍കൊണ്ടും സ്നേഹം തുളുബുന്ന പെരുമാറ്റം കൊണ്ടും ഏതാനും മനുഷ്യരെ തന്റെ ചുറ്റും കൂട്ടാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു. അയാളുടെ വര്‍ധിച്ചുവരുന്ന സാധീനത്തില്‍ അസൂയാലുക്കളായ മതാധികാരികള്‍ രാക്ഷ്ട്രീയ നേതൃത്വത്തെ സ്വാധിനിച്ചും ജനത്തെ തെറ്റിധരിപ്പിച്ചും ആ ചെറുപ്പക്കാരന്‍റെ മേല്‍ കുറ്റമാരോപിച്ച് അയാളെ കുരിശില്‍ തറച്ചു കൊന്നു. ഇതിലൊന്നും വിശേഷിച്ച് ഒരു പ്രാധാന്യവും കണ്ടെത്താനില്ല. എന്നാല്‍ ജറുസലേമിന്റെ വഴിയോരത്ത് നിര്ദ്ധയമായി കൊലചെയ്യപ്പെട്ട ആ അശാരിപ്പണിക്കാരന്‍ മനുഷ്യനായി അവതരിച്ച ദൈവം തന്നെയായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും അസാധാരണമായ സത്യവും അഗ്രാഹ്യമായ യാഥാര്ത്യവുമാണ് നസ്രത്തിലെ യേശു ദൈവപുത്രനായ ക്രിസ്തുവായിരുന്നു എന്നത് .


ലോകത്തില്‍ അവതരിച്ച കര്‍ത്താവീശോ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും പൂര്‍ണമായ അര്‍ത്ഥത്തില്‍ മനുഷ്യനുമാണ്‌ എന്നതാണ്‌ പുതിയ നിയമത്തിന്റെ മുഖ്യപ്രമേയം.' വചനം (ദൈവം) മാംസം (മനുഷ്യന്‍) ആയി' എന്ന ഹ്രസ്വവാക്യത്തില്‍ക്കൂടി, അതിഗഹനമായ മനുഷ്യാവതാരം, ദൈവാവിഷ്‌ടനായ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട് (യോഹ.1:14). പരിശുദ്ധ ത്രിത്വത്തിലെ ദ്വിതീയ വ്യക്തിയായ ഈശോതമ്പുരാന്‍, തന്റെ ദൈവത്വത്തിനു യാതൊരു കോട്ടവും തട്ടാതെ, മനുഷ്യത്വം സ്വീകരിച്ചു എന്നതാണ്‌ ദൈവനിവേശിതമായ പുതിയ നിയമത്തിലെ അടിസ്ഥാനസത്യം. അതിനാല്‍ യേശുക്രിസ്‌തു യഥാര്‍ത്ഥദൈവവും യഥാര്‍ത്ഥ മനുഷ്യനുമാകുന്നു- പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവ-മനുഷ്യന്‍ ആകുന്നു. മറ്റു വാക്കുകളില്‍ ഈശോമിശിഹാ അഥവാ യേശുക്രിസ്‌തു എന്ന ഏകവ്യക്തി, ദൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും ഉടമയാണ്‌;ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിച്ചിരിക്കുന്നു. അനേകം ദൈവ വചനങ്ങളിലൂടെ സുവിശേഷകന്മാര്‍ ദൈവപുത്രനായ യേശുവിന്റെ ചിത്രം വരച്ചുകാട്ടുന്നു.


"...ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ,ദൈവപുത്രന്‍ എന്നുവിളിക്കപ്പെടും..."(ലൂക്ക 1:35),"...നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് "(മത്താ 16:16)."ദൈവപുത്രനായ യേശുക്രിസ്തു ..."(മര്‍ക്കോ 1:1)."...ഇവന്‍ ദൈവപുത്രനാണ് .." (യോഹ 1:24)"...സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു ..."(മത്താ 27:54),"...ദൈവം തന്റെ പുത്രനെ അയച്ചു..."(ഗലാ 4:4) "...ദൈവത്തിന്റെ ഏകാജാതന്റെ നാമത്തില്‍..."(യോഹ 3:18)."പിതാവിന്റെ ഏകാജാതന്‍റെതുമായ മഹത്വം..."(യോഹ 1:14). "...പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്..."(1യോഹ 1:3). "പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല . പുത്രനെ ഏറ്റുപറയുന്നവന് പിതാവും ഉണ്ടായിരിക്കും"(1യോഹ 2:23)."അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ് "(കൊളോ 1:15). "അവനാണ്(യേശു)എല്ലാറ്റിനും മുന്പുള്ളവന്‍;അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ 1:17). "ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു...(യോഹ 16:28)."ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു ..."(യോഹ 1:1)."താന്‍ ദൈവത്തില്‍ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു"(യോഹ 13:3)"..നീ ദൈവത്തില്‍നിന്നു വന്നുവെന്നു...ഞങ്ങള്‍ വിശ്വസിക്കുന്നു"(യോഹ 16:30) "ഏകസത്യദൈവമായ അവിടെത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ 17:3). "പിതാവുമായി ഗാഡബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകാജാതന്‍..."(യോഹ 1:18). "അവന്‍(ക്രിസ്തു)സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്തപ്പെട്ടവനുമാണ്.."(റോമ 9:5)"ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും...(ലൂക്ക 1:35)"വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു..."(യോഹ 1:14)"ഞാനും പിതാവും ഒന്നാണ്"(യോഹ 10:30)."...പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണ്.."(യോഹ 10:38). "ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍‍"(യോഹ 14:11). "...എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ 14:9) "..പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കണം"(യോഹ 17:11)"ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരികണിച്ചില്ല" (ഫിലി 2:6) "...അവനില്‍ (ക്രിസ്തുവില്‍ ) സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അധൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ,എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ട്ടിക്കപ്പെട്ടതു."(കൊളോ 1:16)"..ഒരു കര്‍ത്താവേ നമ്മുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത് ,ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്,ആ യേശുക്രിസ്തു"(1കൊറി 8:6)."അവന്‍(വചനം) ആദിയില്‍ ദൈവത്തോട് കൂടെയായിരുന്നു . സമസ്തവും അവനിലൂടെ ഉണ്ടായി;ഒന്നുംഅവനെ കൂടാതെ ഉണ്ടായിട്ടില്ല"(യോഹ 1:2-3)."ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ,കര്‍ത്താവായ ക്രിസ്തു ,ഇന്ന് ജനിച്ചിരിക്കുന്നു"(ലൂക്ക 2:11) "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുക്ക് രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ .പ്രവ 4:12) "എന്നാല്‍ കാലസബൂര്‍ണത വന്നപ്പോള്‍, ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി"(ഗലാ 4:4)"അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു"(റോമ 8:3) "യേശു പറഞ്ഞു;എന്‍റെ രാജ്യം ഐഹികമല്ല"(യോഹ 18:36)"തോമസ്‌ പറഞ്ഞു: എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ "(യോഹ 20:28) "സ്വര്‍ഗം തുറക്കപ്പെട്ടു,ദൈവാത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.ഇവന്‍ എന്‍റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നു കേട്ടു"(മത്താ 3:16-17)

ഗ്രീക്ക് പദമായ തെയോസ്‌(ദൈവം) ആണ് ദൈവത്തെ സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. യേശുവിനെ വെളിപ്പെടുത്താന്‍ തെയോസ് എന്ന പദമാണ് യോഹന്നാന്‍ ഉപയോഗിച്ചിരിക്കുന്നത്(യോഹ 1:18).ക്യൂരിയോസ്‌ (കര്‍ത്താവ്) എന്ന പദവും ദൈവത്തെ വെളിപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നു (മത്താ 5:33; ലൂക്ക 1:6) പരിശുദ്ധനായവാന്‍,പരിശുദ്ധന്‍ (വെളി 16:5)എന്ന പദങ്ങളും ദൈവത്തെ സൂചിപ്പിക്കുന്നു. സര്‍വശക്തന്‍ (മര്‍ക്കോ 5:7; ലൂക്ക 1:32) ,രക്ഷകന്‍ എന്നിവ പിതാവായ ദൈവത്തെയും (ലൂക്ക 1:47),യേശുവിനെയും (യോഹ 4:42) സൂചിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ട് .യുഗങ്ങളുടെ രാജാവ് (1തിമോ 1:17),രാജാക്കന്മാരുടെ രാജാവ് (വെളി 17:14)എന്ന പേരുകളും യേശുവിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് . യേശുവിനെ ബന്ധികുവാന്‍ പോയ പടയാളികളുടെയും സേവകന്മാരുടെയും ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞത് ,'അത് ഞാനാണ് എന്നാണു' എന്നായിരുന്നു. 'ഞാനാണ്' എന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലം പതിക്കുകയും ചെയ്തു(യോഹ 18:4-5).ഇവിടെ ദൈവസാന്നിധ്യം വ്യക്തമാക്കുന്നു. യേശു സമറിയാക്കാരിയോടെ പറഞ്ഞു 'ഞാന്‍ തന്നെയാണ് അവന്‍'(യോഹ 4:26)ഞാന്‍ എന്ന നാമം ദൈവസാന്നിധ്യമാണ് വ്യക്തമാക്കുന്നത് . പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നതും കാണാം .

യേശുവിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന വിവിധ അബദ്ധസിദ്ധാന്തങ്ങള്‍ അഥവാ പാഷണ്ഡതകള്‍ ആദ്യകാലത്ത് ഉടലെടുത്തിട്ടുണ്ട് ‌.യേശുവിന്റെ മനുഷ്യത്വത്തെ തള്ളിപ്പറയുന്ന ഡൊസേറ്റിസിസം, അപ്പോളിനാരിയന്‍, ഏകസ്വഭാവവാദം (Monophysistism) ദൈവത്വത്തെ നിഷേധിക്കുന്ന ആര്യനിസം, ദത്തുപുത്രവാദം (Adoptianism), ദൈവ-മനുഷ്യ ഐക്യം തള്ളിപ്പറയുന്ന നെസ്തോറിയനിസം എന്നിവ പ്രധാന പാഷണ്ഡതകള്‍ക്കുദാഹരണമാണ്‌.

യേശുവിന്റെ മനുഷ്യത്വം സ്ഥപിക്കാനുള്ള വ്യഗ്രതയില്‍, യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന പ്രവണതയാണ് ദത്തുപുത്രവാദം എന്നാ അബദ്ധസിദ്ധാന്തത്തിന്റെ സവിശേഷത. ദത്തുപുത്രവാദികളുടെ നിരീക്ഷണത്തില്‍ യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ദൈവം മനുഷ്യനായി എന്ന മനുഷ്യാവതാര സത്യത്തെ നിഷേധിച്ചുകൊണ്ട് ദൈവം ഒരു മനുഷ്യനെ തിരഞ്ഞെടുത്ത് തന്റെ ശക്തിയാല്‍ നിറച്ച് ദൈവികസ്ഥാനത്തെക്കുയര്‍ത്തിയതാണ്‌ യേശു എന്നവര്‍ പ്രഖ്യാപിക്കുന്നു. സാമസോട്ടയിലെ പോളും തെയൊഡേഷ്യസുമാണ്‌ ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖര്‍. എരണേവൂസും തെര്‍ത്തുല്യനും ഈ അബദ്ധസിദ്ധാന്തത്തെ ശക്തിയായി എതിര്‍ത്തതായി ചരിത്രം പറയുന്നു. യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്നു അവര്‍ പഠിപ്പിച്ചു. മനുഷ്യരക്ഷ സാധിക്കാന്‍ ദൈവത്തിന്‌ മാത്രമെ സാധിക്കൂ എന്നതിനാല്‍ അവിടുന്നു യഥാര്‍ത്ഥ ദൈവമാണെന്നും; തന്റെ തെറ്റുകള്‍ക്ക് പരിഹാരംചെയ്യാന്‍ മനുഷ്യന്‍ കടപ്പെട്ടവനാകയാല്‍ അപ്രകാരം ചെയ്യുകവഴി യേശു യഥാര്‍ത്ഥ മനുഷ്യനാണെന്നും അവര്‍ വാദിച്ചു.


ക്രിസ്തുവിജ്ഞാനീയചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലായിരുന്ന A.D 451-ല്‍ നടന്ന കാല്‍സിഡോണ്‍ സൂനഹദോസ് അസന്നിഗ്ദ്ധമായി ഇപ്രകാരം പഠിപ്പിച്ചു: "യേശുവില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഒരു വ്യക്തി (person) മാത്രമേയുള്ളൂ. ക്രിസ്തു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്‌. തന്റെ പിതാവുമായും മാനുഷികതയുമായും സത്താപരമായി ഐക്യപെട്ടവനാണ്‌ യേശു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന്‌ മനുഷ്യശരീരവും ബൗദ്ധികാത്മാവും ഉണ്ടായിരുന്നു".യേശുവിന്റെ വ്യക്തിത്വ രഹസ്യത്തെ വ്യക്തമാക്കാന്‍ 'സത്താപരമായ ഐക്യം' (Hypostatic union) എന്ന പദമാണ്‌ കൗണ്‍സില്‍ ഉപയോഗിച്ചത്. രണ്ടുസ്വഭാവങ്ങള്‍ ഒരുമിച്ചു്‌ ഒരേ സമയം ഒരു വ്യക്തിയില്‍ നിലകൊള്ളുന്നു എന്ന രഹസ്യമാണ്‌ ഈ പദത്തിലൂടെ വിവക്ഷിക്കപെടുന്നത്‌.

ഇതുമായി ബന്ധപ്പെട്ട മറ്റു ചില പോസ്റ്റുകള്‍

Post 1
Post 2
Post 3
Post 4
Post 5

2 comments:

Johny said...

"എന്നാല്‍ കാലസബൂര്‍ണത വന്നപ്പോള്‍, ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി"(ഗലാ 4:4)

ജിനു സേവ്യർ said...

well said!!!!!!