Saturday, November 9, 2013

യേശു മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചോ ?!

വായിക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതും വളരെയധികം തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുന്നതുമായ രണ്ടു ബൈബിൾ ഭാഗങ്ങളാണ് ഇവിടെ ചര്ച്ച ചെയ്യുന്നത് ..

1. "ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത് (1 പത്രോസ് 4:6)

ഈ വചനഭാഗത്തെ പരേതാത്മാക്കളോട്‌ വചനം പറയുന്നതിനും അവരെ സ്‌നാനപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാനമായി സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പോലുള്ള ചില പ്രസ്ഥാനങ്ങൾ കരുതുന്നുണ്ട്‌. തന്മൂലം ഈ വചനഭാഗത്തെ സ്‌പഷ്‌ടമായി മനസ്സിലാക്കേണ്ടതുണ്ട്‌.

'മരിച്ചവരോട്‌ സുവിശേഷം പ്രസംഗിക്കപ്പെട്ടു' എന്നതിന്റെ വ്യാഖ്യാനമാണ്‌ വിവാദങ്ങള്‍ക്ക്‌ നിദാനമാകുന്നത്‌. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മരിച്ചവര്‍' ആരാണ്‌ എന്നതാണ്‌ പ്രശ്‌നം. 'ആത്മീയമായി മരിച്ചവര്‍' എന്ന അര്‍ത്ഥത്തിലാണ്‌ ആറാം വാക്യത്തെ മനസ്സിലാക്കേണ്ടത്‌ എന്നാണ്‌ സഭാപിതാവായ അലക്‌സാണ്ട്രിയായിലെ ക്ലെമെന്റ്‌ അഭിപ്രായപ്പെടുന്നത്‌ (Adumbrationes, ANF II,571-572). ലൂക്കാ 9:59-60; യോഹ 5:25; എഫേ 2:1,5 എന്നീ വചനഭാഗങ്ങളെ ഇത്തരമൊരു വ്യാഖ്യാനത്തിന്‌ ആധാരമായി ക്ലമന്റ്‌ അവതരിപ്പിക്കുന്നുണ്ട്‌. ലേഖനത്തിന്റെ മതമര്‍ദ്ദന പശ്ചാത്തലം കേവലം ആത്മീയമായ മരണം എ ന്ന ആശയത്തെ സാധൂകരിക്കുന്നില്ല. തന്നെയുമല്ല 'പ്രസംഗിക്കപ്പെട്ടു' എന്ന ക്രിയ (എവംഗലിസ്‌തേ) ഭൂതകാലത്തിലാകയാല്‍ (aorist) ആത്മീയമരണം എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയല്ല സൂചിപ്പിക്കുന്ന ത്‌ എന്നു കരുതാം.

4:6-ലെ 'മരിച്ചവര്‍' ആരാണ്‌ എന്ന്‌ മനസ്സിലാക്കാന്‍ 4:5-ലെ 'ജീവിക്കുന്നവരെയും മരിച്ചവരെയും' എന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥവ്യാഖ്യാനം ഗ്രഹിക്കേണ്ടതുണ്ട്‌. 'ജീവി ക്കുന്നവരെയും മരിച്ചവരെയും (സോന്താ സ്‌ കായി നെക്രൂസ്‌) വിധിക്കുന്നവന്‍' എന്ന പദപ്രയോഗം ആദിമസഭയില്‍ സര്‍വ്വസാ ധാരണമായി ഉപയോഗിച്ചിരുന്നു. 2 തിമോ 4:1; 1 തെസ. 4:13-17; ബാര്‍ണ്ണബാസിനുള്ള ലേഖനം 7:2 (ANF I, 129) എന്നീ രേഖകളില്‍ ഈ പദപ്രയോഗം സ്‌പഷ്‌ടമായി കാണപ്പെടുന്നുണ്ട്‌. 'മരിച്ചവര്‍' എന്ന പദപ്രയോഗത്തിലൂടെ നരകത്തിലാണ്ടുപോയ, നിത്യശിക്ഷക്കു വിധിക്കപ്പെട്ട പരേതാത്മാക്കള്‍ എന്ന ആശയം മേല്‍പറഞ്ഞ രേഖകളിലൊന്നുമില്ല. ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥം വിശുദ്ധ പൗലോസ്‌ ശ്ലീഹാ വിശദമായി നല്‍കുന്നുണ്ട്‌. "അവസാന കാഹളം മുഴങ്ങുമ്പോള്‍ മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും (ജീവിച്ചിരിക്കുന്നവര്‍) രൂപാന്തരപ്പെടുകയും ചെയ്യും'' (1 കോറി 15:52). മരിച്ചവരും ജീവിക്കുന്നവരും എന്ന പദപ്രയോഗം പ്രത്യക്ഷത്തില്‍ സകല വി ശ്വാസികളും എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണ്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവിനു മുമ്പേ മരണമടയുന്ന വിശ്വാസികളുടെ ഭാവിയെക്കുറിച്ചുള്ള ആദിമ ക്രൈസ്‌തവരുടെ ആശങ്കയെ ദൂരീകരിക്കാനാണ്‌ ഇത്തരമൊരു പദപ്രയോഗം ഉപയോഗിച്ചത്‌. അന്ത്യവിധിയില്‍ സൃഷ്‌ടപ്രപഞ്ചം മുഴുവനും (നാനാജാതി മനുഷ്യരും) അണിനിരക്കുന്നു എന്ന വിശ്വാസം വിശുദ്ധ ഗ്രന്ഥത്തില്‍ ശക്തമാണെങ്കിലും 'മരിച്ചവരെയും ജീവിക്കുന്നവരെയും' എന്ന പദപ്രയോഗം ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന സകലരെയു (മരിച്ചവരും ജീവിക്കുന്നവരും) മാണ്‌ സൂചിപ്പിക്കുന്നത്‌. ഈ അര്‍ത്ഥത്തില്‍ 4:6-ലെ മരിച്ചവര്‍ ആരെന്ന്‌ വ്യക്തമാണ്‌. വചനപ്രഘോഷണം കേട്ട്‌ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും മതമര്‍ദ്ദകരാല്‍ വധിക്കപ്പെടുകയും ചെയ്‌ത രക്തസാക്ഷികളെയാണ്‌ 'മരിച്ചവരോടും' (കായി നെക്രോയിസ്‌) എന്ന പദത്തിലൂടെ ലക്ഷ്യമാക്കുന്നത്‌. വിജാതീയരുടെ `ദുഷ്‌കര്‍മ്മത്തില്‍ പങ്കുചേരാത്തവര്‍' (വാ. 4), വിജാതീയരാല്‍ ദുഷിക്കപ്പെട്ടവര്‍, ശരീരത്തില്‍ വിധിക്കപ്പെട്ടവര്‍ (വാ. 5), ദൈവത്തെപ്പോലെ ജീവിക്കുന്നവര്‍ (വാ. 6), എന്നീ വിശേഷണങ്ങളെല്ലാം 'രക്തസാക്ഷികളായ വിശ്വാസികള്‍' എന്ന അര്‍ത്ഥവുമായി തികച്ചും ഒത്തുപോകുന്നുണ്ട്‌.

ആരാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. 4:6 ലെ `പ്രഘോഷിക്കപ്പെട്ടു' (എവംഗലിസ്‌തേ) എന്ന കര്‍മ്മിണിപ്രയോഗത്തിലുള്ള ക്രിയയുടെ കര്‍മ്മമായാണ്‌ `മരിച്ചവര്‍' എന്ന പദം ഉപയോഗിക്കുന്നത്‌. ഇതാകട്ടെ സംയോജികാവിഭക്തി (dative case)-യി ലാണുതാനും (നെക്രോയിസ്‌). 1 പത്രോ 1:25 ല്‍ ഇതേ ക്രിയയുടെ കര്‍മ്മം പ്രതിഗ്രാഹികാവിഭക്തി (accusative case) യിലാണ്‌ (എവംഗലിസ്‌തേന്‍ എയ്‌സ്‌ ഹുമാസ്‌). സാധാരണഗതിയില്‍ പുതിയ നിയമത്തില്‍ ഈ ക്രിയയുടെ കര്‍ത്താവായി നിര്‍ദ്ദേശികാവിഭക്തി (nominative case)യിലുള്ള നാമങ്ങളാണ്‌ ഉപയോഗിക്കുന്നത്‌ (ഉദാ. മത്താ 11:5; ലൂക്കാ 7:22; ഹെബ്രാ 4:2,6) 4:6 ലെ പ്രഘോഷിക്കപ്പെട്ടു (എവംഗലിസ്‌തേ) എന്ന സകര്‍മ്മകക്രിയയുടെ കര്‍ത്താവ്‌ ആരാണെന്ന്‌ വചനഭാഗത്തുനിന്ന്‌ സ്‌പഷ്‌ടമല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ `മരിച്ചവരോട്‌' സുവിശേഷം പ്രസംഗിച്ചതാരാണ്‌ എന്ന്‌ 4:6-ല്‍ നിന്നു വ്യക്തമല്ല. ക്രിസ്‌തു തന്നെയാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌ എന്നു കരുതാന്‍ പോരുന്ന സാന്ദര്‍ഭികമോ (contextual) വ്യാകരണപരമോ (grammatical) ആശയപരമോ (semantic) ആയ യാതൊരു അടിസ്ഥാനവും 4:6ല്‍ ഇല്ല. പിന്നെ ആരാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌? പത്രോസിന്റെ ഒന്നാം ലേഖനം തന്നെ ഇതിന്‌ ഉത്തരം തരുന്നുണ്ട്‌. താഴെപ്പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക.

1:12 സ്വര്‍ഗ്ഗത്തില്‍ നിന്നയക്കപ്പെട്ട പരിശുദ്ധാത്മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ? 1:25 കര്‍ത്താവിന്റെ വചനം എന്നും നിലനില്‌ക്കുന്നു. ആ വചനം തന്നെയാണ്‌ നിങ്ങളോട്‌ പ്രഘോഷിക്കപ്പെട്ട വചനം.

ഈ രണ്ടു വാക്യങ്ങളുടെയും വെളിച്ചത്തില്‍, ലേഖനകര്‍ത്താവ്‌ 4:6ല്‍ ഉദ്ദേശിക്കു ന്ന `മരിച്ചവരോട്‌' സുവിശേഷം പ്രഘോഷി ച്ചവര്‍ പ്രസ്‌തുതസഭയിലെ വചനപ്രഘോഷകര്‍ തന്നെയാണെന്നു വ്യക്തമാകും. പ്രസ്‌തുത പ്രഘോഷകര്‍ പാതാളങ്ങളില്‍ ഇറങ്ങിച്ചെന്ന്‌ നരകവാസികളോട്‌ സുവിശേ ഷം പ്രസംഗിച്ച്‌ മാനസാന്തരപ്പെടുത്തി എന്നു കരുതാന്‍ യാതൊരു ന്യായവുമില്ലല്ലോ. സഭയിലെ വചന പ്രഘോഷകരുടെ പ്രഭാഷണം കേട്ട്‌ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും പ്രസ്‌തുത വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌ത മരിച്ചവരെയാണ്‌ 4:6-ല്‍ വിവരിക്കുന്നത്‌.

ശരീരത്തില്‍ വിധിക്കപ്പെട്ടെങ്കിലും അവര്‍ ദൈവതിരുമുമ്പില്‍ ജീവിക്കുന്നു. ഈ ആശ യം എഴുതുമ്പോള്‍ ലേഖനകര്‍ത്താവിന്റെ മനസില്‍ ജ്ഞാനം 3:1-9; 5:15 എന്നീ വചനഭാഗങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്ന്‌ അനുമാനിക്കാം. നീതിമാന്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതുമെങ്കിലും.... അവരാകട്ടെ ശാന്തി അനുഭവിക്കുന്നു (3:4) എന്ന ആശയം തന്നെയാണ്‌ 1 പത്രോസ്‌ 4:6 ലും വിശദീകരിക്കുന്നത്‌.

പ്രഘോഷിക്കപ്പെട്ടത്‌ (എവംഗലിസ്‌തേ) എന്ന ഭൂതകാലക്രിയ (aorist) ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രസ്‌തുത പ്രഘോഷണപ്രക്രിയ മരിച്ചവരുടെയിടയില്‍ നിത്യകാലം തുടരേണ്ട പ്രഘോഷണത്തെയല്ല സൂചിപ്പിക്കുന്നത്‌. മറിച്ച്‌ മരണത്തിനുമുമ്പ്‌ പ്രഘോഷിക്കപ്പെട്ട സുവിശേഷത്തെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. മരിച്ചവരുടെ ആത്മാക്കളോട്‌ വചനം പ്രഘോഷിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ 1 പത്രോ 4:6 നെ ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ വ്യക്തമാണല്ലോ.

>>====================================<<

2. " ആത്മാവോടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. " (1 പത്രോസ് 3:19-20)

രക്ഷകര സന്ദേശം നല്കുന്നതിന് ജനസങ്ക്ൽപ്പങ്ങളിൽ നിലനില്ക്കുന്ന ചില ഐതിഹ്യ കഥകൾ അഥവാ 'മിത്തു'കൾ ബൈബിൾ പലയിടത്തും ഉപയോഗിക്കാറുണ്ട് . അക്ഷരാർതതിലല്ല പ്രതീകാത്മകമായി വേണം ഇവയെ മനസ്സിലാക്കുവാൻ . എത്യോപ്യയിൽ പ്രചാരത്തിലിരുന്ന ഹെനോക്കിന്റെ അപ്പോക്രിഫ പുസ്തകവും അതിൽ വിശദമായി വിവരിച്ചിട്ടുള്ള ഹെനോക്കിന്റെ പാതാളസന്ദർശനവുമാനു 1 പത്രോസ് 3:19-20 ൽ പറയുന്ന യേശുവിന്റെ പാതാളസന്ദർശനതിനും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണത്തിനും മാതൃകയും പ്രതീകവുമായിത്തിർന്നതു .യഹൂദ പാരമ്പര്യമനുസരിച്ച് മരിച്ചവരെല്ലാം അന്ത്യവിധി കാത്ത് കഴിയുന്ന സ്ഥലമാണ് പാതാളം . ഉല്പത്തി 6:1-4 ൽ വിവരിക്കുന്ന ദൈവപുത്രനമാരും മനുഷ്യപുത്രിമാരുമായി വെഴ്ചയിലെർപ്പെട്ടതും അവര്ക്ക് അതികായന്മാരായ പുത്രന്മാർ ഉണ്ടാകുന്നതുമെല്ലാം ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട് . ഈ ദൈവപുത്രന്മാരെ വലിയ പാപികളായിട്ടാണ് യാഹൂദപാരബര്യം പരിഗണിക്കുന്നത് .നോഹിന്റെ കാലത്ത് പെട്ടകം പണിതപ്പോൾ ദൈവത്തെ അനുസരിക്കതിരുന്നവരും ഇവരെപ്പോലെ കൊടും പാപികളായാണ് യഹൂദപാരമാബര്യം കരുതുന്നത് .അവരുടെ കൊടും പാപത്തിനു ശിക്ഷയായി അന്ത്യവിധിവരെ ചങ്ങലകളാൽ ബന്ധിതരായി അവർ പാതാളത്തിൽ കഴിയുകയാണത്രേ . എത്യോപ്യൻ ഹെനോക്ക് ബുക്ക് അനുസര്ച്ചു അവര്ക്ക് ഒരിക്കലും മാപ്പോ മോചനമോ ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് അറിയിക്കാൻ ഹെനോക്ക് നിയോഗിക്കപ്പെടുന്നു . എന്നാൽ തങ്ങൾക്കുവേണ്ടി ദൈവത്തോട് മാപ്പപേക്ഷിക്കാൻ ഈ പാതാളവാസികൾ ഹെനോക്കിനോട് അഭ്യർത്തിക്കുന്നു . പക്ഷെ ഹെനോക്കിന്നു നിർദേശം ലഭികുന്നത്‌ , തങ്ങൾക്കു ഒരിക്കലും സമാധാനം ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് നിർണ്ണായകവും അന്തിമവുമായി അവരെ അറിയിക്കാനാണ് . ഈ പശ്ചാത്തലവുമായാണ് ലേഖനകർത്താവ് യേശുവിനെ ബന്ധിപ്പിക്കുന്നത് .

എന്നാൽ യേശുവിന്റെ പീഡാസഹനവും മരണവും ഉയർപ്പും വഴി എല്ലാക്കാലത്തും എല്ലാദേശങ്ങളിലും ജീവിച്ചിരുന്നവരും ജീവിക്കുന്നവരും ജീവിക്കാനിരിക്കുന്നവരുമായ എല്ലാ മനുഷ്യര്ക്കും രക്ഷയുടെ വാതിൽ തുറന്നിരിക്കുന്നുവെന്നു ഹെനോക്കിന്റെ കഥയെ അനുരൂപപ്പെടുതിക്കൊണ്ട് നല്കുന്ന സന്ദേഹമാണ് യേശുവിന്റെ പതാള സന്ദര്ശനവും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണവും .അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒരു റിപ്പോർട്ടല്ല അത് ..,പ്രത്യത പ്രതീകങ്ങളിലൂടെ നല്കപ്പെടുന്ന ഒരു രക്ഷാകര സന്ദേശമാണ് .യേശുവിന്റെ മഹത്വവും അനന്യതയും എടുത്തു കാണിക്കുവാനും ഹെനോക്കുമായുള്ള താരതമ്യം ഉപയോഗപ്പെടുതിയിരിക്കുകയാണ് . ഹെനോക്ക് പാതാളത്തിൽ ചെന്നറിയിക്കുന്നത് അവിടത്തെ ബന്ധനസ്തരായ അന്തെവാസികൾക്ക് ഒരിക്കലും രക്ഷയില്ലെന്നാണെങ്കിൽ , യേശു പ്രഖ്യാപിക്കുന്നത് തന്റെ മരണത്തിലൂടെ എല്ലാ മനുഷ്യരും നേടിയ രക്ഷയുടെ സന്ദേശമാണ് .

Authers:
റവ: ഡോ: സിപ്രിയാൻ ഇല്ലിക്കമുറി
റവ: ഡോ:ജോസഫ് പാംബ്ലാനി

No comments: