Thursday, April 28, 2011

ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിതൃത്വം

ഡോ: ഹോര്‍മിസ് മൈനാട്ടി

ദമ്പതികള്‍ സന്താനോല്പാദനതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്ന പ്രയോഗം . തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദമ്പതികള്‍ക്ക് അവകാശവും കടമയുമുണ്ട് .തങ്ങളുടെ ആരോഗ്യസ്ഥിതി ,സാമ്പത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദമ്പതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. വിവാഹത്തിന്റെ മുഖ്യലക്ഷ്യങ്ങളായ ദമ്പതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍ .

വിവാഹത്തിന്റെ ലകഷ്യങ്ങള്‍

ദമ്പതികളുടെ പരസ്പരസ്നേഹപ്രകാശനവും സന്താനോല്പാദനവുമാണ് (Conjugal love and procreation) വിവാഹത്തിലെ ലൈംഗികസംയോഗത്തിന്‍റെ മുഖ്യലക്ഷ്യങ്ങള്‍ . ഈ രണ്ടു ലക്ഷ്യങ്ങള്‍ക്ക് ബൈബിള്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നത് (ഉല്‍പ 1:27-28,2:24 മത്താ 19:46,എഫേ 5:21-32),എന്നാല്‍ കത്തോലിക്കാസഭയുടെ പാരബര്യത്തില്‍ സന്തോനോല്പാദനലക്ഷ്യത്തിനു മാത്രമാണ് ഊന്നല്‍ നല്കിപ്പോന്നതെന്ന് തോന്നുന്നു . ഇതില്‍ ഒരു ചരിത്രപശ്ചാത്തലമുണ്ട് . ആദ്യനൂറ്റാണ്ടുകളില്‍ എന്‍ക്രാറ്റൈറ്റ്സ്, മൊണ്ടാനിസ്റ്റ്, നൊവേഷ്യന്‍സിയന്സ്‌ എന്നീ അര്‍ദ്ധ മതവിഭാഗങ്ങള്‍ ലൈംഗികതയുടെ പരിശുദ്ധിയെ നിക്ഷേധിക്കുകയും വിവാഹത്തെയും സന്താനോല്പാദനനത്തെയും അപലപിക്കുകയും ചെയ്തിരുന്നു .ഇതിനു പുറമേ
ജേ്ഞയവാദികള്‍(Gnosticism) പ്രത്യേകിച്ച് മനിക്കേയന്‍സ്(Manicheanism) ലൈംഗികതയെയും വിവാഹത്തെയും വെറുപ്പോടെ വീക്ഷിച്ചിരുന്നു . ഈ അബദ്ധസിന്ധാന്തങ്ങളോടുള്ള പ്രതികരണത്തില്‍ സഭാപിതാക്കന്മാര്‍ സെക്സിന്‍റെയും വിവാഹത്തിന്റെയും മഹനീയത ഉയര്ത്തിപ്പിടിക്കാനാണ് ശ്രമിച്ചത് .ഈ പരിശ്രമത്തില്‍ അന്ന് നിലവിലിരുന്ന സ്റ്റോയിക് തത്ത്വചിന്തയും യാഹൂദപാരബര്യവും അവരെ ഒരു പരിധിവരെ സ്വാധീനിക്കാനിടയായി. സ്റ്റോയിക് തത്ത്വചിന്തയും യാഹൂദപാരബര്യവും വിവാഹത്തിലെ സന്താനോല്പാദനമെന്ന ലക്ഷ്യത്തിനു അമിതമായ പ്രാധാന്യം നല്‍കിയിരുന്നു .വിവാഹത്തിലെ ലൈംഗികസംയോഗത്തിന്‍റെ മറ്റൊരുലകഷ്യമായ ദാമ്പത്യപ്രേമത്തെ അവര്‍ ഏതാണ്ട് മുഴുവനായിത്തന്നെ അവഗണിച്ചു . ഈ വീക്ഷണമനുസരിച്ചു സന്താനോല്പാദനം ഒന്നുമാത്രമാണ് ദാമ്പത്യ ധര്മാനുഷ്ടാനത്തെ നീതീകരിക്കുന്നത് .ലൈംഗികതയെയും വിവാഹത്തെയും സംബന്ധിച്ചുള്ള സങ്കുചിതവും ഏകാപക്ഷീയവുമായ ഈ മനോഭാവം വി.അഗസ്റ്റിന്‍ ,വി.തോമസ്‌ അക്വീനാസ് എന്നിവരിലൂടെ കത്തോലിക്ക സഭാപാരബര്യമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു . ആ ചിന്താഗതി തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്തു . ലൈംഗികതയെയും വിവാഹത്തെയും പറ്റിയുള്ള ഏതൊരു ചര്‍ച്ചയും വി. അഗസ്റ്റിന്‍ എടുത്തുകാട്ടിയ വിവാഹത്തിന്റെ നന്മകളെ (bonum prolis or good of the child) കേന്ദ്രീകരിച്ചായിരുന്നു .

ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടുപോന്ന ദമ്പതികളുടെ പ്രേമസാഫല്യമെന്ന ആശയത്തിനും പതിനൊന്നാം പീയൂസ് മാര്‍പാപ്പ സുപ്രധാനമായൊരു സ്ഥാനം നല്‍കി. വിവാഹം ദമ്പതികളുടെ പരസ്പരപ്രേമത്തിലും ഗാഡമായ സൌഹൃതത്തിലും അധിഷ്ടിതമായ ഐക്യമാണെന്നു വ്യക്തമാക്കുകവഴിയായി ഈ മാര്‍പാപ്പ ഈ വിഷയത്തെ സംബന്ധിച്ച കത്തോലിക്ക സഭാപഠനത്തെ അതിന്റെ ശരിയായ പാതയിലേക്ക് തിരിച്ചുവിടുന്നതിന് തുടക്കം കുറിച്ചു .അങ്ങനെ വിവാഹത്തില്‍ ദമ്പതികളുടെ പരസ്പരപ്രേമത്തിനുള്ള അര്‍ഹമായ സ്ഥാനം അംഗീകരിക്കപ്പെട്ടുതുടങ്ങി.

ഈ കാലഘട്ടമായപ്പോഴേക്കും വിവാഹത്തില്‍ സന്താനോല്പാദനത്തിനു നല്‍കുന്ന പ്രധാന്യത്തിനു തുല്യമായ പ്രാധാന്യം ദാമ്പത്യസ്നേഹത്തിനു നല്‍കണമെന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വാദിച്ചു തുടങ്ങിയിരുന്നു .അവരുടെ അഭിപ്രായത്തില്‍ സ്നേഹം കൂടാതെയുള്ള ലൈംഗികസംയോഗം വെറും ശാരീരികബന്ധം മാത്രമാണ് .അത് അധാര്മികവുമാണ് . ദമ്പതികള്‍ തമ്മിലുള്ള സ്നേഹബന്ധം ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നതും സംയോഗത്തിന്റെ ലകഷ്യമാണെന്ന ആശയം അംഗീകരിക്കപ്പെട്ടു . വിവാഹത്തിലെ ലൈംഗികബന്ധത്തെ സ്നേഹത്തിന്റെ ഒരടയാളമായി സ്ഥാപിച്ചത് ദൈവം തന്നെയാണെന്ന് അവര്‍ വാദിച്ചു .അതിനാല്‍ സന്താനോല്പാദനം മാത്രമല്ല വിവാഹത്തിന്റെ ലക്‌ഷ്യം .

ലൈംഗികതയെയും വിവാഹത്തെയും പറ്റിയുള്ള ഈ സമഗ്രവീക്ഷനം അവസാനം വാത്തിക്കാന്‍ കൌണ്‍സില്‍ ഒവ്ധ്യോഗികമായി അംഗീകരിച്ചു .

എന്താണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം

വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .
(1) ദാമ്പത്യസ്നേഹത്തില്‍ വളരുക
(2) ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം
(3) കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .
വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്‌ക്ക്‌ മുന്‍ഗണന നല്‍കണം .വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ഥം എന്താണെന്ന് നോക്കാം . വിവാഹത്തില്‍ ഒരേസമയം ദാമ്പത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദമ്പദികള്‍ക്ക് ഉണ്ടാകാം .അങ്ങനെയുള്ള സാഹചര്യത്തില്‍ ദാമ്പത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലക്ഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .അങ്ങനെ നാം ഉത്തരവാദിത്വമുള്ള പിതൃത്വം എന്നാ ആശയത്തില്‍ എത്തിച്ചേരുന്നു .

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം അംഗീകരിക്കപ്പെട്ട ഒരു വസ്തുത

ഗര്ഭധാരണത്തെ നിയന്ത്രിക്കുന്നതിനു റിഥം രീതി(Rhythm Method) ഒരു മാര്‍ഗമായി സ്വീകരിക്കുന്നത് നിയമാനുസൃതമാണെന്ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ ഉറപ്പിച്ചു പറഞ്ഞതുമുതല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയം സഭാപഠനത്തിലെ ഒരു അംഗീകൃത വസ്തുതയായി(casti connubii) .പിന്നീട് ,സന്താനോല്പാദനത്തിനുള്ള മാതാപിതാക്കളുടെ കടമ പരിധിയില്ലാത്തതല്ലെന്നും വീണ്ടും ഗര്ഭധാരണം അനുവദിക്കുന്നത് തെറ്റും അനീതിയുമായിത്തീരുന്ന സാഹചര്യങ്ങളുണ്ടാകാം എന്നും 1951 ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പായും പ്രഖ്യാപിച്ചു .

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ വീക്ഷണത്തില്‍ ,വിവാഹം സന്താനോല്പാദനത്തിനു വേണ്ടി മാത്രം സ്ഥാപികപ്പെട്ടതല്ല ,പിന്നെയോ ദമ്പതില്‍ തമ്മിലുള്ള അഭേദ്യമായ ഒരു ഉടമ്പടി എന്ന നിലയിലുള്ള അതിന്റെ സ്വഭാവവും കുട്ടികളുടെ സുസ്ഥിതിയും അവരുടെ പരസ്പര സ്നേഹം ആവശ്യപ്പെടുന്നു .ഇങ്ങനെ വിവാഹത്തില്‍ രണ്ടു ലക്ഷ്യങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ളതുകൊണ്ട് ഇവ തമ്മില്‍ സംഘട്ടനമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകാം എന്നും ഒരേസമയത്ത് രണ്ടു ലക്ഷ്യങ്ങളും പോരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ ദമ്പതികള്‍ക്ക് സാധിക്കാതെ വരാമെന്നുമുള്ള വസ്തുത രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ അംഗീകരിക്കുകയുണ്ടായി .അതിനാല്‍ ഏറ്റവും കുറഞ്ഞത് താല്‍കാലികമായെങ്കിലും സന്താനോല്പാദനം നിയന്ത്രിക്കേണ്ടത് ആവശ്യമായി വരുമെന്ന് ഈ കൌണ്‍സില്‍ യാഥാര്ത്യബോധത്തോടെ അംഗീകരിച്ചു (GS 51). കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നും കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50). ഈ പരിഗണകള്‍ സന്താനോല്പാദനത്തില്‍ ചിലപ്പോള്‍ താല്കാലികമായോ അഥവാ ശ്വാശ്വതമായോ നിയന്ത്രണം പാലിക്കാന്‍ ദമ്പതികളെ നിര്‍ബന്ധിക്കുമെന്നു കൌണ്‍സില്‍ ഓര്‍മിപ്പിക്കുന്നു .

പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ 'മനുഷ്യജീവന്‍ '(Humanae Vitae) എന്നാ ചാക്രികലേഖനം (1968) ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദമ്പതികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം . ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും . എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10).

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ അര്‍ത്ഥസൂചനകള്‍

ദൈവത്തോടും തങ്ങളോടുതന്നെയും കുടുംബത്തോടും സമൂഹത്തോടും മൊത്തത്തിലുള്ള കടമകള്‍ അംഗീകരിച്ചുകൊണ്ട് ദമ്പതികള്‍ തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിനാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്ന് പറയുന്നത് .കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിന് അഥവാ സന്താനോല്പാതനം നിയന്ത്രിക്കുന്നതിന് ദമ്പതികള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ഇന്ന് സഭാപഠനത്തിലെ ഒരു അംഗീകൃത തത്വമാണ് . ജനനത്തെ നിയന്ത്രിക്കുന്നത്‌ അനുവധിനീയമാണെന്ന് മാത്രമല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം ; ഉത്തരവാദിത്വമുള്ള മാതൃപിതൃതം വിവാഹജീവിതത്തിന്റെ ഒരു കടമയുമാണ് (an obligation marital life)

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പതികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് . മാതാപിതാക്കളാകാനുള്ള ദൈവവിളിയുടെ ഉദാരമായ സ്വീകരണവും ദൈവത്തിന്റെ മുമ്പാകെ സന്താനങ്ങളുടെ എണ്ണം ,സ്പെയിസിംഗ് എന്നിവ സംബന്ധിച്ച് ദമ്പതികള്‍ ബുദ്ധിപൂര്‍വമെടുക്കുന്ന തീരുമാനങ്ങളുമാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിലെ അടിസ്ഥാനപരമായ ധാര്മികപ്രശ്നം . ഈ മൌലികതലത്തിലുള്ള സ്വാര്‍ഥത അധാര്മികമാണ് . ബര്‍ണാനാര്‍ഡ ഹെയറിംഗ് (Bernard Haring) ചൂണ്ടിക്കാട്ടുന്നതുപോലെ, പുതുതായി വിവാഹം കഴിച്ച ദമ്പതികള്‍ റിഥം രീതിയുപയോഗിച്ചു, തീര്‍ത്തും സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി, ഗര്‍ഭധാരണം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിക്കുന്നെങ്കില്‍അവരുടെ ഉദ്ദേശം (പുറമേ നോക്കിയാല്‍ അനുവദനീയമല്ലാത്തതൊന്നും അവര്‍ ചെയ്യുന്നില്ലെങ്കിലും ) തെറ്റാണ് ,സ്വാര്‍ത്ഥപരമാണ് ,അധാര്മികമാണ് .അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുന്നു : "സന്താനോല്പാദനം ഒഴിവാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ സ്വാര്‍ത്ഥപരമോ ദുഷ്ടമോ ആണെങ്കില്‍ നിയന്ത്രണരീതിമാത്രം - അനുവദനീയമായതുകൊണ്ടുമാത്രം - അതിനെ ധാര്മികമാക്കുന്നില്ലെന്ന കാര്യം വ്യക്തമായും ഉറപ്പായും പറയേണ്ടതാണ് " (B.Haring;Free and Faithful in Christ ,Vol. 2,1979). അതിനാല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ധാര്മികപ്രശ്നം ഇതാണ്; ദമ്പതികള്‍ക്ക് തല്കാലികമായോ ശ്വാശ്വതമായോ സന്താനോല്പാദനം വേണ്ടെന്നു വയ്ക്കുന്നതിനു മതിയായ കാരണങ്ങളുണ്ടോ?

(തുടരും...)

Wednesday, April 6, 2011

സ്‌നേഹസമ്പന്നനായ മാര്‍ വര്‍ക്കി വിതയത്തില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തിലിന്റെ ആത്മകഥയുടെ തലക്കെട്ട് ‘Straight from th-e heart എന്നാണ്. ഹൃദയത്തില്‍നിന്നും നേരിട്ട് മനുഷ്യരിലേക്കെല്ലാം പരന്നൊഴുകിയ സ്‌നേഹത്തിന്റെ മഹാപ്രവാഹത്തിന്റെ കഥയാണ് അതില്‍ അദ്ദേഹം പറഞ്ഞത്. കത്തോലിക്കാസഭയുടെ ഉന്നതപീഠങ്ങളൊന്നില്‍ ഇരിക്കുന്ന വൈദിക മേധാവിയുടെ ഭാഷയിലല്ല ആ ഹൃദയം സംസാരിച്ചത്. മാനവികതയുടെയും എളിമയുടെയും കരുത്ത് എന്താണെന്ന് ആ വാക്കുകള്‍ എല്ലാവരെയും അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തലയെടുപ്പുള്ള നേതാവുമായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍. ക്രിസ്തു തന്റെ ജീവിതം ആര്‍ക്കുവേണ്ടി സമര്‍പ്പിച്ചുവോ ആ നിന്ദിതരുടെയും നിരാശ്രയരുടെയും നന്മയ്ക്കുവേണ്ടിയാണ് വിതയത്തില്‍ പിതാവിന്റെ ഹൃദയം എന്നും സ്പന്ദിച്ചത്. ക്രിസ്തുവിന്റെ വഴി സ്‌നേഹത്തിന്റെ വഴിയാണെന്നും അതിന്റെ പക്ഷപാതിത്വം കഷ്ടപ്പെടുന്നവരോട് ആയിരിക്കണമെന്നും വിട്ടുവീഴ്ച കൂടാതെ വിശ്വസിച്ച ആ ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് എന്നെന്നേക്കുമായി നിലച്ചിരിക്കുന്നത്. ഈ വിയോഗത്തിന്റെ നിമിഷം ലക്ഷക്കണക്കായ സഭാ വിശ്വാസികളെപോലെ തന്നെ എന്നെയും ദുഃഖത്തിലാക്കുന്നു.

വിതയത്തില്‍ പിതാവിന്റെ അരമനയില്‍ എനിക്കപ്പോഴും പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ മണിക്കൂറുകളോളമിരുന്ന് ഞങ്ങള്‍ മനസ്സില്‍ തോന്നിയതെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആത്മീയവാദവും ഭൗതികവാദവും തമ്മിലുള്ള സംവാദത്തില്‍ വീക്ഷണപൊരുത്തം അസാധ്യമാണെന്നറിഞ്ഞുകൊണ്ടു തന്നെ ഞങ്ങള്‍ അതിനെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തിക നയവും എല്ലാം ചര്‍ച്ചകളില്‍ കടന്നുവന്നിട്ടുണ്ട്. അത്തരം ചര്‍ച്ചാവേളയില്‍ യോജിച്ചതിനെക്കാള്‍ ഏറെ തമ്മില്‍ വിയോജിച്ചിരിക്കാനാണ് സാധ്യത. പക്ഷേ പരിശുദ്ധമായ സ്‌നേഹവാത്സല്യത്തിന്റെ തലോടലുമായാണ് അദ്ദേഹം എന്നെ എന്നും യാത്രയാക്കിയിട്ടുള്ളത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സ്വച്ഛശാന്തമായ മനസ്സുമായാണ് എന്നും അദ്ദേഹത്തിന്റെ ചാരത്തുനിന്നും ഞാന്‍ മടങ്ങിയിട്ടുള്ളത്.

വിതയത്തില്‍ പിതാവിന്റെ ആത്മകഥയില്‍ ഈശ്വരവിശ്വാസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ ഈശ്വരസങ്കല്‍പത്തെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് സുഹൃത്തുമായുള്ള സംവാദത്തെപ്പറ്റി ഉള്ള അതിലെ പ്രതിപാദ്യം എന്നെക്കുറിച്ചാണോ എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ''പിന്നെ ആരെക്കുറിച്ചാവാന്‍'' എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഭയുടെയും വിശ്വാസികളുടെയും മുന്നില്‍ പുതിയ കാലഘട്ടം ഉന്നയിക്കുന്ന വെല്ലുവിളികളെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍. പണം പുതിയ ദൈവമായി മാറുന്ന ആഗോളവത്ക്കരണ കാലഘട്ടത്തിലെ ധര്‍മസങ്കടങ്ങള്‍ ലോകത്തെമ്പാടുമുള്ള സുമനസ്സുകളെ വേട്ടയാടുകയാണ്. വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രബോധനങ്ങളും മുന്‍വെയ്ക്കുന്ന ധര്‍മ്മാധര്‍മ്മ സങ്കല്‍പങ്ങള്‍ എല്ലാം ഇന്ന് ശീര്‍ഷാസത്തിലാണ്. നീതിബോധമുള്ള മനുഷ്യര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച മൂല്യങ്ങള്‍ക്കെല്ലാം അതിന്റെ ഫലമായി മുറിവേല്‍ക്കുന്നു. ഈ സ്ഥിതിവിശേഷത്തിനുമുമ്പില്‍ സഭ നിസ്സംഗമായിരുന്നുകൂടാ എന്നാണ് വിതയത്തില്‍ പിതാവ് വിശ്വസിച്ചത്. ''എന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്ന പരീശന്‍മാരെയും ശാസ്ത്രിമാരെയും ചാട്ടവാറിനാല്‍ അടിച്ചു പുറത്താക്കണ''മെന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുക്രിസ്തു വിളിച്ചുപറയുകയുണ്ടായി. ആ ആലയങ്ങളുടെ പരിശുദ്ധിക്കുമേല്‍ പുത്തന്‍ ധനാധിപത്യം നടത്തുന്ന കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ക്രിസ്തുവിന്റെ അനുയായികള്‍ക്ക് സാധ്യമല്ല. ഇതുമായി ബന്ധപ്പെട്ട ആശയസംവാദം ക്രിസ്തീയ സഭകളില്‍ ഇന്നു ലോകമെമ്പാടും നടക്കുന്നുണ്ട്. സഭയുടെ പക്ഷപാതിത്വം തന്നെയാണ് ഈ സംവാദത്തിലെ കേന്ദ്രപ്രശ്‌നം. ദര്‍ശനവും പ്രായോഗിക പ്രവര്‍ത്തനവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്തരം വിഷയങ്ങളില്‍ പാവങ്ങളുടെ പക്ഷം ചേര്‍ന്നു നിന്ന വലിയ ഇടയനാണ് വിതയത്തില്‍ പിതാവ്.

മതവിശ്വാസികളും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കേരളത്തില്‍ എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കണ്ടാല്‍ അതില്‍ രാഷ്ട്രീയ തന്ത്രം ആരോപിക്കുന്നവരും വിരളമല്ല. എന്നാല്‍ ഇത്തരം കൂടിക്കാഴ്ചകള്‍ക്കുവേണ്ടി തന്റെ അരമനയുടെയും ഹൃദയത്തിന്റെയും കവാടങ്ങള്‍ വിതയത്തില്‍ പിതാവ് എന്നും തുറന്നുവെച്ചു. ദൈവത്തെച്ചൊല്ലി വിയോജിച്ചാലും മനുഷ്യനുവേണ്ടി വിശ്വാസികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും തമ്മില്‍ യോജിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അഭിമാനംകൊണ്ട അദ്ദേഹം അവിടെ വാണിജ്യതാല്‍പര്യങ്ങള്‍ പിടിമുറുക്കിക്കൂടാ എന്നുവാദിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 'ചാക്രികലേഖനമായ സത്യത്തില്‍ സ്‌നേഹ'ത്തെക്കുറിച്ച് ഒരു വൈകുന്നേരം ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. ഇടതുപക്ഷവും വിശ്വാസികളും തമ്മില്‍ നടക്കേണ്ട പരസ്പര ബഹുമാനത്തോടുകൂടിയ ചര്‍ച്ചകള്‍ക്ക് ആ ചാക്രിക ലേഖനം ഒരടിത്തറയാണെന്ന് ഞാന്‍ പറഞ്ഞു. വിതയത്തില്‍ പിതാവ് എന്നോട് പൂര്‍ണമായും യോജിച്ചു. ഗഹനമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ നടന്ന അവസാനത്തെ സംഭാഷണമായിരുന്നു അത്! പിന്നീടും ഞാന്‍ അദ്ദേഹത്തെ രണ്ടുതവണ സന്ദര്‍ശിക്കുകയുണ്ടായി. രോഗ പീഡകളാല്‍ അവശനായിരുന്നപ്പോഴും കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. ഇതിന്റെ പിറകിലെ സ്‌നേഹവായ്പിന്റെ ആഴം എനിക്കറിയാം. ഒടുവില്‍ കണ്ടപ്പോള്‍ വിതയത്തില്‍ പിതാവ് നേരിയ സ്വരത്തില്‍ പറഞ്ഞു. ''ഇനി എത്രകാലമുണ്ടെന്ന് അറിയില്ല, എങ്കിലും സമയം കിട്ടുമ്പോഴെല്ലാം വരണം''

ഏപ്രില്‍ 9ന് എറണാകുളത്തു വരുമ്പോള്‍ കാണാനാകുമോ എന്നറിയാന്‍ ഞാന്‍ ഇന്ന് അരമനയിലേയ്ക്കുവിളിച്ചു. ആരേയും കാണാനാകാത്ത വിധം സ്‌നേഹ സമ്പന്നനായ ആ വലിയ മനുഷ്യന്‍ യാത്ര പറഞ്ഞുകഴിഞ്ഞുവെന്ന വിവരമാണ് കിട്ടിയത്! വിശ്വാസം സ്‌നേഹമാണെന്നു പറഞ്ഞ വിതയത്തില്‍ പിതാവിന്റെ സ്മരണയ്ക്കു മുന്നില്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ഈ അവിശ്വാസിയുടെ അന്ത്യോപചാരമായി ഈ കുറിപ്പിനെ കാണുക.

ബിനോയ് വിശ്വം