Sunday, January 30, 2011

ദൈവപുത്രനായ യേശു

പാലസ്തീനായിലെ ഗ്രാമങ്ങളില്‍ രണ്ടായിരം വര്‍ഷം മുന്‍പ് മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആശാരി ജീവിച്ചിരുന്നു എന്നതില്‍ അസാധാരണത്വമൊന്നുമില്ല. നല്ല വാക്കുകള്‍കൊണ്ടും സ്നേഹം തുളുബുന്ന പെരുമാറ്റം കൊണ്ടും ഏതാനും മനുഷ്യരെ തന്റെ ചുറ്റും കൂട്ടാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു. അയാളുടെ വര്‍ധിച്ചുവരുന്ന സാധീനത്തില്‍ അസൂയാലുക്കളായ മതാധികാരികള്‍ രാക്ഷ്ട്രീയ നേതൃത്വത്തെ സ്വാധിനിച്ചും ജനത്തെ തെറ്റിധരിപ്പിച്ചും ആ ചെറുപ്പക്കാരന്‍റെ മേല്‍ കുറ്റമാരോപിച്ച് അയാളെ കുരിശില്‍ തറച്ചു കൊന്നു. ഇതിലൊന്നും വിശേഷിച്ച് ഒരു പ്രാധാന്യവും കണ്ടെത്താനില്ല. എന്നാല്‍ ജറുസലേമിന്റെ വഴിയോരത്ത് നിര്ദ്ധയമായി കൊലചെയ്യപ്പെട്ട ആ അശാരിപ്പണിക്കാരന്‍ മനുഷ്യനായി അവതരിച്ച ദൈവം തന്നെയായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും അസാധാരണമായ സത്യവും അഗ്രാഹ്യമായ യാഥാര്ത്യവുമാണ് നസ്രത്തിലെ യേശു ദൈവപുത്രനായ ക്രിസ്തുവായിരുന്നു എന്നത് .


ലോകത്തില്‍ അവതരിച്ച കര്‍ത്താവീശോ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും പൂര്‍ണമായ അര്‍ത്ഥത്തില്‍ മനുഷ്യനുമാണ്‌ എന്നതാണ്‌ പുതിയ നിയമത്തിന്റെ മുഖ്യപ്രമേയം.' വചനം (ദൈവം) മാംസം (മനുഷ്യന്‍) ആയി' എന്ന ഹ്രസ്വവാക്യത്തില്‍ക്കൂടി, അതിഗഹനമായ മനുഷ്യാവതാരം, ദൈവാവിഷ്‌ടനായ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട് (യോഹ.1:14). പരിശുദ്ധ ത്രിത്വത്തിലെ ദ്വിതീയ വ്യക്തിയായ ഈശോതമ്പുരാന്‍, തന്റെ ദൈവത്വത്തിനു യാതൊരു കോട്ടവും തട്ടാതെ, മനുഷ്യത്വം സ്വീകരിച്ചു എന്നതാണ്‌ ദൈവനിവേശിതമായ പുതിയ നിയമത്തിലെ അടിസ്ഥാനസത്യം. അതിനാല്‍ യേശുക്രിസ്‌തു യഥാര്‍ത്ഥദൈവവും യഥാര്‍ത്ഥ മനുഷ്യനുമാകുന്നു- പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവ-മനുഷ്യന്‍ ആകുന്നു. മറ്റു വാക്കുകളില്‍ ഈശോമിശിഹാ അഥവാ യേശുക്രിസ്‌തു എന്ന ഏകവ്യക്തി, ദൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും ഉടമയാണ്‌;ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിച്ചിരിക്കുന്നു. അനേകം ദൈവ വചനങ്ങളിലൂടെ സുവിശേഷകന്മാര്‍ ദൈവപുത്രനായ യേശുവിന്റെ ചിത്രം വരച്ചുകാട്ടുന്നു.


"...ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ,ദൈവപുത്രന്‍ എന്നുവിളിക്കപ്പെടും..."(ലൂക്ക 1:35),"...നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് "(മത്താ 16:16)."ദൈവപുത്രനായ യേശുക്രിസ്തു ..."(മര്‍ക്കോ 1:1)."...ഇവന്‍ ദൈവപുത്രനാണ് .." (യോഹ 1:24)"...സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു ..."(മത്താ 27:54),"...ദൈവം തന്റെ പുത്രനെ അയച്ചു..."(ഗലാ 4:4) "...ദൈവത്തിന്റെ ഏകാജാതന്റെ നാമത്തില്‍..."(യോഹ 3:18)."പിതാവിന്റെ ഏകാജാതന്‍റെതുമായ മഹത്വം..."(യോഹ 1:14). "...പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്..."(1യോഹ 1:3). "പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല . പുത്രനെ ഏറ്റുപറയുന്നവന് പിതാവും ഉണ്ടായിരിക്കും"(1യോഹ 2:23)."അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ് "(കൊളോ 1:15). "അവനാണ്(യേശു)എല്ലാറ്റിനും മുന്പുള്ളവന്‍;അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ 1:17). "ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു...(യോഹ 16:28)."ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു ..."(യോഹ 1:1)."താന്‍ ദൈവത്തില്‍ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു"(യോഹ 13:3)"..നീ ദൈവത്തില്‍നിന്നു വന്നുവെന്നു...ഞങ്ങള്‍ വിശ്വസിക്കുന്നു"(യോഹ 16:30) "ഏകസത്യദൈവമായ അവിടെത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ 17:3). "പിതാവുമായി ഗാഡബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകാജാതന്‍..."(യോഹ 1:18). "അവന്‍(ക്രിസ്തു)സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്തപ്പെട്ടവനുമാണ്.."(റോമ 9:5)"ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും...(ലൂക്ക 1:35)"വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു..."(യോഹ 1:14)"ഞാനും പിതാവും ഒന്നാണ്"(യോഹ 10:30)."...പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണ്.."(യോഹ 10:38). "ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍‍"(യോഹ 14:11). "...എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ 14:9) "..പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കണം"(യോഹ 17:11)"ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരികണിച്ചില്ല" (ഫിലി 2:6) "...അവനില്‍ (ക്രിസ്തുവില്‍ ) സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അധൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ,എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ട്ടിക്കപ്പെട്ടതു."(കൊളോ 1:16)"..ഒരു കര്‍ത്താവേ നമ്മുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത് ,ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്,ആ യേശുക്രിസ്തു"(1കൊറി 8:6)."അവന്‍(വചനം) ആദിയില്‍ ദൈവത്തോട് കൂടെയായിരുന്നു . സമസ്തവും അവനിലൂടെ ഉണ്ടായി;ഒന്നുംഅവനെ കൂടാതെ ഉണ്ടായിട്ടില്ല"(യോഹ 1:2-3)."ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ,കര്‍ത്താവായ ക്രിസ്തു ,ഇന്ന് ജനിച്ചിരിക്കുന്നു"(ലൂക്ക 2:11) "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുക്ക് രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ .പ്രവ 4:12) "എന്നാല്‍ കാലസബൂര്‍ണത വന്നപ്പോള്‍, ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി"(ഗലാ 4:4)"അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു"(റോമ 8:3) "യേശു പറഞ്ഞു;എന്‍റെ രാജ്യം ഐഹികമല്ല"(യോഹ 18:36)"തോമസ്‌ പറഞ്ഞു: എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ "(യോഹ 20:28) "സ്വര്‍ഗം തുറക്കപ്പെട്ടു,ദൈവാത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.ഇവന്‍ എന്‍റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നു കേട്ടു"(മത്താ 3:16-17)

ഗ്രീക്ക് പദമായ തെയോസ്‌(ദൈവം) ആണ് ദൈവത്തെ സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. യേശുവിനെ വെളിപ്പെടുത്താന്‍ തെയോസ് എന്ന പദമാണ് യോഹന്നാന്‍ ഉപയോഗിച്ചിരിക്കുന്നത്(യോഹ 1:18).ക്യൂരിയോസ്‌ (കര്‍ത്താവ്) എന്ന പദവും ദൈവത്തെ വെളിപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നു (മത്താ 5:33; ലൂക്ക 1:6) പരിശുദ്ധനായവാന്‍,പരിശുദ്ധന്‍ (വെളി 16:5)എന്ന പദങ്ങളും ദൈവത്തെ സൂചിപ്പിക്കുന്നു. സര്‍വശക്തന്‍ (മര്‍ക്കോ 5:7; ലൂക്ക 1:32) ,രക്ഷകന്‍ എന്നിവ പിതാവായ ദൈവത്തെയും (ലൂക്ക 1:47),യേശുവിനെയും (യോഹ 4:42) സൂചിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ട് .യുഗങ്ങളുടെ രാജാവ് (1തിമോ 1:17),രാജാക്കന്മാരുടെ രാജാവ് (വെളി 17:14)എന്ന പേരുകളും യേശുവിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് . യേശുവിനെ ബന്ധികുവാന്‍ പോയ പടയാളികളുടെയും സേവകന്മാരുടെയും ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞത് ,'അത് ഞാനാണ് എന്നാണു' എന്നായിരുന്നു. 'ഞാനാണ്' എന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലം പതിക്കുകയും ചെയ്തു(യോഹ 18:4-5).ഇവിടെ ദൈവസാന്നിധ്യം വ്യക്തമാക്കുന്നു. യേശു സമറിയാക്കാരിയോടെ പറഞ്ഞു 'ഞാന്‍ തന്നെയാണ് അവന്‍'(യോഹ 4:26)ഞാന്‍ എന്ന നാമം ദൈവസാന്നിധ്യമാണ് വ്യക്തമാക്കുന്നത് . പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നതും കാണാം .

യേശുവിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന വിവിധ അബദ്ധസിദ്ധാന്തങ്ങള്‍ അഥവാ പാഷണ്ഡതകള്‍ ആദ്യകാലത്ത് ഉടലെടുത്തിട്ടുണ്ട് ‌.യേശുവിന്റെ മനുഷ്യത്വത്തെ തള്ളിപ്പറയുന്ന ഡൊസേറ്റിസിസം, അപ്പോളിനാരിയന്‍, ഏകസ്വഭാവവാദം (Monophysistism) ദൈവത്വത്തെ നിഷേധിക്കുന്ന ആര്യനിസം, ദത്തുപുത്രവാദം (Adoptianism), ദൈവ-മനുഷ്യ ഐക്യം തള്ളിപ്പറയുന്ന നെസ്തോറിയനിസം എന്നിവ പ്രധാന പാഷണ്ഡതകള്‍ക്കുദാഹരണമാണ്‌.

യേശുവിന്റെ മനുഷ്യത്വം സ്ഥപിക്കാനുള്ള വ്യഗ്രതയില്‍, യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന പ്രവണതയാണ് ദത്തുപുത്രവാദം എന്നാ അബദ്ധസിദ്ധാന്തത്തിന്റെ സവിശേഷത. ദത്തുപുത്രവാദികളുടെ നിരീക്ഷണത്തില്‍ യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ദൈവം മനുഷ്യനായി എന്ന മനുഷ്യാവതാര സത്യത്തെ നിഷേധിച്ചുകൊണ്ട് ദൈവം ഒരു മനുഷ്യനെ തിരഞ്ഞെടുത്ത് തന്റെ ശക്തിയാല്‍ നിറച്ച് ദൈവികസ്ഥാനത്തെക്കുയര്‍ത്തിയതാണ്‌ യേശു എന്നവര്‍ പ്രഖ്യാപിക്കുന്നു. സാമസോട്ടയിലെ പോളും തെയൊഡേഷ്യസുമാണ്‌ ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖര്‍. എരണേവൂസും തെര്‍ത്തുല്യനും ഈ അബദ്ധസിദ്ധാന്തത്തെ ശക്തിയായി എതിര്‍ത്തതായി ചരിത്രം പറയുന്നു. യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്നു അവര്‍ പഠിപ്പിച്ചു. മനുഷ്യരക്ഷ സാധിക്കാന്‍ ദൈവത്തിന്‌ മാത്രമെ സാധിക്കൂ എന്നതിനാല്‍ അവിടുന്നു യഥാര്‍ത്ഥ ദൈവമാണെന്നും; തന്റെ തെറ്റുകള്‍ക്ക് പരിഹാരംചെയ്യാന്‍ മനുഷ്യന്‍ കടപ്പെട്ടവനാകയാല്‍ അപ്രകാരം ചെയ്യുകവഴി യേശു യഥാര്‍ത്ഥ മനുഷ്യനാണെന്നും അവര്‍ വാദിച്ചു.


ക്രിസ്തുവിജ്ഞാനീയചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലായിരുന്ന A.D 451-ല്‍ നടന്ന കാല്‍സിഡോണ്‍ സൂനഹദോസ് അസന്നിഗ്ദ്ധമായി ഇപ്രകാരം പഠിപ്പിച്ചു: "യേശുവില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഒരു വ്യക്തി (person) മാത്രമേയുള്ളൂ. ക്രിസ്തു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്‌. തന്റെ പിതാവുമായും മാനുഷികതയുമായും സത്താപരമായി ഐക്യപെട്ടവനാണ്‌ യേശു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന്‌ മനുഷ്യശരീരവും ബൗദ്ധികാത്മാവും ഉണ്ടായിരുന്നു".യേശുവിന്റെ വ്യക്തിത്വ രഹസ്യത്തെ വ്യക്തമാക്കാന്‍ 'സത്താപരമായ ഐക്യം' (Hypostatic union) എന്ന പദമാണ്‌ കൗണ്‍സില്‍ ഉപയോഗിച്ചത്. രണ്ടുസ്വഭാവങ്ങള്‍ ഒരുമിച്ചു്‌ ഒരേ സമയം ഒരു വ്യക്തിയില്‍ നിലകൊള്ളുന്നു എന്ന രഹസ്യമാണ്‌ ഈ പദത്തിലൂടെ വിവക്ഷിക്കപെടുന്നത്‌.

ഇതുമായി ബന്ധപ്പെട്ട മറ്റു ചില പോസ്റ്റുകള്‍

Post 1
Post 2
Post 3
Post 4
Post 5

Monday, January 24, 2011

യേശുവിന്റെ കുരിശുമരണം

വി.ലൂക്ക 3:1 അനുസരിച്ച് ,യേശുവിന്റെ പരസ്യജീവിതം തുടങ്ങിയത് തിബെരിയസ്‌ സീസറിന്‍റെ പതിനഞ്ചാം വര്‍ഷമാണ് (AD 27-28). വി.യോഹന്നാന്റെ സുവിശേഷം രണ്ടാമദ്ധ്യായത്തില്‍ യേശുവിന്റെ പരസ്യജീവിതത്തിലെ ആദ്യത്തെ പെസഹാത്തിരുനാളിനോട് അനുബന്ധിച്ച് അവിടന്ന് ജെറുസലേമില്‍ വന്നു ദേവാലയത്തില്‍ നിന്ന് കച്ചവടക്കാരെ പുറത്താക്കുകയും ദേവാലയം ശുദ്ധികരിക്കുകയും ചെയ്തെന്നു നാം വായിക്കുന്നു. ആ അവസരത്തില്‍ യഹൂദര്‍ യേശുവിനോടു പറഞ്ഞ വാക്കുകളനുസരിച്ച് , ജെറുസലേം ദേവാലയം 46 കൊല്ലമായി പണിയിലായിരുന്നു.ഹേറോദേസ്‌ ജെറുസലേം ദേവാലയത്തിന്‍റെ പണി തുടങ്ങിയത് BC 20-19 ല്‍ ആണ്. പണി അവസാനിച്ചത് AD 66 ലും .യേശുവിന്റെ പരസ്യജീവിതത്തിലെ ആദ്യത്തെ പെസഹ AD 28 ല്‍ ആയിരിക്കണമെന്ന നിഗമനത്തിന് ഇത് ശക്തി കൂട്ടുന്നു.യേശുവിന്റെ പരസ്യജീവിതം രണ്ടു വര്‍ഷവും കുറെ മാസങ്ങളും ദീര്‍ഘിച്ചുവെന്നാണ് മിക്ക ബൈബിള്‍ പണ്ഡിതന്മാരും പറയുന്നത്. ഏല്ലാ കണക്കുകളുടെയെല്ലാം വെളിച്ചത്തില്‍ ,യേശു മരിച്ചത് AD 30 ല്‍ ആണെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ മിക്കവാറും ഇന്ന് എകാഭിപ്രായത്തിലെത്തിയിരിക്കയാണ്.

യഹൂദരുടെ കലണ്ടര്‍ തുടങ്ങുന്ന നിസാന്‍ മാസത്തിന്റെ പതിനാലാം തിയതിയാണ് വി.യോഹന്നാന്റെ സുവിശേഷമനുസരിച്ചു യേശുവിന്റെ മരണദിവസം. എന്നാല്‍ സമാന്തര സുവിശേഷങ്ങള്‍(മത്തായി,മാര്‍ക്കോസ്, ലൂക്ക) നല്കുന സൂചനകള്‍ വെച്ചുനോക്കിയാല്‍,അത് നിസാന്‍ മാസത്തിന്റെ പതിനഞ്ചാം തിയതിയായിരുന്നു.
ചരിത്രപരമായി ഇതില്‍ ഏതാണ് കൂടുതല്‍ ശരിയെന്നത് ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നും തര്‍ക്കവിഷയമാണ്. എങ്കിലും,വി.യോഹന്നാന്റെ കണക്കിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത് .യേശു മരിച്ചത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നുവേന്നത് സഭയിലെ പൊതുവായ ധാരണയാണ്. മിക്ക ബൈബിള്‍ പണ്ഡിതന്മാരും അത് അംഗീകരിക്കുകയും ചെയ്യുന്നു .ശരിയായി കണക്കുകൂട്ടി നോക്കിയാല്‍ AD 30 ല്‍ വരുന്ന നിസാന്‍ മാസത്തിന്റെ പതിനാലാം തിയതി ഒരി വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍,പൌര്‍ണമിയേയും കറുത്തവാവിനെയുമൊക്കെ ആസ്പദമാക്കിയുള്ള അന്നത്തെ കണക്കുകൂട്ടല്‍ ഇപ്പോഴും അത്ര ശരിയായിരുന്നുവെന്ന് പറഞ്ഞുകൂടാ .ഏതായാലും പ്രമുഖരായ ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ , യേശുവിന്റെ മരണദിവസം AD 30 ലെ ഏപ്രില്‍ മാസം ഏഴാം തിയതി വെള്ളിയാഴ്ച ആയിരിക്കാനാണ് ഏറ്റവും കൂടുതല്‍ സാദ്ധ്യത.

ക്രൂരമായ കുരിശു മരണത്തില്‍ കലാശിച്ച യേശുവിന്റെ ജീവിതം പുറമേ നിന്ന് നോക്കുബോള്‍ തികഞ്ഞ പരാജയമായെ കാണാന്‍ കഴിയൂ . യുദ്ധങ്ങള്‍ നയിക്കുകയും സാമ്രാജ്യങ്ങള്‍ പിടിച്ചടക്കുകയും ചെയ്യുന്ന ധിരന്മാരും പരാക്രമശാലികളുമായ ലോകനേതാക്കന്മാരുടെ നിരയില്‍ അവനു സ്ഥാനമില്ല. മാനുഷികമായ മാനദന്ധങ്ങള്‍ വച്ച് നോക്കുമ്പോള്‍ പരാജിതനായ ഒരു മനുഷ്യന്‍ മാത്രമായിരുന്നു യേശു എന്ന് തോന്നും.ഈ പരാജിതനില്‍ വിശ്വസിക്കുകയും അവനെ നായകനായി സ്വീകരിക്കുകയും ലോകരക്ഷകനായി പ്രഖ്യാപിക്കുകയും ചെയ്യുക ശിഷ്യന്മാര്‍ക്ക് എളുപ്പമായിരുന്നില്ല. ഇന്നും എളുപ്പമല്ല. യേശുവില്‍ വിശ്വസിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കുപോലും അവന്റെ മരണം മറികടക്കാനാകാത്ത ഒരു പ്രതിബന്ധമായി നില്‍ക്കുന്നു .

കുരിശില്‍ മരിച്ച യേശുവിനെ ദൈവശാപമേറ്റവനായിട്ടാണ് യഹൂദര്‍ ചിത്രികരിച്ചത് .കാരണം "മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്" എന്ന് ബൈബിളില്ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (നിയ 21:23)അതിനാല്‍ യഹൂദര്‍ക്ക് യേശുവിന്റെ കുരിശുമരണം ഇടര്ച്ചക്ക് കാരണമായി, അഥവാ അവനില്‍
വിശ്വസിക്കുന്നതിനു പ്രതിബന്ധമായിത്തീര്‍ന്നു .നിസഹായനും സര്‍വ്വരാലും പരിതിക്തനുമായി,പരിഹാസങ്ങളുടെ മദ്ധ്യേ കുരിശില്‍ മരിച്ചവനെ രക്ഷകാനായി അവതരിപ്പിക്കുന്നത്‌ തികഞ്ഞ ഭോഷത്തമായെ യാഹൂദരല്ലാത്തവര്‍ക്ക് കാണാന്‍ കഴിയൂ. സുവിശേഷ പ്രഘോഷണത്തില്‍ ആദ്യ ശിഷ്യന്മാര്‍ നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു ഇത്.വി.പൌലോസ് ഈ സത്യം തുറന്നു പറയുന്നുണ്ട്: "യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു. ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ,യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1 കോറി 1:22-23).

യേശുവിന്റെ മരണം അപ്രതിക്ഷിതമായി സംഭവിച്ച ഒരത്യാഹിതമല്ല .ചരിത്രപരമായ അനേക വിശദീകാരങ്ങള്‍ അതിനു കണ്ടെത്താമെങ്കിലും ആത്യന്തികമായി അത് ദൈവിക പദ്ധതിയുടെതന്നെ ഭാഗമായിരുന്നു.എഴുതപ്പെട്ട ദൈവ വചനമായ ബൈബിള്‍ യേശുവിന്റെ മരണത്തെക്കുറിച്ച് നല്‍കുന്ന പഠനം ഇങ്ങനെ സമാഹരിക്കാം . മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നും രക്ഷിച്ചു ദൈവത്തോടും പരസ്പരവും രമ്യതപ്പെടുത്തി ,ദൈവികജീവന്‍
പ്രധാനം ചെയ്തു ,ദൈവമാക്കളാക്കി മാറ്റുന്നതിനുവേണ്ടി ,ദൈവികപദ്ധതിയനുസരിച്ചു മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍, സ്വമനസ്സാ അര്‍പ്പിച്ച സ്നേഹബലിയാണ് കുരിശുമരണം. യേശുവിന്റെ മരണത്തെക്കുറിച്ച് പ്രവചനമോ വിവരണമോ വ്യാഖ്യാനമോ ആയി പ്രതിപാതിക്കുന്ന ബൈബിള്‍ ഭാഗങ്ങളിലെല്ലാം തന്നെ വെളിപ്പെടുന്ന ഒരു സത്യമാണ് ആ മരണം മനുഷ്യകുലത്തിന്‍റെ മുഴുവന്‍ പാപത്തിനു പരിഹാരമായി അര്‍പ്പിക്കപ്പെട്ട ബലി ആണെന്നത്. ഈ പ്രസ്താവനയുടെ അര്‍ഥം ഗ്രഹിക്കാന്‍ പാപത്തെയും ബലിയും കുറിച്ചുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് ചുരുക്കമായെങ്കിലും അറിഞ്ഞിരിക്കുക ആവശ്യമാണ്.

പാപം

ചരിത്രപരമായ വിവരണങ്ങളിലൂടെയും പ്രബോധനമാര്ഗങ്ങളിലൂടെയും പാപത്തിന്‍റെ വ്യക്തമായ ചിത്രം ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു സംക്ഷിപ്ത നിര്‍വ്വചനം വി. യോഹന്നാന്‍ നല്‍കുന്നത് ഇപ്രകാരമാണ് :"പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു പാപം നിയമലംഘനമാണ്" (1 യോഹ 3:4).സ്രഷ്ടാവായ ദൈവം തന്റെ സൃഷ്ട്ടിയായ മനുഷ്യന് നിശ്ചയിച്ച ലക്ഷ്യത്തില്‍ എത്തുന്നതിനു ആവശ്യമായ നിയമങ്ങളും നല്‍കിയിട്ടുണ്ട്. അത് പ്രകൃതി നിയമങ്ങളായും വെളിപ്പെടുത്തപ്പെട്ട നിയമങ്ങളായും നല്കപ്പെട്ടിരിക്കുന്നു.ആ നിയമങ്ങള്‍ ലംഘിക്കുന്നതിനെ പാപം എന്ന് വിളിക്കുന്നു.

പാപം ലോകത്തിലേക്ക് കടന്നു വന്നതിന്‍റെ വിവരണം ഉല്പത്തിപ്പുസ്തകം 3-4 അധ്യായങ്ങളില്‍ കാണാം. ആദിമാതാപിതാക്കള്‍ ദൈവകല്പ്പന ലംഘിച്ച് "വിലക്കപ്പെട്ട കനി ഭക്ഷിച്ചു " എന്ന് ആലംഗാരിക ഭാഷയില്‍ പറയുന്നതിന്‍റെ കാതല്‍ അവര്‍ തങ്ങള്‍ക്കു വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നത്രേ, അതുവഴി മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യതക്ക് കോട്ടം സംഭവിച്ചു . "ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു"(റോമ 5:12) എന്ന് വി.പൌലോസ് ഇതിനെക്കുറിച്ചാണ് പറയുന്നത്. മുറിവേറ്റു വികലമായ ഒരു മനുഷ്യപ്രക്രുതിയാണ് ആദിമാതാപിതാക്കളില്‍ നിന്ന് മനുഷ്യവര്‍ഗ്ഗത്തിന് മുഴുവന്‍ ലഭിക്കുന്നത്. ഓരോ വ്യക്തിയും ഓരോ തലമുറയും തങ്ങളുടേതായ പാപം ഈ ആദ്യപാപത്തോട് ചേര്‍ക്കുന്നു .അങ്ങനെ ലോകത്തില്‍ പാപം പെരുകുന്നു "പാപമില്ലാത്ത ഒരുവനുമില്ല" എന്ന് സങ്കിര്‍ത്തകനും (സങ്കി 14:3)"നമ്മില്‍ പാപമില്ല എന്ന് പറഞ്ഞാല്‍ അത് അത്മവഞ്ചനയാകും" എന്ന് യോഹനാനും (1 യോഹ 1:8) പറയുമ്പോള്‍ ഈ സത്യത്തിലെക്കാണ് ശ്രദ്ധ തിരിക്കുന്നത് .

നിയമലംഘനമാണ് പാപം എന്ന് നിര്‍വചിക്കുമ്പോഴും ദൈവവുമായുള്ള ബന്ധത്തില്‍ ഏല്‍പ്പിക്കുന്ന മുറിവിന്‍റെ പശ്ചാത്തലത്തിലെ പാപത്തിന്‍റെ തനിരൂപം വ്യക്തമാകൂ "അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു .അവര്‍ എന്നില്‍നിന്നും തീര്‍ത്തും അകന്നുപോയി" (ഏശ 1:4)എന്ന പ്രവാചക വചനത്തില്‍ പാപത്തിന്‍റെ സ്വഭാവം പ്രത്യക്ഷമാക്കുന്നു.ദൈവത്തെ ഉപേക്ഷിക്കലും അവിടുത്തെ സ്നേഹം തിരസ്ക്കരിക്കലും ദൈവത്തെ നിന്ദിക്കലുമാണ് പാപം.എനിക്കിഷ്ടമുള്ളത് "നന്മ", എനിക്കിഷ്ട്ടമില്ലാത്തത് തിന്മ എന്ന തീരുമാനത്തില്‍ മനുഷ്യന്‍ എത്തിച്ചേരുന്നു .ദൈവകല്പ്പന ലംഘിച്ചു പറുദീസായില്‍ നിന്ന് പുറത്തുകടന്ന ആദാമിന്‍റെ സന്തതികള്‍ അക്രമത്തില്‍ അടിയുറച്ച ഒരു സംസ്കാരത്തിന് രൂപം നല്‍കി.ആദാമിന്‍റെ മക്കളായിരുന്നു കായേനും ആബേലും . മൂത്ത സഹോദരനായ കായേന്‍ അനുജനായ ആബേലിനെ വെറുത്തു .അസൂയയും വിദ്വേഷവും മനസ്സില്‍ നിറഞ്ഞ ജ്യേഷ്ടന്‍ അനുജനെ വധിച്ചു. മനുഷ്യരക്തം വീണു ഭൂമി കുതിര്‍ന്നു .അക്രമാസക്തമായ വിധത്തില്‍ ,പാപത്തിന്റെ ഫലമായി ,മരണം ലോകത്തിലേക്ക് പ്രവേശിച്ചു."നിന്‍റെ സഹോദരനെവിടെ"എന്ന ദൈവത്തിന്‍റെ ചോദ്യത്തിന് ഉത്തരമായി "എന്‍റെ സഹോദരന്‍റെ കാവല്ക്കാരനാണോ ഞാന്‍" എന്ന മറുചോദ്യമാണ് കായേന്‍ നല്‍കുന്നത് .

"ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു .പാപം പൂര്‍ണവളര്ച്ചയെത്തുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോ 1:15). ഏഴിരട്ടി പ്രതികാരം ആവശ്യപ്പെടുന്ന കായേനും എഴുപത്തെഴിരട്ടി പ്രതികാരം ആവശ്യപ്പെടുന്ന ലാമേക്കും (ഉല്‍പ്പത്തി 4:25) മനുഷ്യസമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുന്ന പാപത്തിന്‍റെ പ്രതീകങ്ങളത്രേ ."മനുഷ്യന്‍റെ ദുഷ്ട്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്‍റെ ഹൃദയത്തിലെ ചിന്തയും ഭാവനയും ഇപ്പോഴും ദുഷിച്ചതുമാത്രമാനെന്നും കര്‍ത്താവ് കണ്ടു "(ഉല്പ 6:5)എന്ന വി.ഗ്രന്ഥത്തിന്‍റെ വിലയിരുത്തല്‍ പാപത്തിന്‍റെ യഥാര്‍ഥ രൂപം വ്യക്തമാക്കുന്നു . "ഇവിടെ വിശ്വസ്തതയോ സ്നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു.ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു "(ഹോസി 4:1-2)എന്ന പ്രവാചക വചനം പാപത്തിന്‍റെ രണ്ടുവശങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധം വിഛേദിക്കലാണ് പാപം എന്ന് വീണ്ടും വ്യക്തമാക്കുന്നു.

മനുഷ്യസ്വഭാവത്തെത്തന്നെ വികലമാക്കിയ പാപത്തിന്റെ സ്വാദീനം സകല മനുഷ്യരിലും പ്രകടമാക്കുന്നതിനെക്കുറിച്ചു വി.പൌലോസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. "ഇഛിക്കുന്ന നന്മയല്ല ഇഛിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇഛിക്കാത്തത് ഞാന്‍ ചെയ്യുന്നെങ്കില്‍ അത് ചെയ്യുന്നത് ഒരിക്കലും ഞാനല്ല ,എന്നില്‍ വസിക്കുന്ന പാപമാണ്"(റോമ 7:19-20). പാപം മനുഷ്യപ്രകൃതിയെ ബാലഹീനമാക്കുക മാത്രമല്ല ,ശിക്ഷക്ക് അര്‍ഹമാക്കുകയും ചെയ്തു .ആദ്യമനുഷ്യനു നല്‍കപ്പെട്ട നിയമവും, ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു: "നന്മ തിന്മയെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്.തിന്നുന്ന ദിവസം നീ മരിക്കും"(ഉല്പ 2:17).ഇസ്രായേല്‍ ജനത്തെ സ്വന്തം ജനമായി തിരഞ്ഞെടുത്തു ,അവരുമായി ഉടബടി ചെയ്തപ്പോഴും നല്‍കിയ നിയമങ്ങള്‍ ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു :"ഇതാ ,ഇന്ന് ഞാന്‍ നിന്‍റെ മുന്‍പില്‍ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു"(നിയ 30:15).ദൈവം നല്‍കിയ പ്രമാണങ്ങള്‍ ലംഘിക്കുന്നത് അവിടുന്നുമായുള്ള ബന്ധം വിഛേദിക്കുന്നതിനു തുല്യമാണ്.അതുവഴി മനുഷ്യന്‍ ആത്മീയ ജീവന്‍ നഷ്ട്ടപ്പെടുത്തുന്നു.അതിന്റെ ഫലവും
ദൃശ്യമായ അടയാളമാണ് ശാരീരികമായ മരണം .

ബലി

പാപം പരിഹരിക്കാനും ദൈവവുമായുള്ള ബന്ധം പുനസ്ഥാപിക്കാനും വേണ്ടി മനുഷ്യന്‍ എന്നും യത്നിച്ചുകൊണ്ടിരുന്നു. അതിനുവേണ്ടി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് ബലിയര്‍പ്പണം. ദൈവത്തെ പ്രീതിപ്പെടുത്താനും അവിടുത്തെ സ്നേഹത്തിന് അര്‍ഹമാകാനും വേണ്ടി ബലിയര്‍പ്പിക്കുക മിക്കവാറും എല്ലാ മതങ്ങളും പതിവാണ്. എല്ലാം ദൈവത്തിന്‍റെ ദാനമാണ് എന്ന് അംഗീകരിക്കുന്നതിന്‍റെ അടയാളമായി തനിക്കുള്ളതില്‍ നിന്ന് ഒരു ഭാഗം മനുഷ്യന്‍ ദൈവത്തിനു കാഴ്ച വയ്ക്കുന്നു .മൃഗത്തിന്റെ കഴുത്തറത്ത് ,രക്തം ബലിപീഠത്തില്‍ ഒഴിച്ചും മാംസം ബലിപീഠത്തില്‍ വച്ച് ദഹിപ്പിച്ചുകൊണ്ട് അര്‍പ്പിക്കുന്നത് കൂടുതല്‍ സ്വീകാര്യമായ ബലിയായി പരിഗണിക്കപ്പെട്ടിരുന്നു.

പാപിയായ മനുഷ്യന്‍ തന്‍റെ പ്രതിനിധിയും പ്രതീകവുമായിട്ടാണ് മൃഗത്തെ ബലിയര്‍പ്പിക്കുക .എന്നാല്‍ ഈ പ്രതീകങ്ങള്‍ക്ക് മനുഷ്യനെ പാപത്തില്‍ നിന്ന് മോചിപ്പിക്കാനോ ദൈവവുമായി രമ്യതപ്പെടുത്താനോ കഴിയുകയില്ല എന്ന അവബോധവും പല മതങ്ങളിലും കാണാം.അതിനാല്‍ ദൈവം തന്നെ മനുഷ്യനായി അവതരിച്ചു പാപപരിഹാര ബലിയായി സ്വയം അര്‍പ്പിക്കും എന്ന പ്രതീക്ഷ ചില പുരാതന മതങ്ങളില്‍ നിലവിലിരുന്നു .
പ്രജാപതി യാഗത്തെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പ്പത്തില്‍ ഈ പ്രതീക്ഷയുടെ പ്രതിഫലനം ദ്രിശ്യമാണ് .മനുഷ്യന്റെ പാപം ഏറ്റെടുത്തു പരിഹരിക്കാനായി വരുന്ന ദൈവത്തെക്കുറിച്ചുള്ള വിശ്വാസം ഗ്രീക്ക് നാടകകൃത്തായ എസ്ക്കിലസ് രചിച്ച "ബന്ദിതനായ പ്രോമോത്തേവൂസ് " എന്ന ദുരന്ത നാടകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇതിനെക്കാളെല്ലാം വളരെ വ്യക്തവും വിശദവുമായ സൂചകള്‍ പഴയനിയമത്തില്‍ കാണാം. സങ്കീ 40:6-8 ഏശയ്യ 53 തുടങ്ങിയ ബൈബിള്‍ ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധെയമാണ് .മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപങ്ങള്‍ ഏറ്റെടുക്കുകയും അവയ്ക്ക് പരിഹാരബലിയായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന ദാസനെക്കുറിച്ചാണ് ഏശയ്യ പ്രവചിച്ചത് "നമ്മുടെ വേദനകളാണ് അവന്‍ വഹിച്ചത് ...നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു . നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്‍റെമേല്‍ ചുമത്തി ...പരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തത പരബരയെ കാണും ...അനേകരുടെ പാപഭാരം അവന്‍ പേറി ;അതിക്രമങ്ങള്‍ക്കുവേണ്ടി മധ്യസ്ഥം വഹിച്ചു"(ഏശ 53:12-14) എന്ന സുദീര്‍ഘമായ പ്രവചനം യേശുവില്‍ പൂര്‍ത്തിയായ ബലിയുടെ വ്യക്തമായ ചിത്രീകരണവും വിശദീകരണവുമാണ്.

യേശുവിന്റെ ബലി

ആദ്യമനുഷ്യനായ ആദത്തിലൂടെ കടന്നു വന്നു ആധിപത്യം സ്ഥാപിച്ച പാപത്തില്‍ നിന്ന് പുതിയ ആദമായ യേശു തന്‍റെ അത്മബലിയിലൂടെ മനുഷ്യവര്‍ഗത്തിന് മുഴുവന്‍ മോചനം നല്‍കിയെന്നത് പുതിയ നിയമത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രബോധനമാണ് .ആദം മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപത്തിനു തുടക്കം കുറിക്കുകയും പാപത്തിനതീതമായ മനുഷ്യപ്രകൃതിയെ പിന്‍തലമുറകള്‍ക്ക് കൈമാറുകയും ചെയ്തു .അങ്ങനെ ആദാമിന് ഒരു
പ്രാതിനിധ്യ സ്വഭാവമുണ്ട് .അതുപോലെ പുതിയ ആദമായ ക്രിസ്തു തന്‍റെ മരണത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന് മുഴുവന്‍ ആ പാപത്തില്‍ നിന്ന് മോചനം നല്‍കി (റോമ 5:12-21).മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പ്രതിനിധിയും രക്ഷിക്കപ്പെട്ട മനുഷ്യപ്രകൃതിയുടെ ഉറവിടവുമാണ് യേശുക്രിസ്തു . മനുഷ്യകുലത്തിന്‍റെ പാപം ഏറ്റെടുത്തു കുരിശില്‍ സ്വയം ബാലിയര്‍പ്പിച്ചുകൊണ്ടാണ് പാപത്തില്‍ നിന്നുള്ള രക്ഷ സാധ്യമാക്കിയത് .ഇതിനെക്കുറിച്ച്‌ യേശുതന്നെ
വാക്കും പ്രവര്‍ത്തിയും വഴി വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട് .അപ്പസ്തോലന്മാര്‍ ഇതുവിശദമായി വ്യാഖ്യാനിക്കുന്നുണ്ട് .

"മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ...സ്വന്തം ജീവന്‍ അനേകര്‍ക്ക് വേണ്ടി മോചനദ്രവ്യമായി നല്‍കാനും വേണ്ടിയാണ് "(മര്‍ക്കോ 10:45) എന്ന പ്രഖ്യാപനത്തിലൂടെ തന്റെ അത്മബലിയിലേക്ക് യേശു വിരല്‍ ചൂണ്ടുന്നു ."അനേകര്‍ക്കുവേണ്ടി" എന്നത് യേശുവിന്‍റെ സംസാരഭാഷയായ അറമായഭാഷയിലെ ഒരു പ്രത്യക പദപ്രയോഗമാണ് ."എല്ലാവക്കുംവേണ്ടി" എന്നാണു അതിന്റെ അര്‍ഥം ."മോചനദ്രവ്യം " എന്നത് ബലിയര്‍പ്പണത്തെ സൂചിപ്പിക്കുന്നു . തന്റെ ജീവന്‍ ബലിയായി കൊടുത്തുകൊണ്ടാണ്‌ അവന്‍ നമ്മെ പാപത്തില്‍ നിന്ന് മോചിപ്പിച്ചത് എന്ന് ഇത് അര്‍ത്ഥമാക്കുന്നുണ്ട് . വില ആര്‍ക്കുകൊടുത്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല
. അവന്‍റെ അത്മബലിയിലൂടെ നാം പാപവിമുക്തരായി എന്ന് മാത്രമാണ് ഈ പദപ്രയോഗത്തിന്‍റെ അര്‍ഥം ."പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്ക് ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ . കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ (1 പത്രോ 1:18-19) എന്ന് വി.പത്രോസ് യേശുവിന്‍റെ ബലിയര്‍പ്പണത്തെ വിശദീകരിക്കുന്നു.

അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും സ്വന്തം ശരീരരക്തങ്ങളായി ശിഷ്യന്മാര്‍ക്ക് പങ്കുവെച്ചു നല്‍കിയപ്പോള്‍ യേശു പ്രതീകങ്ങളിലൂടെ സ്വയം ബലിയായി അര്‍പ്പിക്കുകയായിരുന്നു . ലംഘിക്കപ്പെട്ട സീനായി ഉടബടിക്ക് പകരം ശാശ്വതവും അലംഘനീയവുമായ ,യേശു സ്ഥാപിച്ച ഉടബടിയാണത് .കാളക്കിടാങ്ങളുടെ രക്തത്താല്‍ ഉറപ്പിക്കപ്പെട്ട സീനായി ഉടബടി ഇസ്രായേല്‍ ജനത്തെ ദൈവജനമാക്കിത്തീര്‍ത്തു (പുര 24:59).യേശുവിന്‍റെ രക്തത്താല്‍ ഉറപ്പിക്കപ്പെട്ട പുതിയ ഉടബടിയാകട്ടെ ,പുതിയ ദൈവജനത്തിനു തുടക്കം കുറിക്കുന്നു . ഗസ്തമനിലെ പ്രാര്‍ഥനയില്‍ യേശു പര്യാകുലനും അത്യന്തം ദുഃഖിതനുമായി. കഴിയുമെങ്കില്‍ ഈ പാനപാത്രം മാറ്റിത്തരണമേ എന്ന് പിതാവിനോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു .രക്തം വിയര്‍ക്കാന്‍ മാത്രം കഠിനമായ്‌ ദുഃഖത്തില്‍ യേശുവിനെ ആഴ്തിയത് ഏറ്റെടുക്കേണ്ടി വരുന്ന ശാരീരിക പീഡകള്‍ മാത്രമായിരുന്നില്ല മനുഷ്യവര്ഗ്ഗത്തിന്‍റെ മുഴുവന്‍ പാപഭാരം ഏറ്റെടുത്തതാണ് അതിമാനുഷികമായ ആ ദുഃഖത്തിനു കാരണം ."അവനില്‍ നാമെല്ലാവരും ദൈവത്തിനു നീതിയാകേണ്ടതിനു , പാപം അറിയാത്തവനെ ദൈവം നമ്മുക്കുവേണ്ടി പാപമാക്കി "(2 കൊറി 5:21) എന്ന് വി.പൌലോസ് പറയുന്നത് ഈ യാഥാര്ത്യത്തെക്കുറിച്ചാണ് .

ദൈവത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നതനുസരിച്ചാണ് പാപത്തെക്കുറിച്ചുള്ള അവബോധവും വര്‍ദ്ധിക്കുക . ദൈവത്തില്‍ നിന്ന് വിഛേദിക്കപ്പെടുകയാണ് പാപത്തിന്‍റെ ഫലം .പിതാവുമായി നിരന്തരം ഗാഡമായ ഹൃദയ ഐക്യത്തില്‍ കഴിയുന്ന പുത്രന്‍ ഇവിടെ മനുഷ്യകുലത്തിന്‍റെ പാപം മുഴുവന്‍ മനുഷ്യപ്രകൃതിയില്‍ ഏറ്റെടുത്തു ,ദൈവത്തില്‍ നിന്നുതന്നെ വിഛേദിക്കപ്പെട്ടവനായി പ്രത്യക്ഷപ്പെടുന്നു .ഈ അവബോധമാണ് "എന്‍റെ ദൈവമേ,എന്‍റെ ദൈവമേ,എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ?"(മത്താ 27:46)എന്ന് കുരിശില്‍ കിടന്നു നിലവിളിക്കാന്‍ പ്രേരിപ്പിച്ചത്‌ .ഈ ദുഃഖതിന്‍റെയും നിലവിളിയുടെയും മധ്യത്തിലും പ്രത്യാശ കൈവെടിയാതെ പിതാവിന്‍റെ ഹിതത്തിന് യേശു സ്വയം സമര്‍പ്പിച്ചു "എങ്കിലും എന്‍റെ ഹിതം പോലെയല്ല,അവിടെത്തെ ഹിതം
പോലെയാകട്ടെ "(മത്താ 26:39) അങ്ങനെ "തിന്മ നിറഞ്ഞ ഈ യുഗത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കേണ്ടത്തിനു നമ്മുടെ പിതാവായ ദൈവത്തിന്‍റെ അഭീഷ്ടമനുസരിച്ചു നമ്മുടെ പാപങ്ങല്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു"(ഗലാ 1:4).

എന്തുകൊണ്ടാണ് ഈ ബലിയര്‍പ്പണം ആവശ്യമായി വന്നത് എന്ന ചോദ്യം ന്യായമായും ഉന്നയിക്കപ്പെടാം ."രക്തം ചിന്താതെ പാപമോചനമില്ല "(ഹെബ്രാ 9:22) എന്ന തിരുവചനം ഈ ചോദ്യത്തിനുത്തരം നല്‍കുന്നു .ഇവിടെ ബലിയര്‍പ്പകനും ബലിവസ്തുവും ഒരാള്‍തന്നെ .നമ്മെ രക്ഷിക്കാന്‍ യേശു സ്വയം ബലിയായി അര്‍പ്പിച്ചുവെന്നു വി പൌലോസിന്‍റെ ലേഖനങ്ങളില്‍ അനേകം തവണ ആവര്‍ത്തിക്കുന്നുണ്ട് ."അവന്‍ എല്ലാവര്‍ക്കുംവേണ്ടി മോചനമൂല്യമായി തന്നെത്തന്നെ നല്‍കി "(1 തിമോ 2:6)."യേശുക്രിസ്തു എല്ലാ തിന്മകളില്‍നിന്നും നമ്മെ മോചിപ്പിക്കുന്നതിനും സല്പ്രവര്തികള്‍ ചെയ്യുന്നതില്‍ തീഷ്ണതയുള്ള ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു "(തീത്തോ 2:14).ദൈവേഷ്ടത്തിനുപരി സ്വന്തം ഇഷ്ടം അനുസരിക്കുകയും അങ്ങനെ ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുകയും ചെയ്താണ് ആദിമനുഷ്യന്‍റെ പാപം .സകലപാപങ്ങലുടെയും കാതല്‍ ഇതുതന്നെ -ദൈവനിക്ഷേധം. അത് പരിഹരിക്കപ്പെടണമെങ്കില്‍ ദൈവത്തെ വീണ്ടും നാഥനായി ഏറ്റുപറയണം .മൃഗങ്ങളുടെ രക്തം ചിന്തലിലൂടെ ഇതാണ് മനുഷ്യന്‍ ചെയ്യാന്‍ വൃഥാ ശ്രമിച്ചത് .പാപാവസ്ഥയിലിരിക്കുന്ന മനുഷ്യപ്രകൃതിക്ക് സംപൂര്‍ണമായ ഈ ആത്മസമര്‍പ്പണം അസാധ്യമാണ് . അതിനാലത്രേ ദൈവം തന്നെ മനുഷ്യനായി അവതരിക്കുകയും സ്വന്തം ശരീരം ബലിയായി അര്‍പ്പിക്കുകയും ചെയ്തത് .

അവലംബം : കുരിശിലെ സുവിശേഷം

ആശാന്‍കവിതകളിലെ ക്രൈസ്തവദര്‍ശനം

അനന്യമായ കല്പനാവൈഭവവും അന്യൂനമായ കാവ്യഭംഗിയും കൊണ്ട് അനുദിനം ധന്യമായിക്കൊണ്ടിരിക്കുന്ന മലയാള കവിതയെ ഈ ഉത്തുംഗതയിലേക്ക് കൈപിടിച്ചാനയിച്ച മഹാരഥന്മാര്‍ നിരവധിയാണ്. കവിത ജനിച്ച കാലംതൊട്ടിന്നോളം അവളെ പാലൂട്ടിയും താരാട്ടിയും വളര്‍ത്തിയെടുത്തിട്ട് മണ്‍മറഞ്ഞുപോയ കവിശ്രേഷ്ഠന്മാരുടെ ഗണത്തില്‍ കുമാരനാശാന്‍ എന്ന മഹാകവി മുമ്പില്‍ത്തന്നെയുണ്ട്. ആസ്വാദകമനസ്സുകളില്‍ പൂമഴ ചൊരിയുന്ന നിരവധി കവിതാഹാരങ്ങള്‍ ഭാഷാമോഹിനിയുടെ സുന്ദരകണ്ഠത്തിലണിയിച്ചനുഗ്രഹിച്ച ആ വിശ്വമഹാകവി പല്ലനയാറ്റില്‍ മുങ്ങി മറഞ്ഞിട്ട് ഈ ജനുവരി പതിനേഴാംതീയതി എണ്‍പത്തിയേഴു വര്‍ഷം പൂര്‍ത്തിയാകുന്നു.
ക്രൈസ്തവനേതാക്കള്‍ അവഹേളിക്കപ്പെടുകയും ക്രിസ്തീയവിശ്വാസം നിന്ദിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുമാരനാശാന്റെ രചനകളിലെ ബൈബിള്‍സാന്നിധ്യത്തിലേക്ക് ഒരെത്തിനോട്ടം അവസരോചിതമാണെന്ന തോന്നലാണ് ഈ ലേഖനത്തിനു നിമിത്തമായത്.

'ദുരവസ്ഥ'യുടെ കര്‍ത്താവിന് നേരിട്ട ദുരവസ്ഥ മലയാളസാഹിത്യത്തില്‍ ഇന്നോളം മുഴങ്ങിക്കേട്ടിട്ടുള്ളതില്‍ ഏറ്റവും ഉജ്ജ്വലവും സുദൃഢവുമായ ഗംഭീരശബ്ദത്തിന്റെ പ്രഘോഷകനെയാണ് ആറ്റുവെള്ളത്തില്‍ മുക്കിത്താഴ്ത്തി ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞത്. ആ ദാരുണസംഭവം കൈരളിയുടെ ആത്മാവിലേല്പിച്ച ആഘാതത്തിന്റെ നൊമ്പരം ഒരു നൂറ്റാണ്േടാളം പിന്നിട്ടു പോന്ന ഇന്നും വിട്ടുമാറിയിട്ടില്ല. മലയാളകവിതയുടെ മലര്‍വാടിയില്‍ കൊഴിഞ്ഞുകിടക്കുന്ന ആ 'വീണപുവി' നെ നോക്കി സാഹിത്യാത്മാവ് ഇപ്പോഴും 'പ്രരോദനം' ചെയ്യുന്നത് ചെവിയോര്‍ത്താല്‍ കേള്‍ക്കാം.

"ഇപ്പശ്ചിമാബ്ധിയില്‍ മുങ്ങിന താരമാരാ
ലുല്പന്ന ശോഭമുദയാദ്രിയിലെത്തിടും പോല്‍
സല്പുഷ്പമേ, യിവിടെ മറഞ്ഞു സുമേരുവിങ്കല്‍
കല്പദ്രുമത്തിന്നുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.''

ക്രൈസ്തവവിശ്വാസത്തിന്റെ ആധാരശിലകളിലൊന്നായ മരണാനന്തരജീവിതത്തെ ഇത്ര കാല്പനികമായി വരച്ചു കാണിക്കാന്‍ മറ്റേതൊരു കവിക്കാണ് കഴിഞ്ഞിട്ടുള്ളത്? ആചാരാനുഷ്ഠാനങ്ങളുടെ അടിത്തറകളെ പരിവര്‍ത്തനങ്ങളുടെ അടിയൊഴുക്കുകള്‍ ഇളക്കിമറിക്കുന്ന ഇക്കാലത്ത് സത്യോന്മുഖമായ ജീവിതമൂല്യങ്ങളുടെ പ്രായോഗികതയും തദനുസൃതമായ കൃത്യനിര്‍വ്വഹണവുമാണ് മതാനുഭവത്തിന്റെ കാതലായ ഘടകം. കൊഴിഞ്ഞുകിടന്നിരുന്ന പൂവിലാരംഭിച്ച്
"പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതി ദേവിക്കിന്നു വേണമധികം പേരേ...!''
എന്നു പാടി അങ്കുശമിട്ട ആ കാവ്യജീവിതം അമൂല്യങ്ങളായ സനാതനസത്യങ്ങളുടെ പെരുമ്പറകൊട്ടിയുള്ള ഒരുല്‍ഘോഷണമായിരുന്നു.'വീണപൂവി'ല്‍ നിന്ന് 'കരുണ' യിലേക്കുള്ള ആ കാവ്യോപാസനയുടെ തീര്‍ത്ഥാടനം, ചിറയിന്‍കീഴ് താലൂക്കിലെ കടയ്ക്കാവൂര്‍ ഗ്രാമത്തിലാരംഭിച്ച് പല്ലനയാറ്റിലെ നിലയില്ലാക്കയത്തില്‍ അവസാനിച്ച ആ മഹാജീവിതത്തിന്റെ ആശയസമാഹാരമാണ്. അദ്ദേഹത്തിന്റെ നിരന്തരമായ സരസ്വതീതപസ്യയില്‍നിന്നു വിരിഞ്ഞ കാവ്യതല്ലജങ്ങള്‍ മഹത്തായ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ മധുരോദാരമായ മാഗ്നാകാര്‍ട്ടാ പോലെ ഒളിമിന്നി വിരാജിക്കുന്നു, മലയാളകവിതയുടെ ആത്മതന്ത്രികളില്‍. അവയാകട്ടെ ജഗദ്ഗുരുവായ യേശുനാഥന്‍ ലോകത്തിന് കാണിച്ചുകൊടുത്ത വിശ്വോത്തരമായ വിശ്വാസസംഹിതയുടെ വിശ്വവശ്യങ്ങളായ വിശദീകരണങ്ങളാണുതാനും!

"സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം''
എന്ന ഉല്‍കൃഷ്ടമായ ആ ഉല്‍ഘോഷണം രണ്ടായിരം വര്‍ഷംമുമ്പ് ഒരു 'പുതിയ പ്രമാണം' മനുഷ്യമക്കള്‍ക്കു നല്‍കിയ നസ്രത്തിലെ സ്നേഹഗായകന്റെ ഏറ്റുപാടലല്ലേ? 'വിചിത്രവിജയ' ത്തില്‍ രാജ്യഭ്രഷ്ടനാക്കപ്പെട്ട കോസലരാജാവിനെ കൊല്ലാന്‍ കൊണ്ടുപോകവേ, അദ്ദേഹത്തെക്കൊണ്ട് സ്വപുത്രനായ ദീര്‍ഘബാഹുവിനെ.

"സ്നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കീടു, മോര്‍ക്ക നീ''
എന്ന് ഉപദേശിപ്പിച്ച മഹാകവി അനുസ്മരിച്ചത് 'നിന്റെ ശത്രുക്കളെ സ്നേഹിക്കാനും നിന്നെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യാനും' ഉപദേശിച്ച ദിവ്യഗുരുവിനെയല്ലെങ്കില്‍ പഴയനിയമത്തിലെ വലിയ തോബിയാസിനെയാണ്; തീര്‍ച്ച.

സങ്കീര്‍ത്തകനെപ്പോലെ അദ്ദേഹവും പാടുന്നു:

"ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!''

സൃഷ്ടിയുടെ മാഹാത്മ്യവും ദൈവത്തിന്റെ പരിപാലനയും മനുഷ്യമനസ്സിലെ ദൈവികചിന്തകളും മനോഹരമായി ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു! അനുഗൃഹീതമായ ആ തൂലികയില്‍നിന്നുറവാണ്ടതും വിശുദ്ധഗ്രന്ഥത്തിന്റെ സാന്നിധ്യനിറവുള്ളതുമായ ഏതാനും ഉദ്ധരണികള്‍ നോക്കുക.

"സചേതനാചേതനമിപ്രപഞ്ചം
സര്‍വം വിളക്കുന്ന കെടാവിളക്കേ,
സമസ്ത ഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിന്‍ കടലേ തൊഴുന്നേന്‍.''
"നാമിങ്ങറിയുവതല്പം, എല്ലാ
മോമനേ ദേവസങ്കല്പം!''

എരിഞ്ഞടിയുന്ന ചിതയില്‍ കരിഞ്ഞമരുന്ന ആത്മസുഹൃത്തിനെ നോക്കിക്കൊണ്ട് -

"കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍;
സ്പഷ്ടം മാനുഷഗര്‍വമൊക്കെ
യിവിടെപ്പുക്കസ്തമിക്കുന്നി-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു ഹാ! യിവിടമാണദ്ധ്യാത്മവിദ്യാലയം!''
എന്നു പറഞ്ഞ മഹാകവി

"എണ്ണീടുകാര്‍ക്കുമിതുതാന്‍ഗതി, സാധ്യമെന്ത്?
കണ്ണീരിനാലവനിവാഴ്വൂ, കിനാവ് കഷ്ടം!''
"തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ...!''

എന്നിങ്ങനെ ലോകസുഖങ്ങളുടെ ക്ഷണികതയെയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതയെയും വരച്ചുകാണിക്കുന്നത് എത്രമാത്രം ക്രിസ്തീയമായിരിക്കുന്നു! ലോകാസക്തികളുടെ നശ്വരതയെ വിളംബരം ചെയ്യുന്ന 'വീണപൂവി'ലും ലൌകികരായ ലീലാമദനന്മാര്‍വഴി സ്ഥിരവും പരിശുദ്ധവുമായ പ്രണയത്തിന്റെ സ്വഭാവവും ശക്തിയും സ്പഷ്ടമാക്കുന്ന 'ലീല' യിലും ഒരു പടി കൂടി കടന്നിട്ട് നളിനിയുടെയും ദിവാകരന്റെയും അനുഭവത്തിലൂടെ പ്രണയം സാക്ഷാല്‍ ദൈവികമാണെന്നും അതിന്റെ ലക്ഷ്യം സത്യമായ ഭക്തിയാണെന്നും ഉല്‍ഘോഷിക്കുന്ന 'നളിനി' യിലും അടങ്ങിയിരിക്കുന്ന സാഹിത്യമൂല്യവും ജീവിതവീക്ഷണവും എത്രയോ അഭൌമമാണ്, എത്രയോ ഉദാത്തമാണ്!
പണ്ട് യാക്കോബിന്റെ കിണറ്റുകരയില്‍ വച്ച് ക്രിസ്തുനാഥന്‍ ഒരു സമറായസ്ത്രീയോട് ദാഹജലം ചോദിച്ചു. പകരം, കുടിച്ചാല്‍ പിന്നീട് ഒരിക്കലും ദാഹിക്കാത്ത ആത്മീയജലം അവിടുന്ന് അവള്‍ക്ക് പ്രദാനം ചെയ്തു. ഈ സംഭവത്തിലും, ഒരു ആനന്ദഭിക്ഷുവിനെക്കൊണ്ട് ചണ്ഡാലകന്യകയോട് വെള്ളം ചോദിപ്പിക്കുകയും തുടര്‍ന്ന് അവളുടെ പ്രണയദാഹത്തിന് പൂര്‍ണ്ണമായ ശമനം വരുത്തിക്കുകയും ചെയ്ത 'ചണ്ഡാലഭിക്ഷുകി' യിലും അടങ്ങിയിരിക്കുന്ന നിത്യസത്യങ്ങള്‍ക്ക് പൊരുത്തക്കേട് കല്പിക്കാന്‍ ആര്‍ക്കു കഴിയും? അയിത്താചരണത്തിന്റെയും ആഭിജാത്യചിന്തയുടെയും നമ്പൂതിരിയില്ലത്തുനിന്ന് സാവിത്രി എന്ന അന്തര്‍ജ്ജനത്തെ വിളിച്ചിറക്കിക്കൊണ്ടുപോയ ആ മനുഷ്യസ്നേഹി ചാത്തന്റെ പറയക്കുടിയിലേക്ക് അവളെ സ്വാഗതം ചെയ്യിച്ചത് സമത്വസാഹോദര്യങ്ങളുടെ വിത്തുപാകലായിരുന്നു എന്ന വസ്തുത നിഷേധിക്കാനാവുമോ ആര്‍ക്കെങ്കിലും?

അന്ന് ഉത്തരമധുരാപുരിയിലെ വിസ്തൃതമായ രാജവീഥിയുടെ കിഴക്കേ അരികില്‍

"ചിന്നിയ പൂങ്കുലകളാം പട്ടു തൊങ്ങല്‍ ചൂഴുമൊരു
പൊന്നശോകം വിടര്‍ത്തിയ കുടതന്‍ കീഴില്‍''
മെല്ലെയൊട്ടു ചാഞ്ഞ്, വക്കില്‍ കസവുമിന്നും പൂവാടയൊരു വശത്താക്കി ലോലമോഹനമായ തങ്കപ്പങ്കജമൊപ്പം കജ്ജബാണന്റെ പട്ടമഹിഷിയായി വിലസിയ ആ മഞ്ജുളാംഗി "ധനപതികള്‍ കാല്ക്കല്‍ കനകാഭിഷേകം ചെയ്താല്‍ പോലും'' തിരിഞ്ഞൊന്ന് കടാക്ഷിക്കാന്‍ വിമുഖയായിരുന്ന വാസവദത്തയെന്ന വിശ്വമോഹിനി കാലം കടന്നുപോയപ്പോള്‍,

"ഇലയും കുലയുമരിഞ്ഞിടവെട്ടിമുറിച്ചിട്ട
മലവാഴത്തടിപോലെ മലര്‍ന്നടിഞ്ഞ്''
കിടക്കുന്ന ആ രംഗമൊന്നു സങ്കല്പിച്ചു നോക്കുക. ഒന്നിന്മേലൊന്ന് കയറ്റിവച്ച് പൊന്‍തളകള്‍ കിലുക്കിക്കിലുക്കിക്കൊണ്ടിരുന്ന പാദങ്ങളും മലര്‍ച്ചെണ്ടുകള്‍ പിടിച്ച് ചുഴറ്റിയ കരങ്ങളും വിറകുകമ്പുകള്‍ പോലെ വെട്ടിക്കെട്ടി വച്ചിരിക്കുന്നു. കോടീശ്വരന്മാര്‍ കനകാര്‍ച്ചന നടത്തിയ ആ പാദങ്ങളെയും സ്വര്‍ണ്ണത്തുട്ടുകളിട്ട് അമ്മാനമാടിയ ആ കരങ്ങളെയും കാട്ടുകാക്കകളിട്ട് കൊത്തിപ്പറിക്കുന്നു. അന്ന് രാമച്ചവിശറി പനിനീരില്‍ മുക്കി വീശിയിരുന്ന തോഴി ഇന്ന്,

"കരവല്ലിയൊന്നില്‍ കാകതര്‍ജ്ജനത്തിനേന്തിയുള്ളോ-
രരയാല്‍ ചില്ലിയാട്ടിയുമശ്രുവര്‍ഷിച്ചും''
അടുത്തിരിക്കുന്നു. ഈ രംഗം ചൂണ്ടിക്കാട്ടിക്കൊണ്ട് മഹാകവി സിദ്ധാന്തിക്കുകയാണ്:

"ഹാ! സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതിതന്‍
ത്രാസു പൊങ്ങുന്നതും താനേ താണു പോവതും!''
ലൌകികപ്രതാപങ്ങളും ഭൌതികസുഖങ്ങളും വെറും മിഥ്യയാണെന്നു പഠിപ്പിക്കുന്ന ക്രൈസ്തവികതയുടെ ചൂണ്ടുപലകകളല്ലേ മുകളില്‍ കണ്ട ദുരന്തനാടകം? ആ മഹാകവിയുടെ കാവ്യപൂജ ആസകലമെടുത്തു പരിശോധിച്ചാലും ഈ വസ്തുതയ്ക്കു വിരുദ്ധമായ ഒരു വാക്കുപോലും കണ്ടുപിടിക്കാനാവില്ല തന്നെ.
ചുരുക്കത്തില്‍ കറയറ്റ ക്രൈസ്തവദര്‍ശനങ്ങളുടെ അടിത്തറയില്‍ ചുവടുറപ്പിച്ചുനിന്നുകൊണ്ടാണ് ആ കവിപുംഗവന്‍ മലയാളകവിതയുടെ ഗതിയെ ഗതാനുഗതികത്വത്തില്‍ നിന്ന് നവനവോല്ലേഖകല്പനകളിലേക്കു തിരിച്ചുവിട്ടത്.

Author: കൊഴുവനാല്‍ ജോസ്


Sunday, January 16, 2011

വിശുദ്ധ കുര്‍ബാന

ഏദനില്‍ ആദം ഭക്ഷിക്കാത്ത ജീവവൃക്ഷത്തിന്റെ ഫലത്തിലൂടെ (ഉല്‍പ 3:22) സൂചിപ്പിക്കപ്പെട്ട ,ദൈവികജീവന്‍ നല്‍കുന്ന ഫലം ക്രിസ്തുവിന്റെ ശരീരരക്തങ്ങളാണ് .അത്യുന്നതന്റെ പുരോഹിതനായ മല്‍ക്കിസദേക്ക്‌ സമര്‍പ്പിച്ച അപ്പത്തിനാലും വീഞ്ഞിനാലും സൂചിപ്പിക്കപ്പെട്ടതും(ഉല്‍പ 14:18)വിശുദ്ധ കുര്‍ബാനതന്നെ. ഇസ്രായേല്‍ ജനം ആചരിച്ച പെസഹായിലെ അറുക്കപ്പെട്ട കുഞ്ഞാടിലൂടെ വെളിവാക്കപ്പെട്ടതും ക്രിസ്തുവും അവിടുത്തെ ബാലിയര്‍പ്പണവുമാണ് (പുറ 12-1:28).തിരുസാന്നിദ്ധ്യ അപ്പം വിശുദ്ധ കുര്‍ബാനയുടെ മുന്കുറിയും അടയാളവുമാണ്.യഹോവയായ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ അത് ഓര്‍മ്മിപ്പിച്ചിരുന്നു .അതുകൊണ്ട് , "തിരുസാന്നിദ്ധ്യത്തിന്റെ അപ്പം ഏപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്ത് വച്ചിരിക്കണം" (പുറ 25:30) എന്ന് കര്‍ത്താവ് കല്‍പ്പിച്ചു.ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ദൈവത്തിനു സ്വീകാര്യമായ ബലിയര്‍പ്പിക്കപ്പെടും എന്ന് മലാക്കി പ്രവചിച്ചതും ഈ ബലിയെപ്പറ്റിയാണ് (മലാക്കി 1:11).

യേശുക്രിസ്തു തന്റെ മനുഷ്യാവതാരത്തിലൂടെ രക്ഷയുടെ പൂര്‍ണതയിലേക്ക് മനുഷ്യരെ നയിച്ചു. "..അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു "(യോഹ 3:16). ഈ ഏകജാതനായ
കര്‍ത്താവായ യേശുക്രിസ്തു മനുഷ്യനായിത്തീര്‍ന്നു മനുഷ്യരിലോരുവനായി മനുഷ്യരുടെ ഇടയില്‍ വസിച്ചു. കര്‍ത്താവിന്റെ അത്താഴം (വിശുദ്ധ കുര്‍ബാന) ഗോല്‍ഗോഥായിലെ തന്‍റെ ബലിയര്‍പ്പണത്തിനു , കുരിശുമരണത്തിനു മുന്‍പ് യേശുക്രിസ്തു സ്ഥാപിച് തന്‍റെ ശിഷ്യരോട് തന്‍റെ രണ്ടാമത്തെ വരവുവരെ തുടരാന്‍ ആവശ്യപ്പെട്ട രക്ഷാകരമായ യാഥാര്ത്യമാണ്. ഇത് കര്‍ത്താവിന്‍റെ രക്ഷാകര പദ്ധതിയാണ്. ക്രിസ്തു അനുഭവത്തില്‍ നമ്മെ നിലനിര്‍ത്തുന്നതിന് വേണ്ടി വേണ്ടി യേശുക്രിസ്തു നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന രക്ഷാകര പദ്ധതിയാണിത്.

"അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുബോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ചു ശിഷ്യന്മാര്‍ക്ക്
കൊടുത്തുകൊണ്ട് അരുളിച്ചെയ്തു : വാങ്ങി ഭക്ഷിക്കുവിന്‍ ; ഇത് എന്‍റെ ശരീരമാണ് .അനന്തരം പാനപാത്രമെടുത്ത് കൃതജതാസ്തോത്രം ചെയ്തു അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇത് പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടബടിയുടെതുമായ എന്‍റെ രക്തമാണ് "(മത്താ 26:26-28).


ക്രിസ്തുവിന്‍റെ ഏകബലിയര്‍പ്പണവും അള്‍ത്താരയിലെ ബലിയും രണ്ടു വ്യത്യസ്ത യാഥാര്ത്യങ്ങളല്ല; മറിച്ച്, ഏകബലിയര്‍പ്പണത്തിന്റെ സ്ഥലകാല വ്യത്യാസത്തില്‍ സംഭവിച്ചതും സംഭവിക്കുന്നതുമായ ഒരേ ദൈവിക യാഥാര്ത്യമാണ്. അതിനാല്‍ ഓരോ വിശുദ്ധ കുര്‍ബാനയും ക്രിസ്തുവിന്റെ ഗോല്‍ഗോഥായിലെ ഏകബലിയുടെ ദൈവികാവിഷ്കരണമാണ്. അതുകൊണ്ട് ,ക്രിസ്തുവിന്‍റെ ഗോല്‍ഗോഥായിലെ ബലിയര്‍പ്പണം വഴി മനുഷ്യവര്‍ഗത്തിന് ലഭിച്ച സര്‍വ്വകൃപകളും അനുഭവിച്ചറിയുന്നതിനു വിശുദ്ധ കുര്‍ബാനയിലൂടെ സാധിക്കുന്നു. കൂടാതെ,അവിടുത്തെ മുറിക്കപ്പെട്ട ശരീരത്തിലും ചിന്തപ്പെട്ട രക്തത്തിലും പങ്ക്കാരായി ദൈവികജീവനില്‍ നിറയുന്നതിനും ഇടയാക്കുന്നു.
ഇത് കര്‍ത്താവിന്‍റെ പ്രവര്‍ത്തിയാണ്. വിശ്വസിക്കുന്നവന് ക്രിസ്തുവിന്റെ ഏകബലിയും അള്‍ത്താരയിലെ ബലിയും രണ്ടല്ല.മറിച്ച് ,ഒരേ ദൈവികബലിയുടെ രണ്ടു വശങ്ങള്‍ ആണ്. ഇന്ന് വിശുദ്ധ കുര്‍ബാനയിലൂടെ മാത്രമേ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഏകബലിയര്‍പ്പണത്തില്‍ പങ്കാളിയാകാനാകൂ. അതിനാല്‍ ഗോല്‍ഗോഥായിലെ ബലിവസ്തുവും ബലിയര്‍പ്പകനും ക്രിസ്തുവായിരുന്നതുപോലെ വിശുദ്ധ കുര്‍ബാനയിലെ യഥാര്‍ത്ഥ ബലിവസ്തുവും ബലിയര്‍പ്പകനും കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്.

വിശുദ്ധ കുര്ബാനയാകുന്ന ഓരോ ബലിയും യേശുക്രിസ്തുവിന്റെ ഗോല്‍ഗോഥായിലെ ബലിയുടെ ആവര്‍ത്തനമല്ല. മറിച്ച് ക്രിസ്തുവിന്‍റെ ഏകബലിയര്‍പ്പണത്തിലുള്ള പങ്കുചെരലാണ്, ഉള്‍ചേരലാണ്. ഇന്നലെയും ഇന്നും നാളെയും ഒരാള്‍ തന്നെയായ യേശുക്രിതുവിന്റെ നിത്യമായ ബലിയിലെ പങ്കാളിത്തം വഴി വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്റെ ഏകബലിയുടെ ഭാഗമായിത്തീരുന്നു.അങ്ങനെ ക്രിസ്തുവിന്റെ ഏകബലിയും വിശുദ്ധ കുര്‍ബാനയും ഒന്നായിത്തീരുന്നു. അതിനാല്‍ കര്‍ത്താവിന്റെ ബലി തന്നെയാണ് വിശുദ്ധ കുര്‍ബാന. കര്‍ത്താവിന്റെ കല്പ്പനപ്രകാരം അവിടുന്ന് ഭരമേല്‍പ്പിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ എന്നും എപ്പോഴും 'ഇന്ന്' മാത്രമുള്ള കര്ത്താവിന്റെ ഏകബലിയില്‍ നാമും പങ്കാളികളാകുന്നു.


വിശുദ്ധ കുര്‍ബാന കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങാളാണ് എന്ന് തിരുവചനം ആവര്ത്തിച്ചുറപ്പിക്കുന്നു.
"നാം അശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കൊറി 10:16) വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും കര്‍ത്താവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നതുകൊണ്ടാണ് നാം മുറിക്കുന്ന അപ്പം യേശുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വവും ,ആശീര്‍വദിക്കുന്ന പാനപാത്രം കര്‍ത്താവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വവുമായിത്തീരുന്നത്. അപ്പവും വാഞ്ഞും തന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടുത്തുന്നതോടൊപ്പം നമ്മെയും ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി രൂപപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ശരീരരക്ത്ങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌താല്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ യേശു വിവരിക്കുന്നു."യേശു പറഞ്ഞു :സത്യം സത്യമായി ഞാന്‍
നിങ്ങളോട് പറയുന്നു,നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല‍. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് .അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും, എന്തെന്നാല്‍ ,എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്.എന്‍റെ രക്തം യഥാര്‍ത്ഥ പാനീയമാണ് എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു "(യോഹ 6:53-56). വിശുദ്ധ കുര്‍ബാന കര്‍ത്താവിന്റെ ശരീരവും രക്തവും ആയതിനാല്‍ അവന്റെ ശരീര രക്തങ്ങളില്‍ പങ്കാളികളാകുന്ന എല്ലാവരും ക്രിസ്തുവിന്‍റെ മൌതികശരീരമായി രൂപം കൊള്ളുന്നു.ഒന്നാകുന്നു. ഇതാണ് ക്രിസ്തുവിലുള്ള ഐക്യം. ഇതാണ് സഭയുടെ അടിസ്ഥാന കൂട്ടായ്മ .

ഇത് പാരബര്യമായി കര്‍ത്താവില്‍ നിന്ന് തനിക്ക് കിട്ടിയതാണ് എന്നത്രേ പൌലോശ്ലീഹ പറയുന്നത്."കര്‍ത്താവില്‍ നിന്ന് എനിക്ക് ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യമിതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപെട്ട രാത്രിയില്‍, അപ്പമെടുത്ത് കൃതജഞതയര്‍പ്പിച്ചതിനു ശേഷം അത് മുറിച്ചുകൊണ്ട് അരുളിചെയ്തു:
ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാണ്. എന്‍റെ ഓര്‍മക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍. അപ്രകാരം തന്നെ അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടബടിയാണ്, നിങ്ങള്‍ ഇത് പാനം ചെയ്യുബോഴെല്ലാം എന്റെ ഓര്‍മക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യുബോഴെല്ലാം കര്‍ത്താവിന്‍റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയുന്നത് "(1 കൊറി 11:23-26) ആദിമസഭയില്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാളായ കര്‍ത്താവിന്‍റെ ദിവസം ഈ ബലി അര്‍പ്പിച്ചിരുന്നു (അപ്പ.പ്രവ 20:7).

കര്‍ത്താവ് തന്‍റെ ശരീര രക്തങ്ങലെക്കുറിച്ചും അവയുടെ സ്വീകരണം വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ യഹൂദര്‍ പിറുപിറുത്തു. "സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി
ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി തന്റെ ശരീരം നമ്മുക്ക് ഭക്ഷണമായി തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു" (യോഹ 6:51-52). ഇതിനു മറുപടിയായി "യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം
ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല" (യോഹ 6:53).തുടര്‍ന്ന് തന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ചാല്‍ നിത്യജീവനും ഉയിര്‍പ്പും ക്രിസ്തുസഹവാസവും ഉണ്ടാകുമെന്ന് വിവരിച്ചു "ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും ?" (യോഹ 6:60)"ഇതിനു ശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി ;അവര്‍ പിന്നീടോരിക്കലും അവന്റെ കൂടെ നടന്നില്ല " (യോഹ 6:66) "യേശു പന്ത്രണ്ടു പെരോടുമായി ചോദിച്ചു : നിങ്ങളും പോകാന്‍ അഗ്രഹിക്കുന്നുവോ : ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു:
കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് .നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. "(യോഹ 6:67-69)

കര്‍ത്താവിന്‍റെ അപ്പം വിശുദ്ധര്‍,യോഗ്യതയുള്ളവര്‍ ഭക്ഷിക്കാനുള്ളതാന്. "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ തെറ്റ് ചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും അത്മശോധന ചെയ്തതിനുശേശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍,ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയത്തിനും കാരണമിതാണ്"(1 കൊറി 11:27-30)

സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമായ വിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ നാം ക്രിസ്തുവിനെ കാണുന്നു, കേള്‍ക്കുന്നു ,സ്പര്‍ശിക്കുന്നു ,അനുഭവിക്കുന്നു. "അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ ,അവന്‍ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് അവര്‍ക്ക് കൊടുത്തു .അപ്പോള്‍ അവരുട കണ്ണ് തുറക്കപ്പെട്ടു.
അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്ഷെ ,അവന്‍ അവരുടെ മുന്‍പില്‍നിന്ന് അപ്രത്യക്ഷനായി"(ലൂക്ക 24:30-31). കൂടെ നടന്നവന്‍ അപ്പമായി അവരുടെ ഉള്ളില്‍,ഹൃദയത്തില്‍ അവതരിച്ചു.ഉള്ളില്‍ എഴുന്നൊള്ളിയവന്‍ അവരുടെ ജീവിത നിയന്ത്രണം ഏറ്റെടുത്തു."അവര്‍ അപ്പോള്‍ തന്നെ എഴുന്നേറ്റു ജറുസലെമിലേക്ക് തിരിച്ചുപോയി.
അവിടെ കൂടിയിരുന്ന പതിനൊന്നു പേരെയും അവരോടോപ്പമുണ്ടായിരുന്നവരെയും കണ്ടു"(ലൂക്ക 24:33). ഉത്ഥിതനായ കര്‍ത്താവിനെ വിശുദ്ധ കുര്ബാനയിലൂടെ അനുഭവിച്ചറിഞ്ഞവര്‍ അപ്പസ്തോലഗണത്തോട് ചേര്‍ന്നു. "ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്,ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് "(ഗലാ 2:20).

Sunday, January 9, 2011

ബൈബിള്‍: ഇമ്മാനുവേല്‍ പ്രവചനം

ബൈബിളിലെ 29-ആം പുസ്തകവും പ്രവാചകന്ഥവുമായ ഏശയ്യയുടെ പുസ്തകത്തിലാണ് ഇമ്മാനുവേല്‍ പ്രവചനം അടങ്ങിയിരിക്കുന്നത്. 'ദൈവമാണ് രക്ഷ' എന്നാ അര്‍ഥം ലഭിക്കുന്ന 'യിഷയാഹു' എന്നാണു ഹീബ്രുവില്‍ ഏശയ്യ പ്രവാചകന്റെ പേര് .ആമോസിന്റെ പുത്രനായിരുന്നു ഏശയ്യ (1:1;13:1).ജറുസലേമില്‍ ബി.സി. 762 നു അടുത്ത് ജനിച്ചതായി കരുതുന്നു. യൂദയാ രാജാക്കന്മാരായ ഉസിയാ ,യോഥാം,ആഹാസ്, ഹെസക്കിയ എന്നീ നാല് രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് പ്രവാചകന്‍ പ്രവാചക ശുശ്രൂഷ നടത്തിയിരുന്നത് (1:1). ഉസിയാ രാജാവ് മരിച്ച വര്‍ഷമാണ് (6:1) പ്രവാചക വിളി ലഭിച്ചതെന്ന് കരുതപ്പെടുന്നു(ബി.സി.742).

പ്രവാചകന്‍ ബി.സി.740 മുതല്‍ 700 വരെ 40 വര്‍ഷമായിരുന്നു പ്രവാചക ദൌത്യം നിര്‍വ്വഹിച്ചിരുന്നത് .ഏശയ്യ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായിരുന്നു . അവര്‍ക്ക് പ്രതീകാതമകമായ പേരുകളാണ് നല്‍കിയിരുന്നത്. ഷെയാര്‍യാഷുബു (7:3),മാഹെര്‍ഷലാല്‍ഹഷബാസ് (8:3) എന്നായിരുന്നു പേരുകള്‍ .
ഏശയ്യായുടെ പ്രവാചക കാലഘട്ടം അസ്സീറിയയുടെ സാമ്രാജ്യത്വ മോഹത്തിന്റെ മൂര്ത്തീമത് ഭാവത്തിലായിരുന്നു (8:7). അന്നത്തെ ഏറ്റവും പ്രബലമായ രാഷ്ട്രീയ ശക്തിയായിരുന്നു അസ്സിറിയ. ഉസിയാ രാജാവ് മരിച്ച വര്ഷം പ്രവാചകന് ദൈവാലയത്തില്‍ വച്ച് ദൈവത്തിന്റെ വിളിയുണ്ടായി (6:8). സാമൂഹ്യ അനീതിക്കെതിരായിട്ടാണ് ആദ്യകാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയത് (6:9-10). രാക്ഷ്ട്രീയ സഘര്‍ഷഭരിതമായ ആഹാസിന്റെയും (ബി.സി. 735-715)ഹെസക്കിയായുടെയും (ബി.സി.715-687) കാലഘട്ടത്തിലായിരുന്നു അവ.

കാനോനികമായി അംഗീകരിച്ച ഏശയ്യായുടെ പുസ്തകത്തില്‍ 66 അധ്യായങ്ങള്‍ ഉണ്ട്. ഏശയ്യായുടെ പുസ്തകം വ്യത്യസ്ത കാലഘട്ടത്തില്‍ വിവിധ വ്യക്തികളാല്‍ രചിക്കപ്പെട്ടതാണ്. എങ്കിലും ഇന്നത്തെ രീതിയില്‍ പുസ്തകം രൂപപ്പെടുത്തിയത് ഒരു വ്യക്തി തന്നെയാകാം എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇമ്മാനുവേല്‍ പ്രവചനം.

പഴയ നിയമ പ്രവചനങ്ങളുടെ പൂര്ത്തീകരണമാണ് യേശുവിലൂടെ നിറവേരുന്നത് എന്ന് പുതിയ നിയമ രചയിതാക്കള്‍ പലപ്പോഴും അവര്ത്തിചു പ്രഖ്യാപിക്കുന്നുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ തന്നെ ഏശയ്യായുടെ പ്രവചനത്തില്‍ നിന്ന് ഇത്തരത്തില്‍ നാല്പതിലേറെ പ്രകടമായ ഉദ്ധരണികാളോ,പരാമര്‍ശങ്ങളോ കാണാവുന്നതാണ്.
വാഗദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്ത്തീകരണമാണ് നസ്രത്തിലെ തച്ചന്റെ മകന്‍ യേശുവിലൂടെ പൂര്‍ത്തിയാക്കിയത് എന്ന് തന്റെ കേള്‍വിക്കാരെ (വായനക്കാരെ ),പഠിപ്പിക്കുകയാണ് സുവിശേഷകന്റെ ലക്‌ഷ്യം . പഴയനിയമത്തിലെ ഗ്രീക്ക് വിവര്ത്തനങ്ങളില്‍ നിന്നാണ് ഉദ്ധരണികള്‍ അധികവും എടുത്തിട്ടുള്ളത് .ആദ്യത്തെ പന്ത്രണ്ടു അധ്യായങ്ങല്‍ അഹാസ്‌ രാജാവിന്റെ കാലത്ത് ഏശയ്യ നടത്തിയ പ്രവചനങ്ങളാണ്.ഇത് യൂദയായേം ജരുസലേമിനേയും കുറിച്ചാണ് .6-12 അധ്യായങ്ങള്‍ മിശിഹായെക്കുറിച്ചുള്ള സൂചനകള്‍ അടങ്ങിയ 'ഇമ്മാനുവേല്‍ പുസ്തകം ' എന്നറിയപ്പെടുന്നു. അതില്‍ പ്രധാനമാണ് ഏശയ്യ 7:14 ല്‍ പരാമര്‍ശിക്കുന്ന ഇമ്മാനുവേല്‍ പ്രവചനം. യൂദയാ രാജാവായ ആഹാസിനു നല്‍കപ്പെട്ട അടയാളമാണ് പ്രവചനം.

സിറിയാ രാജാവായ റസീനും, ഇസ്രായേല് രാജാവായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വരുന്നതാണ് ചരിത്ര പശ്ചാത്തലം ......സിറിയാ, എഫ്രായിമിനോടു(ഇസ്രയേല്) സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം(യൂദാ) അറിയുന്നു ...ഈ സമയം കര്ത്താവ് ഏശയ്യായോട് ആഹാസിനെ കാണാന് പറയുന്നു ...

ഏശയ്യ 7

1 യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന് ആഹാസിന്റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വന്നു. എന്നാല് അവര്ക്കതിനെ കീഴടക്കാന് കഴിഞ്ഞില്ല.
2 സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്, കൊടുങ്കാറ്റില് വനത്തിലെ വൃക്ഷങ്ങള് ഇളകുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു.
3 കര്ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്ക്കളത്തിലെ നീര്ച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട്
4 ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്.
5 നമുക്ക് യൂദായ്ക്കെതിരേ ചെന്ന്
6 അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി.
7 ആകയാല് ദൈവമായ കര്ത്താവ് അരുളിച്ചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല.
8 സിറിയായുടെ തലസ്ഥാനം ദമാസ്ക്കസും, ദമാസ്ക്കസിന്റെ തലവന് റസീനും ആണ്. അറുപത്തഞ്ചു വര്ഷത്തിനുള്ളില് എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില് അത് ഒരു ജനതയായിരിക്കുകയില്ല.
9 എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപന് റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില് നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.
10 കര്ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:
11 നിന്റെ ദൈവമായ കര്ത്താവില് നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.
12 ആ ഹാസ് പ്രതിവചിച്ചു: ഞാന് അത് ആവശ്യപ്പെടുകയോ കര്ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.
13 അപ്പോള് ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?
14 അതിനാല്, കര്ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല് എന്നു വിളിക്കപ്പെടും.
15 തിന്മ ത്യജിക്കാനും നന്മസ്വീകരിക്കാനും പ്രായമാകുമ്പോള് ബാലന് തൈരും തേനും ഭക്ഷിക്കും.
16 നന്മതിന്മകള് തിരിച്ചറിയാന് ആ ബാലനു പ്രായമാകുന്നതിനുമുന്പ് നിങ്ങള് ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള് നിര്ജനമാകും.


ദൈവത്തിന്റെ വാഗ്ദാനം 'ദാവീദിന്റെ ഭവനം' മുഴുവനുമായിട്ടാണ് നല്‍കുന്നത് .'ദൈവം നമ്മോടുകൂടെ' എന്നാണു ഇമ്മാനുവേല്‍ എന്നാ വാക്കിന്റെ അര്‍ഥം. ദൈവം നമ്മോടുകൂടെ വസിച്ചു മനുഷ്യകുലത്തെ രക്ഷിക്കുന്നു .ശിശു ജനിക്കുന്ന സമയമോ കാലമോ യെശയ്യ 7 :14 ല് പറയുന്നില്ല. പകരം രണ്ടു രാജ്യങ്ങളുടെ തകര്‍ച്ച ഒരു സൂചനയായി അവതരിപ്പിക്കുന്നു. പ്രവചനം നടന്നു 65 വര്ഷത്തിനകം ബിസി 721 ല്‍ എഫ്രയീം ചരിത്രത്തില്‍ നിന്നും തുടച്ചു നീക്കപ്പ്ട്ടു . യൂദാരാജ്യം ആദ്യം ബിസി 586 ലും ...

യേശുവിലാണ് ഈ പ്രവചനം പൂര്ത്തീകരിക്കപ്പെട്ടത്‌ എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു .രക്ഷ്കനിലൂടെ സമാധാനത്തിന്‍റെ ഒരു പുതുയുഗം സംജാതമാക്കപ്പെടും (9:1-6,11:1-5) എന്ന് ഏശയ്യ തുടര്‍ന്ന് വരുന്ന അധ്യായങ്ങളില്‍ വിശദമാക്കുന്നു. ഏശയ്യ 7 :14 ല് പറയുന്ന ഇമ്മാനുവേലിന്റെ വ്യക്തിത്വം 9 :6-7 ല്‍ ഇപ്രകാരം വ്യക്തമാക്കുന്നു..

"എന്തെന്നാല്, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന് വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. "

പ്രസ്തുത അദ്ധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ് ..

"ആദ്യകാലങ്ങളില് സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്, അവസാനനാളുകളില് സമുദ്രത്തിലേക്കുള്ള പാതയെ, ജോര്ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്ണമാക്കും.അന്ധകാരത്തില് കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല് പ്രകാശം ഉദിച്ചു."

ഇതിനെക്കുറിച്ച് സുവിശേഷകനായ മത്തായി ഇപ്രകാരം വ്യക്തമാക്കുന്നു ...

മത്തായി 4 :12 -17

12 യോഹന്നാന് ബന്ധനസ്ഥനായെന്നുകേട്ടപ്പോള് യേശു ഗലീലിയിലേക്കു പിന്വാങ്ങി.
13 അവന് നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്ത്തിയില്, സമുദ്രതീരത്തുള്ള കഫര്ണാമില്ചെന്നു പാര്ത്തു.
14 ഇത് ഏശയ്യാപ്രവാചകന് വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന് വേണ്ടിയാണ്:
15 സമുദ്രത്തിലേക്കുള്ള വഴിയില്, ജോര്ദാന്റെ മറുകരയില്, സെബുലൂണ്, നഫ്ത്താലി പ്രദേശങ്ങള് - വിജാതീയരുടെ ഗലീലി!
16 അന്ധകാരത്തില് സ്ഥിതിചെയ്തിരുന്ന ജനങ്ങള് വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.
17 അപ്പോള് മുതല് യേശു പ്രസംഗിക്കാന് തുടങ്ങി: മാനസാന്തരപ്പെടുവിന്; സ്വര്ഗരാജ്യം സമീപിച്ചിരിക്കുന്നു.

തുടര്ന്ന് ഏശയ്യ മിശിഹായുടെ വരവോടെയുണ്ടാകുന്ന അനുഗ്രഹങ്ങലെക്കുരിച്ചു 11-ആം അദ്ധ്യായത്തില് തന്റെ പ്രവചനത്തിനു അടിവരയിടുന്നു ..തകര്‍ന്നുപോയ ഇസ്രായേലില്‍ നിന്ന് പുതിയ ശാഖ പോട്ടിപ്പുറപ്പെടുമെന്നു ഏശയ്യ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നു. ജസ്സയില്‍ നിന്ന് പുറപ്പെടുന്ന ഈ പുതിയ ശാഖ രക്ഷകന്റെ പ്രതീകമാണ് (11:1). വരാനിരിക്കുന്ന മിശിഹ, ജനതകള്‍ക്ക് അഭയ ശിലയായിരിക്കുമെന്നു ഏശയ്യ പഠിപ്പിക്കുന്നു(32:1-2). അഭിഷിക്തന്റെ വരവോടെ യഥാര്‍ത്ഥ വെളിച്ചം വരുമെന്ന് ഏശയ്യ അനുസ്മരിക്കുന്നു (9:1-7).പ്രകാശമായ ദൈവം നീതി നടപ്പാക്കും (10:17).ക്രമേണ അന്ധകാരത്തെ പ്രകാശമായി മാറ്റും. ഈ വെളിച്ചം സീയോനില്‍ പ്രകാശിക്കുകയും എല്ലാ ജനതകളെയും ആകര്‍ഷിക്കുകയും ചെയ്യും. രോഗങ്ങള്‍ സുഖപ്പെടുത്തുകയും ആശുദ്ധാല്മാക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുന്ന യേശു ഇരുട്ടില്‍ കഴിഞ്ഞിരുന്ന ജനതയ്ക്ക് വെളിച്ചം പകരുകയായിരുന്നു (9:1). കര്‍ത്താവിനു വഴിയോരുക്കുവിന്‍ എന്ന് ഏശയ്യായുടെ ആഹ്വാനം (40:3-5) സ്നാപക യോഹന്നനിലൂടെ വീണ്ടും കേള്‍ക്കുന്ന ജനത ആസന്നമായിക്കൊണ്ടിരിക്കുന്ന പുതുയുഗത്ത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തങ്ങളും ഏശയ്യ പ്രവാചകന്റെ വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ പ്രകാശനവും പൂര്ത്തീകരണവുമാണ്.

almah എന്ന ഹീബ്രു പദമാണ് ഏശയ്യ 7:14 ല്‍ 'യുവതി' എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്നത് .യഹൂദര്‍ ഉന്നയിക്കുന്ന ഒരു വാദം almah 'യുവതി' എന്നോ 'വിവാഹം കഴിക്കാത്ത സ്ത്രീ' എന്നോ മാത്രമേ തര്‍ജ്ജമ ചെയ്യാന്‍ കഴിയു എന്നും ഇവിടെ പരാമര്‍ശിക്കുന്ന 'യുവതി 'കന്യക ആയിരിക്കെണ്ടാ നിര്‍ബന്ദ്ധവുമില്ല
എന്നുമാണു, അതുകൊണ്ട് മത്തായി 1:22-23 ല്‍ ഏശയ്യ പ്രവചനം പരാമര്‍ശിച്ചു പറയുന്ന കന്യക തെറ്റാണു എന്നും ആരോപിക്കുന്നു . ചരിത്രവും കാലവും പരിഗണിക്കാതെയുള്ള തര്‍ജ്ജമ പൂര്‍ണമായും ശരിയല്ല .ഇവിടെ ഹീബ്രു ബൈബിള്‍ പരാമര്‍ശിക്കുന്ന 'യുവതി', കന്യക എന്നാ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തന്നെ കരുതാം . ബൈബിളിലെ തന്നെ മറ്റൊരു ഉദാഹരണം ഇത് വ്യക്തമാക്കുന്നുണ്ട് ; ഉല്പത്തി 24:43 , "ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്(almah), ദയവായി നിന്റെ കുടത്തില്‍നിന്ന് എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും". ഇവടെ 'പെണ്‍കുട്ടി',almah എന്നതിന്റെ തര്‍ജ്ജമയാണ് ,അവള്‍ ജേക്കബിനു വേണ്ടി കണ്ടെത്തുന്ന വധുവിനെ കുറിക്കുന്നു . almah കന്യക എന്ന് അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത് .അതെ അര്‍ഥം തന്നെയാണ് ഏശയ്യ
7:14 ല്‍ പറയുന്ന യുവതിയും .പതാനുപദം തര്‍ജ്ജം ചെയ്തില്ല എന്ന് മാത്രം .കാരണം ഇന്ന് ഈ വാക്ക് കന്യകയെ മാത്രം കുറിക്കുന്നില്ല.

ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ കുടിയേറിപാര്‍തവരും ഗ്രീക്ക് ഭാഷയും സംസ്കാരവുമായി ഇടകലര്‍ന്നു ജീവിച്ചവരുമായ യാഹൂദര്‍ക്കുവേണ്ടി (ബി സി 285-246).എഴുപതു യഹൂദ പണ്ഡിതന്മാര്‍ അലക്സാണ്ട്രിയയില്‍ വെച്ച് നടത്തിയ ഹീബ്രു ബൈബിളിന്റെ ഗ്രീക്ക് തര്‍ജ്ജമയാണ് സപ്തതി. Septuaginta
എന്നാ ലാറ്റിന്‍ പേരാണ് വ്യാപകമായി ഉപയോഗിക്കുന്നതു. ഈജിപ്തിലെ ടോളമി രണ്ടാമന്റെ ഭരണകാലത്താണ് ഈ തര്‍ജ്ജമ നടന്നത്.പ്രസ്തുത തര്‍ജ്ജമയില്‍ almah എന്നതിന് പതാനുപദയ വാക്ക് ഉപയോഗിച്ചിരിക്കുന്നത് കന്യക എന്ന അര്‍ത്ഥമുള്ള parthenos ആണ് .ഗ്രീക്ക് തര്‍ജ്ജമയില്‍ യുവതിക്ക് പകരം എഴുതേണ്ടിയിരുന്ന neanis എന്നാ പദം ഉപയോഗിക്കാതെയാണ് പണ്ഡിതന്മാര്‍ parthenos എന്ന് ഉപയോഗിച്ച്ചിരിക്കുനത് . ഗ്രീക്കില്‍ എഴുതപ്പെട്ട മത്തായിയുടെ സുവിശേഷം അതെ വാക്ക് തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് ഇതില്‍ നിന്നും
മനസ്സിലാക്കാം .

പഴയ നിയമത്തില്‍ ഏഴു തവണയാണ് almah എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഉല്‍പത്തി 24:43 പുറപ്പാട് 2:8 സുഭാഷിതങ്ങള്‍ 30:19 സങ്കിര്ത്തനം 68:26 ഉത്തമഗീതം 1:3,6:8, ഏശയ്യ 7:14. ഗ്രീക്ക്‌ സെപതജിത് തര്‍ജ്ജമയില്‍ ഉല്‍പ 24:43 ഉം ഏശയ്യ 7:14 ഉം മാത്രമേ കന്യക എന്നര്‍ത്ഥമുള്ള parthenos എന്നാ പദം
ഉപയോഗിച്ചിട്ടോള്ളൂ . അതുകൊണ്ട് ഏശയ്യാ 7:14 ല്‍ പരാമര്‍ശിക്കുന്ന almah കന്യകയാണ് എന്ന് നിസംശയം പറയാം.


ചരിത്രം

സോളമന്റെ മരണശേഷം ബി.സി. 931 ല്‍ ഇസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു വടക്കുള്ള പത്ത് ഗോത്രങ്ങള്‍ ചേര്‍ന്ന് ഇസ്രായേല്‍ രാജ്യവും രണ്ടു ഗോത്രങ്ങള്‍ ചേര്‍ന്ന് യൂദാ രാജ്യവും ഉടലെടുത്തു (1 രാജാ 12). ഇസ്രായേല്‍ രാജ്യത്തിന്റെ തലസ്ഥാനം സമരിയായും ,യൂദാരാജ്യത്തിന്റെ തലസ്ഥാനം ജറുസലേമും ആയിരുന്നു .
ബി.സി. 722 ല്‍ അസ്സീറിയന്‍ സൈന്യം ഇസ്രായേലിനെ കീഴടക്കി .ഇസ്രായെല്‍ക്കാരെ അടിമകളാക്കി അസ്സിറിയായിലേക്ക് കൊണ്ട് പോയി. ബാബിലോണില്‍ നിന്ന് ആളുകളെ കൊണ്ടുവന്നു ഇസ്രായേല്‍ ജനത്തിനു പകരം സമരിയ നഗരങ്ങളില്‍ പാര്‍പ്പിച്ചു. ഈ പറിച്ചു നടല്‍ മൂലം ചരിത്രപരമായി പിതുടര്‍ച്ച അവകാശപ്പെടാവുന്ന യഹൂദര്‍ ,പത്ത് ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന ഇസ്രായേല്‍ പ്രദേശത്ത്‌ പിന്നീട് ഉണ്ടായിട്ടില്ല. യൂദാ ഗോത്രം മാത്രമാണ് ഇസ്രായേല്‍ ജനതകളില്‍ അവശേഷിച്ചത്.

ബി.സി. 598 ല്‍ ബാബിലോണിയന്‍ രാജാവായ നബുക്കദ്നെസ്സര്‍ ജറുസലേം പിടിച്ചടക്കി .യൂദയായിലെ രാജാവായിരുന്ന യഹോയാക്കിനെയും ബന്ധുക്കളെയും തടവുകാരാക്കി കൊണ്ടുപോയി. യാഹോയാക്കിന്റെ പിത്രുസഹോദരനായിരുന്ന മത്താനിയായെ പകരം രാജാവാക്കി. ബിസി 587 ല്‍ ജറുസലേം പൂര്‍ണമായി
നബുക്കദ്നെസ്സര്‍ നശിപ്പിക്കുകയും ബാബിലോണ്‍ പ്രവാസം ആരംഭിക്കുകയും ചെയ്തു. ബിസി 539 ല്‍ പേര്‍ഷ്യന്‍ രാജാവായ സൈറസ്‌ ബാബിലോണ്‍ കീഴടക്കി അധികാരം പിടിച്ചെടുത്തു .സൈറസിന്റെ കാലത്താണ് ബാബിലോണ്‍ പ്രവാസം അവസാനിച്ചത്. സൈറസ്‌ രാജാവ് ,ബിസി 538 ല്‍ ഇറക്കിയ കല്പ്പനപ്രകാരം ജറുസലേം ദൈവാലയം പുനര്നിര്‍മ്മിക്കുവാന്‍ അനുവാദം നല്‍കി . പുനര്നിര്‍മ്മാണത്തിനു
ആവശ്യമായ പണവും മറ്റു സഹായങ്ങളും യഹൂദര്‍ക്ക് നല്‍കി.ദാരിയൂസിന്റെ ഭരണകാലത്ത് ദൈവാലയ നിര്‍മ്മാണം തടസ്സപ്പെട്ടു. പിന്നീട് ബി.സി. 515 ല്‍ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയായി.ബ.സി. 458 ല്‍ എസ്രായുടെ നേതൃത്വത്തില്‍ പ്രവാസികളുടെ ഒരു ഗണം ഇസ്രായെലില്‍ എത്തിച്ചേര്‍ന്നു.

ബിസി 333 ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇസിയൂസ്‌ യുദ്ധത്തില്‍ പേര്‍ഷ്യന്‍ സൈന്യത്തെ കീഴടക്കിയതോടെ യൂദായില്‍ വീണ്ടും ഗ്രീക്ക് ഭരണം ആരംഭിച്ചു. അലക്സാണ്ടരുടെ മരണശേഷം പലസ്തീനായുടെ ഭരണം ഈജിപ്ത് രാജാക്കന്മാരായ ടോളമി വംശത്തിന്റെ കീഴിലായി . ബിസി 198 ല്‍ സെലൂഷ്യന്‍ രാജാവായ അന്തിയോക്കസ്‌ മൂന്നാമന്‍, ടോളമി അഞ്ചാമന്റെ സൈന്യത്തെ കീഴടക്കി പലസ്തീന പിടിച്ചടക്കി.പിന്നീട് ബിസി 175-135 വരെ മക്കബായ വിപ്ലവം .ബിസി 63 ല്‍ റോമന്‍ സൈന്യാധിപനായ പോംപെ ജറുസലേം പിടിച്ചടക്കി.പോംപെയുടെ വിജയത്തെ തുടര്‍ന്ന് യൂദാ റോമിന്റെ പ്രോവിന്സായ സിറിയയുടെ ഭാഗമായി. ഹിര്‍ക്കാനൂസിനു പ്രധാന പുരോഹിതന്റെയും ചെറിയൊരു ദേശത്തിന്റെ ഭാരനാധിപന്റെയും സ്ഥാനം ലഭിച്ചു. ബിസി 63 മുതല്‍ 40 വരെ അദ്ദേഹം ആസ്ഥാനത്ത് തുടര്‍ന്ന് .ഇക്കാലത്ത് യൂദായുടെ ഭരണച്ചുമതല വഹിച്ചിരുന്നത് അന്തിപാത്തരാണ് . പ്രഗല്‍ഭനായ അദ്ദേഹത്തെ ബിസി 47 ല്‍ ജൂലിയസ് സീസര്‍ യൂദായുടെ പ്രോക്ക്യുരെട്ടറായി നിയമിച്ചു .ഇദ്ദേഹത്തിന്റെ മകനായ ഹേറോദേസ്‌ ബിസി 37 മുതല്‍ നാലുവരെ യൂദാ ഭരിച്ചു . ഇക്കാലത്ത് ഗലീലി,സമറിയ,യൂദാ എന്നിങ്ങനെ മൂന്നായി പലസ്തീന വിഭജിക്കപ്പെട്ടിരുന്നു.

ഹേറോദേസിന്റെ ഭരണത്തിന്റെ അവസാന വര്‍ഷങ്ങളിലാണ് യൂദായിലെ ബത്ലഹേമില്‍, കാലിത്തൊഴുത്തില്‍ രാജാധിരാജനായ യേശു പിറന്നത്. അതോടെ ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയായി.

ലൂക്കാ 1

26 ആറാംമാസം ഗബ്രിയേല് ദൂതന് ഗലീലിയില് നസറത്ത് എന്ന പട്ടണത്തില്,
27 ദാവീദിന്റെ വംശത്തില്പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല് അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
28 ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്ത്താവ് നിന്നോടുകൂടെ!
29 ഈ വചനം കേട്ട് അവള് വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്ഥം എന്ന് അവള് ചിന്തിച്ചു.
30 ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില് നീ കൃപ കണ്ടെത്തിയിരിക്കുന്നു.
31 നീ ഗര്ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
32 അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്ത്താവ് അവനു കൊടുക്കും.
33 യാക്കോബിന്റെ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന് പുരുഷനെ അറിയുന്നില്ലല്ലോ.
35 ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല് വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല് ആവസിക്കും. ആകയാല്, ജനിക്കാന് പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.

Thursday, January 6, 2011

ബൈബിള്‍ : ഉല്പത്തിപ്പുസ്തകം

ബൈബിളിലെ ആദ്യ പുസ്തകമാണ് ഉല്പത്തി. സൃഷ്ടിയുടെ പുസ്തകമെന്നും ഇത് അറിയപെടുന്നു. പ്രപഞ്ചോല്പത്തിയെപറ്റിയുള്ള പരാമര്‍ശത്തോടെ തുടങ്ങുന്നതിനാലാണ് ഇ പുസ്തകത്തിന് ഇപ്രകാരം പേര് ലഭിച്ചത് .ബൈബിളിലെ ചരിത്ര പുസ്തകങ്ങളിലെ പട്ടികയില്‍ ആദ്യത്തേത് ഉല്‍പത്തി പുസ്തകമാണ്. എങ്കിലും ഉല്പത്തി പുസ്തകം മുഴുവന്‍ ചരിത്രമല്ല. പുസ്തകത്തിന്റെ ആദ്യത്തെ 11 അധ്യായങ്ങള്‍ ചരിത്രത്തിനു മുന്‍പുള്ള കാലത്തിന്റെ വിവരണമാണ്. അഥവാ ചരിത്രത്തിലേക്ക് നയിക്കുന്ന വിവിധ പടികളാണ്. പ്രപഞ്ചസ്രിഷ്ടി, ആദവും ഹവ്വയും, കായേനും ആബേലും, നോഹയും പ്രളയവും, ബാബേല്‍ ഗോപുരം തുടങ്ങിയവയെല്ലാം ഈ ഭാഗത്തെ വിവരങ്ങളാണ്. കാര്യങ്ങളെ കാര്യകാരണബന്ധത്തോടെ കാലാനുസൃതം രേഖപ്പെടുത്തുന്നതാണ് ചരിത്രമെന്നിരിക്കെ
ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യ 11 അധ്യായങ്ങള്‍ അവതരിപ്പിക്കുന്ന കാര്യകാരണ ബന്ധം പ്രത്യേക തരത്തിലുള്ളതാണ്. നിലവിലുള്ള യാഥാര്ത്യങ്ങളെ ഗ്രന്ഥകാരന്‍ തിരഞ്ഞെടുത്തിട്ടുള്ളതും ഗ്രന്ഥകാരനും വായനക്കാര്‍ക്കും പ്രത്യേകം താല്പര്യമുള്ളതുമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കുകയാണിവിടെ
ഇവയുടെ ചരിത്രപരത, ചരിത്രസ്വഭാവം ഗ്രന്ഥകാരന്റെയും വായനക്കാരുടെയും ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്താന്‍. പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം ഉത്ഭവം ദൈവത്തില്‍ നിന്നാണെന്നും ദൈവം സര്‍വ്വത്തിന്റെയും അധിനാഥനും നിയന്താവുമാണെന്നും അവിടുത്തെ പ്രവര്ത്തനങ്ങള്‍ യാതൊരു സൃഷ്ടിക്കും നിയന്ത്രിക്കാനാവാത്തതാണെന്നും ഉല്‍പത്തി പുസ്തകത്തിലെ വിവരണം വ്യക്തമാക്കുന്നു. സാബത്ത് ആചരിക്കണം ,ഇതര ജനതകളുടെ ദൈവാരാധനയില്‍ പങ്കെടുക്കരുത് , ദൈവത്തിന്റെ സര്‍വ്വാധിശത്തെ വെല്ലുവിളിക്കരുത് തുടങ്ങിയ മതനിയമങ്ങളും സഹോദരസ്നേഹം, നീതി തുടങ്ങിയ ധാര്‍മിക വിഷയങ്ങളും ചരിത്രാഖ്യാന മാധ്യമത്തിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.

പഴയനിയമമെന്നു കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഓടിയെത്തുക ഉല്‍പത്തി പുസ്തകത്തിലെ വിവരങ്ങളാണ് .ദൈവം ആറു ദിവസം കൊണ്ട് എല്ലാം സൃഷ്ടിച്ചു. മണ്ണുകൊണ്ട് മനുഷ്യനെയും, മനുഷ്യന്റെ വാരിയെല്ലില്‍ നിന്ന് സ്ത്രീയെയും ഉണ്ടാക്കി.ജലപ്രളയം വന്ന് ലോകം മുഴുവന്‍ നശിച്ചു, തുടങ്ങിയ വിവരങ്ങള്‍
കെട്ടുകഥകളാണെന്നും ശാസ്ത്രസത്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും എടുത്തുചാടി പറയാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരം കഥകള്‍ നിറഞ്ഞ ഒരു പുസ്തകമാണ് ബൈബിള്‍ എന്നും അക്കാരണത്താല്‍ ബൈബിളിനെ തള്ളിപ്പറയുക യുക്തിയുള്ളവരുടെ കടമയാണെന്നും ഇവര്‍ കരുതുന്നു .

ബൈബിളിലെ ആദ്യപുസ്തകത്തിലെ വിവരങ്ങളുടെ അര്‍ത്ഥവും പ്രസക്തിയും എന്തെന്നറിഞ്ഞാല്‍ മാത്രമേ ഇത്തരം അബദ്ധപഠനങ്ങളെ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. ബൈബിളിലെ ഈ പുസ്തകത്തിന്‍റെ അര്‍ത്ഥവും പ്രസക്തിയും പ്രത്യേകം പഠിക്കേണ്ടതുണ്ട്.ഈ ലോകവും അതിലേ എല്ലാ പ്രത്യേകതകളും എവിടെനിന്ന് വന്നുവെന്ന ചോദ്യം ചരിത്രാതീത കാലം മുതലുള്ളതാണ്. പല ചോദ്യങ്ങള്‍ക്കും ഈ ആധുനിക യുഗത്തിലും ഉത്തരമില്ല. ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു. ചരിത്രാതീത കാലത്തെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്ന പ്രധാനകാര്യം ഇവയാണ്. ദൈവത്തിന്റെ കരവേലയാണ് ഈ ലോകവും അതിലെ സകല വസ്തുക്കളും. ദൈവത്തിന്‍റെ കരവേല എന്നും കൃത്യമായ ഒരു പദ്ധതിയോടെയാണ്. ആ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടതെല്ലാം ദൈവം പ്രപഞ്ചത്തില്‍ സന്നിവേഷിപ്പിചിരിക്കുന്നു. ദൈവിക പദ്ധതിയെ മുടക്കിക്കൊണ്ട് മനുഷ്യന്‍ സ്വാതന്ത്രം ദുരുപയോഗം ചെയ്തു. തത്ഫലമായി ലോകത്തില്‍ തിന്മകള്‍ പെരുകി. പാപവും നിന്മയും ചെയ്ത മനുഷ്യനെ ദൈവം കാരുന്യത്തോടെ മാത്രമേ സമീപിച്ചുള്ളൂ . പാപവും നിന്മയും പെരുകിയ ലോകത്തെ ദൈവം സ്നേഹിച്ചു. ലോകത്തിന്റെ വിശേഷഗുണങ്ങള്‍ കണ്ടല്ല , മറിച്ച് ദൈവം കരുണ കാണിക്കുന്നത് കൊണ്ട് മാത്രമാണ്. തിന്മ നിറഞ്ഞ ലോകം രക്ഷക്കും രക്ഷകനും വേണ്ടി എന്നും കാത്തിരുന്നു. രക്ഷയായി, രക്ഷകനായി, മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവരുന്ന ദൈവത്തിന്‍റെ ചിത്രം അവതരിപ്പിക്കാനാണ് ചരിത്രാതീതകാലത്തിന്റെ ഈ വിശദീകരണം.

ആദ്യ അധ്യായങ്ങളിലെ ഏതാനും വിഷയങ്ങള്‍ ഉദാഹരണമായെടുക്കാം. മനുഷ്യന്റെ വിവിധങ്ങളായ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഈ അധ്യായങ്ങളില്‍ വിവരിക്കുന്നത് ചോദ്യങ്ങള്‍ വിവിധ മേഖലകളെ സ്പര്ശിക്കുന്നവയാണ്. അതിനാല്‍ ഉത്തരങ്ങളും അതുപോലെ വ്യത്യസ്തങ്ങളാണ്. ആറുദിവസം കൊണ്ട് ദൈവം സര്‍വ്വവും സൃഷ്ടിച്ചതായ വിവരണം പ്രധാനമായും ലകഷ്യമാക്കുന്നത് ഏഴാം ദിവസത്തിന്റെ പ്രത്യേകതയിലാണ്. ഏഴാം ദിവസം സാബത്താണ്. അന്ന് എല്ലാവരും വിശ്രമിക്കണമെന്നുള്ള യഹൂദനിയമത്തിനു ദൈവികമായ ഒരു അടിസ്ഥാനമിടാനുള്ള പരിശ്രമം ഇവിടെ കാണാം. ഏഴാം ദിവസം ദൈവം വിശ്രമിച്ചു. ദൈവം ആ ദിവസത്തെ അങ്ങനെ വിശുദ്ധീകരിച്ചു. ദൈവം വിശ്രമിച്ച ദിവസം മനുഷ്യനും വിശ്രമിക്കണം .ആ ദിവസത്തെ അവനും വിശുദ്ധീകരിക്കണം.

സൃഷ്ടിയുടെ രണ്ടു വിവരങ്ങള്‍ ആദ്യ അധ്യായങ്ങളില്‍ കാണുന്നുണ്ട്. രണ്ടു വ്യത്യസ്ത പാരബര്യങ്ങളായിരിക്കാം ഈ ഇരട്ട വിവരണങ്ങള്‍ക്ക് പിന്നില്‍. രണ്ടിലും പ്രത്യേക ലകഷ്യങ്ങളുള്ളതുകൊണ്ട് ഈ രണ്ടു വിവരണങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ദൈവം രണ്ടു തവണ സ്രിഷ്ടികര്‍മം നടത്തിയോ എന്നാ ചോദ്യം ഇവിടെ പ്രസക്തമല്ല. എന്ത് എന്ന ചോദ്യത്തെക്കാള്‍ എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. രണ്ടാം സ്രിഷ്ടിവിവരണത്തില്‍ സാബത്താചരണം വിഷയമേ അല്ല. മനുഷ്യന്റെ നിസ്സാരതയും മനുഷ്യസ്രിഷ്ടിയില്‍ ദൈവം ചെലുത്തിയ അതിസൂക്ഷ്മമായ ശ്രദ്ധയുമാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്ന ആശയം.

മനുഷ്യന്‍ ഉത്തരം അന്വേഷിക്കുന്ന അനവധി ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം നല്‍കുന്നതായി കാണാം .മനുഷ്യന്‍ എന്തുകൊണ്ട് ജോലി ചെയ്തു ജീവിക്കണം ? ഭൂമിയില്‍ മുള്‍ച്ചെടികള്‍ വളരുന്നത് എന്തുകൊണ്ട്. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ആകര്‍ഷണം തോന്നുന്നത് എന്തുകൊണ്ട്. എന്തുകൊണ്ട് സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുന്നു? എന്തുകൊണ്ട് സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുന്നു ? എന്തുകൊണ്ട് അധ്വാനിക്കുമ്പോള്‍ നെറ്റിത്തടം വിയര്‍ക്കുന്നു ? എന്തുകൊണ്ട് പാമ്പ് ഇഴഞ്ഞു നടക്കുന്നു ? എന്തുകൊണ്ട് ലോകത്തില്‍ വിവിധ ഭാഷകളുണ്ടായി? എന്തുകൊണ്ട് മഴവില്ല് കാണപ്പെടുന്നത് ? ഈ വിധത്തിലുള്ള അനേകം ചോദ്യങ്ങള്‍ക്ക് മനുഷ്യന്‍ ഉത്തരം അന്ന്വേഷിക്കുകയാണ് .യഹൂദരുടെ മത പശ്ചാത്തലം ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളാണ് ചരിത്രാതീത കഥകളുടെ കാരണം. മനുഷ്യന്‍ ലോഹങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത് സംബന്ധിച്ച പാരാമര്ശം ശിലായുഗത്തില്‍ നിന്ന് ലോഹയുഗത്തിലെക്കുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. വിവിധ ഭാഷകള്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് അതിമനോഹരമായ ഒരു കഥയിലൂടെയാണ്(ഉല്‍പ 11:1-9) ഉത്തരം നല്‍കുന്നത്. ഭാഷകളുടെ വിഭജനം, ജനതകളുടെ കുടിയേറ്റം, തിന്മയുടെ പ്രസരണം, ദൈവനിക്ഷേദമെന്ന അടിസ്ഥാന തിന്മ എന്നിവയെല്ലാം ആ വിവരണത്തില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്.

ദൈവത്തെ മനുഷ്യന്‍റെ സാദൃശ്യത്തില്‍ അവതരിപ്പിക്കുന്ന യാഹ്വിസ്റ്റ്‌ പാരബര്യ രീതിയാണ് ഗ്രന്ഥകര്ത്താവ് ഉപയോഗിച്ചിരിക്കുന്നത്.ദൈവം തോട്ടത്തില്‍ ഉലാത്തുന്നു (ഉല്‍പ 3:8), കര്‍ത്താവ് പേടകത്തിന്റെ വാതിലടക്കുന്നു(ഉല്‍പ 7:16),തോലുകൊണ്ട് ഉടയാട ഉണ്ടാക്കി കൊടുക്കുന്നു (ഉല്‍പ 3:21),കായേനെ
കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെമേല്‍ അടയാളം പതിക്കുന്നു (ഉല്‍പ 4:15) തുടങ്ങിയവ.

ബൈബിളില്‍ നിയതാര്‍ത്ഥത്തിലുള്ള ചരിത്രം ആരംഭിക്കുന്നത് അബ്രാഹത്തോടുകൂടിയാണ്. അബ്രാഹമെന്ന വ്യക്തിയെ ദൈവം തന്റെ പദ്ധതിപ്രകാരം തിരഞ്ഞെടുത്തു നിയൊഗിക്കുന്നതാന് ഈ ചരിത്രരചനയിലെ ആദ്യ സംഭവം. അബ്രാഹത്തിന് മുന്‍പ് നടന്ന കാര്യങ്ങളെല്ലാം ഈ ചരിത്രത്തിന് വഴിയോരുക്കുവാനുള്ള ദൈവശാസ്ത്രപരമായ പരിശ്രമമാണ്.

Tuesday, January 4, 2011

ബൈബിള്‍ ഉത്ഭവം

ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു (യോഹ 1:1. ആരംഭങ്ങള്‍ക്ക് മുന്‍പ് വചനമുണ്ടായിരുന്നു. കാലങ്ങള്‍ക്കും സമയത്തിനും മുന്‍പ് വചനമുണ്ടായിരുന്നു. ദൈവമാകുന്ന വചനത്തിലൂടെയാണ് സര്‍വതും സൃഷ്ട്ടിക്കപ്പെട്ടത്‌ . ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്‍പ 1:1). സമസ്തവും അവനിലൂടെ ഉണ്ടായി, ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല (യോഹ 1:3).അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു (ഹെബ്രാ 1:2).

മനുഷ്യരൂപം സ്വീകരിച്ച വചനം

വചനത്തിന്റെ മനുഷ്യരൂപമാണ്‌ ക്രിസ്തു .വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു (യോഹ 1:14). ആ മാംസമായ വചനമായിരുന്നു യേശു . യേശു ദൈവം തന്നെയായിരുന്നു ,ദൈവമായ വചനത്തിന്റെ മനുഷ്യരൂപമായിരുന്നു.

യേശു ദൈവപുത്രനാണ്

പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും ;അത്യുന്നതന്റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും . ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍,ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും (ലൂക്ക 1:35). പാപം മൂലം ദൈവികചായ നഷ്ടപ്പെട്ട സൃഷ്ട് പ്രപഞ്ചത്തെ ദൈവിക ജീവനില്‍ പുനസ്ഥാപിക്കുകയായിരുന്നു മനുഷ്യനായി പിറന്ന ദൈവപുത്രന്റെ ദൌത്യം . അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും (മത്താ 1:21). പ്രപഞ്ചത്തിന്റെ രക്ഷാകര ദൌത്യം യേശുവിന്റെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് പൂര്ത്തിയാകെണ്ടിയിരുന്നത് . ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു ദൈവമായ വചനത്തിന്റെ ,മനുഷ്യരൂപമായ യേശുവിന്റെ ദൌത്യം.യേശുവിന്റെ ഉത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട് അവന്‍ അവരോടു പറഞ്ഞു :മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്ത്തിയാകെണ്ടിയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ (ലൂക്ക 24:44).

വിശുദ്ധ പൌലോസ് കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു : "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനുമാണ് . കാരണം അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ട്ടിക്കപ്പെട്ടു" (1:15-16)

വചനമായ യേശു ദൈവത്തിന്റെ പ്രതിരൂപമായിരുന്നു . ദൈവത്തെ അവനിലൂടെ വെളിപ്പെടുത്തപ്പെട്ടു .അവനാണ് എല്ലാറ്റിനും മുന്പുള്ളവന്‍ . അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ 1:17) സര്‍വ്വവും സൃഷ്ടിക്കപ്പെട്ടതും, ആകാശത്തിലും ഭൂമിയിലും പ്രപഞ്ചം മുഴുവനിലും ഉള്ളതെല്ലാം സ്ഥിതിചെയ്യുന്നതും ,വചനമായ യേശുവിലാണ്. അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ മോചിപ്പിച്ചു (കൊളോ 1:13). യേശുവിലൂടെയാണ് ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തീകരിച്ചത് . അവനിലാനല്ലോ നമുക്ക് രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത് (കൊളോ 1:14).

അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല (യോഹ 5:38). പിതാവായ ദൈവത്തിന്റെ വചനമാണ് യേശു . വിശുദ്ധലിഖിതങ്ങള്‍ യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു (യോഹ 5:39). ദൈവത്തിന്റെ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നത് വചനമാണ് (ജ്ഞാനം 18:16). അപ്പസ്തോലന്മാര്‍ പ്രസംഗിച്ചത് യേശുവാകുന്ന നവജീവന്റെ വചനമാണ് (അപ്പ 5:20). ദൈവവചനം മനുഷ്യന്‍റെ ഭാഷയില്‍ വെളിപ്പെടുത്തിയതാണ് വചനത്തിന്റെ ശരീരരൂപമായ യേശു.

എഴുതപ്പെട്ട വചനം

വചനത്തിന്റെ ലിഖിതരൂപമാണ് ബൈബിള്‍ . യേശുവിന് മുന്‍പ്‌ തന്നെ ദൈവവചനം ലിഖിതരൂപം പ്രാപിച്ചിരുന്നു . ലിഖിതരൂപത്തിലായിരുന്ന ബൈബിളിന്റെ പൂര്ത്തീകരണമായിട്ടാണ് യേശു വന്നത് . "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്" (മത്താ 5:17).
യേശുവിലൂടെയാണ് ലിഖിതരൂപത്തിലുള്ള ദൈവവചനത്തിന്റെ പൂര്‍ണത ലഭിക്കുന്നത്.

ദൈവവചനം മനുഷ്യന്റെ ഭാഷയില്‍

ദൈവ വചനം മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥമാണ് ബൈബിള്‍ . ദൈവം മനുഷ്യന് തോന്നിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ എഴുതിവെച്ചതല്ല ബൈബിള്‍. ദൈവം തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് നല്‍കിയ വചനങ്ങള്‍ (ദൈവാനുഭവം) അവര്‍ സമൂഹത്തില്‍ പങ്കുവയ്ക്കുന്നു. ആ സമൂഹത്തിനു ലഭിക്കുന്ന വിശ്വാസാധിഷ്ടിതമായ ദൈവാനുഭവം അവരുടെതന്നെ വാക്കുകളില്‍ , ആ കാലഘട്ടത്തിലെ മതപരവും രാക്ഷ്ട്രീയവും സാമൂഹ്യവുമായ പശ്ചാത്തലത്തില്‍ എഴുതിയതാണ് ബൈബിള്‍. പ്രപഞ്ചരക്ഷയുടെ (മനുഷ്യരക്ഷയുടെ ) അനുഭവം നിറഞ്ഞ ദൈവവചനം കാലത്തിന് അതീതമാണ്. ഏത് കാലഘട്ടത്തില്‍ എഴുതിയതാണെങ്കിലും ബൈബിള്‍ നല്‍കുന്ന രക്ഷാസന്ദേശം സ്ഥല-കാല-വര്‍ഗ്ഗ പരിമിതികളെ മറികടന്ന് സാര്‍വത്രികവും സനാതനവുമായി നിലകൊള്ളുന്നു.

ബൈബിള്‍ കുറെയധികം ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന് ആലോചിച്ച് എഴുതിയതല്ല. വിവിധ കാലങ്ങളില്‍ ,വിവിധ സ്ഥലങ്ങളില്‍ ,പല ഘട്ടങ്ങളിലായി പലര്‍ എഴുതി തുടങ്ങുകയും വേറെ ചിലര്‍ അവയെല്ലാം ഒരുമിച്ചു ചേര്‍ക്കുകയും ചെയ്തതാണ് . ദൈവത്തിന്റെ രക്ഷാകര പദ്ധതി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു ഈ വെളിപ്പെടുത്തലുകള്‍ അവര്‍ സമൂഹത്തില്‍ പങ്കുവയ്ക്കുന്നു. ആ വെളിപ്പെടുത്തലുകള്‍ അനുഭവങ്ങളിലൂടെ ദൈവവചനം വാമൊഴിയായി കൈമാറി സൂക്ഷിച്ചു . ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും ചെങ്കടല്‍ കടന്ന് മരുഭൂമിയിലൂടെ വാഗ്ദാനദേശത്തെത്തിയ ഇസ്രായേല്‍ ജനത്തിനു സ്വന്തം രജ്യം ലഭിച്ചപ്പോള്‍ , രാജഭരണത്തിന്റെ തണലില്‍ സ്വസ്ഥത ലഭിച്ചപ്പോള്‍ വാമൊഴിയായി തലമുറകളോളം കൈമാറി കൊണ്ടുവന്ന ദൈവാനുഭവം (ദൈവവചനം ) ലിഖിതരൂപത്തിലാക്കുവാന്‍ ശ്രമങ്ങളാരംഭിച്ചു. ഒരു സഹസ്രാബ്ദത്തോളം ഈ പ്രക്രിയ തുടര്‍ന്നു. യേശുവില്‍ ഇത് പൂര്ത്തിയാക്കപ്പെടുന്നു .

ബൈബിള്‍ ദൈവത്തിന്റെ നിര്‍ദേശപ്രകാരം എഴുതപ്പെട്ടതാണ്. തിരഞ്ഞെടുക്കപെട്ട വ്യക്തികള്‍ക്കാണ് ദൈവം നിര്‍ദ്ദേശം നല്‍കിയത്. ദൈവം വെറുതെ വിശുദ്ധ ഗ്രന്ഥ രചനയില്‍ മനുഷ്യരെ ഉള്‍പ്പെടുത്തുകയായിരുന്നില്ല. യഥാര്‍ത്ഥ യോഗ്യതയും കഴിവുമുള്ള വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബൈബിള്‍ ഗ്രന്ഥകാരന്മാരില്‍ അഗാധപന്ധിതന്മാര്‍ മുതല്‍ നിരക്ഷരരായ ഗലീലിയിലെ മീന്‍പിടുത്തക്കാര്‍ വരെയുണ്ട് .ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ തിരഞ്ഞെടുക്കപ്പെട്ട ഈ വ്യക്തികളിലൂടെയാണ് ലിഖിതരൂപത്തില്‍ വിശുദ്ധഗ്രന്ഥമായി രൂപാന്തരപ്പെട്ടത്.

സഭയും രാഷ്ട്രവും: വേണ്ടത്‌ കലഹമോ കൈകോര്‍ക്കലോ?

സഭയെ പൊതുജീവിതത്തിന്റെ മുഖ്യധാരയില്‍നി ന്നും ആട്ടിയകറ്റാനുള്ള പരിശ്രമങ്ങള്‍ ചരിത്രത്തില്‍ എന്നും നടന്നിട്ടുണ്ട്‌. വിവിധ രൂപത്തില്‍ ചില മിഥ്യാധാരണകളുടെ പേരില്‍ സഭയെ പാര്‍ശ്വവത്കരിക്കേണ്ടത്‌ പൊതുജീവിത ധര്‍മ്മമാണെന്നു വരെ കരുതുന്ന ചിലരുണ്ട്‌. മതവിശ്വാസം തികച്ചും സ്വകാര്യതയില്‍ ഒതുക്കിയാല്‍ മതി; അവര്‍ക്ക്‌ ഒരു രാഷ്ട്രത്തിന്റെ പൊതുചത്വരങ്ങളില്‍ സ്ഥാനമില്ല എന്നു പ്രചരിപ്പിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്‌. പൊതുജീവിതത്തില്‍ സ്വകാര്യസ്വത്തിനെയും സ്വകാര്യവത്ക്കരണത്തെയും എതിര്‍ക്കുന്നവര്‍തന്നെയാണ്‌ മതവിശ്വാസത്തെ “സ്വകാര്യവത്കരിക്കാന്‍” രംഗത്തിറങ്ങിയിരിക്കുന്നതെന്നത്‌ ഏറെ വിചിത്രമാണ്‌. വര്‍ഗീയമോ ജാതീയമോ ആയ ഒരു അടഞ്ഞ സമൂഹമായി സഭയെ കാണുന്നവരാണ്‌ സഭയുടെ അടയാളങ്ങളും ചലനങ്ങളും പൊതുജീവിതത്തില്‍ നിന്നു മായിച്ചുകളയാന്‍ രംഗത്തെത്തുന്നത്‌. ഇവിടെ സഭയുടെ സ്വഭാവവും പൊതുസമൂഹത്തിലുള്ള അവളുടെ ദൌത്യവും വിസ്മരിക്കപ്പെട്ടുപോവുകയാണ്‌.


സഭയ്ക്കു ചോദിക്കാനുള്ളതിതാണ്‌. വിളക്ക്‌ എവിടെ വയ്ക്കണം? പീഠത്തിലോ പറയുടെ കീഴിലോ? ലോകത്തിന്റെ ലവണവും പ്രകാശവുമാകാന്‍ വിളിക്കപ്പെട്ട സമൂഹമാണ്‌ സഭ. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ഭാഷയില്‍ ദൈവരാജ്യത്തിന്റെ അടയാളമായി ഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ജനം; മിശിഹായുടെ മൌതികശരീരം. ഉപ്പ്‌ എവിടെ വിതറണം? വിളക്ക്‌ എവിടെ കത്തിച്ചുവയ്ക്കണം? വ്യക്തിതലത്തിലും സഭാതലത്തിലും മിശിഹായുടെ ഉപ്പും വെളിച്ചവും ആവോളം ജീവിതത്തില്‍ പകരാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്‌. പക്ഷെ, അതുകൊണ്ട്‌ അന്തര്‍മുഖരായിക്കഴിയാനല്ല; ലോകം കൊട്ടിയടച്ചതോ, സ്വയം അടച്ചുപൂട്ടിയതോ ആയ സെഹിയോന്‍ മാളികകളില്‍ കഴിയാനല്ല സഭ വിളിക്കപ്പെട്ടിരിക്കുന്നത്‌. ആകാശത്തുനിന്നും അഗ്നിനാവുകളിറക്കി പരി. റൂഹായെ നല്‍കി ഉജ്ജ്വലിപ്പിച്ച ശ്ളീഹന്‍മാര്‍ കൂടുപൊട്ടിച്ചു പുറത്തുവരുന്ന ചിത്രശലഭങ്ങളെപ്പോലെ ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും ക്രിസ്തീയ ലവണവും വെളിച്ചവുമെത്തിക്കുകയാണുണ്ടായത്‌. പൊതുസമൂഹത്തില്‍നിന്നും സഭയെ നിഷ്കാസനം ചെയ്യുക എന്നത്‌ റോമാചക്രവര്‍ത്തിമാരുടെ ഔദ്യോഗിക നയമായിരുന്നു. പടവാളുകള്‍കൊണ്ടു മാത്രമല്ല തൂലികകൊണ്ടും സഭയുടെ അന്ത്യം കുറിക്കുമെന്നു വീമ്പിളക്കിയ വോള്‍ട്ടയറും, ദൈവത്തിന്റെ തന്നെ ചരമം പ്രഖ്യാപിച്ച നീഷ്ചേയും ദൈവത്തെയും മതത്തെയും നിഷ്കാസനം ചെയ്യാനെത്തിയ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രവും തുടര്‍ന്ന്‌ നാസിഭരണവുമെല്ലാം ലക്ഷ്യം വച്ചത്‌ പൊതുജീവിതത്തില്‍നിന്ന്‌ ക്രിസ്തീയവിശ്വാസത്തെ തുടച്ചുമാറ്റാനാണ്‌. സ്വയം പ്രാര്‍ത്ഥനയിലും ആരാധനയിലും സുകൃതാഭ്യാസനത്തിലും മുഴുകുമ്പോഴും പൊതുജീവിതത്തിലെ അനിഷേധ്യമായ ഇടം സംരക്ഷിക്കുന്നതിനുവേണ്ടി സഭ മര്‍ദ്ദകഭരണകൂടങ്ങളോടും, നിരീശ്വര, സഭാവിരുദ്ധ ശക്തികളോടും പടപൊരുതിക്കൊണ്ടേയിരിക്കുകയായിരുന്നു. ഒരു കുരിശു ധരിക്കാനോ, പള്ളി വയ്ക്കാനോ, അതില്‍ ആരാധന നടത്താനോ അനുവാദമില്ലാത്ത എത്രയെത്ര രാജ്യങ്ങള്‍ ഇന്നുമുണ്ട്‌? അള്‍ജീറിയ മുതല്‍ ഉത്തരകൊറിയയും ചൈനയുംവരെ ഏതാണ്ട്‌ നാലുകോടി ക്രൈസ്തവര്‍ അടിസ്ഥാന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്നവരുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കേവലം ആരാധനാ സ്വാതന്ത്ര്യസംരക്ഷണത്തിനുമപ്പുറം ലോകത്തിന്റെ അതിര്‍ത്തികളോളം പ്രവര്‍ത്തിക്കാന്‍ സഭയ്ക്ക്‌ അവകാശമുണ്ട്‌; കടമയുമുണ്ട്‌. ഇവിടെയാണ്‌ സഭയുടെ രാഷ്ട്രജീവിതത്തിലെ ഇടപെടലുകളുടെ പ്രസക്തി.

സീറ്റു വിഭജിക്കാനും കക്ഷിരാഷ്ട്രീയം കളിക്കാനും ഭരണം കയ്യാളാനും സ്റ്റേറ്റിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ രാഷ്ട്രീയവിരോധികളെ അടിച്ചമര്‍ത്താനും വിദ്യാഭ്യാസ സാമൂഹികാവകാശങ്ങള്‍ ദേശസാത്കരിക്കാനുമുള്ള ഒരു രാഷ്ട്രീയമല്ല ഇത്‌. മറിച്ച്‌, പൊതുസമൂഹത്തിലെ മനഃസാക്ഷി രൂപവത്കരണത്തിലും നീതിസ്ഥാപനത്തിലുമുള്ള സഭയുടെ പങ്കാളിത്തമാണ്‌. സെന്റ് അഗസ്റ്റിന്‍ പറഞ്ഞു, “നീതിക്കനുസൃതമല്ലാതെ ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രം മോഷ്ടാക്കളുടെ ഒരു സംഘമായിരിക്കും.” സീസറിന്റെയും ദൈവത്തിന്റെയും സ്വയം ഭരണാധികാരത്തില്‍ അന്യോന്യം കൈകടത്തുകയല്ല വേണ്ടത്‌; മറിച്ച്‌, മിശിഹായുടെ സുവിശേഷത്താല്‍ പ്രകാശിതമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമൂഹമായി പൊതുസമൂഹത്തിന്റെ മനഃസാക്ഷി രൂപവത്കരണത്തിലും നീതിസ്ഥാപനത്തിലും സഹായിക്കാനുള്ള അവകാശം സഭയ്ക്കു നിഷേധിക്കാതിരിക്കുകയാണു വേണ്ടത്‌ എന്നു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പാ തന്റെ പ്രഥമ ചാക്രികലേഖനത്തില്‍ (ദൈവം സ്നേഹമാകുന്നു) വ്യക്തമാക്കുന്നു. മത സ്വാതന്ത്ര്യത്തിനും, മനുഷ്യസ്വാതന്ത്ര്യത്തിനും മൂക്കുകയറിട്ട ചക്രവര്‍ത്തിമാരോടും സ്വേച്ഛാധിപത്യ പ്രത്യയശാസ്ത്ര ഭരണകൂടങ്ങളോടും സഭ നിരന്തര സമരത്തിലായിരുന്നതും ചിലതിനെയൊക്കെ ജനകീയ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു താഴെയിറക്കുന്നതിന്‌ നേതൃത്വം വഹിച്ചതിനും ചരിത്രം സാക്ഷിയാണ്‌.

കഴിഞ്ഞമാസം ഇംഗ്ളണ്ട്‌ സന്ദര്‍ശിച്ച പരി. പിതാവ്‌ ലണ്ടനിലെ വെസ്റ്റ്‌ മിനിസ്റ്റര്‍ ഹോളില്‍, നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിസാതന്ത്ര്യത്തിനുംവേണ്ടി വി. തോമസ്‌ മൂറിനെ മരണ ശിക്ഷയ്ക്കു വിധിച്ച അതേ സ്ഥലത്തു നിന്നുകൊണ്ട്‌, അക്കാര്യം അനുസ്മരിപ്പിച്ചുകൊണ്ട്‌ പാര്‍ലമെന്റ് അംഗങ്ങളോടു പറഞ്ഞു: സത്യത്തില്‍ അധിഷ്ഠിതമായി ഭരണം നിര്‍വ്വഹിച്ചില്ലെങ്കില്‍ ജനാധിപത്യവും ഒരു കിരാതഭരണമായി അധഃപതിക്കാം എന്ന്‌. നിരീശ്വര-കത്തോലിക്കാ വിരുദ്ധ അന്തരീക്ഷം നിറഞ്ഞുനിന്ന ഇംഗ്ളണ്ടില്‍, പക്ഷെ ജനലക്ഷങ്ങളാണ്‌ ഈ നൂറ്റാണ്ടിലെ ഏറ്റം ശ്രദ്ധേയനായ ചിന്തകന്‍ കൂടിയായ ബെനഡിക്ട്‌ പതിനാറാമനെ കേള്‍ക്കാന്‍ തടിച്ചുകൂടിയത്‌. അദ്ദേഹത്തിന്റെ മടക്കയാത്രാവേളയില്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പറഞ്ഞു: അങ്ങ്‌ ഈ സന്ദര്‍ശനവേളകളില്‍ ഇംഗ്ളണ്ടിലെ അറുപതുലക്ഷം കത്തോലിക്കരോടു മാത്രമല്ല; ആറുകോടി ജനങ്ങളോടുമാണ്‌ സംസാരിച്ചത്‌; ബ്രിട്ടീഷുകാര്‍ ഈ വാക്കുകളെക്കുറിച്ച്‌ ശാന്തമായിരുന്നു ചിന്തിക്കും എന്ന്‌. അതെ, പൊതു സമൂഹത്തില്‍നിന്നു സഭയെ പാര്‍ശ്വവത്കരിക്കുകയല്ല രാഷ്ട്രം ചെയ്യേണ്ടത്‌; മറിച്ച്‌, രാഷ്ട്രനിര്‍മ്മിതിയിലും സേവനത്തിലും സത്യത്തിന്റെ പ്രകാശവുമായി കടന്നു ചെല്ലാനാണ്‌ സഭാംഗങ്ങളും പരിശ്രമിക്കേണ്ടത്‌. ഇവിടെ കലഹമല്ല സത്യത്തെ ആദരിച്ചുകൊണ്ടുള്ള പരസ്പരം കൈകോര്‍ക്കലാണ്‌ കരണീയമായിട്ടുള്ളത്‌.

Author: ജെ. കൊച്ചുപറമ്പില്‍